പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം’എന്ന കൃതിയില്‍ നിന്ന്
[ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന സാഹിത്യകുശലന്‍ ശ്രീ. ടി. കെ. കൃഷ്ണമേനോന്റെ പത്‌നി ശ്രീമതി. ടി. വി. കല്യാണിയമ്മ ഒരിയ്ക്കല്‍ ചട്ടമ്പി സ്വാമികളോട് സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ ഒരു വിഷയത്തെപറ്റി ഉപന്യസിക്കണമെന്ന് അപേക്ഷിച്ചു. അതുപ്രകാരം സ്വാമികള്‍ എറണാകുളത്ത് സ്ത്രീ സമാജത്തില്‍ ചെയ്ത പ്രഭാഷണമാണ് ”പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം” എന്ന ഈ പ്രബന്ധം.]

മൂലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടെയും മാതാപിതാക്കന്മാരായിരിക്കുന്നത്. 1ബ്രഹ്മസാന്നിദ്ധ്യം കൊണ്ട് മൂലപ്രകൃതി ചേഷ്ടിച്ചു നിത്യപരമാണുക്കള്‍ തമ്മില്‍ സംയോഗ വിശ്ലേഷങ്ങളുണ്ടായി സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ സകലതും നിറവേറ്റിപ്പോകുന്നു. പ്രപഞ്ച നിര്‍മ്മാണം ബ്രഹ്മപ്രകൃതികളുടെ സംയോഗം നിമിത്തമാണ് എന്നത് ‘അ’കാരരൂപണം കൊണ്ടു നമുക്കു മനസ്സിലാക്കാം. ‘അ’കാരം ബ്രഹ്മ മൂലപ്രകൃതി (ശിവശക്തി)കളുടെ സംയോഗം കൊണ്ടുണ്ടായ ശബ്ദമായിട്ടാണ് കല്പിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, പിന്നീട് വ്യവഹാരോചിതമായിട്ടുണ്ടായിട്ടുള്ള സകല ശബ്ദപ്രപഞ്ചവും, വാക്പ്രപഞ്ചവും, ഭാഷാപ്രപഞ്ചവും ആ ആദ്യ അകാരത്തില്‍ നിന്നുണ്ടായതാണ്.2

മിക്ക ഭാഷകളിലും ഈ അകാരം എഴുതുന്നതില്‍ ഈ തത്ത്വം അടക്കിയിട്ടുണ്ട്. ഈ അക്ഷരം എഴുതുന്ന ചിഹ്നം ആകെ ഒന്നായിരുന്നാലും അതില്‍ മേല്‍ പങ്ക്, കീഴ് പങ്ക് എന്നു രണ്ടു ഭാഗങ്ങളുണ്ട്. മേല്‍പങ്കു ബ്രഹ്മത്തെ അതായത് പുല്ലിംഗത്തെ കുറിക്കുന്നതും, കീഴ്പങ്ക് മൂലപ്രകൃതി അതായത് സ്ത്രീലിംഗത്തെ കുറിക്കുന്നതുമാകുന്നു. ഈ രണ്ടു പങ്കും വെവ്വേറെ ഇരിക്കുന്ന അവസരത്തില്‍ അവയ്ക്ക് ഈ ലിംഗ വ്യത്യാസമോ വാക്യവാചകപ്രപഞ്ചം സൃഷ്ടിക്കാനുള്ള ശക്തിയോ ഇല്ല. അവയുടെ സംയോഗത്തില്‍ മാത്രമേ ഓരോ പൂര്‍ണശബ്ദവും അക്ഷരവുമായി ചേര്‍ന്ന് മററു ശബ്ദങ്ങളെ ജനിപ്പിച്ചും അവയോടുചേര്‍ന്നും ഭാഷാപ്രപഞ്ചം ഉണ്ടാകുന്നുള്ളൂ. കാലക്രമത്തില്‍ ഈ ആദ്യഅകാരത്തില്‍ അടങ്ങിയിരിക്കുന്ന ഇപ്പറഞ്ഞ തത്ത്വം മറച്ചുവച്ചു. അതിനുള്ള കാരണമെന്തെന്നാല്‍ ഓരോ ഭാഷയും പ്രൗഢാവസ്ഥയില്‍ എത്തിയതിന്റെ ശേഷം അതിന്റെ യഥാര്‍ത്ഥ മര്‍മ്മസ്ഥാനം ഗോപ്യമായി വയ്‌ക്കേണ്ടതായും, അതറിഞ്ഞിട്ടു കേവലം കാര്യങ്ങളില്‍ പ്രയോജനമില്ലാത്തതായും വന്നുചേര്‍ന്നു എന്നുള്ള സംഗതിയാണ്.

സകല ഭാഷാപ്രപഞ്ചങ്ങള്‍ക്കും ശിവശക്തി സൂചകമായ ആദ്യ അകാരത്തിന്റെ മേല്‍പങ്കും കീഴ്പങ്കും ആണും പെണ്ണുമായിരിക്കുന്നതുപോലെ എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിസ്ഥിതി സംഹാരകര്‍ത്താക്കന്മാരായ മാതാപിതാക്കള്‍ ആണും പെണ്ണുമാണ്. ഇവരുടെ സംയോഗത്തില്‍ ജീവജാലങ്ങള്‍ വര്‍ദ്ധിക്കുകയും, ഐകമത്യത്തില്‍ നിലനില്‍ക്കുകയും വിശ്ലേഷത്തില്‍ പ്രജാവര്‍ദ്ധന3 ഇല്ലാതിരിക്കുകയും ഭിന്നമതിയില്‍ സമുദായനാശം നേരിടുകയും ചെയ്യുന്നു. ബ്രഹ്മസാന്നിദ്ധ്യം കൂടാതെ മൂലപ്രകൃതിക്കു ചേഷ്ടിക്കുവാന്‍ ശക്തിയില്ല എന്നതു നോക്കുമ്പോള്‍ സര്‍വപ്രാധാന്യം ബ്രഹ്മത്തിനുതന്നെ നല്കാം. എങ്കിലും ബ്രഹ്മസാന്നിദ്ധ്യ പ്രകടനത്തിനിടം അനുവദിച്ച്, സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തുന്നതു മൂലപ്രകൃതിയുടെ ചേഷ്ടാവിലാസം കൊണ്ടാകയാല്‍ ലോകദൃഷ്ട്യാ പ്രകൃതിക്കു പ്രാഥമ്യം നല്‌കേണ്ടതായിരിക്കുന്നു.

മൂലപ്രകൃതിയെ പ്രപഞ്ചസൃഷ്ടിക്ക് പ്രേരിപ്പിക്കുന്നത് ബ്രഹ്മചൈതന്യമാണെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ആ പ്രകൃതി സൃഷ്ടങ്ങളായ വസ്തുക്കള്‍ ബ്രഹ്മത്തിനു ലേശമെങ്കിലും അനുഭൂതിക്കും അവകാശത്തിനും ഉതകുന്നതോ അവയില്‍ ബ്രഹ്മത്തിന് ഒരു തല്‍പരതയും അഭിമാനവും ഉള്ളതോ അല്ലാത്തതും ആകുന്നു. സകലവും പ്രകൃതിക്കും അവളുടെ സന്താനങ്ങള്‍ക്കും അനുഭവത്തിനുള്ളതാണ്. അതുപോലെ പുരുഷന്റെ സ്ഥിതിയും, പ്രയത്‌നവും തല്‍ഫലവും ഒന്നും തനിക്കുള്ളതല്ല, എല്ലാം സ്ത്രീക്കും അവളുടെ സന്താനങ്ങള്‍ക്കും ഉള്ളതാണ്.

പരമാര്‍ത്ഥത്തില്‍ പുരുഷനും സ്ത്രീയും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലെങ്കിലും പുരുഷന്റേതു സ്ത്രീയെ അപേക്ഷിച്ചുനോക്കുകയാണെങ്കില്‍, ഒരു ഉദാസീനന്റെ നില മാത്രമാണ്. ബ്രഹ്മസാന്നിദ്ധ്യം മാത്രം കൊണ്ട് സര്‍വപ്രപഞ്ചരചനയ്ക്കും ആ മൂലശക്തിയെ ശക്തമാക്കിത്തീര്‍ക്കുന്നതുപോലെ പുരുഷന്‍ സ്ത്രീക്കു വശംവദനായി നിന്ന് ഓരോ ശരീരപ്രപഞ്ചത്തെ സൃഷ്ടിച്ചു സംസാരചക്രം പ്രവര്‍ത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവന്‍ പ്രസവാദിയായ ക്ലേശങ്ങളും, ഗൃഹഭരണാദി കൃത്യഭാരങ്ങളും ഇല്ലാത്തവനും, അവന്റെ ശരീരനിര്‍മ്മാണം അവയ്ക്കു പറ്റാത്തതും ആണ്.

കാര്യപ്രപഞ്ചത്തില്‍, പുരുഷനേക്കാള്‍ അധികം ക്ലേശവും ബുദ്ധിമുട്ടും ഉത്തരവാദിത്വവും സ്ത്രീക്കാകയാലും, സമുദായ വൃദ്ധിക്ഷയങ്ങള്‍ക്കു സ്ത്രീയുടെ കാര്യഭരണം വാസ്തവത്തില്‍ ഹേതുവായിരിക്കകൊണ്ടും അവള്‍ക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്. ഏതു പാഴ്‌വേലചെയ്തും കാടുകയറിയും നാടോടിയും, തെണ്ടിത്തിരിഞ്ഞും സ്വന്തം കടമ നിര്‍വഹിച്ചു സ്വജനപരിരക്ഷ ചെയ്യേണ്ടതിനത്രേ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ സ്വഗൃഹങ്ങളില്‍ ഇരുന്ന് ഇച്ഛാമാത്രശക്തിയാലും സാമര്‍ത്ഥ്യം കൊണ്ടും അവരവര്‍ക്കു വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധര്‍മനിഷ്ഠകൊണ്ടു സ്വഗൃഹപരിസരം മുതല്‍ ഭൂമിയൊട്ടുക്ക് അജ്ഞാതശക്തിയില്‍ പെടുത്തി ഭരിക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീക്കാണു കൊടുത്തിരിക്കുന്നത്. പുരുഷന്റെ സാക്ഷിത്വസഹായത്തില്‍ സ്ത്രീ സര്‍വതന്ത്രസ്വതന്ത്രയായ ത്രൈലോക്യനായികയും ആണ്. അല്ലാതെ മൂഢമതികള്‍ പറകയും ആചരിക്കുകയും ചെയ്യുംവണ്ണം ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’4 എന്നു കല്പിച്ച് കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും, അസ്വതന്ത്രയുമായ അടിമയായും, കേവലം പുത്രോല്‍പാദനത്തിനുള്ള ഒരു യന്ത്രമായും കരുതുകയും, പുരുഷന്‍ എന്തു തോന്ന്യാസവും കാണിക്കാമെന്നുള്ള ഗര്‍വോടുകൂടി സകല കാര്യങ്ങളും ശരിയായി ഭരിക്കാന്‍ തനിക്കേ കെല്പുള്ളുവെന്നു ശഠിക്കയും ചെയ്യുന്നതു തെറ്റും, ന്യായത്തിനും ധര്‍മ്മത്തിനും കാര്യത്തിനും ഏറ്റവും വിരുദ്ധവും ആകുന്നു.

ഇതിന്റെ അര്‍ത്ഥം ഇപ്പോള്‍ ഉദ്യോഗാദി രാജ്യഭരണകാര്യങ്ങള്‍ ചെയ്തുതരുന്ന പുരുഷന്മാര്‍ സ്ത്രീകള്‍ക്കിടം ഒഴിഞ്ഞുകൊടുത്ത് ഗൃഹത്തില്‍ചെന്ന് ശിശുക്കളെ പോറ്റിവളര്‍ത്തണമെന്നോ, ഗൃഹത്തിലിരുന്ന് അന്യാദൃശമായ സ്വയംഭരണശക്തി ലോകമൊട്ടുക്കു വ്യാപിപ്പിക്കേണ്ട സ്ത്രീകള്‍ ഗൃഹം വിട്ടു കെട്ടിഞെളിഞ്ഞ് രാജ്യകാര്യാദികള്‍ നടത്തുകയോ സഭകൂടി പ്രസംഗങ്ങള്‍ തട്ടിമൂളിക്കുകയോ ചെയ്യണമെന്നല്ല. അവരുടെ ഗൃഹം ഒരു ചെറിയ ലോകമായും, അതിലെ അംഗങ്ങളെ ഭൂതലവാസികളായും ഉപമിക്കാം. ആ ഗൃഹത്തില്‍ തന്റെ കൃത്യം അറിഞ്ഞ് ധര്‍മ്മിഷ്ഠയായി കാര്യഭരണം നടത്തി അവിടെയുള്ള സകല പരിപുഷ്ടിക്കും ക്ഷേമത്തിനും കാരണമായിത്തീരുന്ന നായികയാണ്, ലോകൈക ചക്രവര്‍ത്തിനി. അങ്ങനെ എല്ലാ കാര്യവും ഇരുന്നിടത്തിരുന്നു നടത്തുവാന്‍ ശേഷിയും, അധികാരവും അവകാശവും സ്ത്രീക്കുണ്ടായിരിക്കയാലും അതിനുവേണ്ട ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിലേയ്ക്കു പുരുഷന്‍ കടപ്പെട്ടവനായിരിക്കയാലും, സ്ത്രീക്കു തന്റെ വിധിവിഹിതമായിരിക്കുന്നതു ഉത്തമധര്‍മ്മം നടത്തുവാന്‍ വേഷമണിഞ്ഞു പുറപ്പെടുകയോ അതിനായി തനിക്കു സ്വതേ സ്ത്രീയാകനിമിത്തം പ്രകൃതി കല്പിച്ചിരിക്കുന്നതിലധികം കായക്ലേശവും മനക്ലേശവും അനുഭവിക്കുകയോ ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെ ഇല്ല.

ഉത്തരവാദിത്വം ഏറുംതോറും അധികാരവും ഏറും എന്നതു പരമാര്‍ത്ഥമാണ്. മനുഷ്യലോകത്ത് ഉത്തരവാദിത്വം പുരുഷനേക്കാള്‍ സ്ത്രീക്കാണുള്ളതെന്നതെക്കാലവും അഭേദ്യമായ ഒരു സിദ്ധാന്തപക്ഷം തന്നെ. കരുണാകണിയണുവും തീണ്ടാത്തവനും, സ്ത്രീകള്‍, ഭാര്യ, ദൗഹൃദിനി, മാതാ എന്ന ഓരോ താവളങ്ങളില്‍ സഹിച്ചുപോരുന്ന ബഹുവിധക്ലേശങ്ങളെപ്പറ്റി ശാന്തമായി അവലോകനം ചെയ്താല്‍ അവന്റെ ഉള്ളമുരുകി, ആ അത്ഭുതസൃഷ്ടിയുടെ പാദാരവിന്ദങ്ങളില്‍ നമസ്‌കരിക്ക തന്നെ ചെയ്യും. സഹനശക്തിക്കും കരുതലിനും ലോകോത്തരമായ ഉദാഹരണങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ജീവലോകം ആകമാനം പരിശോധിച്ചാലും, സ്ത്രീനിന്ദകന്മാരും തന്മൂലം നിര്‍ഘൃണന്മാരും കൃതഘ്‌നന്മാരുമായ പുരുഷപുരീഷങ്ങള്‍ പോലും സ്ത്രീകള്‍ തന്നെയെന്നേ പറയൂ.

വിചാരണബുദ്ധിയും, കൃതജ്ഞതയുമുള്ള പുരുഷന്‍ അല്പനേരം അവന്റെ മനം ഒന്നു നിര്‍ത്തി ആലോചിക്കട്ടെ. നോക്കുക, അവരുടെ ദുരന്തമായ ദുഃഖങ്ങളും ഉത്തരവാദിത്വബഹുലങ്ങളും, ആഹോ! മായാവിലാസം! ഈ വന്ദ്യഗാത്രികള്‍ ഇതെല്ലാം ആര്‍ക്കുവേണ്ടി എന്തിനായി അനുഭവിക്കുന്നു. പുരുഷന്റെ കൃതജ്ഞതയും ഒന്നും അവര്‍ ആവശ്യപ്പെടുകയുമില്ല. അവ എത്ര നിസ്സാരങ്ങള്‍! പത്തുമാസം വയറ്റില്‍ കഷ്ടപ്പെട്ടു ഭേസി, ദുര്‍വാരവേദനയനുഭവിച്ച്5 പ്രസവിച്ചുണ്ടാകുന്ന കുഞ്ഞിനെ, അമ്മ എത്രതന്നെ വികൃതവും വിരൂപവുമായിരുന്നാലും, അതിന്റെ അമ്മ അതിന്റെ മലമൂത്രാദികളില്‍ സ്വയം ആറാടിത്താലോലിച്ച് തീറ്റികൊടുത്ത് വളര്‍ത്തിപ്പോരുന്നു. താന്‍ അംഗവികലനും രോഗിയും സകലകാര്യത്തിനും പരാശ്രയം തന്നെ ശരണമായിട്ടുള്ളവനും ആയിരുന്നിട്ടൂകൂടിത്തന്നെ എത്രയെന്നില്ലാതെ ബുദ്ധിമുട്ടിപ്പോറ്റുന്ന തള്ളയെപ്പറ്റി നന്ദിയോടെ സ്മരിക്കുന്നതിനു പകരം, തന്നാലാവുന്ന ദ്രോഹവും ശല്യവും ചെയ്തുവരുന്ന പുത്രങ്കല്‍കൂടി സദാസമയവും യാതൊരു പ്രത്യുപകാരമോ, ആകാംക്ഷയോ കൂടാതെ അകളങ്കകരുണയോടെ അവന്‍ നന്നായി വരണേ സൗഖ്യമായിരിക്കണേ എന്നുള്ള വിചാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മാതാവിന്റെ മഹിമ മറ്റാര്‍ക്കുകിട്ടും?

പിന്നെ, സ്വശരീരരക്ഷയ്ക്കു യാതൊന്നും കൊണ്ടുവരാതെയും അവനവന്റെ ബാല്യദശയില്‍ സ്വേച്ഛയായി കൈകാലുകള്‍ കൂടി അനക്കുവാന്‍ വയ്യാതെയും, നിലവിളിക്കുവാനല്ലാതെ മറ്റുയാതൊന്നിനും ത്രാണിയില്ലാതിരിക്കുന്ന അവസരം മുതല്‍ പ്രാണാന്തത്തോളം പുത്രക്ഷേമം അന്വേഷിച്ചു വര്‍ത്തിക്കുന്ന മാതൃസ്‌നേഹശക്തിക്കു തുല്യമായ ശക്തി ലോകത്തില്‍ മറ്റുയാതൊന്നുമില്ല.

മക്കളുണ്ടായാല്‍ പ്രായം വരുന്നതുവരേക്കു മാത്രമേ മാതൃശുശ്രൂഷ ആവശ്യമുള്ളൂ എന്നും, അതുവരേക്കുമാത്രമേ അതു നിലനില്‍ക്കുന്നുള്ളുവെന്നും, അത്രത്തോളം ശൂശ്രൂഷിക്കേണ്ടത് അവരുടെ കടമയാണെന്നല്ലാതെ തങ്ങള്‍ക്കു യാതൊരു ബാദ്ധ്യതയുമില്ലെന്നും ശഠിക്കുന്ന പരിഷ്‌കാരികളുണ്ട്. ഈ കൃതഘ്‌നന്മാരോട് അവരെ ഈ ലോകത്തിലേക്ക് ആര്‍ വിളിച്ചിട്ടാണ് വന്നത് എന്നും ഇത്ര പരമ ദുഷ്ടന്മാരെയല്ല ക്ഷണിച്ചിരുന്നതെന്നും പറകയല്ലാതെ ഗത്യന്തരമില്ല.

ബാല്യത്തിലുള്ള മാതൃശുശ്രൂഷ കഴിഞ്ഞിട്ടും, പിന്നെയും മരണംവരെ മാതാവു തന്നെയാണ് സകല ശ്രേയസ്സിനും ഹേതുവെന്നുള്ളതും വാസ്തവമാണ്. കാലംകൊണ്ടും പ്രായപൂര്‍ത്തികൊണ്ടും അവയവപൂര്‍ത്തികൊണ്ടും വികാരഭേദങ്ങള്‍കൊണ്ടും ബാല്യാല്‍പരം മാതാവിനു കുട്ടികളെ ശുശ്രൂഷിക്കാന്‍ തരമില്ലാതെ വരുമ്പോള്‍ മാതാവ് അവരെ വിവാഹാദിക്രിയകള്‍ ചെയ്ത് ഒരു സ്ത്രീയെ ഭരമേല്പിക്കുന്നു എന്നിരിക്കിലും അവന്‍ സദാസമയവും എന്തുചെയ്യുന്നോ, അവനുസുഖം തന്നെയോ എന്നും മറ്റുമുള്ള ചിന്താവ്യാപാരങ്ങള്‍ മാതാവിന്റെ മനസ്സില്‍ നിന്നു വിട്ടുപിരിയുന്നില്ല. അവരുടെ അനുഗ്രഹസൂചകവും അന്‍പുചൊരിയുന്നതുമായ ആ വിചാരം തന്നെയാണ് പിന്നീട് മക്കള്‍ക്കു ശ്രേയസ്സിനു കാരണമായിത്തീരുന്നത്.

‘ഇച്ഛാമാത്രം പ്രഭോഃ സൃഷ്ടി’ ഇച്ഛാമാത്രം കൊണ്ട് ഭഗവാന്‍ എല്ലാം സൃഷ്ടിക്കുന്നു- എന്നപോലെ അമ്മയുടെ അനുഗ്രഹം കൊണ്ടുതന്നെ മക്കളും പ്രപഞ്ചത്തില്‍ പുലരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ പുരുഷനെ ഒരു കാലത്തു ജനിപ്പിച്ച സാക്ഷാല്‍ അമ്മയും, പിന്നൊരു കാലത്തു തല്‍ക്കാലം ഭാര്യയായിരുന്ന്, താന്‍ പുത്രരൂപേണ ജനിക്കുവാന്‍ ഇടയാക്കുന്നതും ജീവാവസാനം താനൊരുമിച്ചിരിക്കുന്നതുമായ അമ്മയും ആണ്, സകല കാര്യവും അന്വേഷിച്ച് നടത്തുന്നതെന്നു തെളിയും.

ഇങ്ങനെ ലോകദൃഷ്ട്യാ നോക്കുമ്പോള്‍, പുരുഷനേക്കാള്‍ ഉത്തരവാദിത്വവും തന്മൂലമായ അധികാരവും സ്ത്രീക്കാണെന്നതില്‍ രണ്ടുപക്ഷമില്ല എന്നുതന്നെ പറയാം. അതുകൊണ്ട് നമ്മുടെ മാതാപിതാക്കളത്രേ സര്‍വവും ഭരിക്കുന്നത് എന്നതിന് സംശയമില്ല-എന്നു പറയുമ്പോള്‍ സാമുദായികമായി സര്‍വപ്രാധാന്യവും സ്ത്രീക്കാണ് എന്നു വരുന്നു. ശരിയായിട്ടുള്ളതും ഇതുതന്നെ.

കാര്യം ഇങ്ങനെയാണെങ്കിലും പുരുഷന്റെ അധികാരവലിപ്പവും ഗര്‍വും കൊണ്ട് അയാളെ ‘ഭര്‍ത്താ’വെന്നും6 ‘സ്ത്രീയെ അബല’7 എന്നുവച്ച് ‘ഭാര്യ’ – ഭരിക്കപ്പെടുവാന്‍ യോഗ്യ – എന്നും വിളിക്കുന്നുവല്ലോ. ഇതില്‍ അനല്പമായ അനൗചിത്യം സ്ഫുരിക്കുന്നുവെന്നു പറഞ്ഞേ തീരൂ. സ്ത്രീ തനിക്കുള്ള യഥാര്‍ത്ഥമായ അധികാരബലത്തെപ്പറ്റി സ്വതസിദ്ധമായ വിനയപ്രഭാവം കൊണ്ടും, പുരുഷനെപ്പോലെ ഒച്ച പൊങ്ങിക്കുവാന്‍ ഭാവിച്ചില്ല എന്നതുമാണ് പുരുഷന്റെ ഈ അര്‍ത്ഥമില്ലാത്ത മുഷ്‌കിനും ഈ നാമധേയത്തിനും ഇടയാക്കിയത്.

പൗരാണികന്മാരും മറ്റഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീക്കാണ് കൊടുത്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ സ്ത്രീയെ ഭര്‍ത്തി-രക്ഷതി ഭരിക്കുന്നവള്‍ – എന്നാണു പറയേണ്ടത്. മൂലപ്രകൃതിയുടെ സൃഷ്ടിസ്ഥിതിസംഹാരാദി ചേഷ്ടകള്‍ക്ക് സാക്ഷിമാത്രമായും, ആയതുകളുടെ അനുഭവത്തില്‍ യാതൊരു പങ്കുമില്ലാതെയും, നിര്‍വികാരമായും ഇരിക്കുന്ന ബ്രഹ്മത്തിന്റെ അവസ്ഥ പോലെയത്രേ പുരുഷന്റെ സ്ഥിതിയും. അപ്പോള്‍ സ്ത്രീക്ക് അവളുടെ ഏതവസ്ഥയിലും ഭാര്യ8 എന്നു നാമം കല്പിച്ചിരിക്കുന്നത് വെറും മൗഢ്യമൂലകമാണ് എന്നു തെളിയും. എന്തെന്നാല്‍, അവള്‍ക്ക് ഭാര്യാപദം ഗര്‍ഭധാരണം വരെയേ ശോഭിക്കുന്നുള്ളൂ. പിന്നീട് അവള്‍ ഭര്‍ത്താവിനെ പുത്രനായി ജനിപ്പിക്കുന്ന ജനയിത്രി-ജായതന്നെയായി.9 വാസ്തവത്തില്‍ ഭര്‍ത്താവുതന്നെ പുത്രരൂപേണ ജനിക്കുകനിമിത്തം ഭാര്യയ്ക്കു ജായ-അമ്മ-എന്നുപേര്‍ അന്വര്‍ത്ഥമായിരിക്കുന്നു. നോക്കുക! ഇതു പുരുഷന്റെ വിക്രിയകള്‍ക്കുള്ള ഒരുദാഹരണമായി കരുതാം. ഈ പ്രകൃതം ഇവിടെ നില്ക്കട്ടെ.

ജനിപ്പിച്ച അമ്മയും പ്രകാരാന്തരേണയുള്ള അമ്മയും എന്നു രണ്ടുപേരുള്ളതില്‍ സര്‍വോല്‍കൃഷ്ടസ്ഥാനം, ജനിപ്പിച്ച അമ്മയ്ക്കുതന്നെയെന്നതു വാദമറ്റ സംഗതിയാണ്. എന്തെന്നാല്‍, ഒരുവനെയും, അവന്റെ സഹോദരീസഹോദരന്മാരെയും ഒരമ്മയ്‌ക്കേ ജനിപ്പിക്കാന്‍ സാധിക്കയുള്ളൂ. പ്രകാരാന്തരേണയുള്ള അമ്മ ഒന്നല്ലെങ്കില്‍ മറ്റൊന്നാകാം. (‘ദേശേദേശേ കളത്രാണീ’10 എന്നത് ഇവിടെ ശ്രദ്ധേയമാണ്). അക്കാരണത്താലും അതുതന്നെ തന്റെ സാക്ഷാല്‍ അമ്മയുടെ ഇച്ഛാവിശേഷത്താല്‍ വന്നുഭവിക്കുന്ന ശരീരാന്തരമായിരിക്കയാലും11 ബീജാവാപം മുതല്‍ ശരീരപാതം12 വരെ ജനിപ്പിച്ച അമ്മയുടെ അനുഗ്രഹൈകാവലംബം മക്കള്‍ക്ക് ഇഹത്തിലെ സ്ഥിതിക്ക് ഹേതുവായിരിക്കയാലും, ആ അമ്മയെ സാക്ഷാല്‍ ജഗദീശ്വരിയായ പരാശക്തിയായും ആ അമ്മയ്ക്കു സാന്നിദ്ധ്യസഹായം ചെയ്ത് സാക്ഷിയായിനിന്നു രക്ഷിക്കുന്ന പിതാവിനെ പരബ്രഹ്മമായും സങ്കല്പിച്ചിരിക്കുന്നു.

ഇങ്ങനെ നമ്മെ വയറ്റിനുള്ളില്‍ ചുമന്നു പല സങ്കടങ്ങളും അനുഭവിച്ചു, പെറ്റ് ഓമനിച്ചു വളര്‍ത്തി, നമ്മുടെ യോഗക്ഷേമങ്ങളില്‍13 ജാഗരൂകയായി നമ്മെ നിത്യവും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മയ്ക്ക് പുത്രരായ നാം എന്തു പ്രത്യുപകാരമാണ് ചെയ്യാന്‍ സാധിക്കുന്നത്? ഒന്നും സാധിക്കുകയില്ല. ഉള്ളലിവിനും ക്ഷമയ്ക്കും ഇരിപ്പിടമായ ആ മൂര്‍ത്തിവിശേഷത്തിനായ്‌ക്കൊണ്ട് നിത്യവും നമസ്‌കാരങ്ങള്‍ ചെയ്യുകയേ നിര്‍വ്വാഹമുള്ളൂ. ജനനിയുടെ ആകാംക്ഷകൊണ്ടും, കായക്ലേശങ്ങള്‍കൊണ്ടും മനഃക്ലേശംകൊണ്ടും പിതാവിന്റെ സാന്നിദ്ധ്യംകൊണ്ടും ജനിച്ചുണ്ടായിവരുന്ന സ്ത്രീപുരുഷന്മാര്‍ക്കു അവരവരുടെ നിലയ്ക്കും ശരീര നിര്‍മ്മാണത്തിനും അനുസരിച്ചു കടമയുണ്ട്. സകല ശരീരങ്ങള്‍ക്കും പ്രഥമമായ കടപ്പാട് ആ അത്ഭുതമൂര്‍ത്തിയായ അമ്മയുടെ നേര്‍ക്കാണെന്നുമാത്രം കരുതിക്കൊള്ളണം. ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ’14- എന്ന പ്രമാണം ഇവിടെ സ്മരണീയം തന്നെ. ഈ കടമ തീര്‍ക്കുന്നതിനു സദാ പ്രയത്‌നിക്കുന്ന അത്യുത്തമ പുത്രനുംകൂടി സാധിക്കുന്നതല്ല. സാന്നിദ്ധ്യംകൊണ്ട് നമ്മുടെ അമ്മയെ സഹായിക്കുന്ന അച്ഛന്റെ നേര്‍ക്കാണ് രണ്ടാമത്തെ കടമ. തന്റെ അമ്മയുടെ അധിവാസത്തിനും രക്ഷയ്ക്കും തന്നെ പ്രസവിക്കുന്നതിനും ഇടം അനുവദിച്ചുതന്ന തന്റെ ഗൃഹമത്രേ മൂന്നാമതായി പ്രാധാന്യം അര്‍ഹിക്കുന്നത്. അമ്മ ജഗദംബയും, അച്ഛന്‍15 ജഗല്‍പിതാവും എന്നു സങ്കല്പിച്ചപ്പോള്‍ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമാകുന്നു.

ഈ കടമകളെ അല്പംകൂടി വികസിപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സ്ത്രീയ്ക്കു താന്‍ സ്ത്രീയാകമൂലവും തന്നിമിത്തം സകല കാര്യഭരണാന്വേഷണങ്ങള്‍ക്കും അധികാരമുണ്ടാകയാലും തനിക്കും തന്റെ മാതാവിനെപ്പോലെ കായികവും മാനസികവുമായ നിരവധി കഷ്ടപ്പാടുകള്‍ അനുഭവിക്കുവാന്‍ ഉണ്ടാകയാലും സ്ത്രീധര്‍മ്മം അനുസരിച്ചു പ്രജാവര്‍ദ്ധനയും, ഗൃഹസമ്പല്‍ ഭരണവും, സാമുദായികചക്രപ്രവര്‍ത്തനവും ചെയ്യുന്നതുതന്നെ അവളുടെ കടമ. ഇതു നിവര്‍ത്തിക്കാതിരുന്നാലത്തെ ദോഷം സാമാന്യമല്ല. പ്രകൃതി പ്രവര്‍ത്തിക്കാതിരുന്നാല്‍ പ്രപഞ്ചമില്ല. പ്രപഞ്ചസൃഷ്ടി ചെയ്ത ഉടനെ പ്രകൃതി വിരമിച്ചാല്‍ പ്രപഞ്ചനാശവും സൃഷ്ടിയുടെ ഉദ്ദേശവിഫലതയും സംഭവിക്കും. അതുപോലെ സ്ത്രീകള്‍ സ്വധര്‍മ്മങ്ങളനുഷ്ഠിക്കാതിരിക്കുകയോ വിരുദ്ധ ധര്‍മ്മങ്ങളാചരിക്കുകയോ ചെയ്താല്‍ കാര്യവൈഷമ്യങ്ങളും കലഹങ്ങളും സമുദായ ക്ഷയവും ഘോരാനുഭവങ്ങളും സംഭവിക്കും. ‘പെണ്ണിറങ്ങിയാല്‍ ബ്രഹ്മനും തടുക്കില്ല’ എന്ന പഴമൊഴി കൊണ്ടുതന്നെ അവരുടെ പ്രതാപം ദ്യോതിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അബലനായ പുരുഷന് അവന്‍ എത്രമാത്രം നല്ലവനായിരുന്നാലും ലൗകികമായ സഹായങ്ങള്‍ ചെയ്യുവാന്‍ നല്ല കഴിവുള്ളവനായിരുന്നാലും അവന്റെ അമ്മയുടെ നേര്‍ക്കുള്ള കടമ, മാതാവ് അവനുവേണ്ടി അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളോടു തട്ടിച്ചുനോക്കുമ്പോള്‍ എത്രമാത്രം തുച്ഛമായിരിക്കുമെന്ന് പറയേണ്ടതില്ല. അതിനാല്‍ ആ ജഗദംബയ്ക്കു തുല്യമായ അമ്മയോട് കൃതജ്ഞത പ്രദര്‍ശിപ്പിക്ക, അവരെ പരിരക്ഷിക്ക, അവരുടെ ആഗ്രഹങ്ങള്‍ക്കു മനഃശരീരങ്ങളാല്‍ പ്രതികൂലിക്കാതിരിക്ക, അവരെ ആരാധിക്ക, ആ ദേവീസ്വരൂപത്തില്‍ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക, മുതലായവ ചെയ്യണം. തന്റെ ശരീര രക്ഷയ്ക്കു അന്യര്‍ ഒരു ക്ഷേത്രവും16 വിഭവസാമഗ്രികളും തയ്യാറാക്കിയപോലെ തക്കതായ കരുതലുകള്‍, തന്റെ ശേഷം ഉത്ഭവിക്കുന്നവര്‍ക്കുംവേണ്ടി ചെയ്തുവയ്ക്ക എന്നതാണ് ഗൃഹസംബന്ധമായ കടമ. അല്ലാതെ യഥാര്‍ത്ഥത്തില്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാത്തിടത്തും തന്നെ ക്ഷണിച്ചുവരുത്താതെ സ്വയമേ വലിഞ്ഞുകേറിയും വന്നു തിന്നുമുടിച്ചു നാശം ചെയ്ക എന്നതു അധര്‍മ്മവും മഹാപാതകവുമാണ്. ഉത്തമനായ പുരുഷന്‍ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീര്‍ക്കും. എല്ലാറ്റിനും ശേഷം സംസാരപ്രവര്‍ത്തനത്തിനും, സമുദായ നിലനില്‍പിനും വേണ്ടി പ്രകൃതിചോദിതനായി മാതാവിന്റെ ഇച്ഛ നിമിത്തം കളത്രവാനായി ഭവിക്കും. തന്റെ ശരീരമെടുത്തു പുത്രന്മാര്‍ ജനിക്കുമ്പോള്‍, ആ ഓരോ ശരീരത്തിനും രക്ഷയ്ക്കാവശ്യമുള്ള ആഹാരക്ഷേത്രവസ്ത്രാദികളും വെവ്വേറെ സംഭരിച്ചുകൊടുക്കണം. ഇതിനു വിപരീതം പ്രവര്‍ത്തിക്കുന്നവന്‍, ഈ ഒടുവില്‍പറഞ്ഞ കടമ തീര്‍ക്കുന്നതിനുപകരം മായാപ്രപഞ്ചത്തിനുള്ള കഷ്ടാരിഷ്ടങ്ങള്‍ക്ക്17 അധികം വളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സകലകാര്യവും അതിന്റെ അവസ്ഥാനുസാരം ചെയ്തുതീര്‍ക്കണമെങ്കില്‍ ഒന്നുംതന്നെ തന്റെ അനുഭവത്തിലുള്ളതല്ലെന്നും തനിക്കു യാതൊന്നിലും അവകാശവും അധികാരവും ഇല്ലെന്നും ഉള്ള ബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്വേച്ഛാപ്രഭുത്വവും സ്വാര്‍ത്ഥതയും സ്ഥലംപിടിച്ച് അവനും മറ്റുള്ളവര്‍ക്കുമുള്ളത് ആര്‍ക്കുമില്ലാതെ കുട്ടിച്ചോറാക്കിക്കളയുവാന്‍ ഇടവരികയും ചെയ്യും. തന്റെ കടമകള്‍ യഥാര്‍ഹം നിര്‍വ്വഹിക്കുന്നവനത്രെ യഥാര്‍ത്ഥ പുരുഷന്‍.

ലോകം രമ്യമായി പോകണമെങ്കില്‍ ഐകമത്യം ഉണ്ടായിരിക്കണം; അതാണ് സകലതിന്റേയും കാതല്‍. ബ്രഹ്മപ്രകൃതികളുടെ ഐകമത്യംകൊണ്ട് സകല സൃഷ്ടിസ്ഥിതികളും നടക്കുന്നു. ഇതുപോലെ തന്നെയാണ് സ്ത്രീപുരുഷന്മാരുടെ ഐകമത്യംകൊണ്ടുണ്ടാകുന്ന പരിപുഷ്ടിയും, ഭിന്നതകൊണ്ടുവരുന്ന നാശവും. ഇതിനാലാണ് ഈ സമുദായ പ്രപഞ്ചത്തില്‍ പുരുഷനെ ബ്രഹ്മമായും സ്ത്രീയെ പ്രകൃതിയായും കല്പിച്ചത്. ഇരുവരും അവരവര്‍ക്കുള്ള കൃത്യങ്ങള്‍ ഐകമത്യത്തോടു നടത്തുമ്പോള്‍ ശ്രേയസ്സ് ക്ഷണിക്കാതെതന്നെ കുടിയേറിക്കൊള്ളും. എന്നാല്‍ ഇപ്പോഴാകട്ടെ, ആളുകള്‍ പെരുത്തു ഐകമത്യബുദ്ധി ക്ഷയിച്ചു. അവനവന്റെ കൃത്യങ്ങള്‍ ഇന്നതെന്നുള്ള യഥാര്‍ത്ഥനിശ്ചയമില്ലാതായി, കൈമിടുക്കും, പരാക്രമവും മാത്രം പ്രബലപ്പെട്ടു. ഐകമത്യവും ധര്‍മ്മനിഷ്ഠയും ഈ ലോകംവെടിഞ്ഞു. അതിനോടെ ദാരിദ്ര്യം കുശാലായിക്കയറി. ലോകസാമ്രാജ്യം കലശലായി ഭരിക്കാനും തുടങ്ങി. ഉപജീവനഭാരം പരഹിംസകൊണ്ടും പരോപദ്രവംകൊണ്ടും ലഘുപ്പെടുത്തി. ഇങ്ങനെ സകലവിധ പീഡനങ്ങള്‍ക്കും – വിപ്ലവങ്ങള്‍, കലാപങ്ങള്‍ മുതലായവയ്ക്കും – നിദാനം അനൈകമത്യം ആണ്.

ഇപ്രകാരം ലോകത്തു നാശഹേതുക്കളായ വിപ്ലവങ്ങളും കഷ്ടാരിഷ്ടങ്ങളും ഉണ്ടാകുന്നത് ഐകമത്യം ഇല്ലാത്തതിനാലും സ്ത്രീപുരുഷന്മാര്‍ വിരുദ്ധധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടുമാണെന്നു തെളിഞ്ഞു. അപ്രധാനമല്ലാത്ത വേറൊരു കാരണം സര്‍വ്വജ്ഞന്മാരെന്നും നിരീക്ഷണപടുക്കളെന്നും അഹങ്കരിക്കുന്ന വിദ്വാന്മാരുടെ അസുന്ദരങ്ങളായ ചില അഭിപ്രായങ്ങളും, അവയെ പ്രായോഗികമാക്കാന്‍ ചെയ്യുന്ന പരിശ്രമങ്ങളുമാണ്. ലോകത്തുള്ള ഭിന്നിപ്പിനെയും കലഹങ്ങളേയും നിവൃത്തിക്കുന്നതിലേയ്ക്കു ഐകമത്യം വേണമെന്ന് ഈ മനുഷ്യന്മാര്‍ കണ്ടു എങ്കിലും, അതിലേയ്ക്ക് അവര്‍ ഉന്നയിക്കുന്ന ഉപദേശങ്ങള്‍ വിപുലങ്ങളെന്ന് വ്യവഹരിക്കാമെന്നുവരികിലും, പ്രയോഗക്ഷമങ്ങളല്ലായ്കയാല്‍ ക്ഷുദ്രബുദ്ധിജങ്ങളും18 ആയിരിക്കുന്നു. ഐകമത്യം ഉണ്ടാകേണ്ടതും ഉണ്ടാവുന്നതും വേഷപ്പകര്‍ച്ചകളാലോ, ആഹാരവിഹാരാദികളാലോ, സമാജപ്രസംഗങ്ങളാലോ അല്ല എന്നതു നിശ്ചയം തന്നെ. മേല്‍പറഞ്ഞ സംഗതികള്‍ ഐകമത്യത്തിനു കാരണങ്ങളായാല്‍ അവയുള്ളിടത്തൊക്കെ ഐകമത്യമല്ലാതെ മറ്റൊന്നും ഉണ്ടായിക്കൂടാത്തതും, അവയില്ലാത്തിടത്ത് ഐകമത്യം വന്നുകൂടാത്തതുമാണ്. ഈ സംഗതികളില്‍ നമ്മുടെ അനുഭവം നേരെ വിപരീതമായി കാണുന്നു. അപ്പോള്‍ ഇവ ഐകമത്യത്തിനു വഴിയായിത്തീരുമെന്നു പറയുന്നത് ശുദ്ധമേ കമ്പം (ഭ്രമം) തന്നെ. അവനവന്റെ വീട്ടില്‍ ഉണ്ടും സ്വജനങ്ങളില്‍ വിവാഹം ചെയ്തും സകലത്തോടും കാരുണ്യത്തോടുകൂടി സമബുദ്ധിയില്‍ പെരുമാറി സ്വധര്‍മ്മംനടത്തിയും കൊണ്ടിരുന്നാല്‍ ഐകമത്യം ഉണ്ടാകുന്നതിനു യൊതൊരു വിരോധവുമില്ല. അവിടെ ഉണ്ടാവുകയും ചെയ്യും. മുന്‍ പറഞ്ഞ ഓരോ കാരണങ്ങളെ പുരസ്‌കരിച്ച്, ഐകമത്യത്തിനും സമുദായവൃദ്ധിക്കും പ്രവര്‍ത്തിക്കുന്നവരുടെ തന്നെ വാസ്തവാവസ്ഥ എന്തെന്നു നോക്കാം. സ്വന്തകുടുംബത്തില്‍ അവനവന്റെ കുഞ്ഞുങ്ങളെത്തന്നെ ശാസിച്ചു ഭരിച്ചു അവിടെ ഐകമത്യം നിലനിര്‍ത്താന്‍ സാധിക്കാത്ത ‘മദാമ്മ’മാരാണ്, രാജ്യത്തുള്ള സകലവിധ സ്ത്രീകള്‍ക്കും ഐകമത്യം പഠിപ്പിക്കാന്‍ പുറപ്പെടുന്നത്. ജനിച്ചപ്പോള്‍ അഹര്‍വൃത്തിക്ക്19 ചില്ലിക്കാശുപോലും കൊണ്ടുവരാതെ മാതാപിതാക്കളെ അലട്ടി, അവരുടെ പ്രയത്‌നത്താലും കാരണവന്മാര്‍ സദ്ബുദ്ധി വിചാരിച്ചും വല്ലതും സമ്പാദിച്ചുവച്ചിട്ടുണ്ടെങ്കില്‍ അതു തിന്നുമുടിച്ച് തറവാടു വിറ്റോ പണയമെഴുതിയോ വിദ്യാഭ്യാസവും മറ്റും ചെയ്ത് താന്‍ ഏതെങ്കിലും നിലയിലെത്തിയാല്‍, തന്റെ കടമ വീട്ടുവാന്‍ പ്രാപ്തനാണെന്നു വരികില്‍കൂടി, ആയതിനു മനസ്സില്ലാതെ, പിന്നെ വല്ലതുംകൂടി തനിക്കു അവിടെനിന്നുകിട്ടുവാന്‍ മാര്‍ഗ്ഗമുണ്ടോ, തനിക്കുള്ള ഭാഗമെവിടെ എന്നും മറ്റും അന്വേഷിച്ച് സ്വക്ഷേത്രത്തില്‍തന്നെ ഛിദ്രം വരുത്തുവാന്‍ ആണിയായിത്തീരുന്ന പുരുഷനാണ്, പിന്നെ നാട്ടുകാരുടെ ഐകമത്യത്തിനും, അഭ്യുന്നതിക്കും പ്രവര്‍ത്തിക്കുന്നവന്‍. ഇങ്ങനെയുള്ളവര്‍ ഐകമത്യമുണ്ടാക്കാന്‍ പുറപ്പെട്ടാല്‍, വിപരീതഫലമല്ലാതെ മറ്റെന്തുഭവിക്കും? പോരെങ്കില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ ഐകമത്യത്തോടുകൂടി ഏകയോഗക്ഷേമമായി കഴിയാനും അവരില്‍നിന്നും ഉണ്ടാകുന്ന സന്താനപരമ്പരയ്ക്കു അനുഭവിക്കുന്നതിനും ഉപകരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി മാതാപിതാക്കളോ കാരണവന്മാരോ അവരുടെ ശക്തിക്കുതക്കവണ്ണം അല്പം വല്ലതും സമ്പാദിച്ചുവയ്ക്കുന്നു. ഇങ്ങനെയിരിക്കെ ആ കൂട്ടുസ്വത്തില്‍നിന്നും, എനിക്ക്, എനിക്ക് എന്നുപറഞ്ഞ് പങ്കുവയ്ക്കുന്നതുതന്നെ ഐകമത്യത്തിനു വിരുദ്ധമല്ലേ? അത്യന്തസംയോഗവും ഐകമത്യവും വേണ്ടിടത്തുതന്നെ ഇപ്രകാരം ഭിന്നമതി സംഭവിച്ചാല്‍ പിന്നെ, ലോകത്തില്‍ മറ്റൊരിടത്തും ഐകമത്യം നിലനില്‍ക്കുന്നതല്ല. അതിലും വിശേഷിച്ചു ആദ്യമായി പറഞ്ഞതുപോലെ തന്റെ യഥാര്‍ത്ഥ ധര്‍മ്മമാലോചിച്ചാല്‍ അങ്ങോട്ടുണ്ടാക്കി കൊടുക്കയല്ലാതെ ഇങ്ങോട്ടൊരു ചില്ലിപോലും ഒരുകണ്ടം20 തുണിപോലും സ്വാനുഭവത്തിനെടുക്കുവാന്‍ അര്‍ഹതയും അധികാരവുമില്ലാതെ കേവലഭൃത്യനെപ്പോലെ വര്‍ത്തിക്കേണ്ട പുരുഷന്‍, സര്‍വ്വസ്വാതന്ത്ര്യവും യജമാനത്വവും നടിച്ച് തന്നിഷ്ടം നിമിത്തം എല്ലാം തനിക്കുവേണം എന്നത്യാര്‍ത്തിപിടിച്ച് സര്‍വ്വസ്വവും വിഴുങ്ങാന്‍ തുടങ്ങിയാലത്തെ കഥ പറയണോ? അവനെ മാതൃദ്രോഹിയെന്നോ, പിതൃദ്രോഹിയെന്നോ, ഗുരുദ്രോഹിയെന്നോ പറഞ്ഞാല്‍പ്പോരാ, മാതാപിതാക്കള്‍ സാക്ഷാല്‍ ശിവശക്തികളാകയാലും, അവരുടെ ഐകമത്യത്താല്‍ ഉണ്ടായിട്ടുള്ളതും, ഏകമതിയായുള്ള ഇച്ഛയില്‍ എന്നും ഒന്നായിത്തന്നെ നിലനില്‍ക്കണമെന്നു അവര്‍ കരുതിവച്ചിട്ടുള്ളതുമായ സ്വത്ത്, സ്വധര്‍മ്മത്യാഗംകൊണ്ടു മാത്രമല്ല, അധര്‍മ്മപ്രവൃത്തികൊണ്ടുകൂടി ധ്വംസിക്കുന്നവനാകകൊണ്ടും അവനെ യഥാര്‍ത്ഥത്തില്‍ ബ്രഹ്മഘാതി (ആത്മരാക്ഷസനായി) യായിത്തന്നെ കരുതണം. അതുകൊണ്ട് നാം വിഹിതങ്ങളായ പദ്ധതികള്‍ ആസ്പദമാക്കി ഐകമത്യം സമ്പാദിച്ചാല്‍ ഭിന്നിപ്പുകളെല്ലാം ദൂരേ നീങ്ങും. ഈ ദിവ്യൗഷധം ഇപ്പോഴത്തെ പരിഷ്‌കാരം പ്രസവിച്ചുണ്ടാക്കിയതൊന്നുമല്ല. ഈ തത്ത്വം അനാദിയായിട്ടുള്ളതുതന്നെ. എന്നാല്‍ നവപരിഷ്‌കാരം മൂലം സ്വമഹിമഭ്രംശം വന്നു കണ്ണുമയങ്ങിയിരിക്കുന്നവര്‍ക്ക് ഈ തത്ത്വമുള്ള കഥകാണ്മാന്‍ കഴിയുന്നില്ല. ഭിന്നമതി മൂലം കലാപം മുഴുത്തു, ഘോരസംഹാരം സൂചിപ്പിക്കുന്ന അവസരങ്ങളിലെല്ലാം ബുദ്ധിമാന്മാരും ദീനദയാലുക്കളും, ലോകമെന്നുംശ്രേയസ്സാണ്ടിരിക്കട്ടെ എന്നുള്ളവരുമായ മഹാനുഭാവന്മാര്‍ കാലാനുരൂപമായ സദുപദേശങ്ങള്‍ ചെയ്ത് ധര്‍മ്മഭ്രംശം വന്നിരിക്കുന്നവരെ നേരായ മാര്‍ഗ്ഗം കാണിച്ചു നടത്തുവാന്‍ പണിപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഓരോ അനുഭവ വിശിഷ്ടന്മാരുടെ ഉപദേശങ്ങളാണിപ്പോള്‍ നാനാമതങ്ങളായും, ഓരോന്നില്‍ത്തന്നെ ഉപമതങ്ങളായും തീര്‍ന്നിരിക്കുന്നത്. ഇപ്രകൃതാനുപ്രകൃതം ഇവിടെ നിര്‍ത്താം.

ഇപ്പോഴത്തെ മതിമന്നന്മാരുടെ അഭിപ്രായങ്ങളും പ്രവൃത്തികളും ഐകമത്യത്തിനു കണ്ഠപാശമായി ചമഞ്ഞിരിക്കുന്നുവെന്ന് നാം പറഞ്ഞുവല്ലോ. അതുകൊണ്ട് ലോകരഞ്ജനയ്ക്കായി നാം ഇപ്രകാരം പ്രയത്‌നിക്കണം. പ്രകൃത്യാ അവരവര്‍ക്കു വച്ചിട്ടുള്ള ധര്‍മ്മമനുസരിച്ച് സ്വസ്വകാര്യങ്ങളില്‍ യാതൊരു നീക്കുപോക്കും വരാതെ താനാണ് സകലവും നടത്തേണ്ടതെന്നുള്ള ബുദ്ധിയോടുകൂടി സ്ത്രീയും തനിക്കിതില്‍ യാതൊന്നുമില്ല, സര്‍വ്വവും സ്ത്രീക്കും അവളുടെ സന്താനങ്ങള്‍ക്കുമാണ്, തന്റെ ശ്രമം അവര്‍ സുഖമായിരിക്കുന്നതിലേയ്ക്കു മാത്രമാകുന്നു, അവരുടെ ക്ഷേമം തന്നെ തന്റെയും ക്ഷേമം എന്നുള്ള മഹാമനസ്‌കതയോടുകൂടി പുരുഷനും, അന്യോന്യാശ്രയമായി ഏകമതിയോടെ പ്രവര്‍ത്തിച്ചും കൊണ്ടാല്‍ യാതൊരു പ്രയത്‌നവും കൂടാതെ ഐകമത്യവും ശ്രേയസ്സും സ്വയമേ വന്നുചേരും. അപ്രകാരം ഭവിച്ചാല്‍ ശരീരം എടുക്കുന്നതുകൊണ്ടുള്ള പ്രയോജനവും ക്ഷിപ്രസാദ്ധ്യമായിത്തീരും.

സ്ത്രീകളുടെ കര്‍ത്തവ്യകര്‍മ്മങ്ങള്‍ ഇന്നിന്നവയെന്നു യഥാര്‍ത്ഥമായറിഞ്ഞ് അവയെ ജനങ്ങളുടെ ഇടയില്‍ പരത്തി തങ്ങള്‍തന്നെയാണ് സാക്ഷാല്‍ രക്ഷാധികാരികളെന്നു ലോകസമക്ഷം പ്രത്യക്ഷപ്പെടുത്തി, അവരുടെ സ്ഥാനം സര്‍വ്വ സമ്മാന്യമായിത്തീര്‍ക്കുക21 എന്നുള്ളതാണ് സ്ത്രീസമാജങ്ങളുടെ മുഖ്യ ഉദ്ദേശമായിരിക്കേണ്ടതും. അല്ലാതെ, സാധാരണ കണ്ടുവരാറുള്ളതുപോലെ നാടകമാടുന്നതിനോ അനര്‍ഹങ്ങളായ പ്രക്ഷോഭങ്ങളില്‍ പങ്കുപറ്റുന്നതിനോ ആയിരിക്കരുത്. നാമൊന്നിനു പുറപ്പെടുമ്പോള്‍ അതിന്റെ പ്രയോജനോദ്ദേശങ്ങള്‍ മുന്‍കൂട്ടി കരുതേണ്ടത് അത്യാവശ്യമാണ്. ധര്‍മ്മമാര്‍ഗ്ഗങ്ങള്‍ മൂലം ഹിതമായുള്ള ഫലം ഉണ്ടാകുമെന്നു സൂക്ഷ്മമുളളപ്പോള്‍ മാത്രം അതിനുദ്യമിക്കേണ്ടതും, അഹിതമോ അനര്‍ത്ഥമോ ആണ് ഫലമെന്നുവരികില്‍ ഉടനെ അതുപരിത്യജിക്കേണ്ടതുമാകുന്നു. അതാണ് വിവേകികളുടെ ലക്ഷണം… ആരംഭശൂരകളാകാതെ ഉദ്ദിഷ്ടം സാധിക്കുന്നതുവരെ സര്‍വ്വഥാ യഥാശക്തി എല്ലാവരും ഐകമത്യത്തോടുകൂടി പ്രയത്‌നിക്കേണം. തുടക്കത്തില്‍ അനിഷ്ടങ്ങളോ നിരൂപിക്കാത്തതോ ആയ മുടക്കങ്ങള്‍ വന്നുകൊണ്ടിരുന്നാലും അതൊന്നും വകവയ്ക്കാതെ സ്വധര്‍മ്മമെന്നു കരുതി തെല്ലും പിന്മാറാതെ യത്‌നിക്കണം. എഴുന്നേറ്റു നടക്കാന്‍ അംഗങ്ങള്‍ക്ക് ശേഷിവയ്ക്കുംമുമ്പ്, കുട്ടികള്‍ ചാടുപിടിച്ചു നടക്കാന്‍ പണിപ്പെടുന്നതിലെന്നപോലെ, ആദ്യശ്രമങ്ങള്‍ ലഘുവും സാവധാനവും ആയിരിക്കയേ ഉള്ളു. ആയതിനാല്‍ നിരാശപ്പെടാതെ പ്രയത്‌നിച്ചുകൊണ്ടിരുന്നാല്‍ കാലക്രമേണ സകല ഉദ്ദേശങ്ങളും പ്രബലമായി ഫലപ്പെടും. അനാവശ്യമെന്നോ നിരര്‍ത്ഥകമെന്നോ, അനര്‍ത്ഥകമെന്നോ തോന്നുന്ന യാതൊന്നിലും പരിശ്രമിക്കയുമരുത്. എല്ലാറ്റിലും മുഖ്യമായി വേണ്ടത് ജീവകാരുണ്യവും സകലരിലും ശുഭഭാവനയുമാണ്. ഇവയുണ്ടായാല്‍ ഇടപെടുവാന്‍ ഇടയാവുന്നവര്‍ക്കുകൂടി നല്ലതുവരുവാന്‍ മാര്‍ഗ്ഗമായിത്തീരും. അതുകൊണ്ടു ഓരോരുത്തരും വെവ്വേറെ അല്ലെന്നും എല്ലാവരുംകൂടി സമഷ്ടിമൂലപ്രകൃതി ശക്തിയാണെന്നും കേവലം അബലകളല്ല, പ്രബലകള്‍ തന്നെയാണെന്നും ഉള്ള ബോധത്തോടുകൂടി ധര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സര്‍വ്വോല്‍കൃഷ്ടസ്ഥാനം ലഭിക്കുന്നതിലേയ്ക്കു ആ പരാശക്തിയുടെ ഓരോ വ്യഷ്ടി രൂപം മാത്രമായിരിക്കുന്ന സ്ത്രീകളെയെല്ലാം ആ ലോകമാതാവായ സമഷ്ടി പരാശക്തി തന്നെ അനുഗ്രഹിക്കുമാറാകട്ടെ.

കുറിപ്പുകള്‍

1. മൂലപ്രകൃതിയെയും ബ്രഹ്മത്തെയും കുറിച്ച് ‘അദൈ്വതചിന്താപദ്ധതി’ കുറിപ്പ് 6-ല്‍ കൊടുത്തിട്ടുള്ളതു നോക്കുക.

2. കൂടുതല്‍ വിവരത്തിനു ‘നിജാനന്ദവിലാസം’ സദനുഭവനിരൂപണപ്രകരണം നോക്കുക.

3. പ്രജാവര്‍ദ്ധന= സന്തതിവര്‍ദ്ധന.

4. മനുസ്മൃതി (9.3) യിലെ വാക്യമാണിത്. സ്ത്രീക്കു സ്വാതന്ത്ര്യം പാടില്ല എന്നര്‍ത്ഥം.

5. ദുര്‍വാരം= തടുക്കാനാവാത്തത്.

6. ഭര്‍ത്താവ്= ഭരിക്കുന്നവന്‍.

7. അബല= ബലമില്ലാത്തവള്‍.

8. ഭാര്യ = ഭരിക്കപ്പെടേണ്ടവള്‍.

9. ജായ= യാതൊരുവളില്‍ ജനിക്കുന്നുവോ (ഭര്‍ത്താവുപുത്രനായി) അവള്‍.

10. ദേശേ ദേശേ കളത്രാണി= നാടുതോറും ഭാര്യമാര്‍.

11. ശരീരാന്തരം = മറ്റു ശരീരം.

12. ശരീരപാതം = മരണം

13. കിട്ടാത്തതു കിട്ടുന്നതു യോഗവും കിട്ടിയതു പരിരക്ഷിക്കുന്നതു ക്ഷേമവും.

14. അമ്മയും ജന്മനാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരങ്ങളാണ് എന്നര്‍ത്ഥം.

15. ജഗദംബ= ലോകത്തിന്റെ അമ്മ.

16. ക്ഷേത്രം= വാസസ്ഥാനം.

17. അരിഷ്ടം= പ്രയാസം

18. ക്ഷുദ്രബുദ്ധിജങ്ങള്‍= അല്പബുദ്ധിയില്‍ നിന്നു ജനിക്കുന്നവ.

19. അഹര്‍വൃത്തിക്ക് = നിത്യച്ചെലവിന്

20. കണ്ടം= കഷണം.

21. സര്‍വസമ്മാന്യം= എല്ലാവരാലും പ്രശംസിക്കപ്പെടുന്നത്.