Nijanandavilasam - Sree Chattampi Swamikal

ആനന്ദാനുഭവ നിരൂപണ പ്രകരണം (7)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ നിജാനന്ദവിലാസത്തില്‍ നിന്ന്

ശിഷ്യന്‍ :  അനന്തരം ആചാര്യപാദങ്ങളെ വണങ്ങി പറഞ്ഞു: ‘നിന്തിരുവടിയുടെ അപാരമഹിമയുള്ള കരുണാകടാക്ഷത്താല്‍ അരുളിച്ചെയ്ത പ്രകാരം കൃതാര്‍ത്ഥനായേന്‍. ആനന്ദാനുഭവത്തെയും ഉപദേശിച്ചരുളേണമേ!’

ആചാര്യന്‍ :   ഈ ഘടം എനിക്കു ഏറ്റവും പ്രിയമായുള്ളത്’ എന്നതുപോലെ, പുത്രമിത്രകളത്രക്ഷേത്രാദികളില്‍. ‘ഇതെനിക്കുഇഷ്ടം’ എന്നു ഏറിയ പ്രിയം കാണപ്പെടുന്നു. അതിനെ ശോധിക്കില്‍ ഈ ബ്രഹ്മാണ്ഡം അശേഷവും സ്വയം ആനന്ദരൂപമായാകവേ കാണപ്പെടും. ഇഹം മുതല്‍ പരം വരെയുള്ള പ്രപഞ്ചത്തില്‍ ആനന്ദപ്രാപ്തിയായത് വിഷയരൂപമായും ആത്മരൂപമായും രണ്ടു വകയായി കാണപ്പെടുന്നു. അവയില്‍ വിഷയാനന്ദമായത് ഇഹത്തില്‍ ഭാര്യ, പുത്രന്‍, ധനം, ധാന്യം, യൗവ്വനം, രാജ്യം, സ്രക്ചന്ദനം മുതലായവയുടെ ഭോഗങ്ങളെ മുന്നിട്ടുദിപ്പതും അപ്രകാരം തന്നെ സ്വര്‍ഗ്ഗാദി വിഷയഭോഗങ്ങളെ മുന്നിട്ടുദിപ്പതും ആകും. അതിനെ ദൈവാനന്ദമെന്നും, ഇഹത്തില്‍ ഉദിച്ചതിനെ മനുഷ്യാനന്ദം എന്നും പറയപ്പെടും. വിഷയഭോഗങ്ങളെ നീക്കി, കരണേന്ദ്രിയങ്ങളേയും നശിപ്പിച്ച്, ദൃശ്യം വിട്ടുപോയ ആത്മാപരോക്ഷാനുഭവത്തെ മുന്നിട്ടുദിക്കുന്നത് ആത്മാനന്ദം എന്നാകും.

ഇവയില്‍, അന്തക്കരണത്തില്‍ ആത്മാനന്ദം ഉദിക്കേണമെങ്കില്‍, ആ ആനന്ദം എവിടെനിന്ന് ഉദിക്കുന്നതെന്ന് നോക്കിയാല്‍, ഒരു വസ്തുവേ ഏകകാലത്തില്‍ ഒരുത്തനും സുഖജനകമായും മറ്റൊരുത്തനു ദുഃഖകാരിയായും ഇരിക്കകൊണ്ടും, ക്ഷണഭേദത്താല്‍ ഒരു വസ്തുതന്നെ ഒരു പുരുഷന് സ്‌നേഹദ്വേഷങ്ങള്‍ക്ക് കാരണമാകുന്നതിനാലും, വിഷയങ്ങള്‍ പൂര്‍ത്തിയായിരുന്നിട്ടും താനില്ലെങ്കില്‍ പ്രകാശിപ്പാന്‍ പോലും ശക്തിയില്ലായ്കയാലും, വിഷയസംബന്ധമില്ലാത്ത സുഷുപ്തിയില്‍ താനേ സുഖമായി അനുഭവിക്കയാലും, വിഷയങ്ങളില്‍ നിന്നും ആ ആനന്ദം ഉദിക്കയില്ല; ആത്മാവിങ്കല്‍ നിന്നുതന്നെ ഉദിക്കേണ്ടതാണ്. എന്നാല്‍ പരമാത്മാ എല്ലായിടത്തും എപ്പോഴും ഏകസ്വരൂപനായി നിറഞ്ഞിരിക്കേ എല്ലായ്‌പ്പോഴും ആ ആനന്ദം തോന്നിക്കൊണ്ടിരിക്കാമല്ലോ എന്നാല്‍, ആ ആനന്ദരൂപനായ പരമാത്മാവ് സര്‍വത്ര സദാ ഏകരൂപനായി വ്യാപിച്ചിരുന്നാലും, ഗോവിന്റെ ക്ഷീരം അതിന്റെ സര്‍വ്വാവയവങ്ങളിലും വ്യാപിച്ചിരുന്നാലും ആ ക്ഷീരത്തിന്റെ പ്രാപ്തി മുലദ്വാരത്തില്‍ കൂടെ മാത്രം സിദ്ധിപ്പതുപോലെ, ഈ ആത്മാനന്ദവും ആനന്ദമയകോശത്തൂടെ ഹൃദയത്തില്‍ പ്രാപ്തിയാകും. ആകയാല്‍ ആനന്ദപ്രാപ്തിക്കായിട്ട് ആനന്ദമയകോശം സാദ്ധ്യമെന്നും വിജ്ഞാനമയകോശം സാധനമെന്നും ആകും.

ഇഹപരങ്ങളായ വിഷയങ്ങളെ മുന്നിട്ട് ആനന്ദം പ്രാപ്തിയാകുന്നതായി പ്രത്യക്ഷപ്രമാണത്താലും ശാസ്ത്രപ്രമാണത്താലും കാണപ്പെട്ടിരിക്കെ, ആ ആനന്ദം എങ്ങിനെ ആത്മാനന്ദമായിട്ടു ചേരും? ആ ആനന്ദം ആത്മാവിന്റേതായാല്‍ പ്രപഞ്ചത്തില്‍ ആനന്ദപ്രാപ്തിക്ക് കൃഷി, വാണിജ്യം,രാജ്യം, തപസ്സ്, യാഗാദികള്‍ മുതലായ കര്‍മ്മങ്ങളെ ശ്രമത്തോടെ എന്തിനായിട്ടു ചെയ്യുന്നു എന്നാല്‍, ആവിധം അവിവേകം ഹേതുവായിെട്ടന്നല്ലാതെ വിവേകത്തെ പറ്റി ചെയ്യുന്നതല്ല എന്നു ബോധമാകും. അതായത്, ഒരു വസ്തു രണ്ടു സ്വരൂപത്തോടുകൂടിയതായിരിക്കയില്ല. ഒരു സ്വരൂപത്തോടുകൂടിയതായിട്ടേ ഇരിക്കൂ. രണ്ടു സ്വരൂപത്തോടുകൂടിയതായി കാണപ്പെട്ടാല്‍ ഒന്ന് അവിവേകം നിമിത്തമാകും. ഈ സ്ഥിതിക്ക് ഭാര്യ, പുത്രന്‍, സ്ത്രീ, ധനം ഇവറ്റില്‍ ഏറ്റവും പ്രിയമുടയ ഒരുവന്‍ വഴിപോകുമ്പോള്‍ അവരോടു ചേര്‍ന്ന് നദീപ്രവാഹത്തെസന്ധിച്ച്, വലുതായ പ്രാണഭയം നേരിട്ട്, അവകളെയും തന്നെയും രക്ഷിക്കുന്നതിനാലോചിച്ച്, കൈയ്യില്‍ പിടിച്ചിരുന്ന തന്റെ കന്യകയെ വിട്ടേച്ച് അല്പം ദൂരെച്ചെന്നപ്പോള്‍ പിന്നും ശ്രമം ഉണ്ടായി തോളില്‍ ഇരുന്ന കുഞ്ഞിനെയും തള്ളിയേച്ചു പോകുമ്പോള്‍ പിന്നീടും പ്രവാഹബാധയാല്‍ മറ്റൊരു കൈയ്യില്‍ പിടിച്ചിരുന്ന ഭാര്യയെയും വിട്ടുകളഞ്ഞ്, പിന്നും ശ്രമം കൊണ്ട് അരയില്‍ കെട്ടിയിരുന്ന ഘനമുള്ള ദ്രവ്യത്തെയും ശരീരമിരുന്നാല്‍ എത്രയോ ധനം സമ്പാദിക്കാമെന്നുറച്ച് തള്ളിയേച്ചുപോയി. ഇപ്രകാരം പോയവന് ആദ്യകാലത്തില്‍ സുഖത്തെ കൊടുത്തിരുന്ന അവകളില്‍ സംബന്ധം, പ്രവാഹബാധയില്‍ പ്രാണഹാനിയെ ചെയ്യത്തക്ക അനിഷ്ഠപദാര്‍ത്ഥങ്ങളായി കരുതി നീക്കപ്പെട്ടു.

മേലും, ചക്രവര്‍ത്തിയായ ഒരു രാജാവു സാമന്തവത്സരാല്‍ കപ്പം വച്ചു കാണപ്പെടുമ്പോള്‍ അവരുടെ നമസ്‌കാരത്താലും സ്‌തോത്രങ്ങളാലും ഏറ്റവും ഗൗരവത്തോടുകൂടി അവരാല്‍ സ്തുതിക്കപ്പെട്ട് ബഹുനേരം അവരോടുകൂടി വലിയ സല്ലാപങ്ങളെല്ലാം സല്ലപിച്ച്, ആ വിധം സന്തോഷത്തോടുകൂടി അനന്തരം അന്തഃപുരത്തില്‍ ചെന്നു അവരോടു ക്രീഡ്ച്ച്, തന്റെ ചക്രവര്‍ത്തിത്വത്തെ മേലായ സുഖവിലാസമായി നിനച്ചു സുഖിച്ചിരിക്കുമ്പോള്‍ സുഷുപ്തിയെ പ്രാപിച്ചു. പിറ്റേ ദിവസം കാലാധിക്യത്തില്‍ എണീറ്റിരുന്നു. ഇത്രയും നേരം ചക്രവര്‍ത്തികള്‍ നിദ്ര ചെയ്യാമോ എന്നു ഇഷ്ടന്മാരാല്‍ ചോദിക്കപ്പെടവേ, ഇന്നലെ രാജ്യഭാരത്താല്‍ അധികശ്രമം നേരിട്ടതുകൊണ്ട് അവയെ നിവര്‍ത്തിക്കുന്നതിനു സുഖമാകുംവണ്ണം അധികം ഉറങ്ങിയെന്നു പറഞ്ഞു. എല്ലാവരാലും തന്നാലും ഏറ്റവും പ്രിയപ്പെടത്തക്ക ചക്രവര്‍ത്തിത്വം ഉത്തമസുഖത്തെ കൊടുക്കുന്നതായാല്‍ അതിനെ നീക്കുന്നതിനു സുഖമായുറങ്ങി എന്നു ചക്രവര്‍ത്തിത്വത്തെ നിന്ദിച്ചു പറയാനെന്ത്? ആ രാജാവുറങ്ങുമ്പോള്‍ ഉദയമായ സുഷുപ്ത്യാനന്ദം, ഒരു ചക്രവര്‍ത്തി ഒരു ദരിദ്രനെ മതിക്കാത്തതുപോലെ, ചക്രവര്‍ത്തിത്വത്തെ തുച്ഛപ്പെടുത്തി കാട്ടണമെങ്കില്‍ ആ സുഷുപ്ത്യാനന്ദം മേലായതായിരിക്കണമല്ലോ. ആ ആനന്ദത്തെ അപേക്ഷിച്ച് ചക്രവര്‍ത്ത്യാനന്ദം ദുഃഖം എന്നായിത്തീരും. ചക്രവര്‍ത്തിത്വത്തിന്റെ സ്വരൂപം ആനന്ദരൂപമായിരുന്നാല്‍ ഒരു സമയത്തും ദുഃഖരൂപമായി കണ്ടു കൂടാ. ആകയാല്‍ അവിവേകത്താല്‍ ചക്രവര്‍ത്തിത്വം ആനന്ദം പോലെയും അതില്ലായ്ക ദുഃഖം പോലെയും കാണപ്പെടുന്നു എന്നല്ലാതെ വിവേകിക്കില്‍ ദുഃഖരൂപമേ ആകും.

അതു് എങ്ങിനെയെന്നാല്‍, കടകമകുടകുണ്ഡലാദികളെ, ധരിക്കല്‍ ശിരസ്സ് മുതലായ അവയവങ്ങള്‍ക്ക് ദുഃഖത്തെത്തന്നെ ഉണ്ടാക്കും. രാജ്യഭാരത്തെ ഇടപര്യാലോചന ബുദ്ധിക്കു പ്രയാസത്തെത്തന്നെ ഉണ്ടാക്കും. ഈര്‍ക്കിലിക്കൂട്ടങ്ങളെ ചൂലെന്ന് അഭിമാനിപ്പതുപോലെ, സൈന്യം, ആയുധം, വസ്ത്രം, ആഭരണം, ധനം, ധാന്യം, വിസ്താരമായ ഭൂമി, ധനകോശം ഇവകളെ സംബന്ധിച്ച വിധിനിഷേധങ്ങളായ അധികാരം, അതിന്നാധാരമായ, രക്തം, മാംസം, ശൂക്ലം, മേദസ്സ്, ഞരമ്പ്, അസ്ഥി, തോല്‍, മലം, മൂത്രം, കഫം, നഖം, രോമം ഇവകളാകുന്ന സ്വരൂപത്തോട് കൂടിയ യൗവ്വനദേഹം ഈ സകലത്തേയും, ചണ്ഡാലവീഥിപോലെ, വിവേകം കൂടാതെ കൂട്ടിച്ചേര്‍ത്ത്, ‘ഞാന്‍ ചക്രവര്‍ത്തി’ ‘എന്റെ രാജ്യം’ എന്നഭിമാനിച്ചു, ഈ അഭിമാനത്താല്‍ സുഖം പോലെ തോന്നിയാലും വിവേകിച്ചാല്‍ ദുഃഖരൂപം തന്നെയായിരിക്കും.

സുഷുപ്ത്യവസ്ഥയില്‍ രാജാവു മരിച്ചവനായി കാണപ്പെട്ടില്ല. അവിടെ അവന്‍ എങ്ങിനെയിരുന്നു എന്നു നോക്കിയാല്‍ കടകമകുടാദ്യാഭരണമാകട്ടെ, അവയെ ധരിക്കുന്ന ദേഹമാകട്ടെ, അവറ്റെ കണ്ടാനന്ദിക്കുന്ന കരണേന്ദ്രിയങ്ങളാകട്ടെ, അവയുടെ അധികാരമാകട്ടേ, അതിന്നു വിഷയമായ രാജ്യമാകട്ടെ, ഇവറ്റെ തനതായി അഭിമാനിക്കുന്ന മഹാഹംകാരമാകട്ടെ, സകലത്തെയും വിട്ട് സുഖകാരണമായി യാതൊരു കാരണവും കൂടാതെ താന്‍ തന്നെ തനിക്ക് ആനന്ദസ്വരൂപമായിരുന്നു. ആവിധ ആനന്ദരൂപം തന്നെ സ്വസ്വരൂപം എന്നുള്ള വിവേകം ഇല്ലായ്കയാല്‍ ഉണരുമ്പോള്‍ ഞാന്‍ സുഖമായി ഉറങ്ങിയെന്ന തനതു സുഖസ്വരൂപത്തെ അഹംകാരത്തോടുകൂടി ചേര്‍ത്തുകണ്ട്, ആ അഹംകാരിയായ തന്നെ ദേഹസംബന്ധത്താല്‍ ദേഹസ്വരൂപമായി നോക്കി, മകുടാദ്യാഭരണ സംബന്ധത്താല്‍ തന്നെ കിരീടിയാകുന്നുവെന്നാനന്ദിച്ച്, അപ്രകാരം തന്നെ മറ്റു രാജ്യങ്ങളെയും അഭിമാനിച്ച്, ഞാന്‍ ‘ചക്രവര്‍ത്തിയാകുന്നു’ എന്ന് അവിവേകം ഹേതുവായിട്ട് ഏറ്റവും പ്രിയ വിലാസത്തെ പ്രാപിക്കുമ്പോള്‍, ഞാനോ എന്റെ രാജ്യമോ എന്റെ അധികാരമോ എന്ന് ആ വിഷയരൂപങ്ങളെ കണ്ട്, ചിത്തവൃത്തികൊള്ളാതെ കണ്ട്, നിശ്ചലമായി അല്പനേരം നില്‌ക്കേ ആ അവസ്ഥയില്‍ ഇന്ദ്രിയം, വിഷയം ഇവകള്‍ വഴിയായി അന്തകരണം സത്ത്വാകാരമായി പരിണമിച്ച്, ആ ക്ഷണത്തില്‍ അന്തക്കരണേന്ദ്രിയസംബന്ധമില്ലാത്ത സത്ത്വവൃത്തി ആനന്ദമയകോശത്തില്‍ ആഭാസമാകയാല്‍ അതില്‍ ആത്മാനന്ദം ആനന്ദമയകോശത്തിന്‍ വഴിയായി ഉദിച്ചു നില്ക്കും. ആ ആനന്ദത്തെ ആത്മാനന്ദം എന്നറിയാതെ ആ വിഷയമാര്‍ഗ്ഗമായുദിച്ചതായി ഭാവിച്ച് അതിനെ വിഷയാനന്ദമെന്ന് അഭിമാനിക്കും. വിഷയം നീങ്ങുമ്പോഴും വിഷയം വിരോധപ്പടുമ്പോഴും, അവിവേകം കൊണ്ടു മൂഢവൃത്തിയുണ്ടായി, ആ മൂഢവൃത്തിയാല്‍ സത്ത്വവൃത്തി തിരോധാനപ്പെട്ട്, ആ ആനന്ദവും തിരോധാനപ്പെട്ട് ‘ഞാന്‍ ദുഃഖിയാകുന്നു’വെന്ന് വ്യവഹരിക്കും.

ആകയാല്‍ അവരുടെ അവിവേകത്തെ അപേക്ഷിച്ച് ദേഹസംബന്ധമായും മനോസംബന്ധമായും ഉള്ള വിചിത്രമായ കര്‍മ്മങ്ങളെ ലോകപ്പഴക്കത്താലും ശാസ്ത്രപ്രമാണത്താലും വിധിക്കപ്പെടും. ആ വിധ കര്‍മ്മങ്ങളെയറിഞ്ഞു ചെയ്യുന്നതിനുള്ള സാധനം ബുദ്ധിയെ ഒഴിച്ചു വേറെ ഇല്ലാത്തതിനാല്‍ അതിനെക്കൊണ്ടുതന്നെ ഇഹപരം രണ്ടും ബാധിക്കപ്പെടുക ഹേതുവായിട്ട് വിജ്ഞാനമയകോശത്തെ സാധനമെന്നും ഇഹത്തിലാകട്ടെ പരത്തിലാകട്ടെ ആനന്ദം ഉദിക്കണമെങ്കില്‍ ആനന്ദമയകോശത്തില്‍ നിന്നുദിക്കയാല്‍ ആ ആന്ദമയകോശത്തെ സാദ്ധ്യമെന്നും പറഞ്ഞു. ഈ വിജ്ഞാനമയകോശം സൂക്ഷ്മമായി എത്രത്തോളം വിസ്താരപ്പെട്ടതാകുന്നോ അത്രത്തോളം ആനന്ദവും വിസ്താരമായി പ്രാപ്തിയാകും.

ഇങ്ങനെയാകയാല്‍ പഞ്ചഭൂതങ്ങള്‍, തന്‍ഗുണമായ ശബ്ദാദികള്‍, തദ്വികാരങ്ങളായ ഘടപടാദി ഇഹപരയെന്ന ലോകങ്ങള്‍ ഇവ സമസ്തവും സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നുഗുണങ്ങളില്‍ വികാരങ്ങളാകും. വിഷയാനുഭൂതിദശയില്‍ വിഷയങ്ങളെ ഇന്ദ്രിയങ്ങളാല്‍ ബുദ്ധി വ്യാപിക്കുമ്പോള്‍ വിഷയങ്ങളെ അശേഷവും വ്യാപിച്ച ആ ബുദ്ധിയെ വിഷയാകാരങ്ങളായി ഭേദപ്പെടുത്തി, അവകളില്‍ മോഹത്താല്‍ മയങ്ങി, ആ മയക്കം കൊണ്ട് ആ വിഷയങ്ങളെയും തന്നെയും തനതധിഷ്ഠാനമായ ആത്മാനന്ദത്തെയും വിവേകിപ്പാന്‍ ശക്തിയില്ലാതെ ക്ഷണമാത്രം മൂര്‍ച്ഛിച്ചുനില്ക്കും. ആ അവസ്ഥയില്‍ വിക്ഷേപമില്ലാത്തതു കൊണ്ട് സത്ത്വഗുണം അധികരിച്ചു അതിന്‍വഴിയെ ആനന്ദം പ്രപ്തിയാകും. വിഷയാകാരമായി ബുദ്ധിയെ ഭേദിപ്പിച്ചത് ബുദ്ധിയുടെയും വിഷയങ്ങളുടെയും രജോഗുണമാകും. ആ വിഷയങ്ങളെയും ഈ ബുദ്ധിയേയും മോഹത്താല്‍ ഭേദപ്പെടുത്തി ഭേദഭാവം കൂടാതെ മൂര്‍ച്ഛിപ്പതു ബുദ്ധിയുടേയും വിഷയങ്ങളുടെയും തമോഗുണങ്ങളാകും.

എന്നാല്‍ രജോഗുണത്താലും തമോഗുണത്താലും ബാധിക്കപ്പെട്ട ബുദ്ധിക്ക് സത്ത്വഗുണാധിക്യം സിദ്ധിപ്പാന്‍ കാരണമെന്തെന്നാല്‍, രണ്ടു ഗുണത്താലും ബുദ്ധി മൂര്‍ച്ഛിക്കും. ആ അവസരത്തില്‍ തന്റെ ശക്തി വിഷയത്തെ നാട്ടുന്നതിനു സാമര്‍ത്ഥ്യമില്ലാതെ സ്വകാരണമായ സത്ത്വവൃത്തിയില്‍ ഒടുങ്ങി നില്ക്കും. അപ്പോള്‍ ആനന്ദമയകോശമാര്‍ഗ്ഗമായി ആനന്ദം പ്രതിഫലിക്കും. ആ ആനന്ദാനുഭവത്തെ വിഷയമായി ഭാവിച്ച് മുന്‍പോലെ ബഹിര്‍മുഖമായി ഉദിക്കും. അപ്രകാരം ഉദിക്കേ ആ ആനന്ദത്തെ ബുദ്ധിയോടുകലര്‍ന്നു നിന്ന് തമോഗുണവും രജോഗുണവും തങ്ങളുടെ ശക്തിയാല്‍ കലര്‍ന്ന വിഷയാകാരങ്ങളായി അതിനെ ബുദ്ധിക്കു കാണിക്കും. ആ ആനന്ദത്തെ ബുദ്ധിയും വിഷയാനന്ദമെന്നു മതിക്കും. ആകയാല്‍ രജോഗുണത്തെയും തമോഗുണത്തെയും ബുദ്ധിയിലും വിഷയത്തിലും ഇരിക്കുന്ന പ്രകാരം അറിഞ്ഞ്, അവയെ തള്ളി അവകളില്‍ മറഞ്ഞുനിന്ന് സത്ത്വഗുണത്തോടും രണ്ടു ഗുണങ്ങളും വിട്ട് ബുദ്ധിയെയും വിഷയത്തെയും ഐക്യപ്പെടുത്തിയാല്‍ ആനന്ദമായകോശമാര്‍ഗ്ഗമായിത്തന്നെ ബുദ്ധിയുടെ ആദരവാല്‍ വിഷയങ്ങളില്‍ പ്രതിഫലിച്ച ആനന്ദം അനുഭവിക്കാറാകും. അവിടെ വിഷയഭാവം ഇല്ലാത്തതിനാല്‍ ആ ആനന്ദം ആത്മാനന്ദമെന്നു അനുഭവിക്കപ്പെടും.

വിഷയം, ബുദ്ധി ഈ രണ്ടിനും രണ്ടു സ്വരൂപങ്ങള്‍ ഇരിക്കുന്നു. അവയില്‍ ഒന്നു വികാരവും മറ്റൊന്നു നിര്‍വികാരവുമാകും. തമോഗുണം വികാരങ്ങളെ ചേര്‍ന്നിരിക്കും. സത്ത്വഗുണം നിര്‍വികാരരൂപത്തെ ചേര്‍ന്നിരിക്കും. അതിനെ അറിയും പ്രകാരത്തെ വിചാരിക്കില്‍, ഈ നമ്മുടെ രാജ്യം നമുക്കു ഏറിയ ലാഭത്തെ തരത്തക്കതായുള്ള ഇഷ്ടവസ്തുവാകുന്നു എന്ന വൃത്തി ഉദിക്കുമ്പോള്‍ വിചിത്രങ്ങളായ ഗുണഭേദങ്ങളെ ഉടയ നാനാവസ്തുക്കളോടു കൂടിയ രാജ്യം ആ വൃത്തിയില്‍ നിന്നു ഭിന്നമായി കാണപ്പെട്ട്, അതിനെ തന്റെ ബുദ്ധിയില്‍ ഉള്ള പ്രകാരം ചൂണ്ടി, അപ്പോള്‍ ഇഷ്ട വസ്തുവായിട്ട് രാജ്യം പ്രകാശിച്ച്, ഇങ്ങനെ ഇതു നമുക്ക് ഇഷ്ടവസ്തുവെന്ന പ്രിയം നടിച്ച് ആനന്ദിച്ച് ആ പ്രിയത്താല്‍ മുന്‍പറഞ്ഞപ്രകാരം ക്ഷണമാത്രം മൂര്‍ച്ഛിച്ച് വിഷയഭാവം കൂടാതെ ആനന്ദാനുഭവം ഉദിച്ച് അതോട് വിഷയവിഷയിയായി ഭേദഭാവം കണ്ട്, ആ ആനന്ദത്തെ വിഷയങ്ങളില്‍ ഉണര്‍ന്നു സന്തോഷിക്കുമാറു കാണപ്പെടുകയാല്‍ നാനാവിഷയങ്ങളായി തോന്നിയ രാജ്യരൂപമായ ഭിന്നഭിന്നവിഷയങ്ങളും ആ വിഷയാകാരവൃത്തികളും ഖണ്ഡഖണ്ഡങ്ങളായിരുന്നാലും അവയ്ക്കു ആധാരമായിരുന്ന വിഷയവും ആ വിഷയാകാരവൃത്തിയും അഖ്ഡമായിരിക്കയാല്‍ ഖണ്ഡമായും അഖണ്ഡമായും രണ്ടു രൂപങ്ങളെ വിഷയവും വിഷയാകാരമായി പരിണമിച്ച വൃത്തിയും ഉള്ളവയാകും. അപ്രകാരം തന്നെ അതിനെ ഇതു വിഷയം എന്നു ചൂണ്ടിയ വൃത്തിയും ഖണ്ഡമായും അഖണ്ഡമായും പരിണമിച്ച് വ്യാപിച്ച് ചൂണ്ടുകയാല്‍ അതും ഖണ്ഡമായും അഖണ്ഡമായും രണ്ടു രൂപങ്ങളോടു കൂടിയതാകും. അപ്രകാരം തന്നെ ഇത് നമ്മുടെ എന്ന് ആത്മസത്തായാല്‍ ഖണ്ഡമായും അഖണ്ഡമായും അഹങ്കാരം പരിണമിച്ചു വ്യാപിച്ച് അവയെ സ്വന്തമായി ഭാവിക്കയാല്‍ ആ അഹംകാരോപാധിയോടുകൂടിയ ആത്മസത്തയും രണ്ടു രൂപത്തോടു കൂടിയതാകും. ഇവയില്‍ ഖണ്ഡങ്ങളായ രൂപങ്ങള്‍ രജോഗുണവികാരങ്ങളാകും. അഖണ്ഡങ്ങളായ രൂപങ്ങള്‍ സത്ത്വഗുണവികാരങ്ങളാകും. ഖണ്ഡാഖണ്ഡങ്ങളെ പിരിച്ചുകാണാന്‍ ഇടകൊടുക്കാതെ ഏകാകാരമായി സ്വന്തപ്പെടുത്തി മൂര്‍ച്ഛിപ്പതു തമോഗുണവികാരങ്ങളാകും.

ആയതിനാല്‍ അഖണ്ഡവിഷയത്തിലുദിച്ച അഖണ്ഡങ്ങളായ വിഷയങ്ങളെ നിദാനിച്ച്, അവയില്‍ കാണപ്പെടുന്ന ഗുണങ്ങളെയും നിര്‍ണ്ണയിച്ച്, ആ ഗുണങ്ങളെയും ആ ഗുണികളാകുന്ന വിഷയങ്ങള്‍ക്കു അന്യമായിട്ടു കണ്ട്, അവയെ പഞ്ചേന്ദ്രിങ്ങളാല്‍ വിഷയീകരിക്കപ്പെടുമ്പോള്‍ അവിടെ വിഷയങ്ങളാലുദിച്ച ആ ഗുണികള്‍ കാണപ്പെടാതെ ശൂന്യമായിട്ടു നീങ്ങിപ്പോകും. ഗുണികളായ വിഷയങ്ങള്‍ നീങ്ങുമ്പോള്‍ ആധാരമറ്റ് ആ ഗുണങ്ങളും വിട്ടുപോകും. ആ ഗുണികളായ വിഷയങ്ങളുടെയും ഗുണങ്ങളുടെയും അളവുപോലെയുള്ള വൃത്തികള്‍ മാത്രം ഖണ്ഡാഖണ്ഡങ്ങളായിട്ട് ആകാശത്തില്‍ കുറിക്കുന്ന രേഖകള്‍ എന്നപോലെ ഭവിക്കപ്പെടും. അപ്രകാരം തന്നെ മുന്‍ ഖണ്ഡാഖണ്ഡങ്ങളായി ഭവിച്ച ഭൗതികങ്ങളായ വിഷയങ്ങള്‍ക്കാധാരമായി നിന്ന ഭൂതങ്ങളായ അഖണ്ഡ വിഷയങ്ങളെയും ഇല്ലാതെ കണ്ട് തള്ളുമ്പോള്‍ അവകളും നീങ്ങി അവകളുടെ അളവുപോലെയുള്ള രൂപാദി വികാരമറ്റ വ്യാപകവൃത്തി മാത്രമായി കാണപ്പെടും. ആ അവസ്ഥയില്‍ ഖണ്ഡമായ വിഷയങ്ങളും അവയ്ക്കാധാരമായ അഖണ്ഡവിഷയങ്ങളും ഭൂതഭൗതിക വികാരങ്ങളെ വിട്ട് ഖണ്ഡാഖണ്ഡവൃത്തി മാത്രമായിരിക്കകൊണ്ട് അവയെ ഇതെന്നു വ്യാപിച്ച ബുദ്ധിവൃത്തിയും ഭൂതഭൗതിക വികാരങ്ങളെ അഭിമുഖപ്പെടാതെ ഖണ്ഡാഖണ്ഡങ്ങളായ വിഷയാകാരങ്ങളായി പരിണമിച്ച് വ്യാപിച്ച് സ്വശക്തിയാല്‍ ഇതെന്നു കുറിച്ചു നില്ക്കും.

അപ്രകാരം തന്നെ ആ ആത്മസത്തയോടുകൂടിയ അഹംകാരവും അവയെ എന്റേതു എന്നു വ്യാപിക്കുമ്പോള്‍ ഖണ്ഡാഖണ്ഡങ്ങളായ ആ ആകൃതികളുടെ അളവിനൊത്ത പരിണാമത്തെ പ്രാപിച്ച്, അവയെ വ്യാപിച്ച്, സ്വസ്വഭാവമായ സ്വശക്തിയിനാല്‍ ഭേദപ്പെടുത്തി നില്ക്കും. സ്വസ്വഭാവമായ അഹംകാരശക്തി ആത്മശക്തിയാകയാല്‍, ആത്മാവേ ആനന്ദസ്വരൂപമായിരിക്കയാല്‍, എല്ലാവര്‍ക്കും ആനന്ദമേ ഇഷ്ടവസ്തുവായി കാണപ്പെടുകയാല്‍, ആ ഇഷ്ടവസ്തുവെത്തന്നെ സ്വന്തമെന്നു പറകയാല്‍ ആ ആത്മശക്തിയായ സ്വന്തമെന്ന പ്രിയവൃത്തി ആ അഹംകാരവ്യാപകത്തോടും സകലതും കലര്‍ന്നു നില്‍ക്കും, ആ വിധ പ്രിയവൃത്തി ആനന്ദസ്വരൂപമായ ആത്മശക്തിയാകയാല്‍ അതില്‍ മാത്രമായി ആനന്ദവും അവയില്‍ പ്രതിഫലിച്ചു ഉള്ളിലും വെളിയിലും നിരന്തരമായി പൂര്‍ണ്ണമായി പ്രകാശിക്കും.

ഈ ആനന്ദത്തേയും ഇതെന്ന ബുദ്ധിവ്യാപകത്തേയും ഖണ്ഡാഖണ്ഡങ്ങളായ വിഷയവൃത്തികളെയും വ്യാപിച്ച് അഭേദമായി കാട്ടി പ്രകൃതിജ്ഞാനത്തെ മറച്ച് മൂര്‍ച്ഛിപ്പത് അഹങ്കാരത്തിന്‍ തമോഗുണമാകയാല്‍ അതിനെ നീക്കിയാല്‍ ഖണ്ഡാഖണ്ഡങ്ങളായ ഈ അഹങ്കാരവും അതിനാല്‍ വ്യാപിക്കപ്പെട്ട ഇതെന്ന ബുദ്ധിവൃത്തിയും അതിനാല്‍ വ്യാപിക്കപ്പെട്ട ഖണ്ഡാഖണ്ഡങ്ങളായ വിഷയവൃത്തിയും അവയുടെ ഉള്ളും വെളിയും വ്യാപിച്ച് ആത്മാനന്ദത്തെ അവകളില്‍ പരിപൂര്‍ണ്ണമാക്കിച്ചെയ്ത് പ്രകാശിച്ച ആത്മശക്തിയാകുന്ന സ്വസ്വഭാവമെന്ന പ്രിയവൃത്തിയും വിവേകജ്ഞാനത്തോടുകൂടി അനുഭവത്തിനു സിദ്ധിക്കും. അവകളെ പറഞ്ഞപ്രകാരം നിദാനത്തോടനുഭവിച്ച് രജോഗുണത്തേയും നീക്കേണ്ടതാണ്.

അതിന്നുപായമെങ്ങിനെയെന്നാല്‍ ഭിന്നഭിന്നങ്ങളായി തോന്നിയവിഷയവൃത്തികള്‍ ഭൗതികങ്ങളുടെ അളവിന് തക്കതായി ഉദിക്കയാല്‍ അവകള്‍ നീങ്ങുമ്പോള്‍ ആ അളവും വിട്ടുപോകും. അവകള്‍ വിട്ടേടം അവയുടെ അഭാവമായിരിക്കും. അവകളുടെ അഭാവത്തെ അവിടവിടെ അനുഭവിക്കുമ്പോള്‍ അവയുെട അളവിനു തക്ക വൃത്തികളും അഭാവമായിക്കൊണ്ട് ഖണ്ഡവൃത്തികളശേഷവും വിട്ടുപോകും. അപ്രകാരംതന്നെ അഖണ്ഡവിഷയവൃത്തിയേയും നീക്കുകില്‍ അവകളെ വ്യാപിച്ച് ബുദ്ധിവൃത്തിയും അതിനെ വ്യാപിച്ച അഹംകാരവൃത്തിയും ഖണ്ഡാഖണ്ഡവിനിര്‍മുക്തങ്ങളായി നീങ്ങിപ്പോകും. അപ്പോള്‍ ഭാവാഭാവവിഷയം കൂടാതെ, ഖണ്ഡമെന്നും അഖണ്ഡമെന്നും നിര്‍ണ്ണയിച്ചുകൂടാതെ അതിരറ്റ ആത്മശക്തിയാകുന്ന പ്രിയവൃത്തി മാത്രം ആനന്ദഘനമായനുഭവത്തിനു സിദ്ധിക്കും. അവിടെ ആ ഉപാധിയെ നീക്കിയാല്‍ ആനന്ദമാത്രമായി ശേഷിക്കും. മറുപടിയും പ്രിയവൃത്തി ഉദിക്കില്‍ ആദ്യത്തെപ്പോലെ സൂക്ഷ്മത്രിപുടിയോട് അനുഭവത്തിനു സിദ്ധിക്കും. തല്‍സ്വഭാവത്തെ അറിഞ്ഞ് വിഷയവൃത്തികളെ കല്പിച്ചു വ്യാപിക്കേ അവയില്‍ ഈ ആനന്ദമേ നീക്കമറ്റു നിറഞ്ഞു നില്‍ക്കും. ഇതിനെ അറിയാതെ അവിവേകത്താല്‍ വിഷയാനന്ദമെന്നു ഭാവിച്ചുകൊള്ളും. ആകയാല്‍ മുന്‍പറഞ്ഞ വിചാരണാവിവേകത്താല്‍ ബ്രഹ്മാനന്ദമായനുഭവിച്ചാലും.

(ശിഷ്യന്‍ , പറഞ്ഞ പ്രകാരം ഉപാധികളെ നീക്കി, ശേഷിച്ച ആത്മാവാകുന്ന തന്നെ ആനന്ദരൂപനായനുഭവിച്ച്, തന്നില്‍ ആരോപിതമായ സകലത്തേയും അസത്തെന്നും ജഡമെന്നും ദുഃഖമെന്നും നിര്‍ണ്ണയിച്ചു ബാധിച്ച ആനന്ദരൂപനായ താന്‍, അവയെല്ലാം ബാധിക്കപ്പെട്ടിട്ടും ബാധിക്കപ്പെടാത്തതുകൊണ്ട് സത്തെന്നും, അവകള്‍ അവസ്തുവാകയാല്‍ പ്രകാശിക്കാതെ ജഡമായാലും താന്‍ സ്വയം പ്രകാശിക്കയാല്‍ ചിത്തെന്നും, ശേഷിച്ചിടത്ത് തനിക്കന്യമായി വേറൊരു വസ്തുവില്ലായ്കയാല്‍ സത്തുതന്നെ ചിത്ത്, ചിത്തു തന്നെ ആനന്ദം, ആനന്ദമേ താനാകയാല്‍ സ്വയം സച്ചിദാനന്ദാഖണ്‌ഡൈകരസമെന്ന താനായ തന്മഹിമയെത്തന്നെ ഇഷ്ട വസ്തുവെന്നു ആനന്ദിച്ച് സ്വയം ആനന്ദക്കടലില്‍ മുഴുകി.)