ഇനി നിഗ്രഹാനുഗ്രഹം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം എഴ്

ക്രിസ്തു ലോകാവസാനത്തു വിചാരണ ചെയ്‌വാനായിട്ടു വരും എന്നു നിങ്ങള്‍ പറയുന്നുവല്ലോ. വിചാരണകാലത്തിനു മുമ്പേ മരിച്ചവര്‍ എല്ലാപേരും ചെന്നു ചേരുന്നതു നരകമോക്ഷങ്ങളിലോ? വേറെ വല്ല സ്ഥലത്തോ? വേറെ സ്ഥലത്താകുന്നുവെങ്കില്‍ ആദം, അബ്രഹാം മുതലായവരും വിചാരണകാലത്തിനു മുമ്പേതന്നെ മോക്ഷത്തിലും മറ്റു പലരും നരകത്തിലും പ്രവേശിച്ചുവെന്നു നിങ്ങളുടെ ബൈബിള്‍ പറയുന്നതു കള്ളമാകുന്നു.

മരിച്ചവരെല്ലാപേരും തല്‍ക്ഷണംതന്നെ നരകത്തിലും മോക്ഷത്തിലും ചെന്ന് സുഖദുഃഖങ്ങളെ അനുഭവിക്കും എന്നുവരുകില്‍ ലോകാവസാനകാലത്തില്‍ വിചാരണചെയ്യണമെന്നില്ലല്ലോ. അതല്ല വിചാരണ ചെയ്യണം എങ്കില്‍ ആ വിചാരണകൊണ്ട് മുക്തിയില്‍ ഇരുന്നവരെ നരകത്തിലും നരകത്തില്‍ ഇരുന്നവരെ മുക്തിയിലും മാറ്റി മാറ്റി ഇരുത്തുമോ? ഇരുത്തുകയില്ലെങ്കില്‍ വിചാരണ ചെയ്യുന്നതുകൊണ്ട് പ്രയോജനം യാതൊന്നും ഇല്ലല്ലോ. എന്നാല്‍ മുമ്പേയിരുന്നപ്രകാരംതന്നെ മുക്തിയില്‍ ഇരുന്നവരെ മുക്തിയിലും നരകത്തില്‍ ഇരുന്നവരെ നരകത്തിലും ഇടുമെങ്കില്‍ അദ്ദേഹം നൂതനമായി വിചാരണ ചെയ്യുമെന്നുള്ളത് എന്തിനായിട്ട്? ആകയാല്‍ ലോകാവസാനത്തില്‍ വിചാരണയെന്നൊന്നുണ്ടെന്നു പറയുന്നതുതന്നെ ശുദ്ധകള്ളമാകുന്നു.

ഇനിയും അദ്ദേഹം വിചാരണ ചെയ്യുമ്പോള്‍ മദ്ധ്യസ്ഥനായിരിക്കുമെന്ന് നിങ്ങള്‍ പറയുന്നല്ലോ. ആത്മാക്കള്‍ യാതൊരു കര്‍മ്മവും ചെയ്യാതിരിക്കെ തന്റെ മനസ്സുപോലെ ചിലരെ സുഖഭോഗികളായിട്ടും ചിലരെ ദുഃഖാനുഭോഗികളായിട്ടും സൃഷ്ടിച്ചതുകൊണ്ട് പക്ഷപാതിയായിരിക്കുന്നവന്‍ മദ്ധ്യസ്ഥനാകുന്നതിനു യോഗ്യനല്ല.

ഇനി ക്രിസ്തുവാകട്ടെ വിചാരണകാലത്ത് ഏതു പ്രമാണംകൊണ്ടു വിചാരിക്കും? ബൈബിളിനെക്കൊണ്ടു വിചാരിക്കും എങ്കില്‍ ആ പുസ്തകം അനേകകോടി മുഖങ്ങളായി പിരിഞ്ഞു മുന്നും പിന്നും ഒന്നിനൊന്നു വിപരീതപ്പെട്ട് ഒരു പേക്കൂത്തുപോലെ ഇരിക്കുന്നതിനെ നിങ്ങള്‍ നല്ലതിന്‍വണ്ണം കണ്ടിരിക്കുമല്ലോ. അതിനെക്കൊണ്ടു നീതി വിചാരിക്കുന്നതെങ്ങനെ? അതിനെക്കൊണ്ടുതന്നെ ഒരുവേള വിചാരിച്ചാലും ആ ബൈബിളിനെ കണ്ടും കേട്ടും അറിയാത്ത പല പല ദേശങ്ങളിലിരിക്കുന്ന ജനങ്ങള്‍ക്ക് ഏതിനെക്കൊണ്ട് നീതി വിചാരിക്കും? ഇന്നത് നല്ലത് ഇന്നത് ചീത്ത എന്ന് പകുത്തറിയുന്ന വിവേചനകളുള്ള മനസ്സാക്ഷിയെക്കൊണ്ട് വിചാരിക്കുമെങ്കില്‍ മുന്‍പറഞ്ഞപോലെ നല്ലതും ചീത്തയും ഇന്നതിന്നതാകുന്നു, എന്നറിയുന്നതിന് സമ്പ്രദായശാസ്ത്രങ്ങള്‍ കൂടാതെകഴികയില്ല. ആകയാല്‍ അവനവന്‍ കൈക്കൊണ്ടിരിക്കുന്ന സമ്പ്രദായശാസ്ത്രങ്ങള്‍ക്ക് ചേര്‍ച്ചയായിട്ടുതന്നെ അവനവന് അറിവുണ്ടായിരിക്കും. ആ സ്ഥിതിക്ക് അവനവന്റെ അറിവാകുന്ന മനസ്സാക്ഷിയെക്കൊണ്ട് വിചാരിക്കേണ്ടതാണെങ്കില്‍ അവനവന്റെ മതശാസ്ത്രങ്ങളെത്തന്നെ പ്രമാണമാക്കികൊണ്ട് വിചാരിക്കേണ്ടിവരും. അങ്ങനെ വിചാരിക്കുന്നപക്ഷം ബൈബിളിനെത്തന്നെ പ്രമാണമാക്കിക്കൊണ്ടു വിചാരിക്കുമെന്നും മറ്റുള്ള മതശാസ്ത്രങ്ങളെല്ലാം അസത്യശാസ്ത്രങ്ങളാണെന്നും നിങ്ങള്‍ എന്തിനു വേണ്ടിയെങ്കിലും നടന്നു ഘോഷിക്കുന്നത് വലിയ കള്ളം ആയിപ്പോകും. അവര്‍ക്കും ബൈബിളിനെക്കൊണ്ടുതന്നെ വിചാരിക്കുമെങ്കില്‍ അവരുടെ ജനനം മുതല്‍ മരണം വരെയും കണ്ടും കേട്ടും അറിയാത്ത ബൈബിള്‍ കല്പനകളെ അവരു കൈക്കൊണ്ടില്ലാ എന്നു കോപിച്ച് അവരെ ദണ്ഡിപ്പിക്കുന്നത് മഹാകഠിനവും അന്യായവും ആയിപ്പോകും. ആയതിനാല്‍ ക്രിസ്തുവിനു വിചാരണചെയ്യുന്നതിലേക്കും പ്രമാണമേ ഇല്ല.

ക്രിസ്തു തന്നെവിചാരിക്കാത്തവരെ നിത്യനരകത്തില്‍ തള്ളിക്കളയുന്നുവെന്നു നിങ്ങള്‍ പറയുന്നുവല്ലോ. ഗര്‍ഭത്തില്‍ ഇരിക്കുമ്പോഴും ജനിക്കുമ്പോഴും ജനിച്ചതിന്റെ ശേഷം ശിശുപ്രായത്തിലും മരിച്ചുപോയ ആത്മാക്കളും കുരുടും ചെകിടും ആയിരുന്നു. മരിച്ചുപോയവരും ജനിച്ചനാള്‍ തുടങ്ങി ചിത്തഭ്രമം മുതലായ വ്യാധി പിടിച്ചുകിടന്നു മരിച്ചുപോയവരും ക്രിസ്തുമതം നടപ്പാക്കാത്ത ദേശങ്ങളിലിരുന്ന് അവനവന്റെ മതശാസ്ത്രംകൊണ്ട് സിദ്ധിച്ച അറിവിന്‍പ്രകാരം സന്മാര്‍ഗ്ഗികളായി മരിച്ചുപോയവരും ക്രിസ്തുവിനെ അറിഞ്ഞും വിശ്വസിച്ചും ഇരിക്കയില്ല.

ബൈബിളിനെ പഠിച്ചറിഞ്ഞിട്ടും അത് ദൈവശാസ്ത്രം എന്നുവിശ്വാസം വരാതെ താന്‍ കൈക്കൊണ്ടിരിക്കുന്ന മതത്തില്‍ത്തന്നെ ഇരുന്നു മരിച്ചവരും ക്രിസ്തുവിനെ വിശ്വസിച്ചിരിക്കയില്ലല്ലോ. അപ്പോള്‍ ആ ആത്മാക്കളെ നരകത്തില്‍ തള്ളുമോ? മുക്തിയില്‍ ചേര്‍ക്കുമോ? നരകത്തില്‍ തള്ളുമെങ്കില്‍ അതുപോലത്തെ അന്യായം വേറെ ഒന്നും ഇല്ല. മുക്തിയില്‍ ഇരുത്തുമെങ്കില്‍ തന്നെ വിശ്വസിക്കാത്തവരെ നരകത്തില്‍ തള്ളിക്കളയുമെന്ന് പറയുന്നത് ഒട്ടും ചേരുകയുമില്ല.

നിങ്ങളുടെ ദൈവം ആത്മാക്കളെ ഇടക്കാലത്തു സൃഷ്ടിക്കയും അവരോടുകൂടിത്തന്നെ അശുദ്ധതയേയും ശുദ്ധം ഇല്ലാത്ത കരണാദികളേയും കാമക്രോധലോഭമോഹ മദമാത്സര്യഗുണങ്ങളെയും അദ്ദേഹത്തിനാല്‍ അല്ലാതെ മനുഷ്യരില്‍ ഒരുവരാലും അനുഷ്ഠിക്കപ്പെടുവാന്‍ കഴിയാത്തതും യാതൊരു പ്രയോജനവുമില്ലാത്തതും ആയ ഒരു നീതി വിധിയെ നിയമിച്ച് നടത്തിക്കയും ചെയ്‌തേച്ച് പിന്നെ വിചാരണകാലത്ത് ആ ആത്മാക്കളെ കുറ്റവാളികളാക്കിത്തീര്‍ക്കുന്നത് എന്തു നീതിയാണ്?

യഹോവാ ആത്മാക്കളെ അശുദ്ധന്മാരായിട്ട് സൃഷ്ടിച്ചില്ലായെങ്കില്‍ ആത്മാക്കള്‍ അശുദ്ധകരണാദികളെ താന്താങ്ങളായിട്ട് ഉണ്ടാക്കിയിട്ടുണ്ടോ? അങ്ങനെ ഉണ്ടാക്കിയില്ല എന്നുള്ളതിന് പ്രമാണമായിട്ട് കോപം മുതലായ ദുര്‍ഗ്ഗുണങ്ങളെല്ലാം ജനിച്ചയുടനെ കാണപ്പെടുന്നല്ലോ. അവ ജന്മപാപംകൊണ്ടാകുന്നുവെങ്കില്‍ ആദി ആത്മാവില്‍ അവ എങ്ങനെ ഉണ്ടായി? ആദി ആത്മാവ് ചെയ്ത പാപംകൊണ്ടുണ്ടായി എങ്കില്‍ ആ പാപം ചെയ്യുന്നതിന് കാരണമായ വിപരീതജ്ഞാനം ഉണ്ടായതെങ്ങനെ? ആകയാല്‍ ആത്മാക്കളെ അശുദ്ധന്മാരായിട്ടുതന്നെ സൃഷ്ടിച്ചുവെന്നു തെളിവാകുന്നു.

യഹോവ ഇന്നാര്‍ക്ക് ഇന്ന പ്രകാരം നടത്തണമെന്ന് ആരംഭത്തില്‍ത്തന്നെ നിയമച്ചില്ല എന്നു പറയുന്നുവെങ്കില്‍ നടക്കാന്‍ പോകുന്നവയെ നിയമിക്കാത്തപ്പോഴേ അവയെ അറിഞ്ഞുമിരിക്കുകയില്ല. അങ്ങനെയല്ല അറിഞ്ഞുതന്നെയിരിക്കുമെങ്കില്‍ നിയമിച്ചുമിരിക്കും. നിയമിച്ചിട്ടും അപ്രകാരം നടക്കാതെ തെറ്റിപ്പോയെങ്കില്‍ കര്‍ത്തൃത്വം ഇല്ലെന്നുവരും. അതുകൊണ്ട് യഹോവായുടെ നിയമപ്രകാരം അല്ലാതെ വേറെ ഒരുവിധത്തിലും ഒന്നും നടക്കയില്ല എന്ന് സമ്മതിക്കേണ്ടതായിട്ടു തീരും.

ആകയാല്‍, അദ്ദേഹം തന്നത്താനെ ആത്മാവിനേയും അശുദ്ധതയേയും വിഷവൃക്ഷത്തേയും യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു വിധിയെയും പിശാചിനെയും നിര്‍മ്മിച്ച് ഒടുക്കം തന്റെ ഈ വല്ലാത്ത ചെയ്‌വനകളെക്കൊണ്ടു പാപം ഉണ്ടായപ്പോള്‍ തന്റെ കുറ്റത്തെ അന്യന്മാരില്‍ സ്ഥാപിക്കുകയും താന്‍ ദയവുള്ളവനെപ്പോലെ വെളിയില്‍ കാണിക്കുന്നതിനുവേണ്ടി രണ്ടാമതും ആ പാപത്തെ തന്നില്‍ വഹിച്ചും താന്‍ വേദനപ്പെടുന്നവനെന്നപോലെ ഭാവിക്കയും തന്നോടുകൂടിയ മനുഷ്യത്വത്തെമാത്രം വേദനപ്പെടുത്തുകയും താന്‍ രക്ഷകനെന്നു പേരെടുത്തുകൊള്ളുകയും ചെയ്തുകൊണ്ട് ഒന്നും അറിയാത്തവനേയും ചെയ്യാത്തവനേയുംപോലെ വന്ന് നീതിവിചാരണ കഴിച്ച് ആത്മാക്കളെ കുറ്റവാളികളാക്കിത്തീര്‍ക്കുന്നതു മഹാഅനീതിയാണെന്ന് കുഞ്ഞുങ്ങള്‍ക്കുപോലും അറിയാവുന്നതാണ്. ആകയാല്‍, അദ്ദേഹം യാതൊരുത്തരേയും കുറ്റവാളികളാക്കിത്തീര്‍പ്പാന്‍ ന്യായമില്ല.

ക്രിസ്തുവിനെ ഒരുവന്‍ വിശ്വസിക്കാതെയിരിക്കുന്നത് പാപമാകുന്നുവെന്നു നിങ്ങള്‍ തന്നെത്താനെ പറകകൊണ്ടും ക്രിസ്തു മുന്നും പിന്നും ഉള്ള സകല പാപങ്ങള്‍ക്കുമായിട്ട് പാടുപെട്ടു എന്ന് കാണുകകൊണ്ടും വിശ്വസിക്കാത്തതായ പാപത്തിനും ക്രിസ്തു അനുഭവിച്ച വേദനതന്നെ പ്രായശ്ചിത്തമായിട്ടു തീരും. ആകയാല്‍ ക്രിസ്തു താന്‍മാത്രം നരകവേദന അനുഭവിക്കയല്ലാതെ മറ്റുള്ളവരേയുംകൂടി അനുഭവിപ്പിക്കയെന്നുള്ളത് നീതിയാകയില്ല. ഇങ്ങനെ നിഗ്രഹാനുഗ്രഹത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു തെളിവായിരിക്കുന്നു.