ബ്രഹ്മത്തിന്‍റെ സഹജാവസ്ഥയില്‍ത്തന്നെ പരിപൂര്‍ണ്ണമായിത്തീര്‍ന്ന, എല്ലാ ജീവന്‍റേയും ഉത്പത്തിസ്ഥാനം ബ്രഹ്മമാണല്ലോ. ബ്രഹ്മം മനുഷ്യരൂപത്തില്‍ ചട്ടമ്പിസ്വാമിയായി ജനിച്ചു. ജീവവാസനയനുസരിച്ച് തന്‍റെ ജീവനലീലകളാടിതീര്‍ന്നശേഷം വീണ്ടും ബ്രഹ്മത്തിന്‍റെ സഹജാവസ്ഥയില്‍ പൂര്‍ണ്ണത പ്രാപിച്ചു എന്നര്‍ത്ഥം. ബ്രഹ്മസ്വരൂപനായ തിരുവടികള്‍വീണ്ടും ബ്രഹ്മസ്വരൂപനായി എന്നു സാരം. സ്വാമി തിരുവടികളുടെ സമാധി, ജീവന്‍റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം തന്നെയായിരുന്നു എന്നു സൂചന.

ജീവന്‍റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 24

ബ്രഹ്മം മനുഷ്യവടിവാര്‍ന്നവനീതലത്തില്‍
സമ്മോദമോടു നിജ ലീലകളാടി വീണ്ടും
ബ്രഹ്മത്തിനുള്ള സഹജ സ്ഥിതിയായ്ച്ചമഞ്ഞ
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം.

ബ്രഹ്മം = പരബ്രഹ്മം.

മനുഷ്യവടിവാര്‍ന്ന് = മനുഷ്യരൂപമെടുത്ത്.

അവനീതലത്തില്‍ = ഭൂമിയില്‍

സമ്മോദമോട് = സന്തോഷപൂര്‍വ്വം.യഥേച്ഛം എന്ന് ഇവിടെ അര്‍ത്ഥം.

നിജ = തന്‍റെ.

ലീലകളാടി = ജീവനലീലകളാടിയിട്ട്.

ബ്രഹ്മത്തിനുള്ള സഹജസ്ഥിതിയായ്ച്ചമഞ്ഞ = ബ്രഹ്മത്തിന്‍റെ സഹജാവസ്ഥയില്‍ത്തന്നെ പരിപൂര്‍ണ്ണമായിത്തീര്‍ന്ന, എല്ലാ ജീവന്‍റേയും ഉത്പത്തിസ്ഥാനം ബ്രഹ്മമാണല്ലോ. ബ്രഹ്മം മനുഷ്യരൂപത്തില്‍ ചട്ടമ്പിസ്വാമിയായി ജനിച്ചു. ജീവവാസനയനുസരിച്ച് തന്‍റെ ജീവനലീലകളാടിതീര്‍ന്നശേഷം വീണ്ടും ബ്രഹ്മത്തിന്‍റെ സഹജാവസ്ഥയില്‍ പൂര്‍ണ്ണത പ്രാപിച്ചു എന്നര്‍ത്ഥം. ബ്രഹ്മസ്വരൂപനായ തിരുവടികള്‍വീണ്ടും ബ്രഹ്മസ്വരൂപനായി എന്നു സാരം. സ്വാമി തിരുവടികളുടെ സമാധി, ജീവന്‍റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം തന്നെയായിരുന്നു എന്നു സൂചന.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]