ദേവാര്‍ച്ചാപദ്ധതിയുടെ ഉപോദ്ഘാതം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ദേവാര്‍ച്ചാപദ്ധതിയുടെ ഉപോദ്ഘാതം‍‍’ എന്ന കൃതിയില്‍ നിന്ന്

 

മലയനായകപ്പെരുമാക്കള്‍ക്ക് യുഗാന്തരാരംഭകാലാവധി, നിഷ്പ്രതിഘമായി നിലനിന്നുപോന്നവയെങ്കിലുംപ്രാകൃതവസ്തു നിയമപ്രകാരം കാലപര്യയം കൊണ്ട് രജശ്ഛടാച്ഛന്നമായ ദര്‍ശനപഥത്തില്‍ നിന്നും വിദൂരവര്‍ത്തികളും ആത്മാനാത്മലോകങ്ങള്‍ രണ്ടിലും ഒന്നുപോലെ രൂഢമൂലങ്ങളുമായുള്ള വൈദഗ്ദ്ധീസത്ഭാവാദികളെ ഉദ്ദേശ്യപ്രതിനിര്‍ദ്ദേശ്യരീതിയില്‍ പടിപടിയാകെ സയുക്തിപ്രമാണവിന്യാസം വ്യവസ്ഥാപിക്കുന്നതിനായിട്ട് നായകമൂര്‍ദ്ധാഭിഷിക്തരായ സമാജവിയന്മണികളുടെ ഹൃദയപൂര്‍വ്വകസാടോപോത്സാഹത്തിന്റെ ഫലമായും പൂര്‍വ്വപ്രത്യായിതപുരുഷധൗരേയരുടേയും മറ്റും ഉപയോഗാര്‍ത്ഥം പുറപ്പെട്ടിട്ടുള്ള ‘പ്രാചീന മലയാളാദി’ വഴിയായും നായര്‍ സമുദായത്തിന് ഉച്ചൈസ്സായി ഉണ്ടായിരിക്കുന്ന ഉണര്‍വ്വില്‍ എന്‍-എസ്-എസ്സ്, സൊസൈറ്റി – സമാജ – സന്താനങ്ങള്‍ക്കും മറ്റും ദേവാര്‍ച്ചനവിഷയത്തില്‍ സ്വാതന്ത്യമുന്നയിക്കാന്‍ വേണ്ടി രചിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ മുദ്രണോപക്രമത്തെ ഞാന്‍ സശിരഃകമ്പമംഗീകരിക്കുന്നു.

 

യോഗജ്ഞാനപാരംഗമതയ്ക്ക് – യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കയും പരിശീലിക്കയും ചെയ്തു ആരൂഢപദത്തിലെത്തുന്നതിന് – അനേക സംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാണുഗുരുവെന്നു പറയുന്ന ആള്‍ ആ സമുദായത്തിന്റെ അഭ്യുത്ഥാനത്തിനായി അവരുടെയിടയില്‍ ദേവാര്‍ച്ചനാദിയെ പുരസ്‌കരിച്ചു ബഹുവിധ കാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടാക്കിയതുപോലെ, മറ്റൊരു സമുദായത്തിന് സ്വയംകൃതാനര്‍ത്ഥനിലയില്‍ വന്നുകൂടിയ അന്യേച്ഛാധീനവൃത്തിയെ നിഷ്‌കാസനം ചെയ്‌വാന്‍ ദ്വിതീയ ശിഷ്യന്‍ ഇങ്ങനെ ഗ്രന്ഥകരണാദിയില്‍ പ്രവര്‍ത്തിക്കുന്നതു ഗൗണാത്മതാധ്യാസദൃഷ്ട്യാ ചാരിതാര്‍ത്ഥ്യജനകമായിരിക്കുന്നു. എന്നാല്‍ ഫലവിഷയത്തില്‍ വൈഷമ്യം കാണുന്നത് ഭോക്തൃനിഷ്ഠമായ തപ്താതപ്താവസ്ഥഭേദംമൂലമാണെന്ന് വിചാരദൃഷ്ടിക്ക് കാണാവുന്നതാകുന്നു.

സ്വാനുഭൂത്യന്തവേദാന്തപ്രക്രിയയില്‍ സുപ്രതിഷ്ഠനായ ബ്രഹ്മവിത്തിന്റെ നിലയിലുംകൂടി,

‘വ്യുത്പത്തിമനുയാതസ്യ പൂരയേച്ചേതസോന്ന്വഹം
ദ്വൗഭാഗൗ ശാസ്ത്രവൈരാഗ്യര്‍ ദ്വൗ ധ്യാനഗുരു പൂജയാ1’

എന്നവിധം നിരന്തരമസ്മദായത്തനായ എന്റെ പ്രിയ ശിഷ്യന്റെ സംസ്‌കൃതകൃതികളെക്കുറിച്ച്-

പ്രാക്പുസ്തകത്രയമഥ ത്രയമദ്യ ലബ്ധ്വാ
തന്നൈലകണ്ഠഭണിതേരമൃതോപമായാഃ
മാധുര്യകം സഹൃദയൈഃ പ്രണയേന പേയ –
മാസ്വാദയന്‍ നസുഹിതത്വമുപൈതി ചേതഃ

എന്ന് മഹാമഹോപാധ്യായ ബിരുദാങ്കിതപണ്ഡിതഹാഥീഭായീ ശര്‍മ്മാവും,

തന്നൈഷധീയമപി കാവ്യമധഃകരോതി
കുത്രാപി കോമളപദാവലിമേളനേന –
സ്യാദ്രാജശേഖരവചഃ കിമു കൗതുകായ
ശ്രീനീലകണ്ഠയതിവര്യഗിരിശ്രുതായാം
ലോളിംബരാജകവിതോദ്ഭവതീയമദ്ധാ
ശ്രദ്ധാവതാം ച ജയദേവസരസ്വതീ വാ –
നാന്യാ ചമല്‍കൃതി ച യം വിതനോതി ചിത്തേ
കര്‍മ്മന്ദിവര്യഗിരി ബുദ്ധിമതാംവിതര്‍ക്കഃ -3

എന്നും മറ്റും വിദ്വച്ചക്രവര്‍ത്തിശ്രീനിര്‍ഭയരാമജീയാജ്ഞിക (ദീക്ഷിത)രും,

ശബ്ദശുദ്ധിരസസദ്ഗുണാകരം4
പുസ്തകം തദിഹ മാമരഞ്ജയല്‍ –
ജ്ഞാനഭക്തിരസവര്‍ദ്ധകം നൃണാം
നാളികേരപരിപാകരീതിമത് – 5

എന്നു തുടങ്ങി കല്ലിക്കോട്ടു ശാബ്ദികനാരായണ ശാസ്ത്രികളും,

യോഗാഭ്യാസവിധാമമാര്‍ഗ്ഗപരമ
പ്രാവീണ്യമപ്യുച്ചകൈ –
സ്തത്തദ്ദൈവതഭക്തിപൂര്‍വ്വകമഹാ
സ്‌തോത്രാണി ചാഹോ തവ,
അദൈ്വതാധ്വനി സര്‍വ്വലോകഗഹനേ
സംചാരചാതുര്യകം
സര്‍വ്വം ചൈതദനന്യ സൂരിസുലഭം
വര്‍വര്‍ത്തിസര്‍വ്വോപരി –

എന്നും മറ്റും വിദ്വന്മണിയായ മഹിമശ്രീ പന്തളത്തുരാജാവവര്‍കളും.

യാം ഭവാന്‍ പ്രേഷയാമാസ യോഗാമൃതതരംഗിണിം – 7
സ്വാദിഷ്ഠമമൃതം തസ്യാസ്സുഖേനപീയതേ മയാ –

എന്നു ദേവസേനാഖ്യ പ്രൊഫസര്‍ ഡ്യൂസന്‍ മഹാശയനും, പ്രശംസിച്ചിട്ടുളളതുമല്ലാതെ ഭൂഖണ്ഡാന്തരപ്രഥിതവിദ്യാചുഞ്ചുക്കളും ഹൗണ്യാദി വാണികളില്‍ സ്വസ്വാശയാവിഷ്‌കരണം ചെയ്തിരിക്കുന്നതും തദ്ദ്വാരാ സംസ്‌കൃതവിദ്വല്ലോകത്തിന് എന്റെ ശിഷ്യന്‍ സുപരിചിതനായി തീര്‍ന്നിരിക്കുന്നതും ആകുന്നു. ഇത്തരക്കാര്‍ക്കു പ്രായാഭിപ്രായസിദ്ധമായ ഔദാസീന്യഛായനുകരണം നിമിത്തം സംഭവിച്ച പത്രപംക്തി പ്രവേശവര്‍ജ്ജനം കൊണ്ടും അടുത്തകാലം വരെ ഭാഷാഗ്രന്ഥപ്രണയനാദികളില്‍ അനാദരജന്യമായുണ്ടായിരുന്ന അസ്വാരസ്യംകൊണ്ടും തന്നാട്ടുഭാഷാ ലോകത്തു സങ്കുചിതമായ ഒരു സ്ഥാനമേയുള്ളൂ എന്നു തോന്നുകയാല്‍, രചയിതാവിനെ രംഗം പ്രവേശിപ്പിക്കാനായി സ്ഥാലീപുലാകന്യായ 8ത്തില്‍ ഏതാനും ശ്ലോകങ്ങളെ ഉദ്ധരിച്ചു മേല്‍ക്കാണിച്ച അക്ഷരവിന്യാസം അനാശാസ്യമാകയില്ലെന്നു വിശ്വസിക്കുന്നു.

ഇതിനുപുറമേ, ‘യുക്തിയുക്തം വചോ ഗ്രാഹ്യം ന തു പൂരുഷഗൗരവാല്‍ 9’ എന്നാണ് വിദഗ്ദ്ധസമ്മതപ്രമാണമെങ്കിലും, ജനതയില്‍ അധികംപേരും അന്യപ്രമാണന്മാരാകയാല്‍. വക്താവിന്റെ പ്രാമാണികത്വത്തില്‍ പറ്റുമാനവും ആവഴി തദ്വിഷയമായി ഏതാനും ജിജ്ഞാസയും അവര്‍ക്കുണ്ടാകാവുന്നതാണല്ലോ.

ദേവപ്രതിഷ്ഠാദികാര്യങ്ങള്‍കൂടി ഇതില്‍ അടങ്ങിയിരിക്ക കൊണ്ടും അര്‍ച്ചാപദം പ്രതിമാരാധനകള്‍ രണ്ടിനും സമാനമാക കൊണ്ടും ഇതിന്റെ നാമധേയം സാഭിപ്രായഗര്‍ഭമാകുന്നു എന്നു കാണാം. ഇതിലെ ആരംഭഘട്ടമായ ദേവപ്രതിഷ്ഠയ്ക്കു കൈരളിയില്‍ ഇപ്പോള്‍ നവാവതാരമാകുന്നു. ഈ കൃതിയില്‍ – സ്ഥിരപ്രതിഷ്ഠ, പ്രതിമാസാധനം, ചലപ്രതിഷ്ഠ, പഞ്ചദേവതാപൂജനം, മുദ്രാവിധി, ലക്ഷ്മീപൂജനം, സരസ്വതീപൂജ, നാഗപൂജ, സര്‍പ്പബലി, ഹോമകുണ്ഡവിധി, ഹോമക്രമം, മൃത്യുഞ്ജയം, തിലഹോമം, ഗണപതിഹോമം, മന്ത്രകോശം ഇത്യാദി അത്യാവശ്യമായ വിഷയം നാതിസംക്ഷിപ്തവിസ്തരമായും സുഗ്രഹലളിതഭാഷയിലും ഗ്രഹിക്കപ്പെട്ടിരിക്കുന്നു. ‘അസൂര്യംപശ്യ’ 10 കളുടെ നിലയില്‍ അന്തഃപുരമലങ്കരിച്ചിരുന്ന സീതാദേവി ശ്രീരാമനോടുകൂടി വനത്തിലേക്കു പുറപ്പെട്ടു. മൂന്നോ നാലോ അടി നടന്നശേഷം ദണ്ഡകത്തിലേക്കുള്ള വഴിയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് പൃഛിച്ചു ക്ലേശിച്ചതുപോലെ, ഇതില്‍ മന്ത്ര ക്രിയാ കലാപം അധികമായി എന്ന് പരിചയക്കുറവുകൊണ്ട് വല്ലവര്‍ക്കും തോന്നിയാല്‍ നിര്‍വാഹമില്ല. പിന്നെ, ആര്‍ഷ മനുക്കളുടെ സ്ഥാനത്ത് ഭാഷാമന്ത്രങ്ങളായിരുന്നു വേണ്ടതെന്നു പറയുന്ന ഒരുതരക്കാര്‍ പ്രകൃതകഥാബഹിര്‍ഭൂതന്മാരാണെന്നു കണ്ണടക്കയല്ലാതെ കാര്‍മ്മണന്മാര്‍ക്കു കഴിവില്ല. ആകെപ്പാടെ, ഈ പുസ്തകം പരോപകാരശ്രദ്ധയുടെ ഫലമായി ഉണ്ടായിട്ടുള്ളതാകയാല്‍ ഉദ്ദിഷടകാര്യത്തിനു പര്യാപ്തമാകുമെന്നു കണ്ട് ആ വിഷയത്തിലേക്ക് ഇതിനെ ബലമായി ശുപാര്‍ശചെയ്യുകയും സമുദായത്തിന് ഉത്തരോത്തരം യോഗക്ഷേമം പ്രാര്‍ത്ഥിക്കയും ചെയ്യുന്നു.

പുറമേ ‘തര്‍ക്കാപ്രതിഷ്ഠാനാല്‍11 എന്ന സൂത്രസന്ദര്‍ഭത്തില്‍,

യത്‌നേനാനുമിതോപ്യാര്‍ത്ഥഃ കുശലൈരനുമാതൃഭിഃ
അഭിയുക്തതരൈരനൈ്യ രന്യഥൈവോപപാദ്യതേ12

എന്ന് ആചാര്യവാചസ്പതിമിശ്രന്‍ പറഞ്ഞിരിക്കയാല്‍, പ്രതിപാദ്യപ്രതിപാദകവിഷയങ്ങളില്‍ രുചിഭേദാദിനിദാനമായി ഉണ്ടാകുന്ന നിന്ദാസ്തുതികളും ഖണ്ഡനമണ്ഡനങ്ങളും അകിഞ്ചില്‍ക്കരമാണെന്നും അധികാരവിഷയത്തില്‍ പ്രചരണമവശ്യം ഭാവിയാണെന്നും വിചാരിച്ചാല്‍ ഈ ദൃശ്യവിജ്ഞാപനാദിസമാര്‍ജ്ജനക്ലേശം വരികയില്ലെന്നാണ് എനിക്കു തോന്നുന്നത് ആകയാല്‍ പരോപകാരവ്രതികള്‍.

‘ഖലേഷു സല്‍സു നിര്യാതാ വയമര്‍ജയിതുംഗുണാന്‍
ഇയം സാ തസ്‌കരഗ്രാമേ രത്‌നക്രയവിഡംബനാ13’

എന്നു വിചാരിച്ചു പരിതാപമടയാതെ ധൈര്യമവലംബിച്ചു,

‘മന്നിന്ദയാ യദി ജനഃ പരിതോഷമേതി
നന്ന്വപ്രയത്‌നജനിതോയമനുഗ്രഹോ മേ14’
എന്നു ‘ജ്ഞാനാങ്കുശ’ കാരന്‍ പറഞ്ഞതും,
ഗ്രന്ഥസ്യാസൈ്യവ യഃ കര്‍ത്താ സ്തൂയതാം വാ സ നിന്ദ്യതാം
മയി നാസ്‌ത്യേവ കര്‍തൃത്വമനന്യാനുഭവാത്മനി15

എന്നു അദൈ്വതസിദ്ധികാരന്‍16 പറഞ്ഞതും പര്യാലോചിച്ച് താന്താങ്ങളുടെ നിലയ്ക്കിണങ്ങിയതുപോലെ യഥായോഗം സമാധാനപ്പെടണമെന്നു നിര്‍ദ്ദേശിക്കകൂടിച്ചെയ്തു തല്‍ക്കാലം വിരമിക്കുന്നു.

കുറിപ്പുകള്‍

1. ബ്രഹ്മവിഷയത്തില്‍ വ്യുല്‍പത്തി ഉണ്ടായ മനുഷ്യന്‍ തന്റെ മനസ്സിന്റെ രണ്ടു ഭാഗങ്ങള്‍ ശാസ്ത്രം, വൈരാഗ്യം എന്നിവകൊണ്ടും രണ്ടുഭാഗങ്ങള്‍ ധ്യാനം, ഗുരുപൂജ എന്നിവകൊണ്ടും ഓരോദിവസം നിറച്ചിരിക്കും എന്നര്‍ത്ഥം.
2. മുന്‍പേ മൂന്നു പുസ്തകവും ഇന്നു വേറേ മൂന്നു പുസ്തകവും കൈപ്പറ്റി. നീലകണ്ഠയതിയുടെ അമൃതതുല്യമായ ഭണിതികള്‍ മധുരവും സഹൃദയരാല്‍ സ്‌നേഹപൂര്‍വ്വം പാനം ചെയ്യപ്പെടേണ്ടതുമാണ്. അതു ആസ്വദിച്ചിട്ട് എന്റെ മനസ്സ് പോരാ എന്നു തന്നെ പറയുന്നു.
3. സാരള്യം നിറഞ്ഞ ആ കൃതികളിലെ പദനിര പര്യാലോചിച്ചാല്‍ നൈഷധീയകാവ്യവും താഴെ നില്ക്കയേ ഉള്ളൂ. നീലകണ്ഠയതിവര്യന്റെ വാക്കുകള്‍ കേട്ടാല്‍ രാജശേഖരന്റെ വാക്കുകള്‍പോലും പിന്നെ രുചികരമായി തോന്നുകയില്ല.
ഈ കൃതി ലോലിംബരാജകവിതയോ? അതോ ജയദേവഗീതമോ? അലങ്കാരത്തെ വിചാരം ചെയ്തു നോക്കിയാല്‍ അറിവുള്ളവര്‍ക്കുപോലും ഈ യതിവര്യന്റെ കൃതിയെക്കുറിച്ച് ഇങ്ങനെ സംശയം തോന്നിപ്പോവും.
4. ശബ്ദശുദ്ധി, രസം, സദ്ഗുണം എന്നിവയുടെ ഖനിയായ ഈ പുസ്തകം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
5. മനുഷ്യര്‍ക്കു ജ്ഞാനവും ഭക്തിരസവും വര്‍ദ്ധിപ്പിക്കുന്ന ഈ കൃതി നാളികേരപാകത്തിലുള്ള രീതിയോടുകൂടുയതത്രേ.
6. യോഗാഭ്യാസം വിധാനം ചെയ്യുന്നതിലുള്ള അങ്ങേയറ്റത്തെ പ്രാവീണ്യം, അതാതു ദേവതകളുടെ ഉച്ചത്തിലുള്ള ഭക്തിപൂര്‍വ്വകമായ സ്‌തോത്രങ്ങള്‍, ലോകര്‍ക്കെല്ലാം ഗഹനമായ അദൈ്വതവേദാന്തമാര്‍ഗത്തില്‍ സഞ്ചരിക്കാനുള്ള ചാതുര്യം എന്നിങ്ങനെ മറ്റു പണ്ഡിതന്മാരില്‍ സുലഭമല്ലാത്തതെല്ലാം ഇദ്ദേഹത്തില്‍ ഏറിയതോതിലുണ്ട്.
7. അവിടുന്നു കൊടുത്തയച്ച യോഗാമൃത തരംഗിണി വായിച്ച് അതിലെ അത്യന്തം രുചികരമായ അമൃതം ഞാന്‍ സുഖമായി കുടിക്കുന്നു.
8. സ്ഥാലി = പാത്രം, പുലാകം = തവി. പാത്രത്തില്‍ വേവുന്ന അരി വെന്തോ എന്ന് ഒരു തവി കൊണ്ട് കോരി അതില്‍ നിന്നു ഒന്നോരണ്ടോ എടുത്തുനോക്കുന്നതുപോലെ എന്ന അര്‍ത്ഥത്തില്‍ സ്ഥാലീപുലാകന്യായം പ്രയോഗിക്കപ്പെടുന്നു.
9. പറയുന്ന ആളിന്റെ ഗൗരവം നോക്കിയല്ല പറഞ്ഞതിന്റെ യുക്തിയുക്തത നോക്കിയാണു വാക്യം സ്വീകരിക്കേണ്ടത്.
10. സൂര്യനെ കാണാത്തവര്‍ എന്നര്‍ത്ഥം.
11 ബ്രഹ്മസൂത്രം.
12 അനുമാനത്തില്‍ സമര്‍ത്ഥന്മാരായവര്‍ വളരെ പ്രയത്‌നിച്ചു അനുമിച്ചെടുക്കുന്ന അര്‍ത്ഥത്തെപ്പോലും അതിനെക്കാള്‍ യോഗ്യന്മാരായവര്‍ മറ്റൊരു വിധത്തില്‍ പറഞ്ഞൊപ്പിക്കും.
13 കൊള്ളതരുതാത്തവന്മാരെ നന്നാക്കാന്‍ പോവുന്നതു കള്ളന്മാരുടെ ഗ്രാമത്തില്‍ രത്‌നം വാങ്ങാന്‍ പണിപ്പെടുന്നതിനു തുല്യമാണ്.
14 എന്നെ നിന്ദിക്കുകവഴി ആരെങ്കിലും സന്തോഷിക്കുമെങ്കില്‍ അതില്‍ കവിഞ്ഞ് എനിക്കു വേറെ അനുഗ്രഹം എന്തുവേണം?
15 ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവിനെ സ്തുതിക്കയോ നിന്ദിക്കയോ ചെയ്തുകൊള്ളുക. സത്യത്തില്‍ ആത്മാവിലല്ലാതെ മറ്റൊന്നിലും മനസ്സൂന്നാത്ത എനിക്കതില്‍ കര്‍ത്തൃത്വമില്ല.
16 അദൈ്വതസിദ്ധിയെന്ന പ്രൗഢഗ്രന്ഥത്തിന്റെ കര്‍ത്താവാണ് മധുസൂദനസരസ്വതി.