അദ്ധ്യാരോപാപവാദങ്ങള്‍ (1)

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘അദ്വൈതചിന്താപദ്ധതി’ (അദ്ധ്യാത്മികചിന്തകള്‍ ) യില്‍ നിന്ന്

അദ്ധ്യായം 1

അഖണ്ഡ പരിപൂര്‍ണ്ണസച്ചിദാനന്ദമായി പ്രകാശിക്കുന്ന ബ്രഹ്മവസ്തുവില്‍, രജ്ജുവില്‍ സര്‍പ്പം, സ്ഥാണുവില്‍ പുരുഷന്‍, കാനലില്‍ ജലം, ശുക്തിയില്‍ രജതം, ആകാശത്തില്‍ കൃഷ്ണവര്‍ണ്ണം മുതലായവ ആരോപിതങ്ങളായി തോന്നുന്നതുപോലെ മൂലപ്രകൃതി എന്നൊരു ശക്തി വിവര്‍ത്തമായി (വിവര്‍ത്തം – ഒരു വസ്തുവിനെ മറ്റൊന്നായി തോന്നുന്നതിനെ വിവര്‍ത്തമെന്ന് പറയുന്നു: അവസ്ഥാന്തരഭാനന്തു വിവര്‍ത്തോ രജ്ജുസര്‍പ്പവത്.)ചേഷ്ടിച്ചു. ആ മൂലപ്രകൃതിയില്‍നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താല്‍ സത്ത്വം രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങള്‍ ഉണ്ടായി.അവയില്‍ സത്ത്വം ഉത്തമവും, രജസ്സ് മദ്ധ്യമവും, തമസ്സ് അധമവുമാകുന്നു. സത്ത്വഗുണത്തിന്റെ നിറം വെളുപ്പും രജോഗുണത്തിന്റേത് ചുമപ്പും തമോഗുണത്തിന്റേതു കറുപ്പുമാണ്. ഈ മൂന്നുഗുണങ്ങളും ഒന്നായിട്ട് ഒത്തിരുന്നാലും അവയില്‍ ഏതെങ്കിലും ഒന്ന് അധികമായിരിക്കും. ഈ ഗുണങ്ങളെ മുമ്മൂന്ന് (ഒമ്പത്) ഭാഗങ്ങളായി വിഭജിക്കാം.അവ, സത്ത്വത്തില്‍ സത്ത്വം, സത്ത്വത്തില്‍ രജസ്സ്, സത്ത്വത്തില്‍ തമസ്സ്, രജസ്സില്‍ സത്ത്വം,രജസ്സില്‍ രജസ്സ്, രജസ്സില്‍ തമസ്സ്, തമസ്സില്‍ സത്ത്വം, തമസ്സില്‍ രജസ്സ്,തമസ്സില്‍ തമസ്സ് എന്നു വ്യവഹരിക്കപ്പെടുന്നു. സത്ത്വഗുണത്തിന്റെ സമഷ്ടിഭാവത്തെ മായയെന്നും രജോഗുണത്തിന്റെ സമഷ്ടിഭാവത്തെ അവിദ്യയെന്നും തമോഗുണത്തിന്റെ സമഷ്ടിഭാവത്തെ താമസി എന്നും പറഞ്ഞു വരുന്നു. അവയില്‍ സത്ത്വത്തില്‍ സത്ത്വത്തില്‍ നിന്ന് വിഷ്ണു, സത്ത്വത്തില്‍ രജസ്സില്‍നിന്ന് ബ്രഹ്മാവ്, സത്ത്വത്തില്‍ തമസ്സില്‍ നിന്ന് രുദ്രന്‍ എന്നീ ത്രിമൂര്‍ത്തികളും, ‘രജസ്സില്‍ സത്ത്വത്തില്‍ നിന്നു തത്ത്വജ്ഞാനികള്‍ രജസ്സില്‍ രജസ്സില്‍ നിന്ന്കര്‍മ്മനിഷ്ഠന്മാര്‍,രജസ്സില്‍ തമസ്സില്‍ നിന്ന് ആലസ്യം, നിദ്ര, മയക്കം, ഇവയോടുകൂടിയ മന്ദന്മാര്‍ ഇങ്ങനെ മൂന്നു വക ജീവന്മാരും ‘തമസ്സില്‍ സത്ത്വത്തില്‍ നിന്ന് അന്തഃകരണങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍ ഇവയും, ‘തമസ്സില്‍ രജസ്സില്‍നിന്ന് പ്രണാദിവായുക്കള്‍, കര്‍മ്മേന്ദ്രിയങ്ങള്‍ ഇവയും,’ തമസ്സില്‍ തമസ്സില്‍നിന്ന് ആകാശാദിപഞ്ചമഹാഭൂതങ്ങളും ഉണ്ടായി.എങ്ങനെയെന്നാല്‍ ആകാശത്തോട് ഏതാണ്ട് ഉപമിക്കാവുന്ന ബ്രഹ്മ ചൈതന്യം മുന്‍പറയപ്പെട്ട എല്ലാ ഗുണങ്ങളിലും പ്രതിഫലിക്കും. സത്ത്വഗുണത്തില്‍, നിര്‍മ്മലദര്‍പ്പണത്തില്‍ സൂര്യബിംബംപോലെ, ബ്രഹ്മചൈതന്യം സലക്ഷണമായി പ്രതിബിംബിക്കും ആ പ്രതിബിംബചൈതന്യത്തിന് ഈശ്വരനെന്നാണ് നാമം. സത്ത്വഗുണം ഈശ്വരന്റെ കാരണശരീരമാകുന്നു. അതിനെ ഈശ്വരന്റെ സുഷുപ്ത്യവസ്ഥയെന്നും ആനന്ദമയകോശമെന്നും കൂടി ശാസ്ത്രങ്ങളില്‍ പറഞ്ഞുവരുന്നു.

മേല്‍പറയപ്പെട്ട കാരണശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ഈശ്വരന്, ഈശ്വരന്‍, അവ്യാകൃതന്‍, അന്തര്‍യ്യാമി എന്നിങ്ങനെ മൂന്ന് അഭിമാനനാമങ്ങളുണ്ട്.

ത്രിമൂര്‍ത്തികള്‍

സത്ത്വഗുണമയിയായ മായയില്‍, സത്ത്വത്തില്‍ സത്ത്വം, സത്ത്വത്തില്‍ രജസ്സ്, സത്ത്വത്തില്‍ തമസ്സ് എന്ന് മൂന്നു ഗുണവിഭാഗങ്ങളുണ്ടല്ലോ. അവയില്‍ സത്ത്വത്തില്‍ സത്ത്വം പ്രധാനമാകുമ്പോള്‍ അതില്‍ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ രക്ഷിക്കഹേതുവായിട്ട് വിഷ്ണുവെന്നും, സത്ത്വത്തില്‍രജസ്സ് പ്രധാനമാകുമ്പോള്‍ അതില്‍ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സൃഷ്ടിക്കഹേതുവായിട്ട് ബ്രഹ്മാവെന്നും,സത്ത്വത്തില്‍ തമസ്സ് പ്രാധാനമാകുമ്പോള്‍ അതില്‍ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സംഹരിക്കഹേതുവായിട്ട് രുദ്രനെന്നും പേരുകള്‍ പറയപ്പെടുന്നു. ഈ ത്രമൂര്‍ത്തികളുടെ ഗുണങ്ങളില്‍ സര്‍വ്വജ്ഞത്വം, സര്‍വ്വസ്വാധീനത്വം, സാക്ഷിത്വം, നിര്‍മ്മലത്വം, ജഗത് കര്‍ത്തൃത്വം, അകര്‍ത്തൃത്വം, അന്യഥാകര്‍ത്തൃത്വം, മായാവശിത്വം മുതലായവകൂടിയുണ്ട്. ഇവയെല്ലാം തന്നെ സത്ത്വഗുണത്തില്‍ (മായയില്‍) ഉണ്ടായ കല്പനകളാകുന്നു.

ജീവാത്മക്കള്‍

അവിദ്യയെന്നു പറയുന്നത് രജോഗുണത്തിന്റെ സമഷ്ടിഭാവത്തെയാണല്ലോ. ആ അവിദ്യയില്‍ ബ്രഹ്മചൈതന്യം മലിനജലത്തില്‍ സൂര്യനെന്നപോലെ അവ്യക്തമായിട്ടാണ് പ്രതിബിംബിക്കുന്നത്. ആ പ്രതിബംബിത ചൈതന്യത്തെ ചിദാഭാസന്‍ (ജീവന്‍) എന്ന് ശാസ്ത്രങ്ങളില്‍ വ്യവഹരിക്കുന്നു. ജീവന്റെ കാരണശരീരവും ആനന്ദമയകോശവും സുഷുപത്യവസ്ഥയും അവിദ്യതന്നെയാകുന്നു. അവിദ്യാമയമായ കാരണശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ജീവന് പ്രാജ്ഞന്‍, പാരമാര്‍ത്ഥികന്‍, അവിച്ഛിന്നന്‍ ഇങ്ങനെ മൂന്ന് അഭിമാനനാമങ്ങള്‍ കൂടിയുണ്ട്. ജീവാത്മാക്കള്‍, തങ്ങളുടെ ഉപാധികളില്‍ സത്ത്വഗുണം വര്‍ദ്ധിച്ചിരുന്നാല്‍ സാത്ത്വികന്മാരും രജസ്സു വര്‍ദ്ധിച്ചിരുന്നാല്‍ രാജസന്മാരും തമസ്സ് വര്‍ദ്ധിച്ചിരുന്നാല്‍ താമസ്സന്മാരുമായിത്തീരുന്നു. ജീവാത്മാക്കള്‍ക്ക് അവര്‍ അവിദ്യാവശഗന്മാരാകയാല്‍ കിഞ്ചിജ്ഞത്വവും ശുദ്ധസത്ത്വരഹിതന്മാരാകയാല്‍ അവിവേകിത്വവും ആഭാസന്മാരാകയാല്‍ – ബ്രഹ്മചൈതന്യത്തിന്റെ പ്രതിബിംബങ്ങളാകയാല്‍ – അനേകത്വവും അവിദ്യയില്‍നിന്നും സ്വയം മാറിനില്ക്കാന്‍ കഴിയാതെ അതിനോട് ചേര്‍ന്നു നില്ക്കയാല്‍ കാര്യോപാധികത്വവും കര്‍ത്തൃത്വവും ഭോക്തൃത്വവും സുഖിത്വവും ദുഃഖിത്വവും അഹന്തയും മമതയും മോഹിത്വവും മറ്റുമുണ്ടാകുന്നു. സാത്ത്വികന്മാര്‍ ജ്ഞാനനിഷ്ഠകൊണ്ട് മോക്ഷത്തേയും രാജസന്മാര്‍ കര്‍മ്മനിഷ്ഠകൊണ്ട് ഇഹപരങ്ങളിലുള്ള ഗതാഗതത്വത്തേയും പ്രാപിക്കും. താമസന്മാരാകട്ടെ, ആലസ്യനിദ്രാദികള്‍ക്കു വശപ്പെട്ട് ഈ ലോകത്തിലിരുന്നു തന്നെ ദുഃഖമനുഭവിക്കും. ഇവ രാജസഗുണത്തിലുള്ള കല്പനകളാകുന്നു.

ആകാശാദി മഹാഭൂതങ്ങള്‍

ഈശ്വരന്റെ മായാമയമായ ഇച്ഛനിമിത്തം അന്ത്യഗുണമായ തമസ്സാകട്ടെ (താമസീശക്തി) അവരണം വിക്ഷേപം എന്ന് രണ്ടു ശക്തികളായി വേര്‍പ്പെട്ടിരിക്കും. അവയില്‍ ആവരണശക്തി ഭയകമ്പാദികള്‍ക്കവകാശമുള്ളതായും വിക്ഷേപശക്തി നാനാവിധദൃശ്യങ്ങള്‍ക്കവകാശമുള്ളതായും പറയപ്പെടുന്നു. താമസഗുണത്തിന് ആവരണ വിക്ഷേപ രൂപമായിത്തീരാന്‍ സ്വയം ശക്തിയില്ല. ജീവകോടികള്‍ക്കെല്ലാം അനുഭോഗത്തിനു തക്കതായ സാധനങ്ങള്‍ ഉണ്ടാകത്തക്കവണ്ണം തമോഗുണം ഈശ്വരേച്ഛനിമിത്തം ആവരണ വിക്ഷേപരൂപേണ പരിണമിക്കുകയാണുണ്ടായത്. ആവരണവിക്ഷേ.ശക്തികളില്‍ അജ്ഞാനത്തെ – അറിവില്ലായ്മയെ – ആവരണമെന്നും, അറിവിനെ – നാനാത്വബോധത്തെ – വിക്ഷേപശക്തിയെന്നും അറിയേണ്ടതാകുന്നു. ഈ രണ്ടു ശക്തികളില്‍ വെച്ച് ആവരണം വസ്തുസ്വഭാവത്തെ മറയ്ക്കുന്ന സ്വഭാവത്തോടുകൂടിയതും, വിക്ഷേപം വസ്തുവിനെ പലതാക്കിത്തീര്‍ക്കുന്ന സ്വഭാവത്തോടുകൂടിയതുമാണ്. തനിക്കുതാന്‍ തന്നെ തുല്യനായിട്ടുള്ള ഈശ്വരനേയും ആത്മജ്ഞാനികളായ മഹാന്മാരേയും ഒഴിച്ച് ദേഹം ഞാനെന്ന് അഭിമാനിച്ചിരിക്കുന്ന മൂഢബുദ്ധികളുടെ ഉള്ളില്‍ സദോദയമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനദൃഷ്ടിയെ കെടുക്കുമാറ് ആവരണശക്തി അന്ധകാരമയമായ മഴക്കാലത്തെ അമാവാസി എന്ന പോലെ മറച്ചുകൊണ്ടിരിക്കും. അങ്ങനെയിരിക്കുന്നതിനാല്‍ കൂടസ്ഥബ്രഹ്മമായ അധിഷ്ഠാന ചൈതന്യത്തിനും ജീവേശ്വരന്മാരെന്നുള്ള ആരോപങ്ങള്‍ക്കും തമ്മിലുള്ള ഭേദത്തെപ്പറ്റി ലേശവും അറിവാന്‍ പാടില്ലാത്തവിധം ജീവന്മാര്‍ക്ക് അന്ധത്വം ഭവിക്കും. അതിനാല്‍ ആ ആവരണശക്തിയാകട്ടെ അവസാനമില്ലാതെ നിരന്തരമായി കഠോരമായിരിക്കുന്ന ജനനമരണാദി വേദനകളെ ഉണ്ടാക്കുന്നതിനുള്ള ഉപാധിയായിത്തീരുന്നു. ഇനി വിക്ഷേപശക്തിയെപ്പറ്റി പറയാം. വിക്ഷേപശക്തിയില്‍നിന്ന് ശബ്ദതന്മാത്രയായ ആകാശവും, ആകാശത്തില്‍ നിന്ന് സ്പര്‍ശതന്മാത്രമായ വായുവും വായുവില്‍നിന്ന് രൂപതന്മാത്രയായ അഗ്നിയും, അഗ്നിയില്‍നിന്ന് രസതന്മാത്രയായ ജലവും, ജലത്തില്‍നിന്ന് ഗന്ധതന്മാത്രയായ പൃഥിവിയും ഉണ്ടായി. ഈ സൂക്ഷ്മഭൂതങ്ങള്‍ക്ക് കാരണമായിരിക്കുന്ന വിക്ഷേപശക്തിയില്‍ സത്ത്വാദിഗുണങ്ങള്‍ അടങ്ങിയിരിക്കുകയാല്‍ സൂക്ഷ്മഭൂതങ്ങളും കാരണത്തെ അനുസരിച്ച് ത്രിഗുണാത്മകങ്ങള്‍ തന്നെയാകുന്നു, ആ സൂക്ഷ്മഭൂതങ്ങള്‍ക്ക് അപഞ്ചീകൃത പഞ്ചമഹാഭൂതങ്ങളെന്നും തന്മാത്രകളെന്നും കൂടി പേരുകളുണ്ട്.

സൂക്ഷ്മശരീരോല്‍പത്തി

ആകാശം മുതലായ സൂക്ഷ്മ ഭൂതങ്ങള്‍ ത്രിഗുണാത്മകങ്ങളായിരിക്കയാല്‍ അവയില്‍

ശബ്ദതന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം ജ്ഞാനവും, സ്പര്‍ശതന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം മനസ്സും, രൂപതന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം ബുദ്ധിയും, രസതന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗംചിത്തവും, ഗന്ധതന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗംഅഹങ്കാരവും

ശബ്ദതന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ശ്രോത്രേന്ദ്രിയവും, സ്പര്‍ശതന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ത്വഗിന്ദ്രിയവും, രൂപതന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം നേത്രേന്ദിയവും, രസതന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ജിഹ്വേന്ദ്രിയവും, ഗന്ധതന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ഘ്രാണേന്ദ്രിയവും

ശബ്ദതന്മാത്രയുടെ രാജസസമഷ്ടിഭാഗം സമാനവായുവും, സ്പര്‍ശതന്മാത്രയുടെ രാജസസമഷ്ടിഭാഗം വ്യാനവായുവും, രൂപതന്മാത്രയുടെ രാജസസമഷ്ടിഭാഗം ഉദാനവായുവും, രസതന്മാത്രയുടെ രാജസസമഷ്ടിഭാഗം അപാനവായുവും, ഗന്ധതന്മാത്രയുടെ രാജസസമഷ്ടിഭാഗം പ്രാണവായുവും,

ശബ്ദതന്മാത്രയുടെ രാജസ വ്യഷ്ടിഭാഗം വാഗിന്ദ്രിയവും, സ്പര്‍ശതന്മാത്രയുടെ രാജസ വ്യഷ്ടിഭാഗം പാണീന്ദ്രിയവും, രൂപതന്മാത്രയുടെ രാജസ വ്യഷ്ടിഭാഗം പാദേന്ദ്രിയവും, രസതന്മാത്രയുടെ രാജസ വ്യഷ്ടിഭാഗം ഗുഹ്യേന്ദ്രിയവും, ഗന്ധതന്മാത്രയുടെ രാജസ വ്യഷ്ടിഭാഗം ഗുദേന്ദ്രിയവും ആയിത്തീരുന്നു.

മേല്‍ വിവരിക്കപ്പെട്ടവയില്‍ ജ്ഞാനം ശ്രോത്രേന്ദ്രിയം സമാനവായു വാഗിന്ദ്രിയം ഇവ നാലും ശബ്ദ തന്മാത്രയുടേയും, മനസ്സ് ത്വഗിന്ദ്രിയം വ്യാനവായു പാണീന്ദ്രിയം ഇവ നാലും സ്പര്‍ശതന്മാത്രയുടേയും, ബുദ്ധി നേത്രേന്ദ്രിയം ഉദാനവായു പാദേന്ദ്രിയം ഇവ നാലും രൂപ തന്മാത്രയുടേയും ചിത്തം രസനേന്ദ്രിയം അപാനവായു ഗുഹ്യേന്ദ്രിയം ഇവ നാലും രസതന്മാത്രയുടേയും, അഹങ്കാരം ഘ്രാണേന്ദ്രിയം പ്രാണവായു ഗുദേന്ദ്രിയം ഇവ നാലും ഗന്ധതന്മാത്രയുടേയും കൂറുകള്‍ (അംശങ്ങള്‍) ആകുന്നു

ജ്ഞാന സാധനങ്ങള്‍:- പഞ്ച തന്മാത്രകളുടെ സാത്ത്വിക സമഷ്ടിഭാഗങ്ങളായ അന്തഃകരണങ്ങള്‍ അഞ്ചും സാത്ത്വിക വ്യഷ്ടിഭാഗങ്ങളായ ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ചും ജ്ഞാനസാധനങ്ങളാകുന്നു. അന്തഃകരണം പഞ്ചഭൂതാത്മകമെന്നു തെളിയിക്കാം.: അന്തഃകരണം ആകാശം പോലെ സകലത്തിനും ഇടം കൊടുത്തു ധരിക്കുന്നതിനാല്‍ ആ ധാരണയ്ക്കു സാധകമായ ജ്ഞാനം ആകാശാംശവും. വായുവെന്നതുപോലെ സങ്കല്പവികല്പ രൂപേണ ചലിക്കുന്നതിനാല്‍ ആ ചലനവൃത്തിയായ മനസ്സ് വായ്വംശവും, അഗ്നിയെപ്പോലെ വിഷയങ്ങളെ പ്രകാശിപ്പിക്കുന്നതിനാല്‍ ആ പ്രകാശവൃത്തിയായ ബുദ്ധി അഗ്ന്യംശവും, ജലത്തെപ്പോലെ സര്‍വ്വത്തിലും – സര്‍വ്വവിഷയങ്ങളിലും – ചേര്‍ന്നിരിക്കയാല്‍ ആ വ്യാപകവൃത്തിയായ ചിത്തം ജലാംശവും, ഭൂമിയെപ്പോലെ സകലവിഷയങ്ങളിലും കഠിനമായി അഭിമാനിച്ചിരിക്കുന്നതിനാല്‍ ആ അഭിമാനവൃത്തിയായ അഹങ്കാരം പൃഥ്വ്യംശവും ആകുന്നു.

ജ്ഞാനേന്ദ്രിയഗുണങ്ങള്‍:- ശ്രോത്രം ആകാശാംശമാകയാല്‍ ശബ്ദത്തേയും, ത്വക്ക് വാംയ്വംശമാകയാല്‍ സ്പര്‍ശത്തേയും നേത്രം അഗ്ന്യംശമാകയാല്‍ രൂപത്തേയും, രസനജലാംശമാകയാല്‍ രസത്തേയും,ഘ്രാണം പൃഥ്യംശമാകയാല്‍ ഗന്ധത്തേയും മാത്രം ഗ്രഹിക്കുന്നു.

പ്രാണാദിവായുക്കളും പഞ്ചകര്‍മ്മേന്ദ്രിയങ്ങളും

തന്മാത്രകളുടെ രാജസഗുണസമഷ്ട്യംശങ്ങളായ വായുക്കളഞ്ചും വ്യഷ്ട്യംശങ്ങളായ കര്‍മ്മേന്ദ്രിയങ്ങളഞ്ചും ക്രിയാ സാധനങ്ങളാകുന്നു. അവയില്‍ പ്രാണാദിപഞ്ചവായുക്കളുടെ ഗുണങ്ങള്‍:- സമാനവായു ആകാശാംശമാകയാല്‍ ആകാശത്തെപ്പോലെ ശരീരമദ്ധ്യമായ നാഭിസ്ഥാനത്തിരുന്ന് ഭക്ഷണസാധനങ്ങളെ സര്‍വ്വ അംഗങ്ങള്‍ക്കും പകുത്തുകൊടുക്കും. വ്യാനവായു വായ്വംശമാകയാല്‍ വായുവിനെപ്പോലെ സര്‍വ്വഅംഗങ്ങളിലുമിരുന്ന് ശരീരത്തെ നിലനിര്‍ത്തും. ഉദാനവായു അഗ്ന്യംശമാകയാല്‍ അഗ്നിയെപ്പോലെ കണ്ഠസ്ഥാനത്തിരുന്ന് ജഠരാഗ്നിയെ ജ്വലിപ്പിച്ച് അന്നപാനാദികളെ ഉള്ളിലേയ്ക്ക് കടത്തിക്കൊണ്ടിരിക്കും. അപാനവായു ജലാംശമാകയാല്‍ ജലത്തെപ്പോലെ ഗുദസ്ഥാനത്തിലിരുന്നു മലമൂത്രവിസര്‍ജ്ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. പ്രാണവായു പൃഥ്വ്യംശമാകയാല്‍ ഭൂമിയെപ്പോലെ ഹൃദയസ്ഥാനത്തിരുന്ന് ഉച്ഛ്വാസനിശ്ശ്വാസങ്ങളെ ചെയ്യിക്കും.

വേറെ നാഗന്‍, കൂര്‍മ്മന്‍, കൃകലന്‍, ദേവദത്തന്‍, ധനഞ്ജയന്‍ ഇങ്ങനെ അഞ്ച് ഉപവായുക്കള്‍ക്കൂടി ഉണ്ട്. അവയില്‍ നാഗന്‍ ഛര്‍ദ്ദിയേയും, കൂര്‍മ്മന്‍ വിക്കല്‍ ഏമ്പക്കം, കണ്ണടയ്ക്കല്‍ മിഴിക്കല്‍ ഇവയേയും, കൃകലന്‍ തുമ്മല്‍ വലിവ് മുതലായവയേയും, ദേവദത്തന്‍ ചിരി, വചനം കോട്ടുവായ് ഇവയേയും ചെയ്യും.

ധനഞ്ജയനാകട്ടെ, പ്രാണന്‍ പോയശേഷവും ദുര്‍ഗ്ഗന്ധങ്ങളെ പുറപ്പെടുവിച്ചുകൊണ്ട് അഞ്ചുദിവസം വരെ ശരീരത്തിലിരുന്നു വീങ്ങി തലവിള്ളലിനെചെയ്യും.

പ്രാണാദിവായുക്കളഞ്ചും ആന്തരങ്ങളും, ശ്രോത്രാദി ജ്ഞാനേന്ദ്രിയങ്ങളുടെ ചേഷ്ടയ്ക്കു ഹേതുക്കളുമാകുന്നു. എന്നാല്‍ നാഗാദിപഞ്ചവായുക്കളാകട്ടെ, പ്രാണാദികളെ അപേക്ഷിച്ച് ബാഹ്യങ്ങളും വാഗാദി കര്‍മ്മേന്ദ്രിയങ്ങളുടെ ചേഷ്ടക്കു കാരണഭൂതങ്ങളുമാണ്.

കര്‍മ്മേന്ദ്രിയങ്ങള്‍:- വാക്ക്, പാണി, പാദം ഗുഹ്യം, ഗുദം ഇവയഞ്ചുമാണല്ലൊ കര്‍മ്മേന്ദ്രിയങ്ങള്‍. ഇവയില്‍ വാക്ക് ആകാശാംശമാകയാല്‍ ആകാശസഹിതമായിട്ടു വചിക്കുകയും., പാണി വായ്വംശമാകയാല്‍ വായുസഹിതമായിട്ട് ഉയര്‍ത്തുക താഴ്ത്തുക മുതലായവ ചെയ്കയും, പാദം അഗ്ന്യംശമാകയാല്‍ അഗ്നിസഹിതമായിട്ടു നടക്കുകയും, ഗുഹ്യേന്ദ്രിയം ജലാംശമാകയാല്‍ ജലസഹിതമായിട്ട് ആനന്ദിക്കുകയും, ഗുദേന്ദ്രിയം പൃഥ്വ്യംശമാകയാല്‍ പൃഥിവിസഹിതമായിട്ട് മലവിസര്‍ജ്ജനം ചെയ്കയും ചെയ്യും. മേല്‍ വിവരിക്കപ്പെട്ട ഈ ഇരുപതു തത്വങ്ങളും സൂക്ഷ്മശരീരമാകുന്നു. (പഞ്ചദശി മുതലായ ഗ്രന്ഥങ്ങളില്‍ സൂക്ഷ്മശരീരം എന്നു പറയുന്നത് പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍, പഞ്ചപ്രാണങ്ങള്‍, മനസ്സ്, ബുദ്ധി ഇങ്ങനെ പതിനേഴു തത്ത്വങ്ങളേയാണ്. ഇവിടെ ചിത്തം, അഹങ്കാരം, ജ്ഞാനം ഈ മൂന്നു തത്ത്വങ്ങളെക്കൂടെ അന്തഃക്കരണധര്‍മ്മങ്ങളായി അംഗീകരിച്ചു വിസ്തരിച്ചിരിക്കുന്നു). സൂക്ഷ്മശരീരമെന്നു പറയുന്നത് പ്രാണമയം, മനോമയം, വിജ്ഞാനമയം എന്നു മൂന്നു കോശങ്ങളോടുകൂടിയതാകുന്നു. പ്രാണാദിപഞ്ചകവും, കര്‍മ്മേന്ദ്രിയ പഞ്ചകവും ചേര്‍ന്നതിനു പ്രാണമയകോശമെന്നും, മനസ്സും ജ്ഞാനേന്ദ്രിയപഞ്ചകവും ചേര്‍ന്നതിനു മനോമയകോശമെന്നും ബുദ്ധിയും ജ്ഞാനേന്ദ്രിയപഞ്ചകവും ചേര്‍ന്നതിനു വിജ്ഞാനമയകോശമെന്നും പറയുന്നു. ദേവ രാക്ഷസമാനുഷമൃഗാദി സകലജീവജാലങ്ങള്‍ക്കും – ഓരോരുത്തര്‍ക്കും ഓരോ ശരീരമായിട്ട് – കോശത്രയാത്മകമായ ഈ സൂക്ഷ്മ ശരീരത്തെ ഈശ്വരന്‍ സൃഷ്ടിച്ചു കൊടുത്തിട്ടുണ്ട്. ഇതില്‍ സമഷ്ടിസൂക്ഷ്മശരീരം ഞാനെന്നഭിമാനിക്കുന്ന ഈശ്വരന് – ഹിരണ്യഗര്‍ഭന്‍, സൂത്രാത്മാവ്, മഹാപ്രാണന്‍ ഇങ്ങനെ മൂന്ന് അഭിമാനനാമങ്ങളുണ്ട്. വൃഷ്ടി സൂക്ഷ്മശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ജീവന് – തൈജസന്‍, പ്രാതിഭാസികന്‍, സ്വപ്നകല്പിതന്‍ ഇങ്ങനെ മൂന്ന് അഭിമാനനാമങ്ങള്‍ പറയപ്പെടുന്നു. ഈ സൂക്ഷ്മശരീരം താനായിട്ടു തോന്നുന്ന അവസ്ഥയ്ക്കു സ്വപ്നമെന്നാണ് പറയുന്നത്. സൂക്ഷ്മശരീരാഭിമാനിയായ ജീവനുസ്വര്‍ഗ്ഗനരകാദി ലോകപ്രാപ്തിയും, അവിടെയുള്ള സ്വകര്‍മ്മഫലാനുഭവത്തിനുശേഷം ഇവിടെത്തന്നെ പുനര്‍ജന്മവുമുണ്ട്. ഇത് സൂക്ഷ്മശരീര കല്പനയാകുന്നു.

സ്ഥൂല പ്രപഞ്ചസൃഷ്ടിയും പഞ്ചീകരണവും

സുഖദുഃഖങ്ങളോടു ചേര്‍ന്നുനില്ക്കുന്ന ജീവന്മാര്‍ക്ക് സ്ഥൂലശരീരവും ഭോഗവും സംഭവിക്കുമാറ് സര്‍വ്വ ജീവരക്ഷകനായ ഈശ്വരന്‍ (പഞ്ചീകരിക്കാത്ത സൂക്ഷ്മഭൂതങ്ങള്‍ക്ക് അപഞ്ചീകൃതഭൂതങ്ങള്‍ എന്നു പേര്. പഞ്ചീകരണം ഇനിയും അടുത്തുപറയുന്നു.) അപഞ്ചീകൃത പഞ്ചമഹാഭൂതങ്ങളെ പഞ്ചീകരിച്ചു. എങ്ങനെയെന്നാല്‍, അപഞ്ചീകൃത പഞ്ചമഹാഭൂതങ്ങളുടെ താമസഗുണ തന്മാത്രകളില്‍ ഓരോന്നിനേയും തുല്യങ്ങളായ ഈ രണ്ടു ഭാഗങ്ങളായി വിഭജിച്ച് അവയില്‍ ആദ്യഭാഗങ്ങളായ (ഓരോന്നിന്റേയും പകുതി അംശങ്ങളെ) ഓരോന്നിനേയും നന്നാലാക്കി ആ നാലിനേയും മറ്റു ഭൂതങ്ങളുടെ പപ്പാതിയോടു ചേര്‍ത്തപ്പോള്‍ സ്വാംശം പകുതിയും മറ്റു നാലംശങ്ങള്‍ അരയ്ക്കാല്‍ ഭാഗം (മറ്റോരോ ഭൂതത്തിന്റെയും അരയ്ക്കാല്‍ഭാഗം) വീതം കൂടിയ പകുതിയും ചേര്‍ന്നു സ്ഥൂലഭൂതങ്ങള്‍ ഉണ്ടായി. (ദ്വിധാ വിധായ ചൈകൈകം ചതുര്‍ദ്ധം പ്രഥമം പുനഃസ്വസ്വേതരദ്വിതീയാംശൈര്‍യോജനാത് പഞ്ച പഞ്ച തേ) (ഉദാ:- ആകാശത്തെ രണ്ടായി വിഭജിച്ച് അതില്‍ ഒരംശവും, വായ്വാദി ഭൂതങ്ങളുടെ അരയ്ക്കാല്‍ അംശം വീതവും ഒന്നിച്ചു ചേര്‍ന്നു സ്ഥൂലാകാശമുണ്ടാകുന്നു. ഇതുപോലെ എല്ലാഭൂതങ്ങളെക്കുറിച്ചുമുള്ള പഞ്ചീകരണം ഗ്രഹിച്ചുകൊള്ളണം എന്ന് അര്‍ത്ഥം.) ഈ സ്ഥൂലഭൂതങ്ങളില്‍നിന്ന് സ്ഥൂല ശരീരങ്ങളും സകലാണ്ഡങ്ങളും അവയിലൊന്നായ ഭൂമിയും ഭോഗങ്ങളും ഉത്ഭവിച്ചു.

ഈ സ്ഥൂലപഞ്ചഭൂതങ്ങള്‍ക്ക് ദശവിധഗുണങ്ങളുണ്ടെന്ന് ശ്രുതികളില്‍ പറയുന്നു. ഈ ദശവിധഗുണങ്ങള്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.

നാമം രൂപം വര്‍ണ്ണം സ്വഭാവം ഗുണം ക്രിയാ മുഖം ദേവതാ ശക്തി അക്ഷരം
പൃഥ്വി ചതു സുവര്‍ണ്ണം കാഠിന്യം ഗന്ധം സൃഷ്ടി സദ്യോജാതം ബ്രഹ്മാവ് സരസ്വതി അകാരം
ഷ്‌കോണം
c
ജലം അര്‍ദ്ധച ശ്വേതം ശീതളം മാധുര്യം പാലനം വാമദേവം വിഷ്ണു ലക്ഷ്മി ഉകാരം
ന്ദ്രാകാരം
È
അഗ്നി ത്രികോണം രക്തം ഉഷ്ണം തേജസ്സ് സംഹാരം അഘോരം രുദ്രന്‍ സ്വാഹാ മകാരം
D
വായു ഷള്‍കോണം ധൂമം ചലനം സ്പര്‍ശം തിരോധാനം തല്‍പുരുഷം മഹേശ്വരന്‍ പാര്‍വ്വതി നാദം

ആകാശം വര്‍ത്തുളാ നീലം വെളി ശബ്ദം അനുഗ്രഹം ഈശാനം സദാശിവന്‍ പരാശക്തി ബിന്ദു
കാരം
O

അപഞ്ചീകൃതപഞ്ചമഹാഭൂതങ്ങളുടെ താമസഗുണതന്മാത്രകളില്‍ ഓരോന്നിനെയും ഈ രണ്ടായി ഭാഗിച്ചത് ജീവകോടികളുടെ ഉപയോഗത്തിനുവേണ്ടി മാത്രമാകുന്നു. എങ്ങനെയെന്നാല്‍ ആകാശത്തിന്റെ അര്‍ദ്ധാംശം ഭൂത പിശാചുക്കള്‍ക്കും, ബാക്കി മറ്റു ജീവകോടികള്‍ക്കും, വായുവിന്റെ അര്‍ദ്ധാംശം പക്ഷിജാതികള്‍ക്കും അന്യാംശം അന്യജീവികള്‍ക്കും അഗ്നിയുടെ അര്‍ദ്ധാംശം ദേവകള്‍ക്കും, മറ്റെ അംശം മറ്റുള്ള ജീവികള്‍ക്കും, ജലത്തിന്റെ അര്‍ദ്ധാംശം മത്സ്യാദി ജലജന്തുക്കള്‍ക്കും, ഇതരാംശം അന്യജന്തുക്കള്‍ക്കും, പൃഥിവിയുടെ അര്‍ദ്ധാംശം സ്ത്രീ ജാതികള്‍ക്കും, ബാക്കി അര്‍ദ്ധാംശം മറ്റുള്ള ജീവ കോടികള്‍ക്കും വേണ്ടിയാകുന്നു. ഇപ്രകാരം അവരവര്‍ക്കു തക്കതുപോലെ അനുഭവിക്കത്തക്കവിധത്തില്‍ ആക്കിയതു തന്നെയാണ് പഞ്ചീകരണം കൊണ്ടുള്ള പ്രയോജനം

ഇനി അരഭാഗത്തെ എടുത്ത് അരയ്ക്കാല്‍ഭാഗമാക്കി (പകുതിയുടെ നാലില്‍ ഒന്ന്) പഞ്ചീകരണം ചെയ്ത് ഇതരഭൂതങ്ങളോടു മിശ്രീകരിച്ചതിന്റെ പ്രയോജനമെന്തെന്നു പറയുന്നു…..

ആകാശത്തില്‍ സ്പര്‍ശ, രൂപ, രസ ഗന്ധങ്ങളായ നാലു ഗുണങ്ങള്‍ വ്യാപ്യങ്ങളായതിനാല്‍ അദൃശ്യങ്ങളായും നിജഗുണമായ ശബ്ദം ദൃശ്യമായും ഇരിക്കും. വായുവില്‍ രൂപ രസ ഗന്ധങ്ങളായ മൂന്നു ഗുണങ്ങള്‍ വ്യാപ്യങ്ങളായതിനാല്‍ അദൃശ്യങ്ങളായും കാരണഗുണമായ ശബ്ദവും നിജഗുണമായ സ്പര്‍ശവും ദൃശ്യങ്ങളായും ഇരിക്കും. അഗ്നിയില്‍ രസഗന്ധങ്ങളായ രണ്ടു ഗുണങ്ങള്‍ വ്യാപ്യങ്ങളായതുകൊണ്ട് അവ അദൃശ്യങ്ങളായും കാരണഗുണങ്ങളായ ശബ്ദസ്പര്‍ശങ്ങളും നിജഗുണമായ രൂപവും ദൃശ്യങ്ങളായും ഇരിക്കും. ജലത്തില്‍ ഗന്ധഗുണം വ്യാപ്യമായതുകൊണ്ട് അദൃശ്യമായും ശബ്ദസ്പര്‍ശരൂപങ്ങളാകുന്ന കാരണഗുണങ്ങളും നിജഗുണമായ രസവും ദൃശ്യങ്ങളായും ഇരിക്കും. പൃഥ്വിയില്‍ കാരണഗുണങ്ങളായ ശബ്ദസ്പര്‍ശരൂപരസങ്ങളും നിജഗുണമായ ഗന്ധവും ദൃശ്യങ്ങളായിത്തന്നെ ഇരിക്കും.

സൂക്ഷ്മഭൂതങ്ങളില്‍നിന്നും സൂക്ഷ്മശരീരങ്ങളുണ്ടായതു പോലെതന്നെ, പഞ്ചീകരിച്ചതായ സ്ഥൂലഭുതങ്ങളില്‍ നിന്നും സ്ഥൂല ശരീരങ്ങളുമുണ്ടായി.

സ്ഥൂലശരീരങ്ങള്‍ ഉണ്ടായ ക്രമം:-

പൃഥിവി:

പൃഥിവിയില്‍ സ്വാംശം പകുതി ചേര്‍ന്നത് അസ്ഥിയും,
പൃഥിവിയില്‍ അരയ്ക്കാല്‍ (1/8) ഭാഗം ജലം ചേര്‍ന്നതു മാംസവും
പൃഥിവിയില്‍ അരയ്ക്കാല് ‍(1/8) ഭാഗം അഗ്നി ചേര്‍ന്നതു ചര്‍മ്മവും
പൃഥിവിയില്‍ അരയ്ക്കാല്‍ (1/8) ഭാഗം വായു ചേര്‍ന്നതു ഞരമ്പുകളും
പൃഥിവിയില്‍ അരയ്ക്കാല്‍ (1/8) ഭാഗം ആകാശം ചേര്‍ന്നതു രോമങ്ങളും ആകുന്നു. ഇവ അഞ്ചും പൃഥിവിയുടെ കൂറുകളാകുന്നു.

ജലം:-

ജലത്തില്‍ സ്വാംശം പകുതി ചേര്‍ന്നതു മൂത്രവും
ജലത്തില്‍ പൃഥിവി അരയ്ക്കാല്‍ ഭാഗം ചേര്‍ന്നത് മജ്ജയും
ജലത്തില്‍ അഗ്നി അരയ്ക്കാല്‍ ഭാഗം ചേര്‍ന്നത് വിയര്‍പ്പും
ജലത്തില്‍ വായു അരയ്ക്കാല്‍ ഭാഗം ചേര്‍ന്നത് രക്തവും
ജലത്തില്‍ ആകാശം അരയ്ക്കാല്‍ ഭാഗം ചേര്‍ന്നത് ശുക്ലവും ആകുന്നു. ഇവ അഞ്ചും ജലത്തിന്റെ കൂറുകളാണ്.

അഗ്നി:-

അഗ്നിയില്‍ സ്വാംശം പകുതി കൂടിയതു നിദ്രയും
അഗ്നിയില്‍ പൃഥിവി അരയ്ക്കാല്‍ ഭാഗം കൂടിയത് വിശപ്പും
അഗ്നിയില്‍ ജലം അരയ്ക്കാല്‍ ഭാഗം കൂടിയത് (തൃഷ്ണ) ദാഹവും
അഗ്നിയില്‍ വായു അരയ്ക്കാല്‍ ഭാഗം കൂടിയത് (ആലസ്യം) ക്ഷീണവും
അഗ്നിയില്‍ ആകാശം അരയ്ക്കാല്‍ ഭാഗം കൂടിയത് സംഗമവും ആകുന്നു. ഈ അഞ്ചും അഗ്നിയുടെ കൂറുകളാണ്.

വായു:-

വായുവില്‍ സ്വാംശം പകുതി കൂടിയതു ഓട്ടം
വായുവില്‍ പൃഥിവി 1/8 കൂടിയത് കിടപ്പ്
വായുവില്‍ ജലം 1/8 കൂടിയത് ഇരിപ്പ്
വായുവില്‍ അഗ്നി 1/8 കൂടിയത് നടപ്പ്
വായുവില്‍ ആകാശം 1/8 കൂടിയത് ചാട്ടം ഈ അഞ്ചും വായുവിന്റെ കൂറുകളാണ്.

ആകാശം:-

ആകാശത്തില്‍ സ്വാംശം പകുതി കൂടിയതു മോഹം
ആകാശത്തില്‍ പൃഥിവി 1/8കൂടിയത് രാഗം
ആകാശത്തില്‍ ജലം 1/8കൂടിയത് ദ്വേഷം
ആകാശത്തില്‍ അഗ്നി 1/8കൂടിയത് ഭയം
ആകാശത്തില്‍ വായു 1/8കൂടിയത് ലജ്ജ ഇവ അഞ്ചും ആകാശത്തിന്റെ കൂറുകളാകുന്നു.

ഇവ ഇരുപത്തിയഞ്ചു തത്വങ്ങളുംകൂടി സ്ഥൂലശരീരമെന്നും അന്നമയകോശമെന്നും വ്യവഹരിക്കപ്പെടുന്നു.

ഈ സ്ഥൂലഭൂതങ്ങള്‍കൊണ്ട് അണ്ഡമുണ്ടായി. ആ അണ്ഡത്തിന്റെ അധോഭാഗത്തിലും ഊര്‍ദ്ധഭാഗത്തിലുമായിട്ട് ഏഴേഴു ലോകങ്ങളും ആ ലോകങ്ങള്‍ക്ക് ഉചിതങ്ങളായ നാലുവക യോനികളും ഏഴുവക ജന്മങ്ങളും സ്ഥൂല രൂപേണ ഉണ്ടായി.

നാലുവക യോനികള്‍ അണ്ഡജം, ഉത്ഭിജ്ജം,സ്വേദജം ജരായുജം ഇവകളാകുന്നു. ഇവയില്‍ അണ്ഡജങ്ങള്‍ പക്ഷി പന്നഗാദികളും, ഉത്ഭിജ്ജങ്ങള്‍ വൃക്ഷലതാദികളും സ്വേദജങ്ങള്‍ പേന്‍, കൊതുക്, മൂട്ട മുതലായവയും ജരായുജങ്ങള്‍ ദേവമാനുഷമൃഗാദികളും ആകുന്നു.

ഏഴു വക ജന്മങ്ങള്‍ ദേവമാനുഷ പക്ഷിമൃഗോരഗജലജസ്ഥാവരങ്ങളാകുന്നു ഇവ എണ്‍പത്തിനാലുലക്ഷമെന്നു പറയപ്പെടുന്നു.. ഇവയില്‍ മുന്‍പറഞ്ഞ ഇരുപത്തിഅഞ്ചു തത്ത്വങ്ങളടങ്ങിയ സ്ഥൂലശരീരങ്ങളെ ദേവ രാക്ഷസമനുഷ്യമൃഗാദികളായി ജനിച്ച ഓരോരോ ജീവന്മാര്‍ക്കും ജനനം തോറും അവരവരുടെ കര്‍മ്മഫലാനുഭോഗത്തിനനുരൂപമായ വിധത്തില്‍ ജഗത്സൃഷ്ടാവായ ഈശ്വരന്‍ സൃഷ്ടിച്ചുകൊടുത്തരുളുന്നു.

അഭിമാനനാമങ്ങള്‍

ഇനി സ്ഥൂലശരീരാഭിമാനത്താല്‍ ജീവേശ്വരന്മാര്‍ക്ക് സിദ്ധിച്ചിട്ടുള്ള നാമവിശേഷങ്ങള്‍ ഏതെല്ലാമെന്നു വിവരിക്കുന്നു:- സമഷ്ടിസ്ഥൂലശരീരത്തെ താനെന്നഭിമാനിച്ച ഈശ്വരന് വിരാട്, വൈശ്വാനരന്‍, വൈരാജകന്‍ എന്നിങ്ങനെ മൂന്ന് അഭിമാനനാമങ്ങള്‍ ഉണ്ട്.

വ്യഷ്ടി സ്ഥൂലശരീരത്തെ താനെന്ന് അധ്യസിച്ചിരിക്കുന്ന ജീവന് വിശ്വന്‍, വ്യവഹാരികന്‍, ചിദാഭാസന്‍ എന്ന് മൂന്ന് അഭിമാനനാമങ്ങള്‍ ഉണ്ട്. സ്ഥൂലദേഹം താനെന്നു തോന്നുന്ന അവസരം ജാഗ്രദവസ്ഥയാകുന്നു.

ജീവപ്രളയം

ഈ സ്ഥൂലശരീരത്തിനു നിദ്ര, മൂര്‍ച്ഛ, മരണം ഇങ്ങനെ മൂന്ന് പ്രളയങ്ങള്‍ ഉണ്ട്. അവയില്‍ നിദ്ര ദിനപ്രളയവും, മൂര്‍ച്ഛ അവാന്തര പ്രളയവും, മരണം മഹാപ്രളയവും ആകുന്നു. ഈ സ്ഥൂലശരീരത്തിനു പദേ പാദേ ഉത്പത്തിയും നാശവുമുണ്ട്. എന്നാല്‍ സൂക്ഷ്മശരീരം, കാരണശരീരമിരിക്കുന്നതുവരെ നിലനില്ക്കും. ഇതു വടബീജന്യായപ്രകാരമുള്ള സ്ഥൂല ശരീരകല്പനയാകുന്നു.

ഇപ്രകാരം അഖണ്ഡപരിപൂര്‍ണ്ണചൈതന്യമായി പ്രകാശിക്കുന്ന ശുദ്ധബ്രഹ്മത്തില്‍ അസത്ത് (ഇല്ലാത്തത്) ആയ ജീവപരങ്ങള്‍ (ജീവേശ്വരന്മാര്‍) വെറും ദൃശ്യം (തോന്നല്‍) മാത്രമായി ഭവിച്ചതിനെക്കുറിച്ച് അദ്ധ്യാരോപയുക്തി കൊണ്ട് കഴിവുള്ളിടത്തോളം കാണിച്ചു. ആകയാല്‍ അന്തര്‍ബ്ബഹിസ്ഥിതങ്ങളായിക്കാണപ്പെടുന്ന സമസ്തദൃശ്യങ്ങളേയും ഈ ഹേതുക്കളെ മറന്നുപോകാതെ സ്വപ്നതുല്യം അസത്യമെന്നു നിശ്ചയിച്ചു തെളിഞ്ഞവന്‍ നിസ്സംശയം ജ്ഞാനിയാകുന്നു..

മേല്പ്പറഞ്ഞതുകൊണ്ട് അദ്ധ്യാരോപയുക്തി അവസാനിച്ചു.

അപവാദം

(മന്ദാന്ധകാരത്താല്‍ കയറില്‍ തോന്നിയ സര്‍പ്പപ്രതീതി നല്ല വെളിച്ചത്തില്‍ ഇല്ലാതായി വാസ്തവസ്ഥിതി ഗ്രഹിക്കുന്നതുപോലെ, ബ്രഹ്മവസ്തുവില്‍ അജ്ഞാനത്താല്‍ തോന്നിയ ജീവേശ്വരജഗത് ഭേദങ്ങളെ അദ്വൈതവേദാന്തശാസ്ത്രയുക്തികള്‍കൊണ്ടു നിഷേധിച്ചു വാസ്തവസ്ഥിതി വെളിപ്പെടുത്തുന്ന സമ്പ്രദായത്തിന് അപവാദയുക്തി എന്നു ശാസ്ത്രങ്ങളില്‍ പറയുന്നു.)

മേഘങ്ങള്‍ നിബിഡങ്ങളായി നിറഞ്ഞ മഴക്കാലം മാറുമ്പോള്‍ ആകാശം യാതൊരു മാലിന്യവും കൂടാതെ പ്രകാശിക്കുന്നതുപോലെ നാനാവിധത്തിലുള്ള പ്രപഞ്ചഭാനങ്ങള്‍ — ആദ്ധ്യാരോപങ്ങള്‍ – എല്ലാം നീങ്ങി ബ്രഹ്മചൈതന്യം പരിപൂര്‍ണ്ണമായി വെളിപ്പെടുന്നഅത്ഭുതകരമായ ഐക്യമുക്തിയെ പ്രാപിക്കുന്നതിനുള്ള സാധനമാകുന്നു അപവാദ തന്ത്രം.

എങ്ങെയെന്നാല്‍: ഇതു സര്‍പ്പമല്ല, രജ്ജൂവാകുന്നു. ഇവന്‍ ചോരനല്ല, സ്ഥാണുവാകുന്നു. ഇതു ജലമല്ല, കാനലാകുന്നു. ഇതു രജതമല്ല, ശുക്തിയാകുന്നു. ഇതുകൃഷ്ണവര്‍ണ്ണമല്ല, ആകാശമാകുന്നു. എന്നു കാണുന്നതുപോലെ,ഞാനെന്നും എന്റേതെന്നും അഭിമാനിക്കുന്നവ അസ്ഥ്യാദി ഇരുപത്തഞ്ചു തത്വങ്ങളായി കാണപ്പെടുന്ന സ്ഥൂലശരീരമോ അതിനും ആധാരമായുള്ള സ്ഥൂലഭൂതങ്ങളോ, അവയ്ക്കും ആധാരമായി അടുക്കിവെച്ചതുപോലെയുള്ള ഗുണത്രയമോ അഹങ്കാരമോ മൂല പ്രകൃതിയോ അല്ല, പിന്നയോ അഖണ്ഡപരിപൂര്‍ണ്ണ സച്ചിദാനന്ദസ്വരൂപമത്രേ.

ഈ വാസ്തവത്തെക്കാണുന്നതിനു ജ്ഞാനാചാര്യന്റെ അനുഗ്രഹമാകുന്ന നേത്രവും, മഹാന്മാര്‍ അരുളിചെയ്ത അനുഭൂതിശാസ്ത്രമാകുന്ന ദീപവും അത്യന്താപേക്ഷിതങ്ങളായ ഉപകരണങ്ങളാകുന്നു.

സ്ഥൂലദേഹം മുതല്‍ മൂല പ്രകൃതിപര്യന്തം ഉള്ള ആരോപങ്ങളെ അപവദിച്ച് വസ്തുസ്ഥിതി ദൃഢപ്പെടുന്നവിധം എങ്ങനെയെന്നാല്‍: ‘കാര്യം കാരണത്തില്‍നിന്നു ഭിന്നമല്ല’, എന്നുള്ള ശാസ്ത്രദൃഷ്ടികൊണ്ടു വികൃതിസ്ഥൂലദേഹം മുതല്‍ മൂലപ്രകൃതിപര്യന്തം തത്വങ്ങളെ, അതതു കാരണങ്ങളില്‍ നിന്നുണ്ടായതുപോലെയഥാക്രമം അതതു കാരണങ്ങളില്‍ ലയിപ്പിക്കുകയാകുന്നു.. ഇതെങ്ങനെയെന്നു വിവരിക്കുന്നു.

സ്ഥൂലശരീരലയക്രമം

ആകാശം സ്വാംശം പകുതി മോഹമാണല്ലൊ? അത് ആകാശത്തോട് ചേര്‍ന്നാല്‍ ലയിക്കുന്നു. അതുപോലെ തന്നെ, ആകാശത്തിന്റെ ബാക്കി അര്‍ദ്ധര്‍ഭാഗത്തിലെ നാലംശങ്ങള്‍ (അരയ്ക്കാല്‍ അരയ്ക്കാല്‍ ഭാഗം വീതമുള്ളവ) ആക്കിയവ ഇതരഭൂതങ്ങളായ പൃഥിവി, അഗ്നി, ജലം, വായു ഇവ നാലിലും കലര്‍ന്നു നിന്നുണ്ടായ രാഗം, ദ്വേഷം ഭയം ലജ്ജ ഈ നാലു വികാരങ്ങളും ആകാശത്തോടു ചേര്‍ന്നു വിലയിക്കുന്നു.

വായുവിന്റെ സ്വാംശം പകുതിയായ ഓട്ടം വായുവിനോട് ചേര്‍ന്നാല്‍ ലയിക്കും. അതുപോലെതന്നെ വായുവിന്റെ ബാക്കി അര്‍ദ്ധഭാഗം നാലുഭാഗമാക്കിയവ ഇതരഭൂതങ്ങളായ പൃഥിവി, ജലം, അഗ്നി, ആകാശം ഇവ നാലിലും കലര്‍ന്നുനിന്നുണ്ടായ കിടപ്പ്, ഇരിപ്പ്, നടപ്പ്, ചാട്ടം ഈ നാലു വികാരങ്ങളും വായുവോടു ചേര്‍ന്നു ലയിക്കതന്നെ ചെയ്യുന്നു.

അഗ്നിയുടെ സ്വാംശം പകുതിയായ നിദ്ര അഗ്നിയോടു ചേര്‍ന്നാല്‍ ലയിക്കും. അതുപോലെ തന്നെ അഗ്നിയുടെ ബാക്കി അര്‍ദ്ധഭാഗം നാലുഭാഗമാക്കിയവ ഇതരഭൂതങ്ങളായ പൃഥിവി, ജലം, വായു, ആകാശം, ഇവ നാലിലും കലര്‍ന്നുനിന്നുണ്ടായ വിശപ്പ്, ദാഹം, ആലസ്യം സംഗമം ഇവ നാലും അഗ്നിയോടു ചേര്‍ന്നുലയിക്കുന്നു.

ജലം സ്വാംശം പകുതി മൂത്രമാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലൊ അതും അതുപോലെതന്നെ ജലത്തിന്റെ ബാക്കി അര്‍ദ്ധാംശം നാലുഭാഗമാക്കിയവ ഇതരഭൂതങ്ങളായ പൃഥ്വി, അഗ്നി, വായു ആകാശം ഇവ നാലും കലര്‍ന്നുനിന്നുണ്ടായ മജ്ജ, വിയര്‍പ്പ്, രക്തം, ശുക്ലം ഇവ നാലും ജലത്തോടു ചേര്‍ന്നു ലയിക്കുന്നു.

പൃഥ്വിയുടെ സ്വാംശം പകുതിയായ അസ്ഥി പൃഥ്വിയോടു ചേര്‍ന്നു ലയിക്കുന്നു. അതുപോലെ പൃഥ്വിയുടെ ബാക്കി അര്‍ദ്ധാംശത്തിന്റെ നാലംശങ്ങള്‍ (അരയ്ക്കാല്‍ഭാഗം വീതം) ഇതരഭൂതങ്ങളായ ജലം, അഗ്നി, വായു ആകാശം ഇവ നാലിലും കലര്‍ന്നുനിന്നുണ്ടായ മാംസം ചര്‍മ്മം, ഞരമ്പ്, രോമം ഇവ നാലും പൃഥിവിയോടു ചേര്‍ന്നു ലയിക്കുന്നു.

ഇങ്ങനെ സ്ഥൂലശരീരതത്വങ്ങള്‍ ഇരുപത്തിയഞ്ചും സ്ഥൂലപഞ്ചഭൂതങ്ങളില്‍ വിലയിക്കുന്നു.

സ്ഥൂലപഞ്ചഭൂതങ്ങളുടെ ലയക്രമം

പൃഥിവി, ജലം, അഗ്നി, വായു, ആകാശം ഈ സ്ഥൂലഭ്രൂതങ്ങളഞ്ചും സൂക്ഷ്മപഞ്ചഭൂതങ്ങളുടെ തമോഗുണത്തില്‍ ലയിക്കുന്നു. ഇങ്ങനെ സ്ഥൂലഭൂതങ്ങളഞ്ചും വിലയിച്ചാല്‍ തജ്ജന്യങ്ങളായ അണ്ഡജാദി നാലുവക യോനികളും ദേവാദി എഴുവക ജന്മങ്ങളും, അന്നമയകോശവും വിരാഡാദി ഈശ്വരാഭിമാന നാമങ്ങളും, വിശ്വാദിജീവാഭിമാന നാമങ്ങളും വിലയിക്കും.

സൂക്ഷ്മശരീരലയക്രമം

എങ്ങനെയെന്നാല്‍:

ശബ്ദതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ വാഗിന്ദ്രിയം ശബ്ദതന്മാത്രയിലും
സ്പര്‍ശതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ പാണീന്ദ്രിയം സ്പര്‍ശതന്മാത്രയിലും
രൂപതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ പാദേന്ദ്രിയം രൂപതന്മാത്രയിലും
രസതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ ഗുഹ്യേന്ദ്രിയം രസതന്മാത്രയിലും
ഗന്ധതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ ഗുദേന്ദ്രിയം ഗന്ധതന്മാത്രയിലും

ശബ്ദതന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ ശ്രോത്രേന്ദ്രിയം ശബ്ദതന്മാത്രയിലും
സ്പര്‍ശതന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ ത്വഗിന്ദ്രിയം സ്പര്‍ശതന്മാത്രയിലും
രൂപതന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ നേത്രേന്ദ്രിയം രൂപതന്മാത്രയിലും
രസതന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ ജിഹ്വേന്ദ്രിയം രസതന്മാത്രയിലും
ഗന്ധതന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ ഘ്രാണേന്ദ്രിയം ഗന്ധതന്മാത്രയിലും

ശബ്ദതന്മാത്ര രാജസസമഷ്ടിയോടു കൂടിയ സമാനവായു ശബ്ദതന്മാത്രയിലും
സ്പര്‍ശതന്മാത്ര രാജസസമഷ്ടിയോടു കൂടിയ വ്യാനവായു സ്പര്‍ശതന്മാത്രയിലും
രൂപതന്മാത്ര രാജസസമഷ്ടിയോടു കൂടിയ ഉദാനവായു രൂപതന്മാത്രയിലും
രസതന്മാത്ര രാജസസമഷ്ടിയോടു കൂടിയ അപാനവായു രസതന്മാത്രയിലും
ഗന്ധതന്മാത്ര രാജസസമഷ്ടിയോടു കൂടിയ പ്രാണവായു ഗന്ധതന്മാത്രയിലും

ശബ്ദതന്മാത്ര സാത്ത്വികസമഷ്ടിയോടു കൂടിയ ജ്ഞാനം ശബ്ദതന്മാത്രയിലും
സ്പര്‍ശതന്മാത്ര സാത്ത്വികസമഷ്ടിയോടു കൂടിയ മനസ്സ് സ്പര്‍ശതന്മാത്രയിലും
രൂപതന്മാത്ര സാത്ത്വികസമഷ്ടിയോടു കൂടിയ ബുദ്ധി രൂപതന്മാത്രയിലും
രസതന്മാത്ര സാത്ത്വികസമഷ്ടിയോടു കൂടിയ ചിത്തം രസതന്മാത്രയിലും
ഗന്ധതന്മാത്ര സാത്ത്വികസമഷ്ടിയോടു കൂടിയ അഹങ്കാരം ഗന്ധതന്മാത്രയിലും ലയിക്കുന്നു. അതായത്, വാഗാദി കര്‍മ്മേന്ദ്രിയങ്ങളഞ്ചും ശ്രോത്രാദി ജ്ഞാനേന്ദ്രിയങ്ങളഞ്ചും, സമാനാദി വായുക്കളഞ്ചും ജ്ഞാനാദി അന്തഃകരണളഞ്ചും കൂടിയ സൂക്ഷ്മ ശരീരതത്ത്വമിരുപതും തനിക്കു കാരണങ്ങളായ പഞ്ചതന്മാത്രകളുടെ സത്ത്വരജോഗുണങ്ങളില്‍ ലയിക്കും.

സൂക്ഷ്മപഞ്ചഭൂതലയം

പൃഥിവി സ്വകാരണമായ ഗന്ധതന്മാത്രയോടുകൂടി ജലത്തിലും
ജലം സ്വകാരണമായ രസതന്മാത്രയോടുകൂടി അഗ്നിയിലും
അഗ്നി സ്വകാരണമായ രൂപതന്മാത്രയോടുകൂടി വായുവിലും
വായു സ്വകാരണമായ സ്പര്‍ശതന്മാത്രയോടുകൂടി ആകാശത്തിലും
ആകാശം സ്വകാരണമായ ശബ്ദതന്മാത്രയോടുകൂടി വിക്ഷേപശക്തിയിലും വിക്ഷേപശക്തിയും ആവരണശക്തിയും സ്വകാരണമായ തമോഗുണപ്രകൃതിയിലും ലയിക്കുന്നതാകുന്നു.

ഇനി ജീവന്റെ കാരണശരീരലയം എങ്ങനെയെന്നാല്‍:- തന്നെ മറന്ന മറവിയെ – അജ്ഞാനത്തെ ആണല്ലൊ കാരണശരീരമെന്നു പറയുന്നത്.? അതിനെ ഉന്മൂലനം ചെയ്യുന്നത് എങ്ങനെയെന്ന ശങ്കയ്ക്ക് – വേദം അസത്യംപറയുകയില്ല. ആകയാല്‍ അതിന്റെ മഹാ വാക്യാര്‍ത്ഥമായ സ്വരൂപത്തെ – ആത്മാവിനെ വിസ്മരിച്ചതുപോലെയിരുന്നെങ്കിലും ഉള്ളില്‍ കണ്ടുകൊണ്ടു മനനം ചെയ്യണം. അപ്രകാരം ചെയ്താല്‍ ആ ആത്മവസ്തു പരിപൂര്‍ണ്ണമായി പ്രകാശിക്കും.അങ്ങനെയായാല്‍ സകലചരാചരങ്ങളും അണ്ഡാണ്ഡകോടികളും ബാഹ്യത്തിലല്ലാതെ പരിപൂര്‍ണ്ണമായ എന്റെ അന്തര്‍വ്യാപകത്തില്‍ താനേ ദൃശ്യമാകുമെന്നു പറയത്തക്കതായ ദൃഢ ചിത്തത സ്വയം സംഭവിക്കും. ആ നിലയില്‍ ആനാദിയായി അറിയാതെ വന്ന് ഉള്ളില്‍ ധരിച്ചിരിക്കുന്ന – സ്വരൂപത്തെ മറച്ചിരിക്കുന്ന – അവിദ്യയാകുന്ന കാരണശരീരവും ലയപ്പെടുന്നതാകുന്നു.

ഈ വിലീനാവസ്ഥയില്‍, രാജസഗുണാവിദ്യയില്‍ പ്രതിബിംബിച്ച ജ്ഞാനനിഷ്ഠന്മാര്‍, കര്‍മ്മനിഷ്ഠന്മാര്‍ ആലസ്യം നിദ്ര മയക്കം ഇവയോടുകൂടിയവര്‍ ഇങ്ങനെയുള്ള മൂന്നുവക ജീവാത്മാക്കളും ആ കാരണശരീരത്തെ അഭിമാനിക്കുന്ന പ്രാജ്ഞന്‍, പാരമാര്‍ത്ഥികന്‍, അവിച്ഛിന്നന്‍ ഈ അഭിമാനനാമങ്ങളും വിലയം പ്രാപിക്കും.

ത്രിമൂര്‍ത്തികളുടെ ലയം

സത്ത്വഗുണമായയില്‍ സത്ത്വം പ്രധാനമാകുമ്പോള്‍ അതില്‍ പ്രതിബിംബിച്ച വിഷ്ണുവും, രജസ്സ് പ്രധാനമാകുമ്പോള്‍ അതില്‍ പ്രതിബിംബിച്ച ബ്രഹ്മാവും, തമസ്സു പ്രധാനമാകുമ്പോള്‍ അതില്‍ പ്രതിബിംബിച്ച രുദ്രനും, സത്ത്വഗുണമായ കാരണശരീരത്തെ അഭിമാനിച്ച ഈശ്വരന്‍, അന്തര്യാമി, അവ്യാകൃതന്‍, ഈ അഭിമാനികളും സ്വകാരണമായ സത്ത്വഗുണത്തില്‍ ലയം പ്രാപിക്കും. മുകളില്‍ പറയപ്പെട്ട ത്രിഗുണങ്ങള്‍ അവയ്ക്കു കാരണമായ മൂല പ്രകൃതിയിലും ആ മൂല പ്രകൃതി തനിക്കധിഷ്ഠാനമായ അഖണ്ഡപരിപൂര്‍ണ്ണസച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മവസ്തുവിലും ലയിക്കും.

ഇങ്ങനെ സച്ചിദാനന്ദസ്വരൂപമായ പരബ്രഹ്മം തനിക്കന്യമല്ലാതെ താനായിട്ടുതന്നെ പ്രകാശിക്കുന്നു എന്നു ശ്രുതികള്‍ അപവാദതന്ത്രരൂപേണ വെളിപ്പെടുത്തുന്നു. ഇപ്രകാരം അദ്ധ്യാരോപാപവാദയുക്തികള്‍കൊണ്ട് സര്‍വ്വകാരണമായ ബ്രഹ്മചൈതന്യത്തില്‍ നിന്ന് അന്യമായിട്ട് യാതൊരു വസ്തുവുമില്ലെന്നും ആ ബ്രഹ്മവസ്തു താനാണെന്നും അപരോക്ഷമായി ബോധിക്കയാണ് ലയസമാധിമാര്‍ഗ്ഗേണയുളള കൈവല്യപ്രാപ്തിയ്ക്കു കാരണം.