ആദിസൃഷ്ടി

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം നാല്

അല്ലയോ ക്രിസ്തീയ പ്രസംഗികളെ!

യഹോവ ആദിമനുഷ്യരെ വിവേകമില്ലാത്തവരായിട്ടു സൃഷ്ടിച്ചത് എന്തിന്? അങ്ങനെ അല്ല അവര്‍ വിവേകമുള്ളവര്‍തന്നെ ആയിരുന്നു എങ്കില്‍ വിലക്കപ്പെടുന്നതിനെ ചെയ്യുന്നതാണ് ചീത്ത, ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നു തിരിച്ചറിയാതെ വിലക്കിയ കനിയെ ഭക്ഷിച്ചത് എന്തുകൊണ്ട്?

ആ കനിയെ ഭക്ഷിച്ചതിന്റെ ശേഷം ഉണ്ടായ ഗുണദോഷജ്ഞാനം മുമ്പെ ഇല്ലാതിരുന്നതും എന്തുകൊണ്ട്?

അപ്രകാരം സൃഷ്ടിച്ച യഹോവാ അവരെ ഇരുത്തിയ തോട്ടത്തില്‍ ഉപയോഗമില്ലാത്ത ഒരു വൃക്ഷത്തെയുംകൂടി ഉണ്ടാക്കിവച്ചത് എന്തിന്? ഒരു പിതാവാകട്ടെ കാഴ്ചയ്ക്കു നല്ലതായ ഒരു വിഷക്കനിയെ കൊണ്ടുചെന്നു വിവേകമില്ലാത്ത കുട്ടികള്‍ ഇരിക്കുന്ന തന്റെ വീട്ടില്‍വെച്ച്, ഇതിനെ ഭക്ഷിക്കരുതെന്നു വിലക്കിയേച്ച് പോയതിന്റെ ശേഷം അവര്‍ അതിനെ ഭക്ഷിച്ച് അപചയപ്പെട്ടുവെങ്കില്‍ ആ കുറ്റം ആ പിതാവിന്റെ പേരിലല്ലാതെ കുട്ടികളുടെ പേരിലാകുമോ? അതുപോലെ ആദിമനുഷ്യര്‍ പാപികളായകുറ്റം, ആ യഹോവാ എന്ന ദൈവത്തിലല്ലാതെ അവരില്‍ ഇരിക്കുമോ?

ഇനിയും ആ ദൈവം, താന്‍ പറഞ്ഞപ്രകാരം വിലക്കിയ പഴത്തെ ഭക്ഷിച്ച ആളിനെ അന്നുതന്നെ മരണശിക്ഷ കൊടുക്കാതെ വിട്ടുകളഞ്ഞത് നീതിയോ? അത് കൃപകൊണ്ടെന്നുവരികില്‍ സര്‍വ്വജ്ഞനായ താന്‍ പിന്നീട് വരുവാന്‍പോകുന്ന എല്ലാവറ്റെയും അറിയുന്നവനായിരിക്കെ അതിനെ മുമ്പില്‍ക്കൂട്ടി നിരൂപിക്കാതെ വിട്ടുപോയത് എന്തുകൊണ്ട്?

മേലും, ആ കനിയെ തിന്നാല്‍ ഗുണദോഷജ്ഞാനം ഉണ്ടാകുമെന്നുള്ളതു വാസ്തവമാണല്ലോ. ആ സ്ഥിതിക്ക് അതിനെ വിലക്കിയതുതന്നെ വഞ്ചകമല്ലയോ? എന്നാല്‍ അങ്ങനെ അല്ല, ആ വൃക്ഷത്തിനു സ്വയമേ ഗുണദോഷജ്ഞാനം അറിയിക്കുന്ന ഒരു ശക്തി ഇല്ല. യഹോവ വിധിച്ചപ്രകാരം ചെയ്യുന്നതു നല്ലതെന്നും വിലക്കിയതിനെ ചെയ്യുന്നതാണ് ചീത്ത എന്നും അറിയുന്നതിലേക്ക് ഒരു അറികുറിയായി നില്‍ക്കകൊണ്ട് അതിനെ ഗുണദോഷത്തെ ഉണര്‍ത്തുന്ന വൃക്ഷമെന്നു പറഞ്ഞു, എന്നുവരികില്‍, ഈ അര്‍ത്ഥത്തെ സമ്മതിക്കുന്നതിലേക്കു പ്രമാണമൊന്നുമില്ലാതെയും ആ കനിയെ ഭക്ഷിച്ചപ്പെള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു എന്നു പറഞ്ഞും ഇരിക്കകൊണ്ട് ആയത് തീരെ ചേരുകയില്ല.

ഇനിയും എന്തെങ്കിലുമാകട്ടെ, വൃക്ഷത്തെ അവിടെ വയ്കുകയും ഇതിന്റെ പഴത്തെ ഭക്ഷിക്കരുതെന്നു വിലക്കുകയും ചെയ്തത് എന്തിനായിട്ട്? തന്റെ വിധിക്ക് അടങ്ങുന്നത് ഗുണം, അടങ്ങാത്തത് ദോഷം എന്നുള്ളതിനെ ആ മരം വഴിയായി അവര്‍ക്ക് അറിവുകൊടുക്കണമെന്നു നിരൂപിച്ചിട്ടാകുന്നു എങ്കില്‍ തനിക്കും പരന്മാര്‍ക്കും ഉപകാരപ്പെടത്തക്കതായ വേറെ വല്ല കല്‍പനകളെയും കല്‍പിക്കാമായിരുന്നല്ലോ. ഒരു ഫലവും ഇല്ലാത്തതായ ഈ വൃഥാകല്‍പനയെ കല്‍പിച്ചത് എന്തിന്?

അതും ആത്മാക്കള്‍ക്ക് വിവേകത്തെ കൊടുത്തതാണ് എങ്കില്‍ ദൈവമാകുന്നു സര്‍വ്വകാരണനെന്നും അതുകൊണ്ട് അവന്റെ വിധിയെ അനുസരിക്കുന്നതാണു ഗുണമായിട്ടുള്ളതെന്നും അല്ലാത്തത് ദോഷമാണെന്നും അവര്‍ നല്ലതിന്‍വണ്ണം അറിയുമായിരുന്നു. അപ്പോള്‍ അതിലേക്കായിട്ട് ഈ വിഷവൃക്ഷം വേണമെന്നില്ലല്ലോ? വേണമെങ്കില്‍ മുക്തന്മാരായവര്‍ക്കും ഇങ്ങനെയുള്ള കല്‍പനകൊടുക്കേണ്ടതായിരുന്നല്ലോ.

അല്ലാതെയും, തന്റെ ആജ്ഞയില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്നു പരീക്ഷിക്കുന്നതിനു വിഷവൃക്ഷത്തെവച്ച് വിലക്കിനോക്കി എന്നുവരുമ്പോള്‍ മുമ്പില്‍കൂട്ടി അറിയാത്തതുകൊണ്ട് സര്‍വ്വജ്ഞനല്ലെന്നു വന്നുപോകുമല്ലോ.

ദൈവം മനുഷ്യര്‍ക്ക് സ്വാധീനത്തെ കൊടുത്തിരുന്നു. അതുകൊണ്ട് അവരുടെ പേരില്‍ അല്ലാതെ ദൈവത്തിന്റെ പേരില്‍ കുറ്റമില്ല. എങ്കില്‍,

ഒരു പിതാവ് വിവേകമില്ലാത്ത കുട്ടികള്‍ക്കു സ്വാധീനതയെ കൊടുക്കുകയും അതുഹേതുവായിട്ട് അവര്‍ വലിയ ദോഷങ്ങളെ ചെയ്യുകയും ചെയ്താല്‍ ആ ദോഷങ്ങള്‍ ആരുടെ പേരില്‍ ഇരിക്കും? വിവേകമില്ലാത്തവര്‍ക്ക് സ്വാധീനതയെ കൊടുത്തതു നീതിയോ? അതും ഇരിക്കട്ടെ, ദൈവം തന്റെ രൂപമായിട്ടു സൃഷ്ടിച്ച മനുഷ്യരെ വഞ്ചിച്ചു കെടുതല്‍ചെയ്യുന്നതിന് ഒരു പിശാച് ശക്തനാകുമോ? അപ്രകാരം പിശാചു വന്നു ദോഷപ്പെടുത്തിയപ്പോള്‍ ദൈവം അവിടെ ഇല്ലായിരുന്നു എങ്കില്‍ സര്‍വ്വവ്യാപകനല്ലെന്നും, അതിനെ അറിഞ്ഞില്ലെങ്കില്‍ സര്‍വ്വജ്ഞനല്ലെന്നും, അറിഞ്ഞിട്ടും ആ പിശാചിനെ ഖണ്ഡിപ്പാന്‍ കഴിയാതെ ഇരുന്നുപോയി എങ്കില്‍ അനന്തശക്തിയുള്ളവനല്ലെന്നും അതിലേക്ക് സമ്മതിച്ചിരുന്നു എങ്കില്‍ കരുണയില്ലാത്തവനെന്നും തീര്‍ച്ചയാക്കാം.

ഒരു ദുഷ്ടമൃഗം വന്നു തന്റെ കുട്ടിയെ കൊല്ലുന്നതിനുതുടങ്ങുമ്പോള്‍ അതിനെ വിലക്കുവാന്‍ കഴിയുന്നതും പ്രയാസപ്പെടാതെ, വൃഥാ നോക്കിക്കൊണ്ടിരിക്കുന്നവനെ പിതാവ് എന്നു പറയാമോ? ഒരിക്കലും പറഞ്ഞുകൂടാ. ആ സ്ഥിതിക്കു നിങ്ങളുടെ ദൈവത്തെ സര്‍വ്വലോകപിതാവാണെന്ന് നിരൂപിക്കുന്നതും പറയുന്നതും ശരിയാണോ?

പിശാചിനെ ശിക്ഷിക്കുകയും മനുഷ്യരെ മുക്തിയില്‍ ചേര്‍ത്തുകൊള്ളുകയും ചെയ്യാം എന്നുള്ള അഭിപ്രായത്തോടുകൂടി ആയിരുന്നു എങ്കില്‍ വ്യാധിയേയും ഔഷധത്തേയും സമ്പാദിക്കുന്നത് ബുദ്ധികേടാകയാല്‍ അത് ഒരു ഭ്രാന്തകൃത്യമായിട്ടായിരിക്കും എന്നുമാത്രം പറയേണ്ടിവരും.

ഇനിയും മനുഷ്യരുടെ ശുദ്ധിയെ നശിപ്പിച്ചത് പിശാചാണെന്നു പറയുന്നല്ലോ. ആ സ്ഥിതിക്ക് മുമ്പേതന്നെ ദേവദൂതന്മാരുടെ ശുദ്ധിയെ നശിപ്പിച്ച് ഈ പിശാചാകത്തക്കവണ്ണം ആക്കിത്തീര്‍ത്തത് വേറെ ഒരു പിശാച് എന്നു നിശ്ചയിക്കേണ്ടതാണ്. അതിലേക്ക് അന്ന് അവിടെ അപ്രകാരം ഒരു പിശാച് ഇല്ലായിരുന്നതുകൊണ്ട് യഹോവാതന്നെ എല്ലാവരേയും കെടുത്ത പിശാച് എന്നു പറയപ്പെടണം.

അതുകൂടാതെയും പിശാച് സര്‍പ്പവേഷം കെട്ടിവന്നു മനുഷ്യരെ ദോഷപ്പെടുത്തിയതുകൊണ്ട് ആ പിശാചിനെ ശപിക്കാതെ സര്‍പ്പങ്ങളെ എല്ലാം ശപിച്ചത് എന്തിന്?

പാപം ഉണ്ടാകുന്നതിന് ഒരു വിധത്തിലും കാരണങ്ങളാകാത്ത സര്‍പ്പങ്ങള്‍ എല്ലാം ശാപമേറ്റ സ്ഥിതിക്ക് ആ പാപോത്പ്പത്തിക്കു നേരെ കാരണമായിരുന്ന പിശാചും വൃക്ഷവും അതുകളെ സൃഷ്ടിച്ച ദൈവവും ശാപമേല്ക്കാതെ ഒഴിഞ്ഞതു നീതിയായിട്ടള്ളതുതന്നെയോ?

ഇനിയും ആദിമനുഷ്യര്‍ ദോഷം ചെയ്തതുകൊണ്ട് അവര്‍ക്കുകൊടുത്ത ശാപം അവരുടെ സന്തതിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യര്‍ക്കും പറ്റത്തക്കവണ്ണം നിശ്ചയിച്ചതിന്റെ കാരണമെന്താണ്?

ആദിപുസ്തകം 6 അ. 6-7 വാ. താന്‍ ഭൂമിയില്‍ മനുഷ്യരെ സൃഷ്ടിച്ചതിനെക്കുറിച്ച് പരിതപിച്ചു. അത് യഹോവായുടെ ഹൃദയത്തില്‍ വേദനയായിരുന്നു. നാം മനുഷ്യരെ സൃഷ്ടിച്ചത് നമുക്കു പരിതാപമായിരിക്കുന്നു.

യഹോവാ, ഇപ്രകാരം ഇച്ഛയോടുകൂടി മനുഷ്യരെ സൃഷ്ടിച്ചിട്ട് പിന്നെ പരിതപിച്ചത് എന്തിന്?

താന്‍ സൃഷ്ടിച്ച മനുഷ്യര്‍ ശുദ്ധന്മാരായിരിക്കാതെ, പാപികളായി പോയതുകൊണ്ട് പരിതപിച്ചു എങ്കില്‍,

അതു ന്യായംതന്നെ, ആ മനുഷ്യര്‍ പാപികളായെന്നുമാത്രമല്ലേ ഉള്ളൂ. വേറെ അന്യായമൊന്നും ചെയ്തില്ലല്ലോ. അവരെ സൃഷ്ടിച്ച തിനെക്കുറിച്ച് പരിതപിച്ച് യഹോവാ താന്‍ സൃഷ്ടിച്ച ദൈവദൂതന്‍ പാപിയായും പിശാചായും തീര്‍ന്നു എന്നുമാത്രമല്ല, തന്റെ അടിമകളായ മനുഷ്യരെയും ദോഷപ്പെടുത്തി, തന്റെ പേരില്‍ അപകീര്‍ത്തിയും ഉണ്ടാക്കിത്തീര്‍ത്തു, തന്റെ കല്പനയെയും ലംഘിച്ച് താന്‍ ജനിച്ച് കഷ്ടപ്പെട്ടു മരിക്കുന്നതിലേക്ക് ഇടയാക്കി. ജനനമരണമില്ലാത്തവനെന്നുള്ള പേരിനെയും അനര്‍ത്ഥവത്താക്കി. ഇങ്ങനെ എല്ലാം തനിക്കു മഹാനാശങ്ങളെ ചെയ്തുകൊണ്ട് ആ അവരെ സൃഷ്ടിച്ചതിനെ വിചാരിച്ച് അത്യന്തം പരിതപിക്കാനുള്ളതായിരിക്കെ അല്പംപോലും അതിനെപ്പറ്റി പരിതപിക്കാതെ ഇരുന്നത് എന്തുകൊണ്ടോ? സൃഷ്ടിച്ചു തുടങ്ങിയാല്‍ ഇപ്രകാരമുള്ള ദോഷങ്ങളെല്ലാം സംഭവിക്കുമെന്നുള്ളതിനെ മുമ്പില്‍ക്കൂട്ടി അറിഞ്ഞിരുന്നില്ലെങ്കില്‍ സര്‍വ്വജ്ഞനല്ല എന്നും അറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നുവെങ്കില്‍ കൃപ ഇല്ലാത്തവനെന്നും പിന്നീടു പരിതപിച്ചതു കള്ളമെന്നും നിശ്ചയിക്കേണ്ടതാണ്.

അല്ലാതെയും ലോകത്ത് ഇന്നത് ഇന്നപോലെ ആകുമെന്ന് അറിഞ്ഞിരുന്നാല്‍ ഇന്നത് ഇന്നവണ്ണം നടത്തേണ്ടതാണെന്നുള്ള നിയതനിശ്ചയവുംകൂടി അപ്പോള്‍ ചെയ്തുകൊള്ളുകയില്ലയോ? ആ സ്ഥിതിക്കു യഹോവാ നിശ്ചയിച്ചപ്രകാരംതന്നെ എല്ലാം നടക്കും എന്നല്ലാതെ ഇടയ്ക്കു തെറ്റിപ്പോകുമോ? തെറ്റിപ്പോകുമെങ്കില്‍ സര്‍വ്വജ്ഞത്വവും സര്‍വകര്‍ത്തൃത്വവും ഇല്ലാതാകുമല്ലോ. അങ്ങനെ ഒന്നും തെറ്റിപ്പോയില്ലെങ്കില്‍ സമസ്തവും യഹോവായുടെ നിയമപ്രകാരം തന്നെ സംഭവിച്ചിട്ടുള്ളതെന്നു പറയേണ്ടതാണ്. അതുകൊണ്ട് സകലപാപങ്ങളും വീഴ്ചകളും യഹോവായുടെ പേരില്‍ അല്ലാതെ മനുഷ്യരുടെ മേല്‍ ഇരിക്കുന്നതിലേക്കു തീരെ ന്യായം ഇല്ല.

ആദ്യമേതന്നെ സകലത്തെയും നിശ്ചയിച്ചിരുന്നു എന്നുള്ളതിനു പ്രമാണം (പുതിയ നിയമത്തിലുള്ള ഈ ലേഖനം പൗലോസ് അപ്പോസ്തലന്റെതാകുന്നു. എഫെസോസുകാര്‍ എന്നാണ് ബൈബിളിന്റെ പുതിയ തര്‍ജ്ജമകളില്‍ പ്രയോഗിച്ചുകാണുന്നത്) എഫെസിയക്കാര്‍ 1അ. 4-വാ. നാം ശുദ്ധിയുള്ളവരായും സ്‌നേഹത്തില്‍ തന്റെ മുമ്പാകെ കുറ്റമില്ലാത്തവരായും ഇരിക്കേണ്ടുന്നതിന് അവന്‍ ലോകത്തിന്റെ അടിസ്ഥാനത്തിനു മുമ്പേ നമ്മെ ഇവങ്കല്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രകാരംതന്നെ ടി (11-വാ). തന്റെ മനസ്സിന്റെ ആലോചനപോലെതന്നെ സകലത്തെയും പ്രവര്‍ത്തിക്കുന്നതിന്റെ നിര്‍ണ്ണയപ്രകാരം നാം മുന്‍ നിയമിക്കപ്പെട്ടിട്ട് ഇവങ്കല്‍ നമുക്ക് ഒരവകാശം ലഭിച്ചിരിക്കുന്നു. റോമാക്കാര്‍ 8-അ. 28-വാ. വിശേഷിച്ചും ദൈവത്തെ സ്‌നേഹിക്കുന്നവരും അവന്റെ മുന്‍നിശ്ചയപ്രകാരം വിളിക്കപ്പെട്ടവരും ആയുള്ളവര്‍ക്ക് എല്ലാ കാര്യങ്ങളും നന്മയ്ക്കായിട്ട് ഒരുമിച്ചു വ്യാപാരിക്കുന്നു എന്നു നാം അറിയുന്നു. റോമാ. 8-അ. 29-വാ. എന്തുകൊണ്ടെന്നാല്‍ അവന്‍ മുന്‍ അറിഞ്ഞവരെ തന്റെ പുത്രന്‍ അനേകസഹോദരന്മാരില്‍ ആദ്യജാതനായിരിക്കേണ്ടുന്നതിന് അവന്റെ സ്വരൂപത്തോട് അനുരൂപപ്പെടുവാനായിട്ടു മുന്‍നിശ്ചയിച്ചു. ടി. 30. അവന്‍ ഏവരെ മുന്‍ നിശ്ചയിച്ചുവോ അവരെത്തന്നെ അവന്‍ നീതീകരിച്ചു. ഏവരെ അവന്‍ നീതീകരിച്ചുവോ അവരെ അവന്‍ മഹത്വപ്പെടുത്തി. (അപ്പോസ്‌തോ: നടപ്പുകള്‍ 2 അ. 22 വാ.). ദൈവത്തിന്റെ നിശ്ചയ ആലോചനയാലും മുന്‍ അറിവിനാലും ഏല്പ്പിക്കപ്പെടുകകൊണ്ട് നിങ്ങള്‍ അവനെപ്പിടിച്ച് ദുഷ്ടകൈകള്‍കൊണ്ട് അവനെ കുരിശില്‍ തറച്ചുകൊന്നു. (റോമാക്കാര്‍ 9-അ. 22-33 വാ) പിന്നെ ദൈവം തന്റെ ക്രോധത്തെ കാണിപ്പാനും തന്റെ ശക്തിയെ അറിയിപ്പാനും ഇഷ്ടപ്പെട്ട് നാശത്തിനു യോഗ്യമായ ക്രോധപാത്രങ്ങളെ വളരെ ദീര്‍ഘശാന്തതയോടു സഹിച്ചു എങ്കില്‍ എന്ത്? താന്‍ മഹത്വത്തിനുമുമ്പില്‍ ഒരുക്കിയ കാരുണ്യപാത്രങ്ങളില്‍ തന്റെ മഹത്വത്തിന്റെ ഐശ്വര്യത്തെ അറിയിപ്പാനും ഇഷ്ടപ്പെട്ടുവെങ്കില്‍ എന്ത്? 2. തെസ്സലോനിയക്കാര്‍ 2.അ. 13.വാ. എന്നാല്‍ കര്‍ത്താവിനാല്‍ സേവിക്കപ്പെട്ട സഹോദരന്മാരെ, നിങ്ങളെ ദൈവം ആദി തുടങ്ങി ആത്മാവിനാലുള്ള ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്ക് തിരഞ്ഞെടുത്തിരിക്കകൊണ്ട്,

ഈ വാക്യങ്ങളില്‍ ഇന്നത് ഇന്നവണ്ണം നടത്തണമെന്നു സൃഷ്ടികാലത്ത് ആദ്യംതന്നെ യഹോവാ നിശ്ചയിച്ചിരുന്നു എന്നു തോന്നുന്നു. അതുകൊണ്ട് യഹോവായുടെ നിയമപ്രകാരംതന്നെയാണ് സകല ദോഷങ്ങളും സംഭവിച്ചത് എന്നു തെളിവായിരിക്കുന്നു. ആകയാല്‍ ആ ദൈവം താന്‍ ചെയ്ത പാപത്തിലേക്കുവേണ്ടി ആത്മാക്കളെ ദണ്ഡിപ്പിക്കുന്നത് മഹാ അന്യായമാകുന്നു. ഇങ്ങനെ ആദിസൃഷ്ടിനിരൂപണംകൊണ്ട് ദൈവലക്ഷണമില്ലെന്ന് സാധിക്കപ്പെടുന്നു