ഗതിപ്രകരണം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം പതിമൂന്ന്

മുക്തിസാധനം

അല്ലയോ ക്രിസ്തീയപ്രസംഗികളെ!

താന്‍ കൊടുത്ത കല്പനയെ കടന്നു മനുഷ്യര്‍ പാപം ചെയ്തതുകൊണ്ട് ദൈവം അവരെ ന്യായപ്രകാരം ശപിച്ചു എങ്കിലും അനന്തരം കൃപതോന്നി അവര്‍ക്കുവേണ്ടി പാപബലിയാവുന്നതിനു തന്റെ പുത്രനെ അയച്ചുവെന്നു നിങ്ങള്‍ പറയുന്നുവല്ലോ. എന്നാല്‍ ദൈവം ആ സമയത്തു ശപിച്ചതുതന്നെ അനീതിയായിപ്പോയി എന്നു മുമ്പില്‍കൂട്ടി കാണിച്ചിട്ടുണ്ട്. അല്ലാതെയും,

താന്‍ വിധിച്ച കല്പനയെ അതിക്രമിച്ചുകൊണ്ട് വര്‍ദ്ധിച്ച പാപത്തിലേക്കു പ്രായശ്ചിത്തം ചെയ്‌വാന്‍ മനുഷ്യര്‍ ശക്തന്മാരായി ഭവിക്കയില്ലല്ലോ എന്നു ദയവുതോന്നി അതിനായിട്ടു തന്റെ പുത്രനെ അയച്ച ദൈവം താന്‍ വിധിക്കുന്ന കല്പനകൊണ്ടു മനുഷ്യര്‍ പാപികളായിപ്പോകുമെന്നുള്ളതിനെ മുമ്പില്‍കൂട്ടി അറിഞ്ഞു വിധിക്കാതെ തന്നെ ഇരുന്നുകളയരുതാഞ്ഞോ? ആകട്ടെ, അതിലേക്ക് ഇടയായില്ലെങ്കിലും തന്റെ ശാപത്തെ മനുഷ്യര്‍ക്കു തടുക്കുവാന്‍ കഴിയില്ലെന്നു കൃപതോന്നി ശപിക്കാതെ ഇരിക്കരുതാഞ്ഞോ? അല്ലാത്തപക്ഷം താന്‍ സൃഷ്ടിപ്പാന്‍ തുടങ്ങിയാല്‍ ഇപ്രകാരമുള്ള സങ്കടങ്ങളും ദോഷങ്ങളും സംഭവിക്കുമെന്ന് ആദ്യമേ അറിഞ്ഞ് തന്റെ പാട്ടിന് അനങ്ങാതെകണ്ടിരിപ്പാന്‍ കഴികയില്ലാഞ്ഞോ?

താന്‍തന്നെ മഹാവേദനയെ വരുത്തുകയും വിലക്കുകയും ചെയ്തത് തന്റെ നീതിയേയും കൃപയേയും അന്യന്മാരെ ബോധിപ്പിക്കയും തന്നെ സ്തുതിപ്പിക്കയും ചെയ്യുന്നതിനുവേണ്ടി ആകുന്നുവെങ്കില്‍ അതൊരുപ്രകാരത്തില്‍ ചേരും. എന്തുകൊണ്ടെന്നാല്‍ യഹോവായുടെ പ്രവൃത്തികളെല്ലാം തനതുകാര്യത്തെ ഉദ്ദേശിച്ചല്ലാതെ അന്യന്മാരുടെ സുഖത്തെ ഉദ്ദേശിച്ചല്ലാ. ആകയാല്‍ നിത്യാനന്ദവും നീതിയും കൃപയും ഇല്ലാത്തവന്‍തന്നെയാണ്.

ഇനി തന്റെ പുത്രനെ അയച്ചുവെന്നു പറയുന്നുവല്ലോ. പുത്രനെ തന്ന പിതാവ് മുമ്പനെന്നും, പിതാവിനാല്‍ തരപ്പെട്ട പുത്രന്‍ പിമ്പന്‍ എന്നും പിതാവിനാല്‍ അയയ്ക്കപ്പെട്ടതുകൊണ്ട് പുത്രന്‍ പരതന്ത്രന്‍ എന്നും വെളിവായി കാണുകയാല്‍ പിതാവും പുത്രനും ഒരുവനാണെന്നും തുല്യന്മാരാണെന്നും നിങ്ങള്‍ പറയുന്നത് മഹാവിരുദ്ധമാകുന്നു.

പുത്രനായ ക്രിസ്തു ഭര്‍ത്താവില്ലാതെ ഗര്‍ഭം ധരിച്ച കന്യകയുടെ വയറ്റില്‍ ജനിച്ചവനെന്നും അദ്ദേഹത്തിനു ദൈവത്വം ഉണ്ടെന്നും ജന്മപാപം ഇല്ലെന്നും, അത്ഭുതങ്ങളെ ചെയ്‌തെന്നും, മരിച്ചതിന്റെ ശേഷം ജീവിച്ചെന്നും നിങ്ങള്‍ പറയുന്നതു ശുദ്ധനുണയാണെന്നും ആ ക്രിസ്തു, ദേവനല്ലാ മനുഷ്യന്‍തന്നെ എന്നും മുമ്പേകൂട്ടി സ്ഥാപിച്ചുവല്ലോ.

ക്രിസ്തു മനുഷ്യര്‍ അനുഭവിക്കേണ്ടതായ ദണ്ഡത്തെ താന്‍ അനുഭവിച്ചു എന്നു പറയുന്നല്ലോ. അവനവന്‍ ചെയ്ത കുറ്റത്തിന് അവനവന്‍തന്നെ ദണ്ഡമനുഭവിക്കേണ്ടതല്ലാതെ മറ്റൊരുവന്‍ ദണ്ഡിപ്പിക്കപ്പെടുന്നതു നീതിയാണോ? ഒരുത്തന്റെ വിശപ്പു മറ്റൊരുത്തന്‍ ഭക്ഷണം കഴിച്ചതുകൊണ്ടു ശമിക്കുമോ? ഒരുവന്റെ വ്യാധി മറ്റൊരുവന്‍ മരുന്നു സേവിച്ചാല്‍ ശമിക്കുമോ? (ഹെസക്കല്‍ 18-ാം അ. 20-ാം വാ.) പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും. പുത്രന്‍ പിതാവിന്റെ അതിക്രമത്തെ വഹിക്കയില്ലാ, പിതാവു പുത്രന്റെ അതിക്രമത്തെ വഹിക്കുകയുമില്ല. നീതിമാന്റെ നീതി അവന്റെമേല്‍ ഇരിക്കും. ദുഷ്ടന്റെ ദുഷ്ടത അവന്റെമേല്‍ ഇരിക്കും. (ആവര്‍ത്തനപുസ്തകം 24-ാം അ. 16-ാം വാ.) പുത്രന്മാര്‍ക്കുവേണ്ടി പിതാക്കന്മാര്‍ കൊലചെയ്കപ്പെടുകയും അരുത്. അവനവന്‍തന്നെ തന്റെ പാപം നിമിത്തം കൊലചെയ്യപ്പെടണം. ഇപ്രകാരം നിങ്ങളുടെ ബൈബിള്‍ പറയുമെങ്കില്‍ മനുഷ്യര്‍ അനുഭവിപ്പാനുള്ള ദണ്ഡത്തെ ക്രിസ്തു താന്‍തന്നെ അനുഭവിച്ചു എന്നു പറയുന്നത് അല്പം എങ്കിലും ശരിയാകുമോ?

ഇനിയും, ക്രിസ്തു വേദനപ്പെട്ടു, അതുകൊണ്ട് നിത്യാനന്ദനല്ലാ, അദ്ദേഹത്തിന്റെ മനുഷ്യത്വമല്ലാതെ ദേവത്വം വേദനപ്പെട്ടിട്ടില്ല എന്നു വരികില്‍, മനുഷ്യര്‍ കല്പനയെ അതിക്രമിച്ചു ചെയ്ത പാപം മനുഷ്യര്‍ പാടുപെട്ടതുകൊണ്ട് നിവൃത്തിയാകില്ലാ എന്നു നിങ്ങള്‍തന്നെ പറകകൊണ്ട് അദ്ദേഹത്തിന്റെ മനുഷ്യത്വം മാത്രമേ പാടുപെട്ടൊള്ളു എങ്കില്‍ പാപമോചനം വന്നിട്ടുമില്ലാ. നിശ്ചയം.

അല്ലാതെയും ‘ക്രിസ്തു താനേ ദണ്ഡിക്കപ്പെട്ടു രക്ഷിച്ചു’ എന്ന് പറഞ്ഞേച്ചു പിന്നീട് മനുഷ്യത്വം പാടുപെട്ടു ദേവത്വം രക്ഷിച്ചു എന്നു പറയുന്നതു കളവല്ലയോ?

പിന്നെയും അനന്തകോടി ജീവന്മാര്‍ നിത്യകാലവും അനുഭവിക്കേണ്ടതായ സകല വേദനകളെയും ക്രിസ്തു തനിച്ച് അല്പകാലംകൊണ്ട് അനുഭവിച്ചുകളഞ്ഞു എന്നുള്ളതു ശരിയാകുമോ? അങ്ങനെ ചെയ്തുവെങ്കില്‍ അല്പകാലം പോലും താന്‍ വേദനപ്പെടാതെ സര്‍വ്വസാമര്‍ത്ഥ്യംകൊണ്ട് അന്യന്മാരുടെ വേദനകളെ വിലക്കിക്കളയരുതാഞ്ഞോ?

ദൈവം മനുഷ്യര്‍ക്ക് ഈ ജന്മത്തില്‍ യാതൊരു കാരണവും കൂടാതെ തന്റെ തിരുവുള്ളപ്രകാരം മാത്രം സുഖദുഃഖങ്ങളെ കൊടുക്കുന്നു എന്നും മനുഷ്യര്‍ ഇപ്പോള്‍ ചെയ്യുന്ന പാപങ്ങളെ കാരണമാക്കിക്കൊണ്ട് അവരെ മരിച്ചതിന്റെ ശേഷം നരകത്തില്‍ തള്ളി നിത്യവേദനകളെ അനുഭവിപ്പിക്കുമെന്നും നിങ്ങള്‍ പറകകൊണ്ട് ക്രിസ്തുവും ഈ ജന്മത്ത് അനുഭവിച്ച സകല ദുഃഖങ്ങളും ഒരു കാരണവും കൂടാതെ ദൈവത്തിന്റെ തിരുവുള്ളപ്രകാരം വന്നു ചേര്‍ന്നതെന്നും അതുകൊണ്ട് മനുഷ്യര്‍ക്കും പാപമോചനമാകയില്ലെന്നും ഈ ജന്മത്ത് ക്രിസ്തു സകലമനുഷ്യരുടെ പാപങ്ങളെയും ഏറ്റുകൊണ്ടു എന്നു പറയുന്നത് സത്യമെന്നുവരികില്‍ പരത്തില്‍ നിത്യനരകവേദന അനുഭവിക്കുമെന്നു നിശ്ചയിച്ചുകൊള്ളാം അല്ലയോ?

അല്ലാതെയും ഇഹത്തില്‍ അല്പം പാപം ചെയ്തവരും പരത്തില്‍ നിത്യവേദന അനുഭവിക്കുമെന്നു നിങ്ങള്‍ പറയുന്നുവല്ലോ. ആ സ്ഥിതിക്ക് എല്ലാ മഹാപാപങ്ങളെയും തന്നില്‍ ഏറ്റുകൊണ്ടു ക്രിസ്തു ഇഹത്തിലും പരത്തിലും അത്യന്തഘോരവേദനകളെ നിത്യവും അനുഭവിക്കേണ്ടതാണ് എന്നുള്ളതിനു സന്ദേഹമില്ലല്ലോ.

തന്റെ പുത്രനെന്ന വാത്സല്യംകൊണ്ട് യഹോവാ ഇദ്ദേഹത്തിനെ നരകത്തില്‍ തള്ളാതെകണ്ട് വിട്ടയയ്ക്കും എന്നുവരികില്‍ യഹോവാ പക്ഷപാതം ഉള്ളവനായിപ്പോകും.

മേലും മനുഷ്യര്‍ മുമ്പേ ചെയ്തുപോയ പാപങ്ങളുടെ നിവൃത്തിക്കായിട്ടു മാത്രമല്ലാ പിന്നീടു ചെയ്‌വാന്‍ പോകുന്ന പാപങ്ങളുടെ നിവൃത്തിക്കായിട്ടുംകൂടി പാടുപെട്ടു എന്നു നിങ്ങള്‍ പറയുന്നല്ലോ? ഒരുത്തന് ഇനി വരുവാന്‍പോകുന്ന സംവത്സരത്തിലെ വിശപ്പിനെയുംകൂടി തീര്‍ത്തുകളയുന്നതിലേക്കു മറ്റൊരുത്തന്‍ ഇപ്പോള്‍ത്തന്നെ ഉണ്ടുകളഞ്ഞു എന്നു പറഞ്ഞാല്‍ ആയതിനെ കുഞ്ഞുങ്ങള്‍പോലും വിശ്വസിക്കുമോ?

ഇങ്ങനെയെല്ലാമിരിക്കകൊണ്ട് മനുഷ്യരുടെ പാപങ്ങള്‍ക്കായിട്ടു ക്രിസ്തു ദണ്ഡിപ്പിക്കപ്പെട്ടു എന്നു പറയുന്നത് അല്പവും ചേരുകയില്ലല്ലോ.

ക്രിസ്തു പാപവിമോചനം ചെയ്തു എന്നു പറയുന്നല്ലോ; അങ്ങനെ ചെയ്തു എങ്കില്‍ പാപം പിന്നീട് ലോകത്തില്‍ എങ്ങാനും ഇരിക്കുമോ? ഒരു മനുഷ്യന്‍ കല്പനയെ അതിക്രമിച്ചതുകൊണ്ട് ഉണ്ടായ പാപം എല്ലാ മനുഷ്യരെയും പിടികൂടി എന്നു പറയുന്ന നിങ്ങള്‍ക്ക് ഒരുവന്‍ വിമോചനം ചെയ്തതുകൊണ്ട് കഴിഞ്ഞ പാപം തല്‍ക്ഷണംതന്നെ എല്ലാവരില്‍നിന്നും വിട്ടുമാറിപ്പോയി എന്നുള്ള അഭിപ്രായം എന്താ കൊള്ളുകയില്ലയോ?

ക്രിസ്തു എല്ലാവരുടെയും മുന്‍പുണ്ടായിരുന്നതും പിന്നീട് ഉണ്ടാവാന്‍പോകുന്നതുമായ പാപങ്ങളെയും നിവാരണംചെയ്തു എങ്കില്‍ ആ ക്ഷണത്തില്‍ത്തന്നെ സകലരും പാപത്തില്‍നിന്നും വേര്‍പെട്ടു മുക്തന്മാരായി ഭവിക്കേണ്ടതാണ്. അങ്ങനെ ഭവിക്കാത്തതുകൊണ്ട് ക്രിസ്തു പാപവിമോചനത്തെ ചെയ്തില്ലാ എന്നത് നിശ്ചയമാകുന്നു.

മേലും ഒരു രാജാവാകട്ടെ താന്‍ വിധിച്ച കല്പനകളെ ചില ജനങ്ങള്‍ അതിക്രമിച്ചുപോയെന്നുവരികില്‍ അതിലേക്കായിട്ട് അവരെ ശിക്ഷിക്കയല്ലാതെ വിമോചനംചെയ്തു വിടുക എന്നും, ആ കുറ്റത്തിനു താനായിട്ട് നിവൃത്തിയുണ്ടാക്കുക എന്നും തന്റെ തലയില്‍ മണ്ണുവാരി ഇട്ടുകൊള്ളുക എന്നും അന്യര്‍ക്കായിക്കൊണ്ടു തന്റെ മകനെ ദണ്ഡിപ്പിക്ക എന്നും ഉള്ളതെല്ലാം നീതിയും, മഹിമയും, ബുദ്ധിയും, ന്യായവും ആണോ?

ആകയാല്‍ മനുഷ്യരുടെ പാപത്തിനെ അവര്‍ക്ക് അനുഭവിപ്പാന്‍ ഇടവരാതെ അവര്‍ക്കുവേണ്ടി ക്രിസ്തു വിമോചനംചെയ്തു എന്നുള്ളത് അല്പവും സത്യമായിട്ടുള്ളതല്ല.

ഇനി വിശ്വാസമാണ് മുക്തിയെ തരുന്ന സാധനം എന്നും സ്‌നാനം ചെയ്യുന്നതിനു മുമ്പോ, ചെയ്തതിന്റെ ശേഷമോ മരിച്ച കുഞ്ഞുങ്ങള്‍ക്ക് മോക്ഷമുണ്ടെന്നും നിങ്ങള്‍ പറയുന്നല്ലോ. ആ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസം ഉണ്ടോ ഇല്ലയോ? – ആ സ്ഥിതിക്ക് അവര്‍ക്ക് മുക്തിസാധനം എന്തോന്നാ? ആയത് അവരെക്കുറിച്ചുള്ള കൃപയാകുന്നു എങ്കില്‍ വിശ്വാസം ഇല്ലാത്ത എല്ലാ ആത്മാക്കളെക്കുറിച്ചും ആ കൃപയുണ്ടാകാത്തത് എന്ത്?

ഇങ്ങനെ മുക്തിസാധനനിരൂപണംകൊണ്ടും ഗതിലക്ഷണമില്ലെന്നു സാധിക്കപ്പെട്ടു.