നിരയം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം പതിനാല്

അല്ലയോ ക്രിസ്തീയപ്രസംഗികളെ!

ദൈവം പാപികളെ നരകത്തിലിട്ടു നിത്യകാലവും ഒരുപോലെ ദണ്ഡിപ്പിക്കുമെന്നു നിങ്ങള്‍ പറയുന്നുവല്ലൊ, അത് അല്പവും ചേരുകയില്ലാ. സമസ്തനായകനായ ദൈവത്തെ ദുഷിക്കയും, ഒരുവനെ കൊല്ലുകയും ഒരു വസ്തുവിനെ മോഷ്ടിക്കയും, കള്ളുകുടിക്കയും, വ്യഭിചാരം ചെയ്യുകയും, കള്ളം പറകയും, ഗുരുവിനെ നിന്ദിക്കയും ഇങ്ങനെ പല വര്‍ഗ്ഗങ്ങളായ സകല പാതകങ്ങളെയും മുഴുവനും ചെയ്തവര്‍ക്കും അവയില്‍ ഏതിനെ എങ്കിലും ഒന്നിനെമാത്രം ചെയ്തവര്‍ക്കും ഒരേ ശിക്ഷതന്നെ എന്നും പറഞ്ഞുകൂടല്ലോ.

അല്ലാതെ, ഒരു വേശ്യയോടു ചേരുകയും, ഒരു കന്യകയോടു ചേരുകയും, അന്യന്റെ ഭാര്യയോടു ചേരുകയും ഗുരുവിന്റെ ഭാര്യയോടു ചേരുകയും മാതാവിനോടു ചേരുകയും സഹോദരിയോടു ചേരുകയും ചെയ്താല്‍ ഇവകളെല്ലാം ഒരു വര്‍ഗ്ഗത്തിലുള്‍പ്പെട്ട പാപങ്ങളാകുന്നു എന്നു വരികിലും ഒന്നിനൊന്ന് അതിഭാരമായിരിക്കയാല്‍ അവയെ ചെയ്തവര്‍ക്കെല്ലാവര്‍ക്കും ഒരുവിധമായ ശിക്ഷയെ ഒരുപോലെ കൊടുക്കും എന്നു പറഞ്ഞുകൂടല്ലോ.

ഇനിയും ഒരു വര്‍ഗ്ഗത്തിലുള്ള ഒരേ വിധമായ ഒരു പാപത്തെത്തന്നെ ഒരു നിമിഷത്തില്‍ ചെയ്കയും ഒരു നാഴികവരെ ചെയ്കയും ഒരു മുഹൂര്‍ത്തംവരെ ചെയ്കയും, ഒരു യാമംവരെ ചെയ്കയും, ഒരു ദിവസംവരെ ചെയ്കയും, ഒരു വാരംവരെ ചെയ്കയും ഒരു പക്ഷംവരെ ചെയ്കയും, ഒരയനം വരെ ചെയ്കയും ഉള്ളനാള്‍ മുഴുവനും ചെയ്കയും ചെയ്താല്‍ അവകളെല്ലാം സമമെന്നും ഇങ്ങനെ ചെയ്തവര്‍ എല്ലാവരും ഒരേ ശിക്ഷ അനുഭവിക്കുമെന്നും പറഞ്ഞുകൂടല്ലോ. (യോഹന്നാന്‍ 19-അ. 11-വാ.) എന്നെ നിന്റെ കൈയില്‍ ഏല്‍പ്പിച്ചവന് അധികപാപം ഉണ്ട് എന്നു പറയപ്പെട്ടതിനാലും പാപതാരതമ്യം ഉണ്ടെന്നു സാധിക്കപ്പെടും.

അപ്രകാരം അവരവര്‍ ചെയ്ത പാപത്തിനു തക്കതായ ശിക്ഷയെ തക്കതായ കാലംവരെയും ചെയ്ക എന്നല്ലാതെ, അവരെ എല്ലാവരെയും നിത്യവും ഒരുപോലെ ദണ്ഡിപ്പിക്കുന്നതു നീതിയല്ലല്ലോ. ഈ ലോകത്തില്‍ രാജാക്കന്മാരും തന്റെ പ്രജകളില്‍ ആരെങ്കിലും ഒരുവന്‍ കുറ്റം ചെയ്താല്‍ അവന്‍ ചെയ്ത കുറ്റത്തിന്റെ വര്‍ഗ്ഗം, അളവുകാലം എന്നിവയെ നന്നായി തീര്‍ച്ചയാക്കിക്കൊണ്ട് തക്കതായ ശിക്ഷയെ ചെയ്യുന്നു. കിഞ്ചിജ്ഞന്മാരായ മനുഷ്യര്‍ കൂടിയും ഇപ്രകാരം ചെയ്ക എന്നു വന്നാല്‍ സര്‍വ്വജ്ഞനായ ദൈവം അവരവര്‍ ചെയ്ത പാപങ്ങളുടെ വര്‍ഗ്ഗം മുതലായവയെ അറിഞ്ഞ് തക്കതായ ദണ്ഡനം ചെയ്കയല്ലാതെ എങ്ങനെയുള്ള പാപികളെയും ഒന്നുപോലെ നിത്യകാലവും വേദനപ്പെടുത്തി ബുദ്ധിമുട്ടിക്കുമോ?

ഒരുവന്‍ തന്റെ കുഞ്ഞ് കുറ്റം ചെയ്താല്‍, ആ കുഞ്ഞിനെ പിന്നീടും അങ്ങനെ ചെയ്യാതിരിക്കുന്നതിനുവേണ്ടി തൂണിലോ മറ്റോ പിടിച്ചുകെട്ടി ഒരു നല്ല 2ചുള്ളിപ്പിരമ്പുകൊണ്ട് അടിച്ചും വേറെ പല ഉപായങ്ങളെ ചെയ്തും നല്ല മാര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിച്ചും ശരിയായി വരുത്തിക്കൊള്ളാം. അല്ലാതെ ഉള്ളകാലം മുഴുവനും കഠിനോപദ്രവങ്ങളെ ചെയ്കയില്ല. ഇതാണ് കൃപയുള്ള പ്രവൃത്തി. ഒരു മനുഷ്യന്‍പോലും ഇത്രത്തോളം കൃപയുള്ളവനാണെങ്കില്‍ ദൈവം എത്രത്തോളം കൃപയുള്ളവനായിരിക്കണം? ആ സ്ഥിതിക്ക് ദൈവം തന്റെ കുഞ്ഞുങ്ങളായ ആത്മാക്കളെ അല്പവും കൃപയില്ലാതെ നിത്യവും കഷ്ടപ്പെടുത്തുമോ?

പിന്നെയും നരകത്തില്‍ ഇരിക്കുന്നവരില്‍ ചിലര്‍ ഇടവിടാതെ യേശുവിനെ വിളിച്ച് ഞങ്ങളെ രക്ഷിക്കണേ എന്ന് അപേക്ഷിച്ച് ഏറിയ വിശ്വാസം വച്ചാല്‍ അവരെ രക്ഷിക്കുമോ? രക്ഷിക്കില്ലയോ? രക്ഷിക്കുമെങ്കില്‍ നിത്യനരകം ഇല്ലാതെയാകും. രക്ഷിക്കയില്ലെങ്കില്‍ അദ്ദേഹം സര്‍വ്വജീവദയാപരനല്ലെന്നും, വിശ്വാസം മുക്തിയെ തരുമെന്നുള്ളതു കള്ളമെന്നും വന്നുപോകും.

ഇനിയും ഒരുവന്‍ താന്‍ ചെയ്ത പാപംകൊണ്ട് നിത്യവും നരകത്തില്‍ കിടന്നു വേദനപ്പെടുമെന്നുവരികില്‍ താന്‍ ചെയ്ത പുണ്യങ്ങളുടെ ഫലത്തെ തീരെ കൈവിട്ടുപോകുമെന്നു പറയേണ്ടതാണ്.

ഒരുവന്‍ തന്റെ പാപത്തിലേക്കുവേണ്ടി ദുഃഖത്തെ അനുഭവിക്കുമെങ്കില്‍ പുണ്യത്തിലേക്കുവേണ്ടി സുഖത്തെയും അനുഭവിക്കുമെന്നല്ലയോ പറയേണ്ടത്? അങ്ങനെയല്ലാതെ പുണ്യത്തിലേക്കുള്ള ഫലമായ സുഖത്തെ അനുഭവിക്കാതെ കൈവിട്ടുപോകുമെന്നു പറയുന്നത് നീതിയാണോ? അതു നീതിയാണെങ്കില്‍ പാപത്തിന്റെ ഫലമായ ദുഃഖത്തെയും അനുഭവിക്കേണ്ട എന്നുതന്നെ പറയാം.

എന്നാല്‍ എപ്പോഴും പുണ്യം ചെയ്യുന്നതാണ് മനുഷ്യര്‍ക്ക് കടമയായിട്ടുള്ളത്. ആകയാല്‍ പുണ്യം ചെയ്തവര്‍ സുഖത്തെ അനുഭവിക്കേണ്ടാ എന്നും, പാപം ചെയ്യുന്നത് ദൈവത്തിനു വിരോധമാകകൊണ്ടു പാപികള്‍ നിത്യനരകത്തില്‍ പോകുന്നതു നീതി എന്നും പറയുന്നു എങ്കില്‍, മനുഷ്യര്‍ ചെയ്യുന്ന സകല പുണ്യങ്ങളെയും കടമയാണെന്നു പറഞ്ഞതുകൊണ്ട് ആ പുണ്യങ്ങളെ സംബന്ധിച്ച് യാതൊരു ഫലവും ഇല്ലെന്നു തീര്‍ച്ചയായി. ആ സ്ഥിതിക്ക് എങ്ങനെയുള്ള പുണ്യത്തെ ചെയ്താലും അതുകൊണ്ട് ഒരുത്തര്‍ക്കും മോക്ഷപ്രാപ്തി പാടില്ലല്ലോ.

ആകയാല്‍ ഒരുത്തരും ഒരിക്കലും മനോവാക്കായങ്ങളാല്‍ യാതൊരു പുണ്യകര്‍മ്മവും ചെയ്യണമെന്നില്ല. ചെയ്ത പാപത്തിലേക്കുവേണ്ടി പശ്ചാത്താപപ്പെടുക. ക്രിസ്തുവേ വിശ്വസിക്ക, സ്‌നാനം ഏല്‍ക്ക, നല്‍കരുണ സ്വീകരിക്ക, 3മുഴങ്കാലില്‍ നിന്ന് കൈകളെ രണ്ടിനേയും മലര്‍ത്തി, മേല്‍പ്പോട്ടു നോക്കി കണ്ണുകളെ മൂടിക്കൊണ്ടു ക്രിസ്തുവിനെ പ്രാര്‍ത്ഥിക്ക, അദ്ദേഹത്തിന്റെ കല്‍പ്പനയെ പ്രചാരിക്ക, പുണ്യങ്ങളില്‍ യാതൊന്നിനെയും ചെയ്യാതെ എല്ലാപേരും സുഖമായിരുന്ന് മുക്തിയെ പ്രാപിക്കാമല്ലോ.

അങ്ങനെയല്ലാ, മുക്തിസിദ്ധിക്ക് ഈ പുണ്യങ്ങള്‍ വേണമെങ്കില്‍ മനോവാക്കായങ്ങളെക്കൊണ്ടു ചെയ്യുന്ന ഈ പുണ്യങ്ങളും മുക്തി സാധനങ്ങള്‍തന്നെ എന്നു സമ്മതിച്ചുപോയിരിക്കുന്നു. ആകയാല്‍ പുണ്യങ്ങളെക്കൊണ്ടു പ്രയോജനമില്ലെന്നു പറഞ്ഞുകൂടാ. (ലൂക്കോസ് 14-അ. 13, 14-വാ.) എന്നാല്‍ നീ ഒരു വിരുന്നു കഴിക്കുമ്പോള്‍ ദാരിദ്രക്കാരെയും, ഊനമുള്ളവരെയും, മുടന്തരെയും, കുരുടരെയും വിളിക്ക; അപ്പോള്‍ നീ ഭാഗ്യവാനാകും. അത് എന്തുകൊണ്ടെന്നാല്‍ നിനക്കു പ്രതിഫലം ചെയ്‌വാന്‍ അവര്‍ക്കില്ല. എന്നാല്‍ നീതിമാന്മാരുടെ ഉയര്‍പ്പിങ്കല്‍ നിനക്കു പ്രതിഫലം ചെയ്യപ്പെടും താനും. (മത്തായി 6-അ. 3, 4-വാ.) എന്നാല്‍ നീ ധര്‍മ്മം ചെയ്യുമ്പോള്‍ നിന്റെ ധര്‍മ്മം രഹസ്യമായിരിപ്പാനായിട്ട് നിന്റെ വലത്തുകൈ ചെയ്യുന്നതിനെ നിന്റെ ഇടത്തുകൈ അറിയരുത്, എന്നാല്‍ രഹസ്യത്തില്‍ കാണുന്നവനായ നിന്റെ പിതാവ് താന്‍തന്നെ പരസ്യമായി നിനക്കു പ്രതിഫലം തരും. ഇപ്രകാരം നിങ്ങളുടെ ബൈബിള്‍ പുണ്യങ്ങളെക്കൊണ്ടു ഫലമുണ്ടെന്നു പറയുമ്പോള്‍ നിങ്ങള്‍ പുണ്യങ്ങളെല്ലാം കടമ എന്നു പറയുന്നത് ഒക്കുമോ?

മേലും മനുഷ്യരാല്‍ ചെയ്യപ്പെടുന്ന പാപങ്ങള്‍ അവര്‍ക്കു മാത്രമേ ദുഃഖപ്രദങ്ങളായി ഭവിക്കൂ. ആകയാല്‍ അവ മനുഷ്യര്‍ക്കു വിരോധം എന്നു പറകയല്ലാതെ അവകളെ സംബന്ധിച്ച യാതൊരു ദോഷങ്ങളും പറ്റാത്ത ദൈവത്തിന് അവ വിരോധമെന്നു പറയുന്നത് അല്പവും നന്നാകയില്ല. ആകയാല്‍ ഒരുവന്‍ പുണ്യപാപങ്ങളെ രണ്ടിനെയും സമമായിട്ടെങ്കിലും ഒന്നിനൊന്ന് അധികമായിട്ടെങ്കിലും ചെയ്തിരുന്നാല്‍ ആ രണ്ടിന്റെയും ഫലങ്ങളെ അവന്‍ അനുഭവിക്കുമെന്നല്ലാതെ ഒന്നിനെ വിട്ടേച്ച് ഒന്നിനെ മാത്രമേ അനുഭവിക്കൂ എന്നു പറയുന്നത് അല്പവും നീതിയല്ലാത്തതാകുന്നു. അതിനാല്‍ പല പുണ്യങ്ങളെ ചെയ്തവനും ഒരു പാപത്തെ ചെയ്തതുകൊണ്ട് 4മീളാത്ത നരകത്തില്‍ വീണ് നിത്യവും ദുഃഖം അനുഭവിക്കും എന്നു പറയുന്നത് ബുദ്ധികേടാകുന്നു.

മേലും, നിങ്ങള്‍ പറയുന്ന നരകമായത് ഇടയിലുണ്ടാക്കപ്പെട്ടതാകയാലും ഖണ്ഡിതമായ ഒരു സ്ഥലം എന്നു പറകകൊണ്ടും അഗ്നി, ഗന്ധകം, കൃമി മുതലായ നിത്യപദാര്‍ത്ഥങ്ങളോടുകൂടിയതാകകൊണ്ടും അതില്‍ ഇരിക്കുന്നവര്‍ ശരീരികള്‍ ആകകൊണ്ടും കാണപ്പെട്ടവ അഴിയുമെന്നു നിങ്ങളുടെ ബൈബിള്‍ പറകകൊണ്ടും അത് എന്നുകൂടിയിട്ടെങ്കിലും അഴിഞ്ഞുപോകുന്നതല്ലാതെ നിത്യമായിരിക്കയില്ലല്ലോ.

ആകയാല്‍ പാപികള്‍ നരകത്തില്‍ നിത്യവേദന അനുഭവിക്കുമെന്നത് ഒരുവിധത്തിലും ചേരുകയില്ലാ. ഇങ്ങനെ നിരയത്തെക്കുറിച്ചു വിചാരിച്ചതിലും നരകലക്ഷണമില്ലെന്നു സാധിക്കപ്പെട്ടു.

കുറിപ്പുകള്‍

1. നിരയം = നരകം, പാപം

2. പിരമ്പ് = ചൂരല്‍

3. മുഴങ്കാലില്‍നിന്ന് = മുട്ടുകാലില്‍ നിന്ന്

4. മീളാത്ത = തിരിയെ എടുക്കാത്ത