പാശപ്രകരണം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം പന്ത്രണ്ട്

ജന്മപാപം

അല്ലയോ ക്രിസ്തീയപ്രസംഗികളെ!

ആദിമനുഷ്യര്‍ പാപികളായിത്തീര്‍ന്നതുകൊണ്ട് അവരുടെ ശുക്ലശോണിതവഴിയായി ജനിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ജന്മപാപമുണ്ടായിരിക്കുമെന്നു നിങ്ങള്‍ പറയുന്നല്ലോ. ഓ! ഹോ! പാപമെന്നത് എന്തോന്നാണ്? ഒരു ദ്രവ്യമോ ഗുണമോ? രണ്ടുമല്ലല്ലോ. അത് വിലക്കിയതിനെ ചെയ്ത കര്‍മ്മമായിട്ടും, വിധിച്ചതിനെ ചെയ്തിട്ടില്ലെന്നുള്ള കര്‍മ്മത്തിന്റെ ഇല്ലായ്മയായിട്ടും അല്ലയോ ഇരിക്കുന്നത്? ആ സ്ഥിതിക്കു കര്‍മ്മവും കര്‍മ്മത്തിന്റെ ഇല്ലായ്മയും ഒരു വസ്തുവില്‍ തോന്നി തല്‍ക്ഷണംതന്നെ നശിക്കയും ചെയ്യും. ആകയാല്‍ ആയത് ഒരുത്തരില്‍ത്തന്നെ ചിരകാലം ഇരുന്നുകൊണ്ട് അവരുടെ വിന്ദുവഴി മറ്റുള്ളവരിലും പ്രവേശിക്കുമെന്നു പറയുന്നത് ചേര്‍ച്ചയില്ലാത്തത്. കൂടാതെയും അച്ഛനമ്മമാരുടെ വിന്ദുവിനാല്‍ ഉണ്ടാകുന്നതു ശരീരമാകുന്നു. അല്ലാതെ ആത്മാവ് അല്ല. ശരീരം ജഡമായും ആത്മാവ് ചിത്തായും ഇരിക്കയാല്‍ അതിന്റെ സ്വഭാവം വേറെ, ഇതിന്റെ സ്വഭാവം വേറെ, ആകയാല്‍ അതിനോട് ഇതിന് അല്പവും സംബന്ധം ഇല്ലാ.

ഈ ആത്മാവ് അച്ഛനമ്മമാരുടെ ആത്മാവില്‍നിന്ന് ഒരു അംശം അല്ലാ. ഒരു അംശം എന്നു വരികില്‍ ജ്ഞാനസംബന്ധംകൂടി ഉണ്ടായിരിക്കുകയും ആ ആത്മാവ് ഖണ്ഡിക്കപ്പെടത്തക്കതെന്നു പറയുകയും ചെയ്യേണ്ടതാണ്. ആകയാല്‍ അതിനും ഇതിനും യാതൊരു സംബന്ധവും ഇല്ലല്ലോ. ഇങ്ങനെ ഇരിക്കുമ്പോള്‍ ഒരാത്മാവ് ചെയ്ത കുറ്റം മറ്റൊരു ആത്മാവിനെ പറ്റിപ്പിടിക്കുമെന്നു പറയുന്നതു ന്യായമാണോ?

മേലും ശുക്ലംവഴിയായി പാപം സംബന്ധിക്കുമെങ്കില്‍ കുരുട്, ചെകിട് മുതലായ ഊനമുള്ളവര്‍ക്കു നല്ല സൗന്ദര്യമുള്ള കുട്ടികളും നിത്യരോഗികള്‍ക്ക് അരോഗികളായ പുത്രന്മാരും ദുഷ്ടനായ പിതാവിന് ശിഷ്ടനായ പുത്രനും ശിഷ്ടനായ പിതാവിന് ദുഷ്ടനായ പുത്രനും ജനിക്കുന്നത് എന്തുകൊണ്ട്? ഈ സംഗതികളാലും വിന്ദു വഴിയായി പാപസംബന്ധമുണ്ടാകുമെന്നു പറയുന്നത് അല്പവും യുക്തമല്ലാ. ഇനിയും അപ്രകാരംതന്നെ പാപം കൂടെ തുടര്‍ന്നു ചെല്ലുമെങ്കിലും ആ പാപം താനേ പൊയ്ക്കളയുമോ? ഇല്ലല്ലോ. അതുകൊണ്ട് ദൈവംതന്നെ അതിനെ ഇല്ലാതെ ആക്കേണ്ടതല്ലയോ? അങ്ങനെ ഇരിക്കുമ്പോള്‍ ഒരുത്തന്‍ ചെയ്ത പാപത്തെ മറ്റൊരുത്തന്റെ പേരില്‍ ചുമത്തുകയാല്‍ ആ ദൈവം മഹാ അന്യായക്കാരന്‍ അല്ലയോ?

ഈ ലോകത്തിലുള്ള രാജാക്കന്മാര്‍പോലും ഒരുവന്‍ കുറ്റം ചെയ്താല്‍ അവനെ ദണ്ഡിപ്പിക്കയല്ലാതെ അതിലേക്കുവേണ്ടി മറ്റൊരുത്തനെ ദണ്ഡിപ്പിക്കയില്ല. ആ സ്ഥിതിക്ക് സര്‍വ്വജ്ഞനായും, സര്‍വ്വദയാലുവായും, പരിപൂര്‍ണ്ണനായും, സ്‌നേഹദ്വേഷരഹിതനായും ഇരിക്കുന്ന ദൈവം ഒരാത്മാവു ചെയ്ത കുറ്റത്തെ മറ്റൊരു ആത്മാവിന്റെ മേലാക്കി ദണ്ഡിപ്പിക്കും എന്നു പറയുന്നതു ന്യായമല്ലാത്തതാകുന്നു. ഇങ്ങനെ ജന്മപാപത്തെക്കുറിച്ചു വിചാരിച്ചതിലും, പാശലക്ഷണം ഇല്ലെന്നു തെളിവായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.