ദുര്‍ഗ്ഗുണം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം അഞ്ച്

അല്ലയോ ക്രിസ്തീയ പ്രസംഗികളെ!

നിങ്ങളുടെ യഹോവാ എന്ന ദൈവത്തില്‍, ഇല്ലാത്തവയായ സര്‍വ്വജ്ഞത്വാദിഗുണങ്ങള്‍ ആ ദൈവത്തില്‍ ഉള്ളതായിട്ട് വലിയ കള്ളം പറഞ്ഞു എന്നുതന്നെയുമല്ല അദ്ദേഹത്തിനുള്ളവകളായ വൈരാഗ്യം (വൈരഭാവം), കോപം, അസൂയ, ജീവദ്രോഹം, സ്തുതിപ്രീതി, വ്യാകുലത്വം, ദുഷ്ടത്വം, അസത്യം മുതലായ വലിയ ദുര്‍ഗ്ഗുണങ്ങളെ ഒന്നിനേയും വെളിക്കു പറയാതെ മറച്ചുവെച്ചുകളയുകയും ചെയ്തല്ലോ?

എന്നാല്‍ ഞങ്ങള്‍ മുന്‍പറഞ്ഞ ദുര്‍ഗ്ഗുണങ്ങള്‍ എല്ലാം യഹോവയ്ക്ക് ഉണ്ടെന്നുള്ളതിനെ, നിങ്ങള്‍ സത്യമെന്നു കൈക്കൊണ്ടിരിക്കുന്ന, ബൈബിള്‍പ്രമാണംകൊണ്ടുതന്നെ സാധിക്കാം. പുറപ്പാടുപുസ്തകം (20അ. 5വാ) ഞാന്‍ വൈരാഗ്യമുള്ള ദൈവം; (ടി. 34 അ. 14വാ.) വൈരാഗ്യമെന്ന നാമമുള്ള യഹോവാ വൈരാഗ്യമുള്ള ദൈവം; യോശുവാ (24-അ. 19-വാ.) അവന്‍ വൈരാഗ്യമുള്ള ദൈവം എന്നിങ്ങനെ പറഞ്ഞിരിക്കകൊണ്ട് വൈരാഗ്യമുള്ളവനെന്നും,

സംഖ്യാപുസ്തകം. (16-അ. 46-വാ) അതികോപം യഹോവായുടെ സന്നിധിയില്‍നിന്ന് പുറപ്പെട്ട് ബാധതുടങ്ങിയിരിക്കുന്നു. (പുറപ്പാട്, 32-അ. 10-വാ). എന്റെ കോപം അവര്‍ക്കു വിരോധമായി കത്തി ഞാന്‍ അവരെ നശിപ്പിക്കേണ്ടുന്നതിന് എന്നെ വിടുക. ഇങ്ങനെ പറഞ്ഞിരിക്കകൊണ്ട് കോപമുള്ളവനെന്നും. ആദ്യപുസ്തകം (3-അ. 22-23-വാ.) അനന്തരം ദൈവം പറഞ്ഞു: ഇതാ മനുഷ്യര്‍ ഗുണദോഷങ്ങളെ അറിയത്തക്കവനായി നമ്മില്‍ ഒരുവനെപ്പോലെ ആയി. ഇപ്പോള്‍ അവന്‍ തന്റെ കയ്യു നീട്ടി ജീവവൃക്ഷത്തിന്റെ കനിയേയും പറിച്ചു ഭക്ഷിച്ചു സദാകാലവും ജീവിച്ചിരിക്കാത്തവണ്ണം നിയമിക്കണമെന്നു പറഞ്ഞു (കരുതി) ഏദന്‍ എന്ന തോട്ടത്തില്‍നിന്നും അവനെ ഇറക്കിവിട്ടു. (ആദ്യപുസ്തകം 11-അ.) ജനങ്ങള്‍ ഒരു വലിയ ഉന്നതമായ കോവില്‍ കെട്ടുവാന്‍ തുടങ്ങിയതിനെ കണ്ട് അതിനാല്‍ അവര്‍ മഹാകീര്‍ത്തി അടയാന്‍ പോകുന്നു എന്നു കരുതി യഹോവാ അവരെ ഭിന്നിപ്പിച്ചുകളഞ്ഞതിനാല്‍ അസൂയ ഉള്ളവനെന്നും,

(പുറപ്പാടുപുസ്തകം 12-അ.) മിസ്രയിം ദേശത്തുള്ള എല്ലാ കടിഞ്ഞൂല്‍കുട്ടികളെയും പാതിരാത്രിയില്‍ കൊന്നു. പറവോവിന്റെ ഹൃദയത്തെ കഠിനപ്പെടുത്തി തന്റെ കല്പനയെ കൈക്കൊള്ളാതെ വിലക്കിക്കൊണ്ട് അവനെയും അവന്റെ സേനകളെയും തന്റെ മഹിമ പ്രകാശിക്കുന്നതിനുവേണ്ടി സമുദ്രത്തില്‍ മുക്കിക്കൊന്നു. (ലെവിയാ പുസ്തകം 16-അ. 1-വാ.) തന്റെ സന്നിധിയില്‍ വന്ന അഹരോന്റെ പുത്രന്മാരെ രണ്ടുപേരെ കൊന്നു (ശമുയെല്‍ 1-പുസ്തകം. 25 അ. 38-വാ.) നാബാന്‍ എന്നവനെ അടിച്ചുകൊന്നു. പിന്നെയും ഇസ്രയേല്‍ ജനങ്ങളുടെയും മറ്റു പലരുടെയും ഇടയില്‍ അനേക കലഹങ്ങളെ ഉണ്ടാക്കി വളരെ കൊലചെയ്തു എന്നു പറഞ്ഞിരിക്കകൊണ്ട്, ജീവദ്രോഹി എന്നും,

തന്റെ മഹിമ പ്രകാശിക്കുന്നതിനുവേണ്ടി പ്രയത്‌നിച്ചു തിരിയുന്നവനെന്നും ബൈബിളില്‍ പല സ്ഥലത്തും പറഞ്ഞിരിക്കകൊണ്ട് സ്തുതിപ്രിയനെന്നും,

സൃഷ്ടിച്ചപ്പോള്‍ സന്തോഷിക്കുകയും പിന്നീട് പരിതപിക്കുകയും ചെയ്തതുകൊണ്ട് വ്യാകുലത്വമുള്ളവനെന്നും (പുറപ്പാട് 1-അ.) വയറ്റാട്ടികളായ സിപ്രായും പൂയായും (ശിഫാറാപൂവാ) കള്ളം പറഞ്ഞതുകൊണ്ട് അവരെ അനുഗ്രഹിച്ചു. (1-രാജാക്കന്മാര്‍ 22-അ.) ഒരു ആത്മാവിനെ അയച്ചു കള്ളം പറയിച്ച ആഹാബ് എന്നവനെയും അവന്റെ സേനകളെയും കൊന്നു എന്നു പറഞ്ഞിരിക്കകൊണ്ട് അസത്യവാനെന്നും, (പുറപ്പാട് 11.അ.)

ഇസ്രയേല്യന്മാരെ അയല്‍ക്കാരോട് ആഭരണങ്ങളെ ഇരവല്‍ വാങ്ങിക്കൊണ്ടു ഒളിച്ച് ഓടിപ്പോകത്തക്കവണ്ണം കൊളുത്തിവിട്ടു. (2 ശമുവേല്‍ 12-അ.) ദാവീദ് എന്നവന്‍ ഉറിയാവിന്റെ ഭാര്യയെ പിടിച്ചതുകൊണ്ട് ദാവീദിന്റെ സ്ത്രീകളെ അവന്റെ അയല്‍ക്കാരനോടു ശയിക്കാന്‍ കല്‍പിച്ചു. (ആദ്യപുസ്തകം 20-അ. അബ്രാഹാവും 26-അ.) ഇസഹാക്കും കള്ളം പറഞ്ഞതിന്റെ ശേഷം അവരെ ശിക്ഷിക്കാതെ അനുഗ്രഹിച്ചു. (ഹൊശയാ 1 അ. 2 വാ.) നീ ചെന്ന് നിനക്കു വേശ്യാവൃത്തിയുള്ള ഒരു ഭാര്യയേയും വേശ്യാവൃത്തികളിലെ പൈതങ്ങളെയും എടുത്തുകൊള്‍ക എന്നിങ്ങനെയെല്ലാം പറഞ്ഞിരിക്കകൊണ്ട് മഹാദുഷ്ടതയുള്ളവന്‍ എന്നും കാണുന്നു.

ഇനിയും ബൈബിള്‍ പുസ്തകത്തില്‍ കാണുന്ന യഹോവായുടെ ദുര്‍ഗ്ഗുണങ്ങളെയും ദുരാചാരങ്ങളെയും ദുര്‍വാക്കുകളെയും എല്ലാം പറക എന്നുവച്ചാല്‍ അധികവിസ്താരമായി പോകുമെന്നും ഇത്രയും കൊണ്ട് മതിയാകുമെന്നും കരുതി ഇവിടെ അവസാനിപ്പിക്കുന്നു.

ഇനി (ആദിപുസ്തകം 1 അ. 26-27 വാ.) ദൈവം തന്റെ രൂപമായിട്ടു മനുഷ്യനെ സൃഷ്ടിച്ചു എന്നു കാണുന്നു. അപ്പോള്‍ യഹോവാ അരൂപിയോ സ്വരൂപിയോ? ഒരിക്കലും സ്വരൂപിയല്ലാ. അരൂപിതന്നെയാണ്. എങ്കില്‍ അരൂപമായ സ്വരൂപത്തിലല്ലയോ സൃഷ്ടിച്ചിരിക്കൂ. ഇപ്പോള്‍ മനുഷ്യരെന്നു പറയപ്പെട്ടുവരുന്ന മനുഷ്യരെത്തന്നെയാണു സൃഷ്ടിച്ചിരുന്നത് എന്നുവരുകില്‍ സൃഷ്ടിച്ച ദൈവം അരൂപിയല്ലാ സ്വരൂപി അത്രേ.

ഹെ! അങ്ങനെ അല്ല തന്റെ സ്വരൂപമെന്നു പറഞ്ഞതിനര്‍ത്ഥം ശരീരമെന്നല്ലാ ആത്മാവ് എന്നാണ് എങ്കില്‍ യഹോവാ സൃഷ്ടിച്ചതു ശരീരത്തെയോ ആത്മാവിനെയോ, രണ്ടിനേയുംകൂടിയോ? ആദിപുസ്തകം 2 അ. 7 വാ. യഹോവാ മനുഷ്യനെ മണ്ണുകൊണ്ട് സൃഷ്ടിച്ചു ജീവശ്വാസത്തെ മൂക്കില്‍ക്കൂടി ഊതി മനുഷ്യനെ ജീവാത്മാവാക്കി എന്നു കാണുകയാല്‍ സൃഷ്ടിച്ചത് തന്റെ രൂപത്തിലെന്നിരിക്കകൊണ്ടും ആത്മാവ് ദൈവത്തിന്റെ ജീവശ്വാസമാകയാല്‍ അതു സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ഇരിക്കയാലും ആത്മാവിനെയല്ല ശരീരത്തെയാണ് സൃഷ്ടിച്ചത്. ജ്ഞാനത്തിന്റെ വടിവില്‍ സൃഷ്ടിച്ചു എന്നു പറയുന്നതിനാല്‍ ഇനിയും വലിയ ദോഷം ഇരിക്കുന്നു. അതായത് ആദിമനുഷ്യനെ ജ്ഞാനത്തിന്റെ രൂപമായിട്ടാണു സൃഷ്ടിച്ചതെങ്കില്‍ അവനു സ്വാഭാവികമായിട്ടു ജ്ഞാനം പ്രകാശിക്കാതെ ഇരിക്കുമോ? പ്രകാശിച്ചിരുന്നു എങ്കില്‍ ഗുണദോഷങ്ങളെ തിരിച്ചറിയാതെ ഇരിക്കുമോ? അറിഞ്ഞിരുന്നു എങ്കില്‍ തന്റെ സ്ത്രീ, പിശാചായ സര്‍പ്പത്തിന്റെ കൈവശപ്പെട്ടുപോകുമോ? അവള്‍ വശപ്പെട്ടു പോയാലും അവളുടെ വാക്കിനെ ഇവന്‍ കേള്‍ക്കുമായിരുന്നോ? ഇല്ലല്ലോ. അതുകൊണ്ട് സ്വരൂപമെന്നത് അറിവല്ല, ശരീരംതന്നെയാണ്.

ഇനിയും സ്വരൂപമെന്നുള്ളതിന് അര്‍ത്ഥം അറിവ് എന്നാണ് എങ്കില്‍ മനുഷ്യനു കനി തിന്നുന്നതിന് മുമ്പിലുണ്ടായിരുന്ന ജ്ഞാനമേ ദൈവത്തിനുളളു എന്നും അപ്പോള്‍ കനി തിന്നതിന്റെ ശേഷം മനുഷ്യനുണ്ടായ ഗുണദോഷജ്ഞാനംപോലും ദൈവത്തിനില്ലെന്നും ഒരുവേള ഉണ്ടെന്നു പറയുന്നപക്ഷം യഹോവായും ഈ കനിയെ എപ്പോഴോ ഒരിക്കല്‍ തിന്നിട്ടാണ് ഗുണദോഷജ്ഞാനം വന്നിട്ടുള്ളത് എന്നും, സ്വാഭാവികമായിട്ട് ഈ ജ്ഞാനം ഇല്ലെന്നും തീര്‍ച്ചയാകും എന്നാകുന്നു.

പിന്നെയും മണ്ണുകൊണ്ടുണ്ടാക്കി എന്നും മൂക്കില്‍ ഊതി എന്നും കല്പന കൊടുത്തു എന്നും കാണുന്നല്ലോ. ഇതിലേക്ക് കയ്യ്, വായ്, മൂക്ക് ഇവകളും, ദൈവംവരുന്ന ശബ്ദത്തെ കേട്ടു എന്നു കാണുകയാല്‍ ശബ്ദം കേള്‍ക്കുമാറു നടക്കുന്നതിലേക്ക് കാലുകളും കായന്‍, നോവാ മുതലായവര്‍ക്കു കാണപ്പെട്ടു എന്നിരിക്കയാല്‍ രൂപവും കൂടാതെ എങ്ങനെ ആണ്? ഇനിയും ആദം നഗ്നനാകകൊണ്ട് ലജ്ജിച്ച് ഒളിച്ചിരുന്നു എന്ന കാണുന്നു. അപ്പോള്‍ അരൂപിയെ കാണുന്നതിനോ കാണാതെ ലജ്ജിക്കുന്നതിനോ ആര്‍ക്കെങ്കിലും ഇടവരുമോ? ഇല്ലല്ലോ. ഇതെല്ലാംകൊണ്ടും നോക്കുമ്പോള്‍ യഹോവാ സ്വരൂപിയെന്നുതന്നെ നിശ്ചയിക്കപ്പെടുന്നു.

ആദിപുസ്തകം 3 അ. 8 വാ. പകല്‍ തണുപ്പള്ള സമയത്തു തോട്ടത്തില്‍ സഞ്ചരിക്കുന്ന യഹോവാ എന്നിരിക്കയാല്‍ യഹോവാ ഉച്ചക്കാലത്തെ വെയിലിനെ ഭയപ്പെട്ട് എളവെയിലില്‍ സുഖത്തിനുവേണ്ടി ലാത്തുന്നുവെന്നും അതുകൊണ്ടു ശീതോഷ്ണസുഖദുഃഖാദികള്‍ ഉള്ളവനെന്നും ഉറപ്പാകുന്നു.

ഇനിയും പലതുമുണ്ട്. അവകളെല്ലാം ഇരിക്കട്ടെ.

ഇങ്ങനെ എല്ലാംകൊണ്ടും യഹോവയ്ക്കു ദൈവലക്ഷണമില്ലെന്നും ആയതിനാല്‍ വണങ്ങത്തക്കവനെന്നും മഹത്വമുള്ളവനെന്നും അര്‍ത്ഥമുള്ളതായി പറയപ്പെടുന്ന ‘എലോഹിം’ സര്‍വ്വവല്ലഭനെന്ന് അര്‍ത്ഥമുള്ളതായി പറയപ്പെടുന്ന ‘ഏലിയോന്‍’ തന്നാല്‍ത്താനായി ജീവനുള്ളവന്‍, നിത്യന്‍, യഥാവാന്‍, ആദ്യന്തമില്ലാത്തവന്‍, മാറ്റമില്ലാത്തവന്‍ ഈ അര്‍ത്ഥങ്ങളുള്ളതായി പറയപ്പെടുന്ന ‘യഹോവാ’ എല്ലാവരുടെയും മേലും ദൈവമായവന്‍ സകലതിനും ന്യായാധിപതി എന്ന അര്‍ത്ഥങ്ങളുള്ളതായി പറയപ്പെടുന്ന ‘ശദായി’ എബ്രായഭാഷയിലുള്ള ഈ നാമങ്ങളും ദൈവമെന്നര്‍ത്ഥമുള്ള ‘തെയൊസ്സി’ കര്‍ത്താവെന്നര്‍ത്ഥമുള്ള ‘കൂറിയോസ്സി’ ഗ്രീക്കുഭാഷയിലുള്ള ഈ നാമങ്ങളും ഈ യഹോവാദൈവത്തിനു ചേരാത്തവയാകുന്നു എന്നും സ്പഷ്ടമാകുന്നു.