ക്രിസ്തുചരിതം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം ആറ്

യേശുക്രിസ്തുവും അല്പംപോലും ദൈവത്വമില്ലാത്ത ആളാണെന്നു കാണിക്കാം.

യൂറോപ്പുഖണ്ഡത്തിലുള്ള പൂര്‍വ്വചരിത്രങ്ങളില്‍ യേശുവിന്റെ കാലത്തു സംഭവിച്ചിട്ടുള്ള സംഗതികളെ ഉള്ളപ്രകാരം കാലദേശങ്ങളെ നിര്‍ണ്ണയിച്ച് എഴുതിവച്ചത് യൊസിമോസ് എന്ന ആളാകുന്നു. യേശുവാകട്ടെ യഥാര്‍ത്ഥമായിട്ട് അക്കാലത്തുണ്ടായിരിക്കയും മരിച്ചവരെ ജീവിപ്പിക്കല്‍ മുതലായ അത്ഭുതങ്ങള്‍കൊണ്ട് ജനങ്ങളെ ഭ്രമിപ്പിക്കുകയും ചെയ്തിരുന്നു എങ്കില്‍ യൊസിമോസ് എഴുതിയ ചരിത്രത്തില്‍ പറയാതെ വിട്ടുകളയുമായിരുന്നോ? ഒരുവേള അവകള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ കടക്കാതെയിരുന്നതായിരിക്കാം. എങ്കിലും യേശു കുരിശിക്കപ്പെട്ടപ്പോള്‍ പകല്‍സമയം രാത്രിസമയം പോലെ അന്ധകാരമായിരുന്നു എന്നുള്ള വിശേഷസംഭവത്തെക്കൂടി അദ്ദേഹം അറിയാതിരുന്നുപോയോ? ഒരുസമയം അങ്ങനെയുമിരിക്കട്ടെ. അന്നുണ്ടായതായി പറയപ്പെട്ട ഭൂകമ്പത്തെക്കുറിച്ചുള്ള ഓര്‍മ്മയും അദ്ദേഹത്തിന്റെ മനസ്സില്‍നിന്നും തീരെ നീങ്ങിപ്പോയോ? അത്രയുമല്ല, യേശു ജനിച്ച ആണ്ട്, മാസം, തീയതി ഇവകളെ ബൈബിളില്‍ പറയാതെ വിട്ടുകളഞ്ഞതെന്തുകൊണ്ട്? ജനിച്ച ദിവസത്തെക്കാളും മരിച്ച ദിവസം അവശ്യം ഗണിക്കപ്പെടേണ്ടതായിരുന്നിട്ടും ആയതിനെയും പറഞ്ഞിട്ടില്ലല്ലോ. നൂതനമായിട്ട് ഒരു നക്ഷത്രം ഉദിച്ച് അതിനെക്കൊണ്ടു ജനനനാളിനെ ഗണിക്കാമല്ലോ. എന്നാല്‍ 11890 സംവത്സരങ്ങള്‍ക്കുമുമ്പേ അപ്രകാരം ഒരു നക്ഷത്രം ഉദിച്ചിട്ടുള്ളതായി ഇന്‍ഡ്യാ, ചീന, പേര്‍ഷ്യ, യൂറോപ്പ് ഈ സ്ഥലങ്ങളിലുള്ള ആകാശഗണിതശാസ്ത്രിമാര്‍ ആരെങ്കിലും സമ്മതിക്കുന്നുണ്ടോ? അതുമില്ല. ആകയാല്‍ യേശു എന്നൊരാളുണ്ടായിരുന്നു എന്നുള്ളതുതന്നെ സന്ദേഹത്തിലായിരിക്കുന്നു.

അതിരിക്കട്ടെ, വാസ്തവമായിട്ടുണ്ടായിരുന്നെന്നുതന്നെ വിചാരിക്കാം. എന്നാലും യേശുവിന്റെ ജനനം മുതല്‌ക്കേ മറ്റുള്ളവരെപ്പോലെ അല്ലാതെ വേറെ എന്തെങ്കിലും വിശേഷമുണ്ടായിരുന്നോ? ഗര്‍ഭത്തിലകപ്പെടാതെയോ, യോനീസംബന്ധം കൂടാതെയോ ജനിച്ചോ? ജനിച്ചപ്പോള്‍ത്തന്നെ ലോകപ്രസിദ്ധങ്ങളായ അത്ഭുതങ്ങള്‍ എന്തെങ്കിലുമുണ്ടായോ? സാധാരണ പ്രസിദ്ധങ്ങളായ അത്ഭുതങ്ങള്‍ എന്തെങ്കിലും ഉണ്ടായോ? സാധാണ മനുഷ്യരൂപത്തെപ്പോലെയല്ലാതെ നാലു തല എട്ടു കൈ ഇങ്ങനെ വല്ലവിധമുമായിരുന്നോ? ജനിച്ചപ്പോള്‍തന്നെ എണീറ്റുനടന്ന് ഉപദശിപ്പാന്‍ തുടങ്ങിയോ? വിശപ്പ്, ദാഹം, നിദ്ര, ജലം, മലം ഈവക ഉപാധികളോടു കൂടാതെ വളര്‍ന്നോ? ഇല്ലല്ലോ. പിന്നെ അദ്ദേഹം ജനിച്ച മുഹൂര്‍ത്തവിശേഷംകൊണ്ട് ആദ്യംതന്നെ മാതാവിങ്കല്‍ പാതിവ്രത്യദോഷശങ്ക ആരോപിക്കപ്പെട്ടു. രണ്ടാമത് ആ ദിക്കില്‍ അന്നേദിവസം രണ്ടുവയസ്സിനകം പ്രായമുള്ള മൂവായിരം കുട്ടികള്‍ കൊല്ലപ്പെടുകയും തന്നിമിത്തം ജനങ്ങള്‍ക്കുണ്ടായ വ്യസനാധിക്യം ഹേതുവായിട്ട് ആ ദിക്കു മുഴുവനും ശൂന്യമടഞ്ഞുപോകയും ചെയ്തു. ദൈവപുത്രനാണ് ജനിച്ചതെങ്കില്‍ അതുനിമിത്തം സന്തോഷപ്പെടുവാനുള്ള ദിക്കു മുഴുവനും ഇങ്ങനെ വ്യസനം കൊണ്ടാടുമോ? ഒരിക്കലുമില്ല. ആയതുകൊണ്ടു ക്രിസ്തുതന്നെ അനാദിയായിട്ടു ബന്ധിച്ച മൂലകാരണത്താല്‍ പൂര്‍വ്വകാലീന കര്‍മ്മാനുസാരമായിട്ട് മായാകാര്യമായ ചര്‍മ്മം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്‌ളം എന്ന സപ്തധാതുക്കളെക്കൊണ്ടുണ്ടായ ശരീരത്തെ എടുത്തു ഗര്‍ഭോല്‍പത്തി ആയപ്പോള്‍ മാതാവിന്റെ മൂലാഗ്നികൊണ്ടു തപിച്ച ഗര്‍ഭസഞ്ചിയില്‍ നിറഞ്ഞ നീരില്‍ മുഴുകി വായുവിനാല്‍ നെരുങ്ങി തത്തളിച്ച് മാതാവിനുണ്ടായ വിശപ്പ്, ദാഹം മുതലായ വേദനകളാല്‍ കഷ്ടപ്പെട്ടു യോനീദ്വാരത്തില്‍ ഞെരുങ്ങി ജനനവേദന മുഴുവനും അനുഭവിച്ചു ജനിച്ചുവളര്‍ന്ന് മതദ്രോഹം, ദൈവദൂഷണം മുതലായ കഠിനപാതകങ്ങളെ ചെയ്ത് അലഞ്ഞുതിരിഞ്ഞ് 33-ാം വയസ്സില്‍ താന്‍ ചെയ്ത മഹാദോഷങ്ങള്‍നിമിത്തം കുരിശില്‍ തറയ്ക്കപ്പെട്ടു നിലവിളിച്ച് പറഞ്ഞവസാനിപ്പിക്കാന്‍ കഴിയാത്ത വേദനകളോടുകൂടി മരിച്ചതുകൊണ്ടും മറ്റു കാരണങ്ങളാലും അദ്ദേഹം സാധാരണജീവന്മാരെക്കാളും ദുഷ്ടജീവനാണെന്നുള്ളതു തെളിവായിരിക്കുന്നു.

(മര്‍ക്കോസ് 13-അ. 32 വാ.) എന്നാല്‍ ആ നാളിനെയും നാഴികയെയും കുറിച്ചു പിതാവല്ലാതെ ഒരുത്തനും അറിയുന്നില്ല. സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാരാകട്ടെ പുത്രന്‍ (യേശു) ആകട്ടെ അറിയുന്നില്ല. ഈ വാക്യംകൊണ്ട് സര്‍വ്വജ്ഞനായ (എല്ലാമറിഞ്ഞ) ദൈവം (പിതാവ്) ഒരുത്തനിരിക്കുന്നെന്നും യേശുവിന് അപ്രകാരമുള്ള ശക്തി ഇല്ലെന്നും തെളിവാകയാല്‍ ക്രിസ്തു സര്‍വ്വജ്ഞനല്ല.

യേശു തന്റെ ദൈവസ്വഭാവത്തോടുകൂടി നമ്മെപ്പോലെ പശിദാഹങ്ങളും ബലഹീനതകളും ഉള്ളതായ ഒരു മനുഷ്യസ്വഭാവത്തേയും ധരിച്ചിരുന്നു എന്നും ക്രിസ്തുവിനെ ബൈബിളില്‍ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും പറയുന്നതായും സ്വര്‍ഗ്ഗത്തുള്ള ദൂതരും പുത്രനും കൂടെ അറിയുന്നില്ലെന്നല്ലാതെ ദൈവപുത്രനും കൂടെ എന്നു പറഞ്ഞില്ലല്ലോ. അതുകൊണ്ട് മനുഷ്യപുത്രനെന്നാണ് അതിന് അര്‍ത്ഥം ചേര്‍ക്കേണ്ടതെന്നും പറയുന്നു എങ്കില്‍ ഇതിന്നു പ്രമാണമേ ഇല്ല. അതു കൂടാതെയും നിങ്ങള്‍ യേശുവിന് അറിഞ്ഞുകൂടെന്നും പൊതുവേയുള്ള ന്യായമായ അര്‍ത്ഥത്തെയല്ലാതെ ഇപ്രകാരം അസംബന്ധങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടുവരുന്നതു തീരെ അബദ്ധമായിട്ടു ഭവിക്കും. എങ്ങനെ എന്നാല്‍,

ഇവിടെ ദൈവപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് ‘അറികയില്ലെ’ന്നുള്ള വാക്കിനെ ദൈവസ്വഭാവത്തോടു ചേര്‍ത്തുകൂടാ എങ്കില്‍ മനുഷ്യപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് മനുഷ്യസ്വഭാവത്തോടും ചേര്‍ത്തൂകൂടാ എന്നും, ദൈവം എന്നും മനുഷ്യന്‍ എന്നും കൂടാതെ വെറും പുത്രനെന്നുമാത്രം പറഞ്ഞിരിക്കകൊണ്ടു വെറും സ്വഭാവത്തോടുകൂടെ തന്നെ ചേര്‍ക്കാവൂ എന്നും അപ്പോള്‍ യേശുവിനെ ദൈവത്വം, മനുഷത്വം ഇതുകള്‍ രണ്ടും അല്ലാത്ത ഒരു വെറും-ത്വം-ഇങ്ങനെ മൂന്ന് ‘ത്വ’ങ്ങള്‍ ഉണ്ടെന്നും ആയതു ബൈബിളിനു വിരോധമെന്നും വന്നുപോകും.

മേല്‍പറഞ്ഞ നാളിനേയും നാഴികയേയും മനുഷ്യനാണ് അറിയാന്‍ പാടില്ലാത്തത്. അതുകൊണ്ട് അറികയില്ല എന്ന വാക്കിനെ മനുഷ്യത്വത്തോടുതന്നെ ചേര്‍ക്കേണ്ടതാണ് എങ്കില്‍ മനുഷ്യരില്‍ ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാര്‍ ലോകാവസാനകാലം മുതലായ കാലങ്ങളെ നല്ലപോലെ അറിഞ്ഞുകൊള്ളുന്നല്ലോ. ദൈവത്വത്തിനാല്‍ മാത്രമേ അറിയപ്പെട്ടിട്ടുള്ളു എന്നു നിങ്ങളാല്‍ പറയപ്പെട്ട ലോകാവസാനസമയത്തെക്കുറിച്ചുള്ള ജ്ഞാനം ജ്യോതിശ്ശാസ്ത്ര പണ്ഡിതന്മാരിലും ഇരിക്കകൊണ്ട് അവരിലും പ്രത്യേകം പ്രത്യേകം ദൈവത്വം ഉണ്ടെന്നു പറയേണ്ടതായിട്ടു നേരിടും. പിന്നെ മൂഢന്മാര്‍ ഇതിനെ അറികയില്ലെന്ന് ആക്ഷേപം കൂടാതെ പറയാം. അതുകൊണ്ട് അറികയില്ല എന്നുള്ള വാക്കിനെ മനുഷ്യത്വത്തോടും ചേര്‍ക്കാന്‍ പാടില്ല – മൂഢത്വത്തോടും ചേര്‍ക്കേണ്ടതായിട്ടേ ഇരിക്കൂ. ആ സ്ഥിതിക്ക് ഈ വാക്കിനെ യേശുവിന്റെ മൂഢത്വത്തോടു ചേര്‍ക്കേണ്ടതായിട്ടും അപ്പോള്‍ യേശുവിനു മൂഢത്വം എന്നൊരു ത്വം – കൂടെ ചേര്‍ക്കണമെന്നും നിശ്ചയിക്കേണ്ടിവരും. ഒരുവേള യേശു വരുംകാര്യങ്ങളെക്കുറിച്ച് വല്ലതും പറഞ്ഞിട്ടുള്ളതായി നിശ്ചയിച്ചുകൊണ്ടാലും-ഇപ്പോള്‍ സാധാരണ കണിയാന്മാരും ചില കര്‍ണ്ണയക്ഷിസേവകന്മാരും ചില കോടങ്കികളും അതുപോലെ തന്നെ വരുംകാര്യങ്ങളെക്കുറിച്ച് പറഞ്ഞുവരുന്നത് പ്രത്യക്ഷമായിരിക്കകൊണ്ട് ആയത് ഒരു വിശേഷമായി കരുതിക്കൂടാ.

ജ്യോതിശ്ശാസ്ത്രം അസത്യവും ജ്യോത്സ്യന്മാര്‍ മുതലായവര്‍ കള്ളന്മാരും ആകുന്നു എങ്കില്‍, ഗ്രഹണം മുതലായവയെ ഇന്നപ്പോള്‍ എല്ലാമെന്ന് മുന്‍കൂട്ടി കണ്ടുപിടിക്കകൊണ്ടും മനുഷ്യര്‍ക്ക് വരാന്‍ പോകുന്ന സകല അനുഭവങ്ങളെയും കുറിച്ച് ജാതകം നിര്‍മ്മിക്കല്‍ തുടങ്ങിയുള്ളവ പ്രത്യക്ഷമായിരിക്കകൊണ്ടും ആ വാക്ക് അല്‍പംപോലും സാധുവാകയില്ല.

ജ്യോത്സ്യന്മാരാല്‍ ഇന്നപ്പോള്‍ എന്ന് അറിയപ്പെട്ടിട്ടുള്ള സമയത്തുതന്നെയാണ് ലോകം അവസാനിക്കാന്‍പോകുന്നതെന്നുള്ളതു പ്രത്യക്ഷാനുഭവം അല്ലാത്തതുകൊണ്ട് ആയതിനെ വിശ്വസിക്കയില്ലാ എങ്കില്‍ ഗ്രഹപ്പിഴസമയങ്ങള്‍, മരണനാള്‍, ക്ഷാമകാലം, ഗ്രഹണങ്ങള്‍ മുതലായവ ജ്യോത്സ്യന്മാര്‍ ഇന്നപ്പോഴെല്ലാമെന്നു പറഞ്ഞാല്‍ അതിന്‍വണ്ണം ഒത്തുവരുന്നതുകൊണ്ട് ലോകാവസാനസമയവും അവരുടെ കണക്കുപ്രകാരം ഒക്കുന്നതാണെന്നു വിശ്വസിക്കാന്‍ മാര്‍ഗ്ഗമിരിക്കെ, ആയതിനെ വിശ്വസിക്കയില്ലെന്നും ബൈബിളില്‍ പറയുന്ന ലോകാവസാനകാലത്തേയും ന്യായവിചാരണയേയും കുറിച്ചു പലവിധമായ തര്‍ക്കങ്ങളും തകരാറുകളും നേരിട്ടും വിശ്വസിക്കത്തക്കതായ യാതൊരു കാരണവും പ്രത്യക്ഷാനുഭവവും ഇല്ലാതെയും ഇരുന്നിട്ടും ആയതിനെ വിശ്വസിക്കുന്നു എന്നു പറയുന്നത് എന്ത് അന്യായമാണ്? അല്ലാതെയും ദേവദൂതന്മാരും പുത്രനുംകൂടെ അറികയില്ലെന്നു- തുല്യമായിട്ടു പറഞ്ഞിരിക്കെ നിങ്ങള്‍ പുത്രനെ മാത്രം വിശേഷപ്പെടുത്തി എടുത്തു പറയുന്നത് ആ വാക്യത്തിനുംകൂടി വിരുദ്ധമാകുന്നു. ഇനിയും അറികയില്ലെന്നുള്ളത് അറിയിക്ക ഇല്ലെന്നുംകൂടി അര്‍ത്ഥമിരിക്കും എന്നു പറഞ്ഞുകൊണ്ടാലും അതും നിശ്ചയമായിട്ടു ദേവദൂതന്മാര്‍ക്കും കൂടി പറ്റും. പിന്നെയും കുഴക്കായിട്ടുതീരും. എങ്ങനെയെല്ലാം ഉപായം നോക്കിയാലും സര്‍വ്വജ്ഞത്വം ഇല്ലെന്നുള്ളതിന് ഉറപ്പല്ലാതെ ഇളക്കം അല്‍പംപോലും വരുന്നതല്ലാ. ഇതിലേക്ക് ഇതാ ഒന്നുകൂടി കാണിച്ചുപോകുന്നു. (മര്‍ക്കോസ് 11 അ. 13 വാ.) (ഇലകളുള്ള ഒരു അത്തിമരത്തെ ദൂരത്തുനിന്ന് കണ്ട് അതില്‍ വല്ലതും കിട്ടുമോ എന്നു വച്ച് ചെന്ന് അതിനരികെ എത്തിയപ്പോള്‍ ഇലകള്‍ അല്ലാതെ ഒന്നും കണ്ടില്ലാ, അത്തിപ്പഴങ്ങളുടെ സമയം അപ്പോഴല്ലാഞ്ഞു.) ഈ വാക്യംകൊണ്ടും സാധാരണ മനുഷ്യരെപ്പോലെതന്നെ യേശുവിനും അടുത്തുചെന്നു നോക്കുന്നതിനു മുമ്പ് അറിഞ്ഞുകൊള്ളുന്നതിനുള്ള സര്‍വ്വജ്ഞാനം ഇല്ലെന്നു നിശ്ചയമാകുന്നു.

ഹേ അങ്ങനെയല്ലാ; യേശു ഇതൊരുപമയായിട്ടു പറഞ്ഞതാണ്. എങ്ങനെയെന്നാല്‍ ഇലകളുള്ള ഒരു അത്തിമരത്തെ ദൂരത്തുനിന്നും കണ്ടത് ദൂരമാകുന്ന സ്വര്‍ഗ്ഗത്തില്‍നിന്നും പുഷ്ടിയായിരിക്കുന്ന ജറുസലമിനെ കണ്ടതിനും അതില്‍ വല്ലതും കണ്ടുകിട്ടും എന്നുവച്ച് അതിനരികെ ചെന്നതു ജറുസലമ്യരില്‍ ന്യായം, കനിവ്, വിശ്വാസം മുതലായ നല്ല ഫലങ്ങള്‍ ഉണ്ടായിരിക്കുമോ എന്ന് അടുത്തന്വേഷിച്ചതിനും ഇലകള്‍ അല്ലാതെ ഒന്നും കാണാഞ്ഞത് ഇസ്രായേല്യരില്‍ മാര്‍ഗ്ഗത്തിന്റെ പുറമെയുള്ള ആചാരങ്ങളായ വെറും വേഷമല്ലാതെ വിശ്വാസത്തിന്റെ ഫലങ്ങള്‍ യാതൊന്നും ഇല്ലാത്തതിനും അത്തിപ്പഴങ്ങളുടെ കാലം അപ്പോളല്ലാഞ്ഞു എന്നത് ജറുസലേം, തന്റെ സന്ദര്‍ശനകാലത്തെ അറിയാതിരുന്നതിനും ഇനി നിങ്കല്‍നിന്ന് എന്നേക്കും ആരും ഫലം തിന്നരുതെന്ന് യേശു ശപിച്ചതു നിന്നില്‍ കല്ലിന്മേല്‍ കല്ലുശേഷിക്കാതിരിക്കുംനാളുകള്‍ വരുമെന്നതിനും, ഉടനെ അത്തി ഉണങ്ങിപ്പോയതു ജറുസലേമിന്റെ നാശത്തിനും അടയാളമാകുന്നു എന്നു പറഞ്ഞാലും സര്‍വ്വജ്ഞാനമില്ലെന്നുള്ളതിന് അധികസ്ഥിരതയല്ലാതെ കുറവ് അല്പംപോലും കാണുന്നില്ല. എങ്ങനെ എന്നാല്‍ വെറും വേഷമല്ലാതെ കനിവ്, വിശ്വാസം മുതലായവ ഇല്ലാത്ത ജറുസലേമ്യരെ സ്വര്‍ഗ്ഗത്തുനിന്നും കാണുന്നതിനു മുമ്പില്‍ത്തന്നെ അവരുടെ വാസ്തവത്തെ അറിയുന്നതാണ് സര്‍വ്വജ്ഞാനത്തിന്റെ ലക്ഷണം. അതുപോയിട്ട് സ്വര്‍ഗ്ഗത്തുനിന്നും കണ്ടപ്പോഴെങ്കിലുമറിഞ്ഞോ? അതും ഇല്ല. അടുത്തുചെന്ന് അന്വേഷിച്ചതിന്റെ ശേഷമല്ലേ അറിഞ്ഞുള്ളൂ. ആയതുകൊണ്ട് ഇത് സര്‍വ്വജ്ഞാനലക്ഷണമാണെങ്കില്‍ എല്ലാവരേയും സര്‍വ്വജ്ഞന്മാരെന്നുതന്നെ പറയാം. അല്ലാതെയും ജറുസലേമിനെ ശപിച്ചത് വലിയ അന്യായമല്ലയോ? വിശ്വാസം മുതലായവയെ ഉണ്ടാക്കുന്നത് പരിശുദ്ധാത്മാവിന്റെ ചുമതലയായ തൊഴിലായിരിക്കെ അപ്രകാരം ചെയ്തു നന്നാക്കാതിരുന്നതിന് അദ്ദേഹത്തെ അല്ലയോ ശപിക്കാനുള്ളത്? അത്രയുമല്ല, അത്തിമരത്തെ ശപിച്ചതാണ് അതിലും വിശേഷമായിട്ടുള്ളത്. ഇതെന്തൊരു ഭ്രാന്ത്! കഷ്ടം! കഷ്ടം! സാക്ഷാല്‍ സ്വര്‍ഗ്ഗത്തിലിരുന്നപ്പോള്‍ ഇല്ലാത്ത സര്‍വ്വജ്ഞാനവും വകതിരിവുമാണോ യേശുവിനു ഭൂമിയില്‍ വന്നിരുന്നപ്പോള്‍ ഉണ്ടായിരുന്നു എന്നു പറയുന്നത്? ഇനിയും,

(ലൂക്കോസ് 22. അ. 43 വാ.) ആകാശത്തുനിന്ന് ഒരു ദേവദൂതന്‍ വന്ന് അവനെ ബലപ്പെടുത്തി (യോഹന്നാന്‍ 11-അ. 58-വാ) യേശു യഹൂദന്മാരെ ഭയപ്പെട്ട് ഒളിച്ചുനടന്നു എന്നു കാണുകകൊണ്ട് സര്‍വ്വകര്‍തൃത്വവും സ്വാതന്ത്ര്യവും ഉള്ളവനല്ലാ (ഭയന്നവനാകുന്നു).

മത്തായി 26-അ. 37, 38 വാ. യേശുനാഥന്‍ ദുഃഖപ്പെട്ട് അതിവ്യസനപ്പെട്ടു തുടങ്ങി. എന്റെ ആത്മാവു മരണംവരെയും മഹാദുഃഖപ്പെട്ടിരിക്കുന്നു എന്നു കാണുകയാല്‍ യേശു സമബുദ്ധിയുള്ളവനല്ലെന്നും ദുഃഖത്തെക്കുറിച്ചു പേടിയും സുഖത്തെക്കുറിച്ചു കാമവും ഉള്ളവനാണെന്നും വന്നുപോകയാല്‍ നിത്യാനന്ദനല്ല. (മത്തായി 12 അ. 17-വാ.) കണ്ടാലും, ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ള എന്റെ ഭൃത്യന്‍, എന്റെ സ്‌നേഹിതന്‍, എന്റെ ആത്മാവ് അവങ്കല്‍ ഇഷ്ടപ്പെടുന്നു എന്നു യേശുവിനെക്കുറിച്ച് യഹോവാ പറഞ്ഞതായിട്ടും (ലൂക്കോസ് 13-അ. 35-വാ.) കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നും കാണുകയാല്‍ യേശു ദൈവത്തിന്റെ ഇഷ്ടവും അനുഗ്രഹവും സിദ്ധിച്ച ഒരു ഭൃത്യനെന്നുമാത്രം തെളിവാകുന്നു.

(മത്തായി 23-അ. 46-വാ) വിശേഷിച്ചും യേശു പിതാവേ! നിന്റെ കൈകളില്‍ ഞാന്‍ എന്റെ ആത്മാവിനെ ഏല്‍പിക്കുന്നു. (മത്തായി 26-അ. 39-വാ.) എന്റെ പിതാവേ! ഞാനിച്ഛിക്കുംപോലെയല്ല നീ ഇച്ഛിക്കുംപോലെയത്രേ, എന്നു യേശു പറഞ്ഞതായി കാണുക കൊണ്ടു തന്റെ ആത്മാവിന് ഉടയവനും രക്ഷിതാവുമായിട്ട് പിതാവ് (ദൈവം) ഒരുത്തനുണ്ടെന്നും താന്‍ ദൈവമല്ലെന്നും തന്റെ ഇച്ഛ പോലെ ഒന്നും ഫലിക്കയില്ലെന്നും ഫലിക്കണമെങ്കില്‍ ദൈവത്തോടപേക്ഷിക്കണമെന്നും സിദ്ധിക്കുന്നു. അദ്ദേഹം തനിച്ച് ജപധ്യാനം ചെയ്‌വാന്‍ ഒരു മലയുടെ മുകളില്‍ കയറി എന്നും യേശുവിനെ കുരിശില്‍ തറച്ചിട്ട് ജനങ്ങള്‍ പരിഹസിച്ചപ്പോള്‍ (മത്തായി 27-അ. 46-വാ) ‘ഏലി, ഏലി, ലാമാ ശബക്താനി’ (അര്‍ത്ഥം: എന്റെ ദൈവമേ! എന്റെ ദൈവമേ! എന്തുകൊണ്ടു നീ എന്നെ കൈവിട്ടത്?) എന്നു യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞതായും കാണുന്നു. ഇതിനാല്‍ യേശു സാധാരണമനുഷ്യനെപ്പോലെതന്നെ മരണത്തെക്കുറിച്ചു ഭയവും ഭ്രമവും ഉള്ളവനായും നിലവിളിച്ചതുകൊണ്ട് വേദനയെ സഹിപ്പാന്‍ ധൈര്യവും ശക്തിയും ഇല്ലാത്തവനായും സര്‍വ്വശക്തനല്ലാത്ത അല്‍പദേവതയെ സേവിച്ചതുകൊണ്ട് അവസാനകാലത്ത് നിരാധാരനായും തന്റെ വിശ്വാസവും ആഗ്രഹവും വിഫലങ്ങളായും ഭവിച്ചു എന്നു സ്പഷ്ടമാകുന്നു.

(മത്തായി 20-അ. 20-23-വാ.) സെബതിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരെ അനുഗ്രഹിക്കണമെന്ന് യേശുവിനോടു യാചിച്ചതിന്റെ ശേഷം അത് എന്റെ പിതാവിനാല്‍ ആര്‍ക്ക് ഒരുക്കപ്പെടുന്നുവോ അവര്‍ക്കല്ലാതെ തരുവാന്‍ എനിക്കുള്ളതല്ല എന്നു പറഞ്ഞതായിട്ടു കാണുന്നു. ഇതിനാല്‍ ആര്‍ക്കും ഒന്നും കൊടുക്കുന്നതിലേക്ക് യേശുവിനു കഴികയില്ലെന്ന് തന്നത്താന്‍ സമ്മതിച്ചിരിക്കുന്നു. ഈ സംഗതികളെക്കൊണ്ടു നോക്കുമ്പോള്‍ യേശുവാകട്ടെ അല്‍പവും സ്വാതന്ത്ര്യം കൂടാതെ മറ്റൊരു ദൈവത്തെ സേവിച്ച് അവന്റെ നാമംകൊണ്ടു മഹിമ സിദ്ധിച്ച് അവനായിട്ട് തന്റെ പ്രാണങ്ങളെ കൊടുത്ത് അവനാല്‍ പ്രേരിക്കപ്പെട്ട് അവന്റെ ഇച്ഛപോലെ എല്ലാം ചെയ്തു പ്രാര്‍ത്ഥിച്ച് അവന്റെ കല്‍പനപ്രകാരം നില്‍ക്കുന്ന അടിമയാകുന്നു എന്നു നിശ്ചയം.

യേശു മനുഷ്യത്വവും ദൈവത്വവും ഉള്ളവനാകകൊണ്ട്, മേല്‍പ്പറഞ്ഞ സംഗതികളെല്ലാം അദ്ദേഹത്തിന്റെ മനുഷ്യത്വത്തിനു ചേര്‍ന്നവയാകുന്നു എങ്കില്‍, ആയതു തീരെ ചേര്‍ച്ചയാകുന്നില്ല. എന്തുകൊണ്ടെന്നാല്‍, യേശുവില്‍ വെറും മനുഷ്യത്വം മാത്രമല്ലാതെ ദൈവത്വവുംകൂടിയുണ്ടായിരുന്നു എങ്കില്‍ അദ്ദേഹം സ്‌നാനംചെയ്തപ്പോള്‍ പവിത്രാത്മാവ് ആകാശത്തില്‍നിന്നു പ്രാവിന്റെ രൂപമായിട്ട് അദ്ദേഹത്തിന്റെമേല്‍ പ്രവേശിക്കുകയും അദ്ദേഹം വ്യാകുലനായി ഭവിക്കുകയും, ദേവദൂതനാല്‍ ബലപ്പെടുത്തപ്പെടുകയും, മരിക്കുമ്പോള്‍ ദൈവമേ എന്നെ എന്തുകൊണ്ട് കൈവിട്ടു എന്നു പറഞ്ഞു നിലവിളിക്കുകയും, ദൈവത്തിനാല്‍ സേവകനെന്നു പറയപ്പെടുകയും ചെയ്യണമെന്നില്ലായിരുന്നു. അല്ലാതെയും സാധാരണജനിച്ചുവളര്‍ന്ന് എന്തൊക്കെ അല്‍പം പ്രസംഗിച്ചുകൊണ്ടുനടന്നതായ ഒരു മനുഷ്യനില്‍ ദൈവത്വംകൂടി ഉണ്ടായിരുന്നുവെന്ന് അല്‍പംപോലും മതിയായ കാരണം കൂടാതെ പറഞ്ഞു സാധിപ്പാന്‍ ഉത്സാഹിച്ചുനോക്കുന്നതു ചേരുന്നില്ല; ചേരുകയുമില്ല.

മതിയായ കാരണങ്ങള്‍ ഉണ്ട്. എങ്ങനെയെന്നാല്‍ ദൈവം യേശുവിനെ തന്റെ പുത്രനെന്നും താന്‍ അദ്ദേഹത്തിന്റെ പിതാവെന്നും പറഞ്ഞിരിക്കകൊണ്ട് യേശുവിന് ദൈവത്വമുണ്ടെന്ന് സാധിക്കാമല്ലോയെങ്കില്‍,

(യോഹന്നാന്‍ 10 അ. 33 മുതല്‍ 36 വരെ വാ.) യഹൂദന്മാര് യേശുവിനോട് മനുഷ്യനായിരിക്കുന്ന നീ എന്തേ നിന്നെത്തന്നെ ദേവന്‍ എന്ന് പറയുകയും ദേവനെ ദുഷിക്കുകയും ചെയ്യുന്നു എന്നു കടന്നു ചോദിച്ചപ്പോള്‍ അവരോട് ഉത്തരമായിട്ട് ‘നിങ്ങള്‍ ദൈവങ്ങളാകുന്നു’ എന്നു ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ വേദത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ വചനം ആര്‍ക്കുണ്ടായോ അവര്‍ ദൈവങ്ങള്‍ എന്ന് അവന്‍ ചൊല്ലുന്നു എങ്കില്‍ (വേദവാക്യമോ ലംഘിക്കപ്പെടുവാന്‍ കഴിയുകയില്ലല്ലോ). പിതാവ് ശുദ്ധമാക്കി ലോകത്തില്‍ അയച്ചിട്ടുള്ള എന്നെക്കുറിച്ച് ‘ഞാന്‍ ദൈവത്തിന്റെ പുത്രനാകുന്നു’. എന്ന് നിങ്ങളോടു പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നു എന്ന് നിങ്ങള്‍ പറയുന്നുവോ? (യോഹന്നാന്‍ 20 അ. 17 വാ.) എന്നെ തൊടരുത്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ എന്റെ പിതാവിന്റെ അടുക്കലേക്ക് ഇതുവരെയും കരേറിപ്പോയില്ല. എന്നാല്‍ നീ എന്റെ സഹോദരന്മാരുടെ അടുക്കല്‍ പോയിട്ടു ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുക്കല്‍ കരേറിപ്പോകുന്നു എന്നു പറക. ഇതാ യേശുവിന്റെ ഈ ഒരു വാക്യവും പോരെയോ? ഇതില്‍ സംശയം അറത്തു പറഞ്ഞുകളഞ്ഞല്ലോ (യേശു ദൈവമല്ലെന്ന്). ഇതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഏതാണോ ദൈവം അതുതന്നെ യേശുവിനും ദൈവമെന്നും യേശുവിന് ആരാണോ പിതാവ് അവന്‍തന്നെ മറ്റുള്ളവര്‍ക്കും പിതാവ് എന്നും നിശ്ചയമാകുന്നു. (യറമിയ 31 അ. 9 വാ.) ഞാന്‍ ഇസ്രയേലിന് പിതാവും എബ്രാഹിം എന്റെ കടിഞ്ഞൂലും ആകുന്നു എന്ന് യഹോവാ പറഞ്ഞതായിട്ടും ഉണ്ട്. ഇനിയും ബൈബിളില്‍ പലയിടത്തും ഇതുപോലെ കാണാം. അതുകൊണ്ട് മറ്റ് പലരേയും, പുത്രന്മാരെന്ന് പറഞ്ഞതുപോലെതന്നെ യേശുവിനേയും പുത്രനെന്ന് ഒരു ഉപചാരമായിട്ടു പറഞ്ഞുവെന്നല്ലാതെ ഇതിലേക്ക് അദ്ദേഹത്തിനുമാത്രം പ്രത്യേകിച്ച് യാതൊരു വിശേഷതയും കാണുന്നില്ല. ഈ സ്ഥിതിക്കു ദൈവപുത്രന്‍ എന്നു പറഞ്ഞതിനെ കാരണമാക്കിക്കൊണ്ടു ദൈവംതന്നെ എന്നു നിശ്ചയിച്ചിരിക്കുന്നു. എങ്കില്‍ മേല്‍പ്പറയപ്പെട്ട ദൈവപുത്രന്മാരും കൂടി ദൈവങ്ങളാണെന്നും എബ്രാഹിം മൂത്തപുത്രനാകയാല്‍ മൂത്ത ദൈവമെന്നും ആ മുറയ്ക്ക് കടശിയിലുള്ളവനാകകൊണ്ട് യേശു എല്ലാപേരിലും ഇളയപുത്രനും ഇളയദൈവവുമാകുന്നു എന്നും അപ്പോള്‍ അനേകദൈവങ്ങളും ഉണ്ടെന്ന് വന്നുപോകും. ആയത് പരിഹാസത്തിനിടയായിട്ടു ഭവിക്കും.

ഇനിയും മറിയമെന്ന കന്യകയില്‍ ഭര്‍ത്തൃസംയോഗം കൂടാതെ ജനിച്ചതുകൊണ്ട് യേശുവിനു ദേവത്വം ഉണ്ടെന്നുവരാം. എങ്കില്‍,

ആ സ്ത്രീയെ യോസപ്പിനു ഭാര്യയായിട്ടു നിയമിക്കപ്പെട്ടതിനു ശേഷം ഗര്‍ഭം ധരിച്ചതുകൊണ്ട് അവനാല്‍ ആകട്ടെ വേറെ ആകട്ടെ ചേരപ്പെട്ടുതന്നെ ഗര്‍ഭം ധരിക്കണമെന്നല്ലാതെ ചേരാതെയാണെന്നു പറയുന്നതെങ്ങനെ?

യോസേപ്പും മറിയവും ലൗകിക ആശയെ തീരെ ത്യജിച്ചു മരണംവരെ ചേരാതെതന്നെ മനഃപൂര്‍വ്വമായിട്ടു തപോവൃത്തിയിലിരുന്നു എങ്കില്‍ അവര്‍ വിവാഹനിയമത്തില്‍ ഉള്‍പ്പെടണമെന്നില്ലായിരുന്നല്ലോ, അല്ലാതെയും (മത്തായി 1 അ. 25 വാ.) അവള്‍ അവളുടെ പ്രഥമപുത്രനെ പ്രസവിക്കുവോളം അവന്‍ അവളെ അറിയാതേയിരുന്നു എന്നതുകൊണ്ട് മൂത്തമകനെ പെറ്റതിന്റെ ശേഷം ചേര്‍ന്നുവെന്നും (യോഹന്നാന്‍ 2 അ. 12 വാ.) അതിന്റെശേഷം അവനും അവന്റെ സഹോദരന്മാരും എന്നതുകൊണ്ട് അവര്‍ രണ്ടുപേരും ആഗ്രഹമുള്ളവരായിരുന്നു എന്നല്ലാതെ ആഗ്രഹത്തെ ത്യജിച്ചവരല്ലെന്നും തെളിവായിരിക്കകൊണ്ട് പിന്നെ ചേര്‍ന്നതു പോലെതന്നെ മുമ്പിലും ചേര്‍ന്നിരിക്കും, എന്നുതന്നെയുമല്ല വിവാഹം നിയമിക്കപ്പെട്ട ദിവസം മുതല്‍ അവര്‍ രണ്ടുപേരും ഒരു സ്ഥലത്തുതന്നെയാണ് താമസിച്ചിരുന്നതും. അങ്ങനെയായിരുന്നിട്ടും അവര്‍ ചേര്‍ന്നിട്ടില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെയറിയാം? അവര്‍തന്നെ അപ്രകാരം പറഞ്ഞു എങ്കില്‍ അത് അവരുടെ അഭിമാനത്തെ രക്ഷിക്കുന്നതിനോ വേറെ എന്തെങ്കിലും കാര്യത്തിനോവേണ്ടി അപ്രകാരം പറഞ്ഞിരിക്കാം. അതുകൊണ്ട് നിങ്ങള്‍ ഇപ്രകാരം സിദ്ധാന്തിച്ചു പറയുന്നത് ശരിയല്ല.

യേശുവിന്റെ ശിഷ്യന്മാര്‍, തങ്ങളുടെ ഗുരുവിനെ സ്തുതിക്കുന്നതിനായിട്ട് യേശു മരിച്ച് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞതിനുശേഷം എഴുതിയ കള്ളക്കഥകളെ എങ്ങനെയാണ് വിശ്വസിക്കുന്നത്?

ആകയാല്‍ മറിയം പുരുഷനോടു ചേരാതെ പുത്രനെ പ്രസവിച്ചു എന്നുള്ളത് ശുദ്ധമേ കള്ളമാകകൊണ്ട് അതുഹേതുവായിട്ട് യേശുവിനു ദൈവത്വം സാധിച്ചുകൂടാ. അതൊരുവേള സത്യമെന്നു കരുതിക്കൊ ണ്ടാലും മനുഷ്യരില്‍ വച്ച് ഒരു വിശേഷമനുഷ്യന്‍ എന്നല്ലാതെ ജനിപ്പിക്കപ്പെട്ടവനെ മഹാദൈവമെന്നു പറയുന്നത് ചേരാത്തതാകുന്നു.

ഇനി യേശുനാഥന്‍ ജന്മപാപസംബന്ധം കൂടാതെ ജനിച്ചു എന്നു നിങ്ങള്‍ പറയുന്നല്ലോ. ആദിമനുഷ്യന്‍ ചെയ്ത പാപം വിട്ടുപോകാതകൊണ്ട് അവന്റെ സന്തതികളില്‍ ചേരുമെന്ന് ദൈവനിയമം ഇരിക്കകൊണ്ടും യേശു എന്ന ആളും ആ ആദിമനുഷ്യന്റെ സന്തതിയില്‍നിന്നുണ്ടായ മറിയത്തിന്റെ ഉദരത്തില്‍ അവളുടെ ശോണിതകാര്യശരീരിയായി ജനിച്ചവനാകകൊണ്ട് ജന്മപാപം സംബന്ധിക്കുമെന്നുള്ളതിലേക്കു സന്ദേഹമില്ല. അദ്ദേഹം പരിശുദ്ധനാകയാല്‍ പാപം സംബന്ധിക്കയില്ലായെങ്കില്‍ ജനിക്കുന്നതിനുമുമ്പേ പരിശുദ്ധന്മാരായിരിക്കുന്ന ജീവന്മാരെ എല്ലാവരെയും ജനിക്കുമ്പോള്‍ ജന്മപാപം പിടികൂടുമെന്നതുകൊണ്ടും, ദൈവം പക്ഷപാതി അല്ലാത്തവനാകകൊണ്ടും ജന്മപാപം സംബന്ധിക്കയില്ലാ എന്നു പറയുന്നതു തീരെ യുക്തമാകുന്നില്ല. ‘ദൈവമേ എന്നെ കൈവിട്ടോ’ എന്നു നിലവിളിച്ചും ‘എന്റെ ജീവനെ നിന്റെ കൈകളില്‍ ഏല്പിക്കുന്നു’ എന്നു പറഞ്ഞു മരിച്ചതുകൊണ്ട്, അദ്ദേഹം ദൈവത്തിന്റെ കൃപയെ അപേക്ഷിച്ചിട്ടുള്ള ഒരുവനാകുന്നു. താന്‍ ദൈവമാകുന്നു എന്ന് യേശു തന്നെത്താനെ പറഞ്ഞിട്ടുണ്ടോ എന്നറിയുന്നതിനു ബൈബിളിനെ ആയിരം പ്രാവശ്യം മറിച്ചും തിരിച്ചും നോക്കിയാലും ഒരിടത്തും ഒരു മരുന്നിനെങ്കിലും അല്പം കാണുകയില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് ഏത് പ്രമാണത്തെ അനുസരിച്ചാണ് യേശുവിനെ ദൈവമെന്നു നിങ്ങള്‍ പറയുന്നത്?

താന്‍ ദൈവമാണെന്നു തന്നത്താനെ പറയുന്നതിലേക്ക് യേശുവിനു പ്രിയമില്ലാത്തതുകൊണ്ട് അപ്രകാരം പറയാതിരുന്നു എങ്കില്‍ യേശുവിനു പ്രിയമില്ലാത്തതും വിരോധവും താന്‍ പറഞ്ഞിട്ടില്ലാത്ത തുമായ ഈ വിഡ്ഢിത്തം എന്തിനാണ് മറ്റുള്ളവര്‍ ഉണ്ടാക്കി പറഞ്ഞുകൊണ്ടു നടക്കുന്നത്?

യേശു തന്നത്താനെ മനുഷ്യപുത്രനെന്ന് പറഞ്ഞുകൊണ്ട് സഞ്ചരിച്ചല്ലോ അത് എന്താണ്? മനുഷ്യനായവന്‍ താന്‍ മനുഷ്യനാണെന്നു പറഞ്ഞുകൊണ്ടു നടക്കാറില്ലല്ലോ. അതുകൊണ്ടു യേശു ഇങ്ങനെ പറഞ്ഞതുതന്നെ ഒരു വിശേഷമുണ്ടായിട്ടാണ് എന്ന് നിങ്ങളില്‍ ചിലര്‍ പറയുന്നുണ്ട്.

ശരിതന്നെ. അതില്‍ വിശേഷമിരിക്കുന്നു എന്തെന്നാല്‍ തച്ചനായ യേശു സാധാരണ അല്‍പതൊഴിലാളികളും പഠിപ്പില്ലാത്തവരുമായ ജനങ്ങളില്‍ ചിലരെ കൈവശപ്പെടുത്തി, അവരോടു താന്‍ ദൈവപുത്രനാണെന്നും ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണെന്നും പറഞ്ഞുകൊണ്ട് നടന്നതിന് വിരോധികളായ യഹൂദന്മാര്‍ എവിടെവച്ചാണ് കണ്ടുപിടിച്ചു തൊന്തരവു ചെയ്യുന്നതെന്നറിഞ്ഞില്ലാ എന്നിങ്ങനെ ഭയപ്പെട്ടു. അതിലേക്കുപായമായിട്ടത്രേ മനുഷ്യപുത്രനെന്നു പറഞ്ഞിട്ടുള്ളത്. ഇതുതന്നെയാണ് അതില്‍ ഇരിക്കുന്ന വിശേഷം. യേശു ചില സമയങ്ങളില്‍ യഹൂദന്മാരെ കണ്ട് ഒളിച്ചു കളഞ്ഞതുതന്നെയാണ് ഇതിലേക്കു ദൃഷ്ടാന്തവും.

(മത്തായി 16-അ. 27, 28 വാ.) മനുഷ്യപുത്രന്‍ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരുമായി വരും അപ്പോള്‍ അവന്‍ ഏവനും അവനവന്റെ പ്രവൃത്തിക്കു തക്ക പകരം നല്‍കും. മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നതു കാണുവോളം മരണത്തെ ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നില്‍ക്കുന്നവരില്‍ ഉണ്ട് എന്ന് യേശു പറഞ്ഞിരിക്കുന്നു.

ഇതെന്തെന്നാല്‍ ബൈബിളിന്‍പ്രകാരം 21890 സംവത്സരത്തിനു മുമ്പില്‍ യേശുക്രിസ്തു ഈ ലോകത്തില്‍ ഇരുന്നിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജനങ്ങളോട് നിങ്ങളില്‍ ചിലര്‍ ജീവനോടെ ഇരിക്കുമ്പോള്‍തന്നെ ലോകത്തിന്റെ അവസാനകാലം വരുമെന്നും അപ്പോള്‍ ന്യായവിചാരണം ചെയ്യപ്പെടുമെന്നും അതിനെ അവര്‍ കാണുമെന്നും അര്‍ത്ഥമാകുന്നു.

യേശു അപ്രകാരം പറഞ്ഞ സ്ഥിതിക്ക് അക്കാലത്തിരുന്നവരില്‍ ചിലര്‍ ഇപ്പോഴിരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ആയവര്‍ക്കു കുറഞ്ഞ പക്ഷം 1890 വയസ്സ് കാണും. അത്രത്തോളം വയോധികന്മാര്‍ ഇപ്പോഴില്ലാത്തതുകൊണ്ടും അവര്‍ മരിച്ച് ഏകദേശം 1790 സംവത്സരമായിരിക്കുമെന്നുള്ളതുകൊണ്ടും ലോകാവസാനവും ന്യായവിചാരണകാലവും ഇനിയും ആയിട്ടില്ലാത്തതുകൊണ്ടും യേശു വെറും നുണയാണ് പറഞ്ഞതെന്നുകൂടി നിശ്ചയിക്കാം.

യൂറോപ്പുഖണ്ഡത്തില്‍ ഈ വാക്യത്തെ സത്യമെന്നു വിശ്വസിച്ച് ക്രിസ്ത്യന്മാരില്‍ അനേകം പേര്‍ ക്രിസ്തു ജനിച്ച് 1000-ാം സംവത്സരത്തില്‍ ലോകാവസാനകാലം വന്നുപോയെന്ന് ഭയപ്പെട്ട് പത്രങ്ങളെഴുതി എങ്ങും പ്രസിദ്ധപ്പെടുത്തിവന്നതില്‍ ഏറെക്കുറെ ടി. ഖണ്ഡം മുഴുവനും അക്കാലത്ത് ഇതുതന്നെ ഒരു വലിയ ഘോഷമായിരുന്നു. ഇതിനെ കേട്ടവരെല്ലാം ബന്ധപ്പെട്ട പാതിരിമാരുടെ അടുക്കല്‍ചെന്ന് അഭയംവീണ് ശുശ്രൂഷ ചെയ്തുവന്നു. അക്കാലത്ത് സൈന്യത്തോടുകൂടി പോയിക്കൊണ്ടിരുന്ന ഒരാള്‍ സൂര്യഗ്രഹണമുണ്ടായതിനെക്കണ്ട് ‘ഓഹോ ലോകാവസാനം ആരംഭിച്ചുപോയി. അതുകൊണ്ടുതന്നെയാണ് സൂര്യന്‍ മറയുന്നത്. ഇനി ചെറുതുചെറുതായിട്ട് സമസ്തവും മറഞ്ഞുപോകും’ എന്നു നിശ്ചയിച്ച് ഏറ്റവും ഭയപ്പെട്ട് ആ മനുഷ്യനും സൈന്യവും അങ്ങോട്ടുമിങ്ങോട്ടും കണ്ട കണ്ട ദിക്കുകളിലേക്ക് ഓടി. ആ സമയത്ത് അനേക ജനങ്ങള്‍ അവരവരുടെ ബന്ധുക്കളെയും സ്വത്തുക്കളേയുമുപേക്ഷിച്ചിട്ട് പാലസ്തീനില്‍ ക്രിസ്തു വന്നു രക്ഷിക്കുമെന്നു വിശ്വസിച്ചുകൊണ്ട് അവിടേക്ക് ഓടിപ്പോയി. ആയിടയില്‍ സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉണ്ടായാല്‍ ലോകാവസാനം വന്നുപോയെന്നും ചൊല്ലി ദിക്കുവിട്ടോടി ഗുഹകളിലും മറ്റും ഒളിച്ചിരിക്ക വഴക്കമായിരുന്നു. ഭൂഗോളഖഗോളശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവില്ലാതിരുന്നതുകൊണ്ടും ക്രിസ്തുവിനെ ദൈവമെന്നു വിചാരിച്ച് അദ്ദേഹം പറഞ്ഞ മൊഴികളെ സത്യമെന്നു വിശ്വസിച്ചതുകൊണ്ടും ആകുന്നു ഈ അനര്‍ത്ഥം വന്നത്. അതെല്ലാം എന്തിനു പറയുന്നു! നാഗരികമുള്ള ഇക്കാലങ്ങളിലും ചില ക്രിസ്ത്യന്മാര്‍ 1881-ാം വര്‍ഷം ആ വാക്യത്തെ വിശ്വസിച്ച് ഭയപ്പെട്ടതിനെ എല്ലാവരും അറിഞ്ഞിരിപ്പാനിടയുണ്ടല്ലോ. ഇപ്പോഴും ചില ചെറിയ പത്രികകളില്‍ ക്രിസ്തു ഇതാ വരുന്നു! മേഘത്തിന്‍ നടുവേ വരുന്നു! കള്ളനേപ്പോലെ വരുന്നു! ഇതാ വന്നുപോയി! എന്നിങ്ങനെ എഴുതി ഭയപ്പെടുത്തുന്നുണ്ട്. വിശ്വസിപ്പാന്‍ ആരുമില്ലെങ്കിലും അവര്‍ അല്പവും ലജ്ജകൂടാതെ എഴുതുന്നതില്‍ നിന്നും പിന്മാറുന്നില്ല. അതുമിരിക്കട്ടെ, മേല്‍ക്കാണിച്ച ന്യായങ്ങളെക്കൊണ്ട് യേശുക്രിസ്തു ദൈവമല്ലെന്നും അദ്ദേഹം മുഖാന്തിരം മനുഷ്യര്‍ക്ക് ഇഹപരസുഖങ്ങള്‍ യാതൊന്നും സിദ്ധിപ്പാന്‍ ഇടയില്ല എന്നും നിശ്ചയമായിരിക്കുന്നു.

ഇനി ഈ വിഷയത്തെപ്പറ്റി യേശുവിന്റെ അഭിപ്രായം എങ്ങനെയാണെന്നുകൂടി ഒന്നു നോക്കിക്കളയാം.

(മത്തായി 7-അ. 21-വാ) എന്നോടു കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്നവന്‍ എല്ലാം സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല. സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ. ഇതിനാല്‍ താന്‍ ദൈവമല്ലെന്നും കര്‍ത്താവ് എന്നു പറയുന്ന ഒരുവനും സ്വര്‍ഗ്ഗത്തു എത്തുകയില്ലെന്നു യേശു തന്നെത്താനെ സമ്മതിച്ചുകൊണ്ടതായി തെളിയുന്നു.

ഒരുവന്‍ യേശുവിനെ നല്ലവനെന്നു പറഞ്ഞപ്പോള്‍ യേശു അവനോട് (മത്തായി 19-അ. 17-വാ.) എന്നെ നല്ലവനെന്നു പറയുന്നത് എന്ത്? ദൈവം ഒരുവനൊഴികെ നല്ലവന്‍ ഒരുത്തനും ഇല്ല. ഇതാ, ഇനി എന്തുവേണം? ഇതിലേക്ക് ഇത്രയും പോരെങ്കില്‍ ത്രൈകത്വത്തെക്കുറിച്ചു പറയുന്ന പ്രകരണങ്ങള്‍ കണ്ടുകൊള്‍ക. ഹെ! അങ്ങനെയല്ല, യേശുവിനെ നല്ലവനെന്നു വിളിച്ചവന്‍ യേശുവിനെ സാക്ഷാല്‍ ദൈവമെന്നുള്ള വിശ്വാസം കൂടാതെ ഇരുന്നതുകൊണ്ടും യേശു എല്ലാവരുടെയും ഉള്ളിലിരുപ്പിനേയും വരുവാന്‍പോകുന്നതിനേയും എല്ലാം അറിയുന്നവനാകകൊണ്ടും അവന്റെ അവിശ്വാസവിളിയെ താന്‍ കൈക്കൊള്ളാതെ നിഷേധിച്ചതാകുന്നു എങ്കില്‍, ഈ സമാധാനത്തിനു വാക്യപ്രമാണമേ ഇല്ല. ഒരുവേള ഉണ്ടെന്നു നിരൂപിച്ചുകൊണ്ടാലും യേശുവിന് അന്യഹൃദയവിചാരത്തെക്കുറിച്ച് അറിഞ്ഞുകൂടെന്നുള്ളത് നിശ്ചയമാണ്. എന്തെന്നാല്‍ പണവും വാങ്ങിച്ചുകൊണ്ട് യേശുവിനെ കൊല്ലുന്നതിലേക്ക് കാണിച്ചുകൊടുത്തവനായ യൂദാവിന്റെ അവിശ്വാസത്തെ അറിഞ്ഞുകൊള്ളാതെ അവനെ കൂട്ടത്തില്‍ ഒരുവനാക്കി വച്ചുകൊള്ളുകയും അവന്റെ ചതിവിനെ അറിഞ്ഞ തല്‍ക്ഷണംതന്നെ മനസ്സെരിഞ്ഞ് പെട്ടെന്ന് അവനെ ശപിക്കയും ചെയ്തതുകൊണ്ടത്രെ. ഇനിയും അനേകമുണ്ട്. അവിടവിടെ കണ്ടുകൊള്ളാം.

ഇനിയും യേശുനാഥന്‍ പലപ്രകാരത്തിലും അത്ഭുതങ്ങളെ ചെയ്തിട്ടുള്ളതുകൊണ്ട് ദൈവം എന്നു വിചാരിക്കാമല്ലോ. എങ്കില്‍ യേശുവിനാല്‍ ചെയ്യപ്പെട്ട അത്ഭുതങ്ങള്‍ എന്തെല്ലാമാണെന്നും അതുകളെ യേശു ചെയ്തു എന്നു പറയുന്നതു സത്യംതന്നെയോ, എന്നും ആലോചിച്ചുനോക്കാം.

യേശു പിശാചിനെ ജയിച്ചു ഓടിച്ചു. പിശാച് എന്നുള്ളത് എന്താണ്? അത് ആരാല്‍ സൃഷ്ടിക്കപ്പെട്ടത്? എന്നറിയുന്നതിലേക്ക് ബൈബിളിനോട് അന്വേഷിച്ചാല്‍ ആയത് ഈ വിഷയത്തെപ്പറ്റി ഒന്നും പറയാതെ മൗനവ്രതം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ബൈബിള്‍ വ്യാഖ്യാതാക്കന്മാരും മറ്റുള്ള ക്രിസ്ത്യന്മാരും ലോകസൃഷ്ടിസമയത്ത് ദൈവം അനേകായിരം ദേവദൂതന്മാരേയും സൃഷ്ടിച്ചു എന്നും അവര്‍ ദൈവത്തിന് കീഴടങ്ങായ്കയാല്‍ ദൈവം ശപിച്ചു എന്നും അങ്ങനെ ശപിക്കപ്പെട്ടവനാകുന്നു പിശാചെന്നും പറയുന്നു. ബൈബിളില്‍ അരിച്ചെടുത്താലും കടുകളവും അകപ്പെടാത്ത ടി. വിഷയം വ്യാഖ്യാതാക്കന്മാര്‍ക്കും മറ്റുള്ള ക്രിസ്ത്യന്മാര്‍ക്കും എങ്ങനെ അറിവുകിട്ടിയോ? ആവോ! ഹോ! ഹോ! ദേവദൂതന്‍ യോസഫിനു സ്വപ്നത്തില്‍ വന്ന് പറഞ്ഞതുപോലെ ഇവരോടും വന്ന് പറഞ്ഞതായിരിക്കാം. ഒരുവേള ആ പിശാചിന്റെ കഥ സത്യമെന്നുവച്ചുകൊണ്ടാലും യേശു ദൈവമാവുകയില്ല നിശ്ചയം.

എങ്ങനെ എന്നാല്‍ പിശാച് ഉന്നതസ്ഥാനത്തില്‍നിന്നും താണസ്ഥിതിയില്‍ വന്നത് ആരാല്‍? ദൈവത്തിനാലല്ലയോ? യേശു ദൈവമാണെന്നു വരികില്‍ അടുക്കല്‍ പിശാച് വരുമോ? കണ്ട ഉടനെ ഓട്ടം പിടിക്കുകയോ കാല്‍ക്കല്‍ വന്ന് നമസ്‌ക്കരിക്കയോ ചെയ്യുമായിരുന്നല്ലോ? മാടന്‍, കാളി, അയ്യനാര്‍, ശങ്കിലിഭൂതത്താന്‍ മുതലായ ചെറിയ ദേവതകളുടെ സന്നിധിമുമ്പാകെതന്നെ പിശാച് ഉപദ്രവമുള്ളവര്‍ ചെന്നാല്‍ ‘അയ്യോ! ഞാന്‍ പൊയ്‌ക്കൊള്ളാമേ! ഇതാ പോകുന്നേ! എന്ന് നിലവിളിച്ചുകൊണ്ട് ബാധിക്കപ്പെട്ടവനെ വിട്ടും കളഞ്ഞ് പായുന്ന അടയാളവും കാണിച്ച് നെടുംകമ്പിനീട്ടുന്നല്ലോ. അതുപോയിട്ട് ഈ യേശുനാഥനെ വന്നുപിടിക്കുന്നതിലേക്ക് പിശാച് അല്‍പം സംശയിക്കപോലും ചെയ്തില്ലെന്നതിലേക്ക് പ്രമാണം ഇതാ നോക്കുവിന്‍.

(മത്തായി 4-അ. 1-4 വാ. ലൂക്കോസ് 4-അ. 1 മുതല്‍ 13 വരെ വാ.) ക്രിസ്തുവിനെ പിശാചുപിടിച്ചെന്നും കുറ്റം ചെയ്‌വാന്‍ നിശ്ചയിച്ചെന്നും പട്ടിണി ഇട്ടെന്നും കാട് നാട് മുതലായ പലേ സ്ഥലങ്ങളിലും കൊണ്ടുനടന്നു എന്നും ഉയര്‍ന്ന പര്‍വ്വതത്തില്‍ കരേറ്റി എന്നും, തന്നെ വന്ദിപ്പാന്‍ പറഞ്ഞു എന്നും കാണുന്നതുകൊണ്ട് യേശുവിനു പിശാചിനെ തന്റെ അടുക്കല്‍ വരാതെയാക്കുവാനോ വന്നുപിടിച്ചതിന്റെ ശേഷം തന്നെ ഉപദ്രവിക്കാത്തവിധത്തില്‍ അടക്കി നിറുത്തുവാനോ തല്‍ ക്ഷണം മാറ്റി ദൂരത്തുകളയുന്നതിനോ ഒന്നിനും തന്നെ ശക്തിയില്ലെന്നുള്ളതു നിശ്ചയമാകുന്നു.

അങ്ങനെയല്ലാ, (മത്തായി 4 അ. 1-വാ.) യേശുനാഥന്‍ യോഹന്നാനില്‍ നിന്നു സ്‌നാനം ഏറ്റ ഉടനെ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടവനായി ആത്മാവിനാല്‍ മരുഭൂമിയിലേക്കു മേല്‍പോട്ടു നടത്തപ്പെട്ടു. എന്നു പറഞ്ഞിരിക്കകൊണ്ട് ആത്മാവിന്റെ അനുവാദപ്രകാരം പരീക്ഷിപ്പാനായിട്ടാണ് യേശുവിനെ പിശാചുപിടിച്ചത്. അല്ലാതെ പിശാചിനു തോന്നിയതുപോലെ അക്രമമായിട്ടു വന്നു പിടിച്ചതല്ല എങ്കില്‍ ഈ വിഷയത്തെക്കുറിച്ച് അല്പം പര്യാലോചിക്കാം. ആത്മാവ് യേശുവിനെ വനാന്തരത്തില്‍ കൊണ്ടുചെന്ന് പിശാചിനാല്‍ പരീക്ഷിക്കപ്പെടത്തക്കവണ്ണം ആക്കിയത് എന്തിനായിട്ട്? യേശു പരീക്ഷകളില്‍ ജയിച്ച് പിശാചിന്റെ പക്കല്‍നിന്ന് ഇദ്ദേഹം ദൈവപുത്രന്‍തന്നെയാണ് എന്നു യോഗ്യതാപത്രം (സര്‍ട്ടിഫിക്കറ്റ്) സമ്പാദിച്ചുകൊണ്ടാല്‍ ലോകര് അപ്രകാരം വിശ്വസിച്ചുകൊള്ളുമെന്ന് ആത്മാവ് നിരൂപിച്ചായിരിക്കുമോ? പിതാവ്, പവിത്രാത്മാവ്, പുത്രന്‍ ഇവര്‍ മൂന്നുപേരും ത്രൈകത്വപ്രകാരം ഒരുത്തനല്ലോ ആകുന്നത്. ആ സ്ഥിതിക്ക് പുത്രന്‍ പവിത്രാത്മാവില്‍നിന്നും പവിത്രാത്മാവ് പിതാവില്‍ (ദൈവത്തില്‍ അതായത് യഹോവായില്‍) നിന്നും വേറെയല്ലയെന്നും വരുമല്ലോ. പുത്രന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടതുകൊണ്ട് പവിത്രാത്മാവും പിതാവും കൂടി പരീക്ഷിക്കപ്പെട്ടവരായിത്തന്നെ ഭവിച്ചു.

ഇനിയും ദൈവംതന്നെ അല്ലെങ്കില്‍ തന്റെ അംശമായ യേശുവിനെ ലോകര്‍ അംഗീകരിക്കത്തക്കവണ്ണം പിശാചിന്റെ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചു വിചാരിച്ചാല്‍ ആ ദൈവം ഒരുവേള പിശാചിനു തന്നെ (അല്ലെങ്കില്‍ തന്റെ അംശമായ യേശുവിനെ)ക്കാളും ശക്തി ഉണ്ടായിരിക്കുമോ എന്നു സംശയമുള്ളവനായും പിശാചിനു തന്നോളം (അല്ലെങ്കില്‍ അംശമായ യേശുവിനോളം) ശക്തി ഇല്ലെന്നുള്ള നിശ്ചയം ഇല്ലാത്തവനായും ജീവകോടികള്‍ യേശുവിനെ വിശ്വസിക്കുന്നതിലേക്ക് ഇതുതന്നെ നല്ല മാര്‍ഗ്ഗമെന്നു നിരൂപിച്ചും ഇരുന്നിരിക്കുമെന്ന് അനുമാനിക്കുന്നതിനേ വഴി കാണുന്നുള്ളു. ഹാ! ഹാ! അദ്ദേഹത്തിന്റെ സര്‍വ്വജ്ഞത്വമോ അദ്ദേഹം ദൈവത്തിന്റെ ഒരംശമായിരിക്കുന്ന വിധമോ അദ്ദേഹം ലോകത്തിന്റെ രക്ഷാമാര്‍ഗ്ഗത്തെ കണ്ടുപിടിച്ച് നിയമിച്ച യോഗ്യതയോ? അമ്മമ്മാ! ഇതുകളെല്ലാം ഏറ്റവും അതിശയിക്കത്തക്കവകളായിത്തന്നെ ഇരിക്കുന്നു. ആകട്ടെ ഇനി യേശു പിശാചിന്റെ പരീക്ഷകളില്‍ ജയിച്ചോ എന്നും പരീക്ഷകള്‍തന്നെ എന്തെല്ലാമായിരുന്നു എന്നും നോക്കാം. പിശാച് യേശുവിന് വിശപ്പുണ്ടെന്നു കണ്ടിട്ട് അല്പവും കൂസല്‍ കൂടാതെ നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകളോട് അപ്പമാകാന്‍ ചൊല്ലുക എന്നു പറഞ്ഞു. എന്നിട്ടോ, യേശു അപ്രകാരം ചെയ്തില്ലാ. ഭേഷ്! ബലെ! ഇതാണോ ജയം? യേശു പിന്നെയെന്തു ചെയ്തു? മനുഷ്യന്‍ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത്. ദൈവവായൂടെ വരുന്ന സകല വചനത്താലത്രെ എന്ന് പറകമാത്രമേ ചെയ്തുള്ളു. ഹാ! ഹാ! ഈ അസംബന്ധം പറഞ്ഞതും കല്ലുകളെ അപ്പമാക്കാതെ ഇരുന്നതും എന്തുകൊണ്ട്? ‘യേശു 40 ദിവസം ഉപവസിച്ചതിന്റെ ശേഷം വിശന്നു’ എന്ന് മത്തായിതന്നെ പറഞ്ഞിരിക്കകൊണ്ട് വിശപ്പില്ലാഞ്ഞിട്ടായിരുന്നു എന്ന് നിശ്ചയിപ്പാനും പാടില്ല. വിശപ്പിനെ ജയിച്ചിരുന്നു. അതുകൊണ്ടാണ് എങ്കില്‍ ഭക്ഷണത്തിന് ഒന്നും ഇല്ലാതിരുന്ന ആ സമയം നോക്കി വിശപ്പ് പ്രതികൂലമായിട്ടു വരുന്നത് എന്തുകൊണ്ട്? വന്നാലും യേശു ഉത്തരം പറഞ്ഞതുപോലെ ദൈവവായൂടെ വരുന്ന സകല വചനങ്ങളെക്കൊണ്ട് അതിനെ തടുത്തുകളയാന്‍ കഴിയുമായിരുന്നു എങ്കില്‍, തന്നത്താന്‍ മറന്ന് അത്തിമരത്തിനെ ശപിക്കത്തക്കവണ്ണം ഉണ്ടായ കോപത്തിന് കാരണമായിട്ടു വന്ന വിശപ്പിനെ തടുക്കുന്നതിലേക്ക് ഈ 3വചനഭേഷജത്തെ അന്നു പ്രയോഗിച്ചുനോക്കാതെ ഇരുന്നത് എന്തുകൊണ്ട്? പ്രയോഗിച്ചിട്ടും ഫലിച്ചില്ലാ എങ്കില്‍ യേശു ഉത്തരം പറഞ്ഞതായി പറയുന്നത് (മത്തായി 4-അ. 4-വാ.) ശുദ്ധമേ നുണതന്നെയാണ്. ആകയാല്‍ യേശുവിനു വിശപ്പില്ലാഞ്ഞിട്ടും വിശപ്പിനെ അടക്കുവാന്‍ കഴിയുമായിരുന്നിട്ടും വേണ്ടെന്നുതോന്നീട്ടും അല്ല കല്ലിനെ അപ്പമാക്കാഞ്ഞത്. ദിവ്യശക്തി എന്നു വേണ്ട, ഒരു ജാലശക്തി പോലും ഇല്ലാഞ്ഞിട്ടുതന്നെയാണ്. ‘ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാട്ടും’ എന്ന പഴഞ്ചൊല്ലുപോലെയത്രെ യേശുവിന്റെ ചിലപ്പോഴുള്ള വാക്കുകള്‍. പിന്നെ എന്തായിരുന്നു പരീക്ഷ? പിശാച് യേശുവിനെ എടുത്തുകൊണ്ടു ചെന്നു ദേവാലയത്തിലെ മാളികമുകളില്‍ വച്ചും കൊണ്ടു താഴത്തുചാടുക, പാടുകേട് ഒന്നും വരാതെ ദൈവദൂതന്‍ വന്നു താങ്ങിക്കൊള്ളുമെന്നു പറഞ്ഞു. എന്നിട്ടോ? അപ്രകാരവും ചെയ്തില്ല. ഓഹോ! ഇവിടെ ഒന്നിനൊന്നു നല്ല ജയമായിട്ടുതന്നെയാണ് കാണുന്നത്. എങ്കിലും യേശു മുമ്പില്‍ പറഞ്ഞതുപോലെ ഇതിലേക്കും ഉത്തരമായിട്ടു വല്ലതും പറഞ്ഞിട്ടുണ്ടോ? ഉണ്ട്-ഉണ്ട്. നിന്റെ കര്‍ത്താവായ ദൈവത്തെ പരീക്ഷിക്കരുതെന്നുംകൂടി എഴുതിയിരിക്കുന്നില്ലയോ എന്നായിരുന്നു പറഞ്ഞത്. ഇത് എന്തൊരു അസംബന്ധം! പിശാച് പറഞ്ഞപ്രകാരം ചാടാതെയിരുന്നത് എന്തുകൊണ്ട്? യേശു ക്ഷമയുള്ളവനാകയാല്‍ അങ്ങനെ ചെയ്യാതെ ഇരുന്നതാണ് എങ്കില്‍, ഇത്ര ക്ഷമയുള്ള പുണ്യവാളന്‍ അന്യായമായിട്ട് ചില സമയങ്ങളില്‍ ചിലരെ ശപിക്കുകയും ക്രൂരവാക്ക് പറയുകയും ചെയ്തിട്ടുണ്ടല്ലോ. അതെന്തുകൊണ്ട്? അതിനാല്‍ ക്ഷമകൊണ്ടല്ല ഭയപ്പെട്ടിട്ടത്രെ ചാടാഞ്ഞത്. അല്ലാതെയും പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് ജയിക്കാനും ആത്മാവിന്റെ നിയോഗപ്രകാരവും തന്നെയാണ് യേശു പിശാചിന്റെ കയ്യില്‍ അകപ്പെട്ടത് എന്നുള്ള സമാധാനം അസത്യമല്ലെന്നു വരികില്‍ നിശ്ചയമായിട്ടും പരീക്ഷിപ്പാനുള്ള കടമ പിശാചിന്റെ മേലും ആ സമയത്തു പിന്‍വാങ്ങാതെ എതിര്‍ത്തുനിന്ന് ആ പരീക്ഷകളില്‍ ഒക്കെ ജയിക്കേണ്ട കടമ യേശുവിന്റെമേലും ആകുന്നു. ആ സ്ഥിതിക്ക് പിശാച് പരീക്ഷയ്ക്കുവേണ്ടി പറഞ്ഞതെല്ലാം നടത്തി ജയവീരനായിക്കൊള്ളാതെ 4ചോമാരിയായി (നിസ്സംഗനായി) ഇരുന്നുകളഞ്ഞതും ആ സമയത്ത് ആവശ്യമില്ലാത്തതായ ചില വാക്കുകളെ പറഞ്ഞതും അല്ലയോ, തന്നെ അയച്ച ആത്മാവിന്റെയും ദൈവത്തിന്റെയും അഭിപ്രായത്തിനും താന്‍ ഏറ്റുകൊണ്ടുവന്ന കാര്യത്തിനും നേരെ വിരുദ്ധമായിട്ടുളളത്?

അതും ഇരിക്കട്ടെ. ഇനി യേശു ദൈവത്തിന്റെ ഒരു കൃപയുള്ളവനെന്നു വരികിലും നിശ്ചയമായിട്ട് ദേവദൂതന്‍ വന്ന് രക്ഷിക്കുമെന്ന് ധൈര്യപ്പെട്ടു താഴത്തു ചാടിക്കളയരുതാഞ്ഞോ? അല്ലാത്തപക്ഷം തന്റെ മഹിമകൊണ്ട് ആ പിശാചിനെ താഴത്തു തള്ളിക്കളകയെങ്കിലും തന്റെ സ്വരൂപത്തെ താഴത്തു ചാടിയതുപോലെ തോന്നിപ്പിക്ക എങ്കിലും ചെയ്യരുതാഞ്ഞോ? ഇതുകളില്‍ ഒന്നിനെയും ചെയ്തതായി കാണുന്നില്ലല്ലോ.

പിന്നെയും യേശുവിനെ പമ്പരംപോലെ കറക്കി എടുത്ത് ഒരു വലിയ മലയുടെ മുകളില്‍ കൊണ്ടുചെന്നു സകല രാജ്യങ്ങളെയും കാണിക്കുകയും തന്റെ പാദങ്ങളില്‍ നമസ്‌കരിച്ചാല്‍ ഇതുകളെല്ലാം നിനക്കു തരാമെന്നു പറയുകയും ചെയ്തു. യേശു കിടന്ന് ‘ഭയപ്പെട്ടു’ കുടുങ്ങി വിലപിച്ച് ഭ്രാന്തുപറക മാത്രമേ അപ്പോഴും ചെയ്തിട്ടുള്ളു. പിന്നെ ഭയംകൊണ്ട് എന്തെല്ലാം ഗോഷ്ടികള്‍ പിശാചിന്റെ മുമ്പാകെ കാണിച്ചിരിക്കുമെന്ന് അവര്‍ക്കു രണ്ടുപേര്‍ക്കും തന്നെ അറിയാം. അതും ഇരിക്കട്ടെ. പിശാചിനെ ജയിക്കയും ശിക്ഷിക്കയും ചെയ്തു എങ്കില്‍ ജയവീരനെന്നും ലോകരക്ഷകനെന്നും വിശ്വസിച്ചുകൊള്ളാമായിരുന്നു. ഇവിടെ വാസ്തവമായിട്ടു പറയണമെങ്കില്‍ യേശു പിശാചിനെ ജയിക്കയല്ല ഉണ്ടായത്. പിശാച് യേശുവിനെ ജയിക്കയായിരുന്നു. ആകയാല്‍ പിതാവ്, പവിത്രാത്മാവ്, പുത്രന്‍ ഈ മൂന്നുപേരും പരീക്ഷകനായ പിശാചിനേക്കാള്‍ ശക്തി കുറഞ്ഞവരാണെന്നു നല്ലതിന്‍വണ്ണം തെളിയുന്നു. ഇങ്ങനെ പിശാചിനോടു തോറ്റവന്‍ ദൈവമാണുപോലും. അതെ! അതെ! ഇദ്ദേഹം നല്ല സമര്‍ത്ഥന്‍തന്നെ. ഇദ്ദേഹം പിശാചിനെ ജയിച്ച ജയമേ ജയം! ഇദ്ദേഹം മലയില്‍നിന്നു ചാടിയ ചാട്ടമേ ചാട്ടം! ഇദ്ദേഹം കല്ലിനെ അപ്പമാക്കിയ മിടുക്കേ മിടുക്ക്! അടെ അപ്പാ! എന്ത് അത്ഭുതം! അയ്യോ! തന്റെ വാക്കുകളെ കേള്‍ക്കാത്ത യേശുവിനെ അപജയപ്പെടുത്താതെ പാവമെന്നും ചൊല്ലി വിട്ടുകളഞ്ഞ പിശാചല്ലയോ യഹോവയെക്കാളും കൃപയുള്ളവന്‍? ഒരുത്തനെ പിടിച്ചിരുന്ന അനേകം പിശാചുക്കള്‍ ക്രിസ്തുവിനോട് ഒരായിരം പന്നികളെ ഭക്ഷണത്തിനായിട്ടു ചോദിക്കയും ക്രിസ്തു അക്രമമായിട്ട് അപ്രകാരം കൊടുക്കുകയും, പിശാചുക്കള്‍ ആ പന്നികളെ സമുദ്രത്തില്‍ മുക്കിക്കൊല്ലുകയും ചെയ്തു. ആ പന്നികളുടെ ഉടയക്കാരന് എത്രയോ നഷ്ടം! നോക്കുവിന്‍! ഇതും യേശുവിന്റെ ദേവത്വത്തിന് ഒരു ദൃഷ്ടാന്തമാണു പോലും.

ഒരിക്കല്‍ യേശുവിന് വിശന്നുബുദ്ധിമുട്ടിയപ്പോള്‍ ആയതിന് അറിഞ്ഞ് പഴം കൊടുക്കാത്തതുകൊണ്ട് അത്തിവൃക്ഷത്തെ ശപിച്ച് ഉണക്കിക്കളഞ്ഞു. ഹോ! ഇത് വലിയ അത്ഭുതംതന്നെ. പഴമില്ലാത്ത കാലത്ത് എങ്ങനെയാണ് കൊടുക്കുന്നത്? ഒരുവേള പഴം ഉള്ള സമയംതന്നെ ആയിരുന്നാലും അന്യന്മാര്‍ ആവശ്യംപോലെ പറിച്ചുകൊള്ളുക അല്ലാതെ അതിനെ അറിഞ്ഞുതരുന്നതിലേക്കു മരത്തിനു കഴിയുമോ? അല്ലാതെയും മരങ്ങള്‍ വളര്‍ന്ന് അതാതുകാലങ്ങളില്‍ പൂക്കുന്നതും കായ്ക്കുന്നതും പഴുക്കുന്നതും എല്ലാം ദൈവനിയമംപോലെ അല്ലയോ? അദ്ദേഹം ദൈവമെന്നു വരികില്‍ പഴം കൊടുക്കാത്തതിനു കാരണം മറ്റാരുമല്ലല്ലോ. ആയതുകൊണ്ട് യേശു തന്നെത്തന്നെ ശപിച്ചുകൊള്ളുകയല്ലാതെ ഒരു ദോഷത്തിനും കാരണമാകാത്ത ആ വൃക്ഷത്തെ ശപിച്ചത് എന്തിന്? എങ്കിലും അമ്പമ്പോ! അത്ര വലിയ വിശപ്പോ? ആ വിശപ്പിനെ അടക്കുവാന്‍ കഴിയാത്തവനാണോ താല്പതു ദിവസംവരെ ഉപവസിച്ചത്? ഇതു ശുദ്ധമേ നുണതന്നെ. വിശപ്പിനെ അടക്കുവാന്‍ അദ്ദേഹത്തിനു ശക്തിയുണ്ട് എങ്കിലും, തന്റെ മഹിമയെ ശിഷ്യന്മാര്‍ക്കു കാണിക്കുന്നതിലേക്കു വേണ്ടിയായിരുന്നു ശപിച്ചത് എങ്കില്‍, പഴം കൊടുക്കാത്ത വൃക്ഷത്തിനെക്കൊണ്ട് അപ്പോള്‍ത്തന്നെ കൊടുപ്പിക്കേണ്ടതായിരുന്നു. അതാണ് അധികം മഹിമ. എന്തെന്നാല്‍ തല്‍ക്കാലം വിശപ്പ് അടങ്ങി തൃപ്തിപ്പെടുകയും ശിഷ്യന്മാര്‍ വിശ്വസിക്കുകയും ചെയ്യുമായിരുന്നല്ലോ. വേണമെന്നുള്ളത് ഒന്നും ചെയ്യുന്നതിലേക്ക് യേശുവിന് അറിഞ്ഞുകൂടാ. ഇദ്ദേഹം ആ സ്ഥിതിക്ക് ഒരുവേള നാല്പതു ജിവസം ഉപവസിച്ചു എന്നുവരികിലും ആയതു തന്റെ മനസ്സോടുകൂടിയല്ലാ. പിന്നെയോ ഒരുത്തരും ഒന്നും കൊണ്ടുചെന്നുകൊടുക്കാതെയും തനിക്കുപോയി അന്വേഷിക്കുന്നതിന് പിശാച് വിട്ടയയ്ക്കാതെയും ഇരുന്നതുകൊണ്ട് കരുകരുത്ത പട്ടിണിയില്‍ അകപ്പെട്ടുപോയതാകുന്നു.

ഇനി യേശു വെള്ളത്തില്‍ നടന്നു എന്നു പറയുന്നത് പക്ഷേ, സത്യംതന്നെ ആയിരുന്നാലും, ആയത് ഒരു അതിശയമല്ല. ഇക്കാലത്ത് സാധാരണ മനുഷ്യര്‍ക്കു ചെയ്യത്തക്കതായ ജലസ്തംഭമെന്നു പറയപ്പെടുന്ന ഒരു വിദ്യയാകുന്നു.

ഇനി ജാലവിദ്യക്കാരും വൈദ്യന്മാരും മെസ്മറിസക്കാരും ഇക്കാലങ്ങളില്‍ ചെയ്യുന്നതായ ചില ചെറിയ വിശേഷങ്ങള്‍പോലെ യേശുവും ചെയ്തതായിട്ടു കാണുന്നുണ്ട്. അവകള്‍ നിസ്സാരങ്ങളാകയാല്‍ ഇവിടെ വിവരിക്കുന്നില്ല.

യേശു മരിച്ചവരെ ജീവിപ്പിച്ചതുകൊണ്ട് അദ്ദേഹത്തിനെ ദൈവമെന്നു പറയാം. എങ്കില്‍ ക്രിസ്തു മരിച്ചവരുടെ ഉയിര്‍പ്പില്‍ മുമ്പനായി എന്ന് (അപ്പോസ്തലര്‍ നടപ്പുകള്‍ 26.അ. 23-വാ) അതുപോലെതന്നെ (വെളിപ്പാടു 1-അ. 5-വാ) പറകയാല്‍, യേശു മറ്റൊരുത്തരെയും ജീവിപ്പിച്ചിട്ടില്ലെന്നു നിശ്ചയമാകുന്നു. എങ്ങനെ എന്നാല്‍ ഇദ്ദേഹം വേറെ ഒരുത്തനെ ജീവിപ്പിച്ചിട്ടുള്ള സ്ഥിതിക്ക് ഇദ്ദേഹത്തിനാല്‍ ജീവിപ്പിക്കപ്പെട്ടവന്‍ മുമ്പന്‍ എന്നും ഇദ്ദേഹം പിമ്പന്‍ എന്നും വരുവാനേ പാടൊള്ളു. എന്തെന്നാല്‍ യേശു ഉയിര്‍ത്തതിന്റെ ശേഷം മറ്റൊരുത്തരെ ജീവിപ്പിച്ചു എന്നു പറയുന്നതിലേക്ക് ബൈബിള്‍ തീരെ സമ്മതിക്കാത്തതിലത്രേ. യേശു ജീവിച്ചവരില്‍ ഒന്നാമന്‍ എന്നല്ലാതെ ജീവിപ്പിക്കപ്പെട്ടവരില്‍ ഒന്നാമനെന്നും പറഞ്ഞില്ലല്ലോ. എന്നാല്‍,

ഏവന്‍ യേശുവിനാല്‍ ജീവിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്നോ ആ അവന്‍ യേശുവിനാല്‍ ജീവിപ്പിക്കപ്പെട്ടവനായാലും താനേ ജീവിച്ചവന്‍കൂടിയാകുന്നു. ഇന്നലെ രാത്രി ഇടിവെട്ടി. അതുകേട്ട് ഞാന്‍ എഴുന്നേറ്റു എന്ന് ഒരുവന്‍ പറയുമ്പോള്‍ ശബ്ദം ഹേതുവായിട്ടെങ്കിലും ഞാന്‍ എഴുന്നേറ്റു എന്നു പറയുന്നതുപോലെ യേശുവിനാല്‍ ജീവിപ്പിക്കപ്പെട്ടവന്‍ താനേ ജീവിച്ചവനും ആകുന്നു.

ഇനി യേശു അന്യന്മാരാല്‍ ജീവിപ്പിക്കപ്പെടാതെ താനേ ജീവിച്ചവന്‍തന്നെ ആണോ? അല്ലല്ല. അദ്ദേഹവും ജീവിപ്പിക്കപ്പെട്ടവന്‍തന്നെ എന്ന് (റോമര്‍ അ-15, 24-വാ.) ദൈവം ക്രിസ്തുവിനെ മരിച്ചവരില്‍ നിന്നും എഴുപ്പി എന്നു (കൊരിന്തി. 15 അ. 12 മുതല്‍ 15 വരെ വാ.) യേശു ഉയിര്‍ത്ത് എഴുന്നു എന്ന്, കാരണം കൂടാതെ പറഞ്ഞുംവച്ച് തല്‍ക്ഷണംതന്നെ ദൈവത്താല്‍ എഴുന്നേല്‍പ്പിക്കപ്പെട്ടു എന്ന് കാരണത്തോടുകൂടി പറഞ്ഞിരിക്കുന്നു.

റോമാ. (4-അ. 24-വാ) യേശുവിനെ ജീവനോടെ എഴുപ്പിയവനെ വിശ്വസിക്ക എന്നും (അപ്പോസ്തലര്‍ നടപ്പ് 3-അ. 5-വാ.) ദൈവം ക്രിസ്തുവിനെ മരിച്ചവരില്‍നിന്നും എഴുപ്പി എന്നും (കൊരിന്തി. 15-അ. 12 മുതല്‍ 15 വരെ വാ.) യേശു ഉയര്‍ത്ത് എഴുന്നുവന്നു എന്ന് കാരണംകൂടാതെ പറഞ്ഞുവച്ച് തല്‍ക്ഷണംതന്നെ ദൈവത്താല്‍ എഴുന്നേല്‍പ്പിക്കപ്പെട്ടു എന്നു കാരണത്തോടുകൂടി പറഞ്ഞിരിക്കുന്നു. (റോമാ. 10-അ. 8, 10 വാക്യം) ദൈവം ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് എഴുന്നേല്‍പ്പിച്ചു എന്നു നിന്റെ ഹൃദയത്തോടെ വിശ്വസിച്ചാല്‍ നീ രക്ഷപെടുമെന്നു പരിഷ്‌കാരമായി പറയുന്നു. ആകയാല്‍ യേശു മരിച്ചുയര്‍ത്തവരില്‍ ഒന്നാമനെന്ന് പ്രമാണവാക്യം ശരിയാണെന്നു വരികില്‍ മരിച്ചവരെ ജീവിപ്പിച്ചു എന്നത് അബദ്ധംതന്നെ.

ഇനി യേശു ജനങ്ങളുടെ സകല പാപങ്ങള്‍ക്കും ബലിയായിട്ട് മരിച്ചതുകൊണ്ട് ദൈവം എന്നു പറയാം എങ്കില്‍,

ഏതു ദൈവത്തിന് ആരാണ് യേശുവിനെ ബലിയായിട്ടു കൊടുത്തത്? കുറ്റം ചെയ്ത യേശുവിനെ യഹൂദന്മാര്‍ പിടിച്ചു കൊന്നുകളഞ്ഞു. അല്ലാതെ ഒരിക്കലും ബലിയായതല്ല. അദ്ദേഹം കുറ്റക്കാരനല്ലാഞ്ഞു എങ്കില്‍ യഹൂദന്മാര്‍ കൊല്ലുകയും ഇല്ലായിരുന്നല്ലോ. അപ്പോള്‍ ബലിയും ഇല്ലല്ലോ.

അതുമല്ലാ പാപബലിയായിട്ടു മരിക്കുന്നതിലേക്കു മനസ്സോടുകൂടി അവതരിച്ചവനാണെങ്കില്‍ താന്‍ നേരെ യഹൂദന്മാരുടെ ഇടയില്‍ പരസ്യമാക്കാതെ ഗൂഢമായിട്ടു സഞ്ചരിച്ചതെന്തിന്? ഗൂഢമായിട്ടല്ലായിരുന്നു എങ്കില്‍ (യോഹന്നാന്‍ 11-അ. 57-വാ.) മഹാപുരോഹിതരും പരീസരും യേശു ഇരിക്കുന്ന സ്ഥലത്തെ ആരെങ്കിലും അറിഞ്ഞാല്‍ തെര്യപ്പെടുത്തണമെന്ന് ഉത്തരവുകൊടുത്ത് അന്വേഷിപ്പിക്കുകയും ചെയ്തല്ലോ. എന്നിട്ടും കാണാതെ ഇരുന്നത് എന്തുകൊണ്ട്? അതിനാല്‍ ജനങ്ങളുടെ ഇടയില്‍ ഗൂഢമായിട്ടുതന്നെയാണ് സഞ്ചരിച്ചിരുന്നതെന്നു നിശ്ചയം. എന്നിട്ടും ഭയം മുഴുത്തുതകൊണ്ട് സമാധാനമില്ലാതെ അവിടം വിട്ട് വേറെ സ്ഥലത്ത് ഒളിച്ചുതാമസിക്കുകയും ചെയ്തല്ലോ. അത് എന്തിനായിട്ട്? അതങ്ങനെ വൃഥാ പൊയ്‌പോയെന്നല്ലാതെ ഭയപ്പെട്ടും ഒളിച്ചും അല്ലാ എങ്കില്‍ (യോഹന്നാന്‍ 11-അ. 53, 54 വാ.) അന്നു മുതല്‍ അവര്‍ യേശുവിനെ കൊല്ലുവാന്‍ ആലോചന ചെയ്തുകൊണ്ട് വന്നതിനാല്‍ യേശു പ്രസിദ്ധമായിട്ട് യഹൂദന്മാരുടെ ഇടയില്‍ സഞ്ചരിക്കാതെ അവിടംവിട്ടു മരുഭൂമിക്കരുകില്‍ എപ്രായിം എന്ന നഗരത്തിലേക്ക് പിന്‍വാങ്ങി. അവിടെ ശിഷ്യന്മാരുമായി പാര്‍ത്തു എന്നും (യോഹന്നാന്‍ 8-അ. 58, 59 വാ.) യഹൂദന്മാര്‍ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ ഒളിച്ചുപൊയ്ക്കളഞ്ഞെന്നും മലയുടെ വക്കില്‍ കൊണ്ടുചെന്ന് തല കീഴായി താഴത്തു തള്ളുന്നതിനു യഹൂദന്മാര്‍ ഭാവിച്ചപ്പോള്‍ ഒളിച്ചോടി എന്ന് എഴുതിയിരിക്കുന്നത് എന്തുകൊണ്ട്? അതു മറ്റുള്ള രക്തസാക്ഷികളെപ്പോലെ വേഗത്തിലോ ചില ആളുകള്‍ മാത്രം അറികയോ കഷ്ടപ്പെട്ടാല്‍ പോരാ തങ്ങള്‍ക്ക് ഒരു രക്ഷിതാവ് വന്ന് കഷ്ടം അനുഭവിച്ചു മരിച്ചത് ലോകം അറിഞ്ഞില്ലെന്ന് ന്യായവിധിനാളില്‍ ഒഴിവു കഴിവു പറയാതിരിപ്പാന്‍ പ്രസിദ്ധമായി കഷ്ടപ്പെടേണ്ടതാകയാല്‍ ഇസ്രായേല്യര്‍ എല്ലാവരുംകൂടി വരുന്ന വലിയ പെരുന്നാളായ പെസഹാ ഉത്സവത്തില്‍ പുറജാതികളും കാണ്‍കെത്തന്നെ ആകാവൂ എന്നു പിതാവിനാല്‍ നിശ്ചയിക്കപ്പെട്ടും പുത്രനാല്‍ സമ്മതിക്കപ്പെട്ടും ഇരുന്നതായ ആ സമയം വരുന്നതിനുംമുമ്പെ കഷ്ടപ്പെടുന്നതിനു മനസ്സില്ലാഞ്ഞിട്ടായിരുന്നു ഒളിച്ചിരുന്നത് എങ്കില്‍, ഇതിലേക്ക് വാക്യപ്രമാണം ഉണ്ടോ, ഇല്ലല്ലോ. അതും ഇരിക്കട്ടെ. നിങ്ങള്‍ പറയുന്ന പ്രകാരം യേശുവിന്റെ കഷ്ടപ്പാട് ലോകം ആസകലം അറിയണമെന്ന് പിതാവിന് നിര്‍ബന്ധമായി ഉണ്ടായ അഭിപ്രായപ്രകാരംതന്നെ എല്ലാവരും ആ കഷ്ടപ്പാടിനെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞോ? ഇപ്പോള്‍ അറിയുന്നോ? ഇനി അറിയുമോ? അനേകഖണ്ഡങ്ങളില്‍ അനേക ജനങ്ങള്‍ യേശുവിന്റെ പേരുപോലും കേട്ടറിയുന്നതിനു മുമ്പേ മരിച്ചുപോയിട്ടുണ്ട്. ഇപ്പോള്‍ എത്രയോ മരിക്കുന്നുമുണ്ട്. ഇനിയെത്രയോ മരിച്ചുപോകുകയും ചെയ്യും. അതുകൊണ്ട് പിതാവിന് ഇതിനെപ്പറ്റി യാതൊരു അഭിപ്രായവും ഇല്ലായിരുന്നു. ഉണ്ടായിരിന്നെങ്കില്‍ ആയത് തെറ്റിപ്പോയിരിക്കയാല്‍ പിതാവിന്റെ മറ്റുള്ള അഭിപ്രായങ്ങളും ഫലിക്കുമെന്ന് വിശ്വസിക്കാന്‍ പാടില്ല. ആ ദിക്കിലുള്ള ജനങ്ങളെല്ലാവരും അറിയണമെന്നേ ഉണ്ടായിരുന്നുള്ളൂ. എങ്കില്‍ പിന്നെയെന്താണ് നിങ്ങള്‍ മറ്റുള്ള ദേശങ്ങളിലും ഈ മതത്തെ കൊണ്ടുനടന്നു കാലക്ഷേപം ചെയ്യുന്നത്? അല്ലാതെയും പിതാവിനാല്‍ നിശ്ചയിക്കപ്പെട്ട നേരത്തില്‍ അല്ലാതെ അതിനു മുമ്പേ കഷ്ടപ്പെടുവാന്‍ മനസ്സില്ലെന്ന് പറഞ്ഞതിനാല്‍ യേശുപിതാവ് നിര്‍ബന്ധിച്ച് നിശ്ചയിച്ചതുകൊണ്ട് മാത്രമാണ് കഷ്ടം അനുഭവിച്ചതെന്നും തന്റെ സ്വന്തമനസ്സു കഷ്ടപ്പെടുന്നതിലേക്ക് അല്പവും ഇല്ലായിരുന്നു എന്നും പിതാവിന്റെ നിര്‍ബന്ധം അല്ലെങ്കില്‍ അപ്പോഴും കഷ്ടപ്പെടുകയില്ലാഞ്ഞു എന്നും ഉള്ളതു വെളിവാകുന്നു.

ഇനിയും പിതാവിനാല്‍ ഒരുസമയം കുറിക്കപ്പെട്ടിട്ടുണ്ടായിരുന്നു എങ്കില്‍, അതുപോലെയും ആ സമയത്തും അല്ലാതെ തനിക്ക് കഷ്ടപ്പാടു വന്നുകൂടല്ലോ. വരികയുമില്ലല്ലോ. പിന്നെയെന്തിനാണ് മുമ്പില്‍ ക്കൂട്ടി ഒളിച്ചത്? പിതാവിനാല്‍ ഇങ്ങനെ കുറിക്കപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഒളിച്ചതെങ്കില്‍, അറിഞ്ഞിരിക്കാത്തപ്പോഴേ അതിന് താന്‍ സമ്മതിച്ചും ഇരിക്കയില്ല. അപ്പോള്‍ ഈ കഷ്ടപ്പാട് മനുഷ്യര്‍ക്കു വേണ്ടിയും തന്റെ മനസ്സോടുകൂടിയും അല്ല, തന്റെ തലേലെഴുത്തുകൊണ്ട് വന്നതാണെന്നു നിശ്ചയമാകുന്നു.

അങ്ങനെയല്ല, പിതാവിനാല്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രമേ അറിഞ്ഞിരുന്നുള്ളൂ. ആയത് ഇന്ന സമയമാണെന്നുള്ളത് അറിഞ്ഞിരുന്നില്ല. അതുകൊണ്ടാകുന്നു ഒളിച്ചതെങ്കില്‍, സമയം നിശ്ചയമില്ലെന്ന് വരികില്‍, ഒളിച്ചതിന് കാരണം ഭയമല്ലാതെ വേറെ ഒന്നും അല്ലെന്നുവരും അതും ഇരിക്കട്ടെ. 5കടശിയില്‍ പിടികൂടിയ ദിവസം തന്നെയാണ് പിതാവിനാല്‍ കുറിക്കപ്പെട്ട ദിവസമെന്ന് അതിനു മുമ്പില്‍ അറിഞ്ഞിരിക്കാന്‍ ഇടയില്ലാത്തതുകൊണ്ട് അന്നും താന്‍ ഒളിച്ചുകളയേണ്ടതല്ലായിരുന്നോ? അങ്ങനെ ചെയ്യാതെ നേരേ നിന്നുകൊടുത്തു എന്നു കാണുന്നല്ലോ. അതെന്താണ്? അതിനുമുമ്പേ ചിലരുടെ അടുക്കല്‍നിന്ന് പെട്ടെന്ന് മറഞ്ഞുകളഞ്ഞിട്ടുള്ള ദിവ്യശക്തി അപ്പോള്‍ എവിടെപ്പോയിരുന്നു? പിതൃസങ്കല്പപ്രകാരം എന്നുള്ള കാരണം ഇവിടെ ഒരുവിധവും ചേരാത്തതുകൊണ്ട് അതു ഹേതു ആയിട്ടാണ് മുമ്പ് ഒളിച്ചുകളഞ്ഞതും പിന്നെ നേരെനിന്നുകൊടുത്തതും എന്നു നിശ്ചയിക്കുന്നതിലേക്കു പാടില്ല. ശത്രുക്കളുടെ കൈക്കുള്ളില്‍ അകപ്പെട്ടതുകൊണ്ട് ഓടി മറഞ്ഞു രക്ഷപെട്ടുകൊള്ളുവാന്‍ അപ്പോള്‍ പാടില്ലാതെ വന്നതിനാലത്രെ നിന്നുകൊടുത്തത്. അല്ലാതെ അവിടെ എന്തു ചെയ്യുവാന്‍ കഴിയും? അതിനാല്‍ യഹോവ അപ്പോള്‍ യേശുവിനെ പാപബലിക്കായിട്ട് നിശ്ചയിക്കുകയോ ആയത് ഇന്ന സമയത്തെന്നു തീരുമാനിക്കുകയോ, യേശു അതിനെ അറിയുകയോ സമ്മതിക്കുകയോ ഒന്നുംതന്നെ ചെയ്തിട്ടുള്ളതല്ലെന്ന് നിശ്ചയം.

ആകെപ്പാടെ പിതാവ് തന്നെക്കുറിച്ച് ഇന്നപോലെ നിശ്ചയിച്ചിട്ടുണ്ടെന്നും ആ സ്ഥിതിക്ക് അപ്രകാരമേ ഭവിക്കൂ എന്നും ഉള്ള ഒരറിവും വിശ്വാസവും യേശുവിനുണ്ടായിരുന്നു എങ്കില്‍ നിശ്ചയമായിട്ടും ഒളിച്ചുനടക്കുകയില്ലായിരുന്നു. അല്ലാത്തപക്ഷം യേശുവിനെ കാണിച്ചുകൊടുത്ത യഹൂദാവിനെ അനുഗ്രഹിക്കാതിരുന്നതും (മത്തായി 26-അ. 24-വാ.) മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനു ഹാ കഷ്ടം! ആ മനുഷ്യന്‍ ജനിച്ചില്ലെങ്കില്‍ അവനുകൊള്ളാമായിരുന്നു എന്നിങ്ങനെ യേശു ശാപമിട്ടതും എന്തിനായിട്ട്? യഹൂദയുടെ ഈ ദ്രോഹപ്രവൃത്തിയെപ്പറ്റി അവന്‍ ശാസിക്കപ്പെട്ടില്ലെന്നു വരാതെയിരിപ്പാന്‍വേണ്ടി ആയതിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതാണ് എങ്കില്‍,

അപ്രകാരം ഒരു ചൂണ്ടിക്കാണിക്കലായ ശാപം മനസ്സില്ലാത്ത തന്നെ ഇങ്ങനെ നിര്‍ബന്ധിച്ച് അകപ്പെടുത്തിയവനും ഇതിലേക്ക് എല്ലാം കാരണഭൂതനുമായ പിതാവിന്നു കൊടുക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാത്തതുകൊണ്ട് ഇത് ശരിയായ ശാസനയല്ല. വ്യസനംകൊണ്ടുള്ള ശാപംതന്നെയാണ്.

സകലവും അറിയുന്ന തന്റെ ദൈവസ്വഭാവപ്രകാരം യഹൂദയുടെ ദ്രോഹത്തെ താന്‍ ആദ്യമേ വെളിപ്പെടുത്തുവാനായിട്ടാണ് ശപിച്ചതെങ്കില്‍ ഇവനെ ദ്രോഹിയെന്ന് ആദ്യമേ അറിയാതെ അപ്പോസ്തലന്മാരില്‍ ഒരുവനായിട്ട് സ്വീകരിച്ചതുകൊണ്ടുതന്നെ യേശുവിനു മുമ്പില്‍കൂട്ടിയുള്ള അറിവില്ലായിരുന്നു എന്നു നിശ്ചയമാകുന്നു. അതല്ല താന്‍ അറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നു എങ്കില്‍ ആ ദ്രോഹത്തെ താന്‍ ചെയ്യിച്ചതായിട്ടല്ലേ വരൂ? ആ മുറയ്ക്ക് കൂടിയേ തീരൂ എങ്കില്‍ തന്നെയും, പ്രധാനകാരണക്കാരനായ യഹോവയെയും അല്ലയോ ശപിച്ചുകൊള്ളേണ്ടത്? അതുകൊണ്ട് ഈ സമാധാനവും യഹൂദായെ മാത്രം ദ്രോഹി എന്നു പറയുന്നതും ചേരുന്നില്ല.

എല്ലാംകൂടി അടത്തു മുറുകി വന്നപ്പോള്‍ മറ്റു ചിലരെപ്പോലെ യേശുവും അറിഞ്ഞിരിക്കുമെന്നല്ലാതെ മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്നു പറയുന്നതു കള്ളമാകുന്നു.

ഇനിയും യേശുവിന്റെ കഷ്ടതയ്ക്ക് കാരണം യഹൂദാവിന്റെ കാട്ടിക്കൊടുക്കലോ പിതാവിന്റെ നിശ്ചയിക്കലോ അതോ രണ്ടും കൂടിയോ? യഹൂദാവിന്റെ കാട്ടിക്കൊടുക്കലാണെങ്കില്‍ പാപബലിയല്ലെന്നു നിശ്ചയം. പിതാവിന്റെ നിശ്ചയിക്കലാണെങ്കില്‍ അതിന് അനുകൂലമായ കാണിച്ചുകൊടുക്കലിനെ ചെയ്ത യഹൂദാവിനെ ഒരിക്കലും ദ്രോഹിയാണെന്നു പറകയും നരകത്തില്‍ തള്ളുകയും ചെയ്തൂകൂടാ. രണ്ടുംകൂടി ആണെങ്കില്‍ ഒന്നു ഗുണമെന്നും ഒന്നു ദോഷമെന്നും പറയുന്നത് വലിയ അന്യായമാണ്. അതിനാല്‍ ഭയപ്പെട്ട് ഒളിച്ചുനടന്ന തന്നെ കാണിച്ചുകൊടുത്തതിലുണ്ടായ സങ്കടംകൊണ്ട് മനസ്സെരിഞ്ഞു ശപിച്ചതുതന്നെയാണ്. ഈ ന്യായങ്ങളെക്കൊണ്ട് ക്രിസ്തു പാപബലിയായിട്ടല്ലാ മരിച്ചതെന്നു തെളിയുന്നു.

ഇതിനു മുന്‍പില്‍ യേശു മരിച്ചതിന്റെ ശേഷം ദൈവത്താല്‍ ജീവിക്കപ്പെട്ടതല്ലാതെ താനേ ജീവിച്ചല്ലോ എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോള്‍ ദൈവവും ജീവിപ്പിച്ചില്ല എന്നും മരിച്ചവന്‍ മരിച്ചവന്‍തന്നെ എന്നും സ്ഥാപിക്കാം (1 കൊരിന്തിയര്‍ 15-അ. 17-വാ) ക്രിസ്തു എഴുന്നേറ്റില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം വൃഥാ ആയിരിക്കുമെന്ന് പൗലോസ് പറയുന്നു. ക്രിസ്ത്യന്മാരുടെ വിശ്വാസത്തിനു ക്രിസ്തു ഉയിര്‍ത്തെഴുന്നു എന്നുള്ളത് മുഖ്യകാരണമായിരിക്കയാല്‍ ആ വിഷയത്തെപ്പറ്റി പ്രത്യേകം ഒരു പുസ്തകം എഴുതിവരുന്നു. അതുകൊണ്ട് ആയതിനെ ഇവിടെ ചുരുക്കി പറയുന്നു. യേശു ഉയിര്‍ത്തെഴുന്നോ ഇല്ലയോ എന്നുള്ളതിനെക്കുറിച്ച് വിചാരിക്കണമെങ്കില്‍ അപ്പോഴുണ്ടായിരുന്നവരില്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. അപ്പോഴിരുന്ന യഹൂദന്മാരെല്ലാവരും ക്രിസ്തു ഉയിര്‍ത്തെഴുന്നു എന്ന് ഉദ്‌ഘോഷിക്കുന്നത് ശുദ്ധമേ അസത്യമാണെന്നു പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ പറഞ്ഞുവരുന്നതിനെ ക്രിസ്തുവിന് സാധകമായി പറയുന്ന ബൈബിള്‍കൊണ്ടു നോക്കാം. ബൈബിളാചാര്യന്മാരില്‍ ഒരുത്തരും യേശു ഉയിര്‍ത്തെഴുന്നതിനെ നേരെ കണ്ടതായി പറയുന്നില്ല പിന്നെയോ? അവന്‍ കണ്ടു, ഇവള്‍ കണ്ടു എന്നെല്ലാം അന്യന്മാരുടെ മേല്‍ പഴി ചുമത്തുന്നേയുള്ളൂ. ഹോ! ശരിതന്നെ, അവര്‍ കാണാത്തതിനെ എങ്ങനെയാണ് കണ്ടതായിട്ടു പറയുന്നത്? (മത്തായി 28-അ. 17-വാ) പതിനൊന്നു ശിഷ്യന്മാരും യേശുവിനെ ഗലീലിയായില്‍ കണ്ടു വന്ദിച്ചു. എന്നാല്‍ ചിലര്‍ സന്ദേഹപ്പെടുകയും ചെയ്തു. ഈ പതിനൊന്നു പേരില്‍ മത്തായിയും ഒരുവനാണ്, ഇയാള്‍ സന്ദേഹപ്പെട്ടവരില്‍ ഒരുത്തന്‍തന്നെയോ അല്ലയോ എന്നറിയുന്നില്ല. ഇയാള്‍ വാസ്തവത്തില്‍ കണ്ടിരുന്നു എങ്കില്‍ താന്‍ കണ്ടു എന്ന് എന്തുകൊണ്ടു പറഞ്ഞുകൂടാ? അതിനാല്‍ ഇയാളും സന്ദേഹിച്ചവരില്‍ ഒരുവന്‍തന്നെയാണ്. എന്നാല്‍ ചില ശിഷ്യന്മാരെങ്കിലും സംശയിപ്പാന്‍ എന്ത്? കണ്ടത് യേശുവിനെ അല്ലയോ? വളരെനാള്‍ ശുശ്രൂഷയും ചെയ്തുകൊണ്ട് യേശുവിനോടുകൂടി സഞ്ചരിച്ച പ്രധാന ശിഷ്യന്മാരുപോലും സംശയിച്ചും വിശ്വസിക്കാതെയും ഇരിക്കുന്ന സ്ഥിതിക്ക് 1890 സംവത്സരത്തിനു മുമ്പ് ക്രിസ്തു ഉയിര്‍ത്തെഴുന്നു എന്നു പറയുന്നതിനെ നാം എങ്ങനെയാണ് വിശ്വസിക്കുന്നത്? അല്ലാതേയും, യേശു ഉയിര്‍ത്തെഴുന്നേറ്റു എന്നു പറഞ്ഞവരായ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ ഇവര്‍ നാലുപേരും അന്യോന്യവിരോധമായി പറഞ്ഞിരിക്കുന്നു. അതിനെ ചുരുക്കി കാണിക്കാം! (യോഹന്നാന്‍) പ്രഭാതകാലത്ത് ഇരുട്ടുള്ളപ്പോള്‍ മഗ്ദലൂര്‍ മറിയാള്‍ (ഒരുത്തി) യേശുവിന്റെ കല്ലറയ്ക്കു പോയി (മത്തായി) ഉഷസ്സിന് മഗ്ദലൂര്‍മറിയാളും വേറെ മറിയാളും (രണ്ടുപേര്‍) കല്ലറയ്ക്കു പോയി (മര്‍ക്കോസ്) അതികാലത്ത് സൂര്യോദയത്തിങ്കല്‍ മഗ്ദലൂര്‍മറിയാളും യാക്കൂബിന്റെ അമ്മയായ മറിയാളും സാളമേ എന്നവളും (മൂന്നുപേര്‍) കല്ലറയ്ക്കുപോയി (ലൂക്കോസ്) എത്രയും പ്രഭാതത്തില്‍ മഗ്ദലൂര്‍ മറിയാളും വേറെ സ്ത്രീകളും (പലര്‍) കല്ലറയ്ക്കു പോയി (മത്തായി) യേശുവിന്റെ കല്ലറയിന്മേല്‍ കല്ലിരിക്കുന്നതായിട്ടു ടി. സ്ത്രീകള്‍ കണ്ടു. അപ്പോള്‍ ദൈവദൂതന്‍ വാതിലിലിരുന്ന കല്ലിനെ മറിച്ച് തള്ളിയും വച്ച് അതിന്മേല്‍ ഇരുന്നു (മര്‍ക്കോസ്) സ്ത്രീകള്‍ കണ്ടപ്പോള്‍ കല്ലറയിന്മേല്‍ കല്ലില്ലായിരുന്നു. അപ്പോള്‍ ഒരു യുവാവ് (ദേവദൂതനല്ല) കല്ലിന്മേലിരിക്കുന്നതിനെ കണ്ടു. (മര്‍ക്കോസ്) രണ്ടു മനുഷ്യര്‍ നില്‍ക്കുന്നതിനെ അവര്‍ കണ്ടു. ഇവിടെ മത്തായി മര്‍ക്കോസുകള്‍ പറഞ്ഞ ദേവദൂതനെയോ ഒരു ചെറുപ്പക്കാരന്‍ ഇരുന്നതിനെയോ ഇവര്‍ കണ്ടില്ല. (യോഹന്നാന്‍) സ്ത്രീകള്‍ രണ്ട് ദൂതന്മാരെ ഇരുന്നതായിട്ട് കണ്ടു. മത്തായി പറഞ്ഞ ഒരു ദേവദൂതനെയോ മര്‍ക്കോസ് പറഞ്ഞ ഇരുന്നിരുന്ന യുവാവിനെയോ ലൂക്കോസ് പറഞ്ഞ നിന്നിരുന്നവരായ രണ്ടു മനുഷ്യരെയോ സ്ത്രീകള്‍ കണ്ടില്ല. (ലൂക്കോസ്) പിന്നെ സ്ത്രീകള്‍ ഈ വിഷയങ്ങളെപ്പറ്റി ശിഷ്യന്മാരോടു പറഞ്ഞു (മര്‍ക്കോസ് 16.അ. 8-വാ.) സ്ത്രീകള്‍ ഭയന്ന് ഒരുത്തരോടും പറഞ്ഞില്ല (മത്തായി 27-9) സ്ത്രീകള്‍ ശിഷ്യന്മാരെ അറിയിക്കാന്‍ പോകുമ്പോള്‍ യേശുവിനെ കണ്ടില്ല (മത്തായി) മഗ്ദലൂര്‍മറിയാള്‍ യേശുവിനെ കണ്ട ഉടനെ യേശുവിന്റെ കാലിനെ തൊട്ടു വണങ്ങി (യോഹന്നാന്‍ 20-അ. 15, 17-വാ.) മഗ്ദലൂര്‍ മറിയാള്‍ യേശുവിനെ തൊട്ടില്ല (യോഹന്നാന്‍) യേശുവാണെന്ന് മനസ്സിലായില്ല (യോഹന്നാന്‍) ആദ്യം മഗ്ദലൂര്‍മറിയാള്‍ക്ക് കാണപ്പെട്ടു (മത്തായി) യേശു സ്ത്രീകള്‍ക്ക് ആദ്യം കാണപ്പെട്ടു (ലൂക്കോസ് 24അ. 50, 51-വാ) യേശു ബെത്തനെയില്‍നിന്നും സ്വര്‍ഗ്ഗത്തിലേക്ക് പോയി (അപ്പോസ്തലര്‍ 1 അ. 9-12 വാ.) ക്രിസ്തു ഒലിവാ എന്ന മലയില്‍നിന്നും സ്വര്‍ഗ്ഗത്തിലേക്കു പോയി (ലൂക്കോസ് 24-അ. 33-36, 37-വാ) (യോഹന്നാന്‍ 20-അ. 19-വാ) യേശുവിന്റെ പതിനൊന്നു ശിഷ്യന്മാര്‍ക്കും ജറുസലേമില്‍വച്ച് ആദ്യപ്രാവശ്യം ദര്‍ശനം ഉണ്ടായി. (മത്തായി 28-അ. 16, 17-വാ.) പതിനൊന്നു ശിഷ്യന്മാര്‍ക്കും ഗലീലായില്‍വച്ച് യേശു ആദ്യപ്രാവശ്യം കാണപ്പെട്ടു (മത്തായി 12-അ. 40-വാ.) യേശു കല്ലറയില്‍ മൂന്ന് പകലും മൂന്ന് രാവും ഇരിക്കും (എന്ന് യേശു) പറഞ്ഞു. (മാര്‍ക്കോസ് 14-അ. 25-42, 44-45, 46-വാ.) യേശു കല്ലറയില്‍ ഒരു പകലും രണ്ട് രാവും ഇരുന്നു. ടി. നാലുപേരും പരസ്പരം വിരുദ്ധങ്ങളായി ഇങ്ങനെ എഴുതിയിരിക്കകൊണ്ട് ഒരിക്കലും വിശ്വസിക്കത്തക്കവയല്ല. ഇപ്രകാരം കൈവിട്ടുകളഞ്ഞ സ്ഥിതിക്ക് വേറെ ഇനി എന്തോന്നാണ് ഇതിലേക്ക് ആധാരമായിട്ടുള്ളത്?

അവര്‍ നാലുപേരും ഇപ്രകാരം വിരുദ്ധങ്ങളായിട്ടു പറഞ്ഞു എന്നു വരികിലും അവരില്‍ ഒരുത്തനെങ്കിലും ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റില്ലാ എന്നു പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ എന്ന് ചില ക്രിസ്ത്യന്മാര്‍ പറയുന്നു എങ്കില്‍ ഇതിലേക്ക് ഒരു ദൃഷ്ടാന്തം പറയാം, കേള്‍പ്പിന്‍. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരെ ഷാപ്പില്‍ കട്ടിലിന്മേല്‍ കാലത്ത് 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഒരു വെളുത്ത കാക്ക ഇരുന്നു എന്ന് ഒരുവനും, ആ കാക്കതന്നെ ആ സമയത്തു വെമ്പായത്തു കുറുപ്പിന്റെ വീട്ടില്‍ കിടക്കയില്‍ ഇരുന്നതായിട്ട് മറ്റൊരുത്തനും, ആ സമയത്തുതന്നെ ആ കാക്ക ശംഖുമുഖത്ത് കൊട്ടാരത്തില്‍ ഇരുന്നതായിട്ട് മൂന്നാമതൊരുത്തനും, ആ കാക്ക ആ സമയത്തുതന്നെ കൊട്ടാരക്കര ക്ഷേത്രത്തില്‍ ഇരുന്നതായിട്ട് ഒരുത്തനും പറഞ്ഞുകഴിഞ്ഞാല്‍ അതിനെ കേള്‍ക്കുന്നവര്‍ ഇവരില്‍ ആരും വെളളക്കാക്ക ഇല്ലെന്നു പറഞ്ഞില്ലല്ലോ, ആയതുകൊണ്ട് വെള്ളക്കാക്ക ഉണ്ടായിരുന്നതുതന്നെ എന്ന് നിരൂപിക്കുമോ? പരിഹസിക്കുമോ? പരിഹസിക്കുകതന്നെ ചെയ്യും. മേല്‍ക്കാണിച്ച ന്യായങ്ങളെക്കൊണ്ട് പിശാചിനെ ജയിച്ചു എന്നുള്ളതുമുതല്‍ മരിച്ചുയര്‍ത്തു എന്നുള്ളതുവരെ പറഞ്ഞിട്ടുള്ളവയില്‍ ഒരത്ഭുതവും യേശുവിനാല്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് തെളിവാകുന്നു.

ഇത്രയുമുല്ല, കടശിയില്‍ യേശുവിനെ പിടിച്ചിരുന്നവര്‍ അവനെ പരിഹസിച്ച് തല്ലി, കണ്ണ് മൂടിക്കെട്ടി, മുഖത്ത് അടിച്ചേച്ച് നിന്നെ അടിച്ചവന്‍ ആരെന്നു ചോദിച്ചതിന്റെ ശേഷം യേശുവിനു പറയാന്‍ കഴിഞ്ഞില്ല. ഏരോദേസുരാജാവ് യേശുവിനെ കണ്ടു വളരെ സന്തോഷത്തോടുകൂടി വല്ലതും ഒരത്ഭുദം ചെയ്തു കാണിപ്പാന്‍ പറഞ്ഞിട്ട് അതിനും കഴിഞ്ഞില്ല. എന്നിട്ടാണ് തൂക്കിലിടുവാന്‍ നിയമിച്ചത്. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ഇവന്‍ ഇസ്രായേല്‍ രാജാവെങ്കില്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കും എന്നു പറഞ്ഞിട്ടും താന്‍ പ്രേതംപോലെ നിന്നതല്ലേ ഉള്ളൂ? കല്ലേറു കൊള്ളുമെന്നു തോന്നിയപ്പോഴും മലവക്കില്‍നിന്നു തള്ളപ്പെടാന്‍നേരത്തും ശിഷ്യന്മാരോടു സമാധാനം പറഞ്ഞേച്ചു ഭയന്ന് ഒളിച്ചോടിയതിനെ ദിവ്യശക്തികൊണ്ടു മറഞ്ഞുകളഞ്ഞതാണെന്നല്ലയോ നിങ്ങള്‍ പറയുന്നത്. എന്നാല്‍ ആ ദിവ്യശക്തി ഈ സമയത്ത് എവിടെപ്പോയി? യേശുവിന് ഒളിച്ചുള്ള സഞ്ചാരം പതിവായിരുന്നു. ചിലപ്പോള്‍ ശത്രുക്കള്‍ വല്ലവരും പിടികൂടിയാലും വല്ലവിധവും ആള്‍ക്കൂട്ടത്തില്‍ പതുങ്ങി ഒളിച്ചോടുക പലപ്പോഴും ഉണ്ടായതിനാല്‍ ഒരിയ്ക്കല്‍ അവര്‍ വളരെ താത്പര്യപ്പെട്ടു പിടികൂടി. അപ്പോഴകപ്പെട്ടുംപോയി. അങ്ങനെ അകപ്പെട്ട ദിവസം പിതാവിനാല്‍ നിയമിക്കപ്പെട്ട ദിവസമാണെന്നും പറഞ്ഞുകൊള്ളുന്നു. ഈ സ്ഥിതിക്ക് സകലപേര്‍ക്കും ദൈവത്വവും മനുഷ്യത്വവും ഉണ്ടെന്നും ദൈവമാണെന്നും പറഞ്ഞുകൊള്ളാമല്ലോ.

ആകട്ടെ, മേല്‍പ്പറഞ്ഞ അത്ഭുതങ്ങളെല്ലാം യേശു ചെയ്തതായിട്ട് നോക്കാം. എന്നാലും ദൈവമെന്നു പറയാന്‍ പാടില്ല. എന്തുകൊണ്ടെന്നാല്‍ മോശ, യേശുവാ, ഏലീശാ, എലിയാ മുതലായവരും ഇതുപോലെതന്നെ അനേകം അത്ഭുതങ്ങളെ ചെയ്തതായിട്ടും (പുറപ്പാടുപുസ്തകം 7-ഉം, 8-ഉം അദ്ധ്യായം) നിങ്ങളുടെ ബൈബിളില്‍ ഘോഷിക്കയാല്‍ അവരേയും പ്രത്യേകം ദൈവമെന്നു പറയേണ്ടതായിട്ടുവരും. അതുകൊണ്ടത്രേ,

അല്ലാതെയും (മത്തായി 17 അ 20 വാ) ഒരു കടുകുമണിയോളം മാത്രം നിങ്ങള്‍ക്കു വിശ്വാസമുണ്ടായാല്‍ ഈ മലയോട് ഇവിടെ നിന്ന് അവിടേക്ക് വാങ്ങിപ്പോകയെന്ന് (നീങ്ങിപ്പോയെന്ന്) പറയാം. വാങ്ങിപ്പോകയും ചെയ്യും. അത്രയുമല്ല നിങ്ങള്‍ക്ക് കഴിയാത്തത് ഒന്നും ഉണ്ടാകയില്ല. (ടി-22 വാ. യോഹന്നാന്‍ 14 അ) ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ദൈവത്തില്‍ വിശ്വാസമുള്ള എല്ലാവര്‍ക്കും വലിയ അത്ഭുതങ്ങളെ ചെയ്‌വാന്‍ കഴിയുമെന്നും (പുറപ്പാടുപുസ്തകം 7, 8 അദ്ധ്യായം) ദൈവത്തിന്റെ മഹിമയിനാല്‍ മോശ മുതല്‍പേരെ ഈജ്പ്ത് ദേശത്ത് പറവോ എന്ന രാജാവിന്റെ അടുക്കല്‍ ചെന്നു കോലിനെ പാമ്പാക്കല്‍, വെള്ളത്തെ രക്തമാക്കല്‍, തവള ഉണ്ടാക്കല്‍ മുതലായ അത്ഭുതങ്ങളെ ചെയ്തപ്പോള്‍ രാജസമീപത്തുണ്ടായിരുന്നവരും ദൈവ ശത്രുക്കളും ശൂന്യക്കാരുമായ മാന്ത്രികന്മാര്‍ ഇതുകള്‍ക്കു തുല്യമായും അധികമായും ചെയ്തു എന്നു കാണുന്നു. ഇതുകളാല്‍ ദൈവം അല്ലാത്തവര്‍ക്കും വിശ്വാസമില്ലാത്ത ദൈവശത്രുക്കള്‍ക്കും അത്ഭുതങ്ങളെ ചെയ്യുവാന്‍ കഴിയുമെന്നുള്ളതു സ്പഷ്ടമായിരിക്കുന്നു.

പിന്നെയും (മത്തായി 24-അ. 24-വാ.) കള്ളക്രിസ്തുക്കളും കള്ളദീര്‍ഘദര്‍ശിമാരും വന്നുകഴിയുന്നതായിരുന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടവരെയും വഞ്ചിപ്പാന്‍തക്കവണ്ണം വലുതായിട്ടുള്ള അടയാളങ്ങളെയും അത്ഭുതങ്ങളെയും കാട്ടും. ഇതിനാല്‍ ഒരുവന്‍ അത്ഭുതങ്ങളെ ചെയ്താല്‍ അവനെ ദൈവമെന്നു വിശ്വസിച്ചുപോകരുത്. എന്നു മാത്രമല്ല ദൈവഭക്തനാണെന്നെങ്കിലും വിചാരിക്കുന്നതിലേക്ക് മാര്‍ഗ്ഗവും ദൈവശത്രുവാണെന്നു നിശ്ചയിക്കുന്നതിലേക്ക് യാതൊരു വിരോധവും ഇല്ലെന്നും ഉറപ്പാക്കാവുന്നതാണ്. എങ്ങനെ വിചാരിച്ചാലും യേശുവിനെ ദൈവമെന്നു പറയുന്നതിലേക്ക് കടുകോളവും ന്യായം കാണുന്നില്ലാ.

ഇപ്രകാരം മരിച്ചുപോയ യേശു ഉയിര്‍ത്തെഴുന്നില്ലെന്ന് അനേകം പ്രബലന്യായങ്ങളെക്കൊണ്ടു സ്ഥാപിച്ചു. ഇനി മരിച്ചതിന്റെ ശേഷം ഏത് സ്ഥിതിയില്‍ ആയിരിക്കാം എന്നുള്ളതിനെ ബൈബിളിലെ ന്യായങ്ങളെക്കൊണ്ടുതന്നെ ചിന്തിച്ചുനോക്കാം.

പാപികള്‍ക്കെല്ലാവര്‍ക്കും നരകമാകുന്നു നിത്യവാസസ്ഥലം. എന്നാല്‍ യേശുവാകട്ടെ എല്ലാവരുടെയും സകലപാപങ്ങളെയും ഏറ്റുപോയതുകൊണ്ട് എല്ലാപേരെക്കാളും മഹാപാപിയും അതുഹേതുവായിട്ട് 6തിടിനെന്നു നരകത്തില്‍ പോയി വീഴുന്നതിലേക്കു മാത്രമല്ലാതെ മറ്റൊന്നിനും യോഗ്യത ഇല്ലാത്തവനും ആകുന്നു. ആയതുകൊണ്ട് യേശു നരകത്തില്‍തന്നെ പതിച്ചിരിക്കുമെന്ന് ഉറപ്പായിട്ടു നിശ്ചയിക്കേണ്ടതാണ്. എന്നു തന്നെയുമല്ല ഇതിന്നനുസരണമായിട്ടു ക്രിസ്തു മരിച്ചതിന്റെ ശേഷം പാതാളത്തില്‍ ഇറങ്ങി എന്നുംകൂടി അപ്പോസ്തലന്മാരുടെ വിശ്വാസപ്രമാണത്തില്‍ പറഞ്ഞിരിക്കകൊണ്ട് സന്ദേഹമില്ലാ. ക്രിസ്തു നരകത്തില്‍തന്നെ പോയിരിക്കുന്നു എന്നു തീര്‍ച്ചയായിരിക്കുന്നു.

ഇനിയും നരകത്തില്‍ പോയവര്‍ക്ക് തിരിച്ചു കരേറ്റമില്ലെന്നു നിങ്ങള്‍തന്നെ സിദ്ധാന്തമായിട്ടു പറയുന്നതുകൊണ്ട് നരകത്തില്‍ പോയവനായ യേശുവും അപ്രകാരംതന്നെ മടങ്ങി കരേറീട്ടില്ലെന്നു നിശ്ചയിക്കുന്നതിനേ ന്യായമുള്ളു. ഇതിലേക്ക് അനുകൂലമായിട്ട് (യോഹന്നാന്‍ 20-അ. 17-വാ.) എന്റെ പിതാവിന്റെ അടുക്കലേക്ക് ഇതുവരെയും കരേറി പോയിട്ടില്ലാ എന്നിങ്ങനെ പ്രമാണവും സിദ്ധിച്ചിരിക്കയാല്‍ സംശയമില്ലാ. മോക്ഷത്തില്‍ പോയിട്ടില്ലെന്നും കൂടി തീര്‍ച്ചയായി. അപ്പോള്‍ മോക്ഷത്തില്‍ വ്യാപിക്കാത്ത സ്ഥിതിക്കും എങ്ങും വ്യാപിച്ചിരുന്നു എന്നും പറയാനും പാടില്ല. അതുകൊണ്ട് തന്റെ യോഗ്യതയ്ക്കു തക്കവണ്ണം ചെന്നുചേര്‍ന്ന സ്ഥാനവും ആരായാലും ശരി ചെന്നകപ്പെട്ടവര്‍ക്ക് ഒരുകാലത്തും മോചനമില്ലാത്ത സ്ഥലവും ആയ നിത്യനരകത്തില്‍ത്തന്നെ അടങ്ങിക്കിടക്കുന്നു എന്നല്ലാതെ വേറെ ഒരുവിധത്തിലും പറയുന്നതിലേക്ക് ശ്രുതിയും യുക്തിയും അനുഭവവും ഒന്നുംതന്നെ ഇല്ലാ.

ആകയാല്‍, (യോഹ. 20 അ. 28-വാ.) (മത്തായി 1-അ. 23-വാ.) നമ്മോടുകൂടെയുള്ള ദൈവം (എബ്ര 1-അ. 8-വാ.) നിത്യസിംഹാസനസ്ഥനായ ദൈവം (റോമ. 9-അ. 5-വാ.) എന്നേക്കും വാഴ്ത്തപ്പെട്ടവനായി സര്‍വ്വത്തിന്മേലും ദൈവമായവന്‍. (യഹൂദ. 25-അ. തിമോ. 1-അ. 17-വാ.) നമ്മുടെ രക്ഷിതാവാകുന്ന ഏകജ്ഞാനിയായ ദൈവം, (തീമോ. 6 അ. 14-16 വരെ വാ.) ധന്യനായ ഏകാധിപതിയും രാജാധിരാജാവും കര്‍ത്താധികര്‍ത്താവും, (1 യോഹ. 3-അ. 16-വാ.) നമുക്കുവേണ്ടി തന്റെ ജീവനെ വച്ച ദൈവം, (അപ്പോ. നടപ്പ്. 20-അ. 28-വാ.) നമ്മെ സ്വന്തരക്തത്താല്‍ സമ്പാദിച്ച ദൈവം. (തീത്തു. 2-അ. 14-വാ.) മഹാദൈവം (തീമോ. 3-അ. 16-വാ.) ജഡത്തില്‍ വെളിപ്പെട്ട ദൈവം (1 യോഹ. 5-അ. 2-വാ.) സത്യദൈവം (എശായ 9-അ. 6-വാ.) ശക്തിയുള്ള ദൈവം (യോഹ. 1-അ. 1-വാ.) വചനമാകുന്ന ദൈവം (വെളി. 17-അ. 14-വാ.) കര്‍ത്താധികര്‍ത്താവ് (ലൂക്കാ. 2-അ. 6-വാ.) കര്‍ത്താവാകുന്ന ക്രിസ്തു (വെളി. 1-അ. 8-വാ.) ഇരുന്നവനും ഇരിക്കുന്നവനും വരുന്നവനുമായ കര്‍ത്താവ് (1 കൊരി. 8-അ. 6-വാ.) യേശുക്രിസ്തു എന്ന ഏക കര്‍ത്താവ് (എശായാ 6-അ. 4-11-വാ.). സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് (യോഹ 12-അ. 38-വാ 1 കൊരിന്തി. 2-അ. 8-വാ.) മഹത്വത്തില്‍ കര്‍ത്താവ് (റോമാ. 14-അ. 8-വാ.) ജീവികള്‍ക്കും മരിച്ചവര്‍ക്കും കര്‍ത്താവ് (2 കൊരി. 15 അ. 47 സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള കര്‍ത്താവ്) നീതിയും കരുണയുമുള്ളവനെന്ന അര്‍ത്ഥമുള്ളതായി പറയുന്നു, അല്‍പ്പാഒമേഗാ (വെളി. 22-അ. 13-വാ.) ആദിയും അന്തവും (വെളി. 3-അ. 14-വാ.) ആമേന്‍. (വെളി. 19-അ. 16-വാ.) രാജാധിരാജാവ് (എബ്രാ. 1-അ. 12-വാ.) യഥാവാന്‍ (വെളി. 2-അ. 23-വാ.) ഉള്‍പ്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍. (കൊലാ. 1-അ. 17-വാ.) സര്‍വ്വത്തിനും മുമ്പന്‍ (യോഹ. 16-അ. 30-വാ.) സകലവും അറിയുന്നവന്‍ (കൊലൊ. 1 അ. 16-വാ.) സകലവും സൃഷ്ടിച്ചവന്‍ (വെളി. 1-അ. 8-വാ.) സര്‍വ്വശക്തന്‍ (2. തെസ്സ. 1-അ. 8-വാ.) ന്യായാധിപതി പ്രതികാരം ചെയ്യുന്നവന്‍ (1 യോഹ. 12-അ. 12-വാ.) നിത്യന്‍ (എശായാ 9-അ. 6-വാ.) നിത്യപിതാവ് (യറമി. 23 അ 5വ) രാജാവ് (വെളി 22. അ. 12 വ) പ്രതിഫലം കൊടുക്കുന്നവന്‍ (മത്താ. 9-അ. 6-വാ.) പാപങ്ങളെ മോചിക്കുന്നവന്‍ (യോഹ. 6, 53-54 വാ.) മരിച്ചവരെ ഉയിര്‍പ്പിക്കുന്നവന്‍ (എബ്രാ. 13-അ. 8-വാ.) മാറ്റമില്ലാത്തവന്‍ (വെളി. 22-അ. 13-വാ.) ഒന്നാമത്തവനും ഒടുക്കത്തവനും (ലൂക്കാ. 1-അ. 76-വാ.) അത്യുന്നതന്‍ (എശാ. 40-അ. 3-വാ. യറി. 23-അ. 6-വാ.) യഹോവാ (സങ്കീ. 68-അ. 4-വാ.) എന്നിങ്ങനെ എല്ലാം യേശുവിനുള്ളതായി പറയപ്പെടുന്ന നാമങ്ങളൊന്നും യേശുവിനു ചേരുകയില്ല. ഇപ്രകാരമുള്ളവനായിരുന്ന യേശുവിനെ ദൈവമെന്നു സ്ഥാപിപ്പാന്‍വേണ്ടി പറഞ്ഞിട്ടുള്ള അയുക്തങ്ങളും അസത്യങ്ങളുമായ സമാധാനങ്ങളെയും സംഭവിച്ചിട്ടില്ലാത്തതുകളായ മഹിമകളെയും നോക്കുമ്പോള്‍ ഇനി ആരെയാണ് ഏതു ജീവന്മാരെയാണ് നിങ്ങളുടെ ഈ ന്യായപ്രകാരം ദൈവമെന്നു സ്ഥാപിപ്പാന്‍ പാടില്ലാത്തത്? കഷ്ടം! കഷ്ടം! എന്തെങ്കിലും തല്‍ക്കാലകാര്യലാഭത്തെക്കരുതി മടികൂടാതെ ഇതിന്‍വണ്ണം പറഞ്ഞുകൊണ്ടു നടപ്പാന്‍ തുനിഞ്ഞാലും കേള്‍ക്കുന്നവര്‍ക്കെല്ലാം ഒരുപോലെ മതികെട്ടുപോകുമെന്നു നിരൂപിച്ചോ?

ഇങ്ങനെ യേശുവിനെക്കുറിച്ച് വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു കണ്ടിരിക്കുന്നു.

കുറിപ്പുകള്‍

1. ചട്ടമ്പിസ്വാമി ഈ പുസ്തകം രചിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്നു.

2. ചട്ടമ്പിസ്വാമി ഈ പുസ്തകം രചിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്നു.

3. വചന ഭേഷജം = വാക്കാകുന്ന ഔഷധം

4. ചോമാരി = മഠയന്‍

5. കടശിയില്‍ = അവസാനമായി

6. തിടീനെന്ന് = പെട്ടെന്ന്