‘ക്രിസ്തുമതഛേദനം’ ഗ്രന്ഥത്തെപ്പറ്റി പ്രമുഖര്‍

ശ്രീമദ് വിദ്യാനന്ദതീര്‍ത്ഥപാദര്‍

‘ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം (ക്രിസ്ത്യന്‍) പൂര്‍വ്വാധികം ശക്തിപ്പെടുകതന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തന്മാരായ ഹിന്ദുക്കളെ തടഞ്ഞുനിര്‍ത്തി ‘പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവമായ ദൈവത്തെ വിശ്വസിച്ച് തങ്ങളുടെ മതത്തില്‍ ചേരണ’മെന്നും പാതിരിമാര്‍ ധൈര്യമായി പ്രസ്താവിക്കുമായിരുന്നു. അവരുടെ പ്രഖ്യാപനത്തെ എതിര്‍ക്കുന്നതിനോ നിരുത്സാഹപ്പെടുത്തുന്നതിനോ അന്ന് ഹിന്ദുക്കളില്‍ ആരുംതന്നെ മുന്നോട്ടുവന്നില്ല. ആ ചുറ്റുപാടിലാണ് പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികള്‍ ഷണ്മുഖദാസന്‍ എന്ന പേരുവെച്ച് ക്രിസ്തുമതച്ഛേദനമെന്ന പുസ്തകം എഴുതി അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയത്. ഇത് 1070-ാമാണ്ടിനിടയ്ക്ക് ആയിരുന്നു എന്നാണറിവ്. ഏറ്റുമാനൂര്‍ ഉത്സവത്തിനു കൂടുന്ന ഹിന്ദുക്കളെ സുവിശേഷപ്രസംഗം കേള്‍പ്പിക്കാന്‍ അന്ന് കോട്ടയത്തുനിന്നു ക്രിസ്ത്യന്‍ മിഷനറിമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ മുന്നില്‍ വരിക പതിവായിരുന്നു. അങ്ങനെയുള്ള ഘട്ടത്തില്‍ കാളിയാങ്കല്‍ നീലകണ്ഠപിള്ള എന്ന മാന്യനെ ‘ക്രിസ്തുമതച്ഛേദനം’ എഴുതി കൊടുത്തു പഠിപ്പിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്തില്‍വെച്ച് ആദ്യമായി സ്വാമി തിരുവടികള്‍ പ്രസംഗിപ്പിച്ചു. തുടര്‍ന്ന് ടി. നീലകണ്ഠപ്പിള്ളയും കരുവാ കൃഷ്ണനാശാനും കേരളമൊട്ടുക്കു സഞ്ചരിച്ച് ‘ക്രിസ്തുമതച്ഛേദന’ത്തിലെ ആശയങ്ങള്‍ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ലാം സ്തംഭിപ്പിച്ചു.’

‘മാനസികപരിവര്‍ത്തനംകൊണ്ടല്ല, ലൗകികപ്രലോഭനങ്ങള്‍കൊണ്ടാണ് ഹിന്ദുവര്‍ഗ്ഗത്തില്‍പ്പെട്ട ഹരിജനങ്ങളും മറ്റും ക്രിസ്തുമതത്തിലേക്കു മാറാന്‍ നിര്‍ബ്ബദ്ധരായതെന്ന് ഈ പ്രസ്താവനകൊണ്ട് മനസ്സിലാക്കാവുന്നതാണല്ലോ. മതപ്രചാരത്തേക്കാള്‍ സ്വസമുദായ വികാസമാണ് ക്രിസ്തുമതപ്രചാരകന്മാരുടെ ലക്ഷ്യമെന്നുകൂടി ന്യായമായി ഊഹിക്കാവുന്നതാണ്. ഇങ്ങനെ ഹിന്ദുക്കള്‍ അന്യമതത്തിന്റെ പേരില്‍ അന്യസമുദായങ്ങളില്‍ ലയിക്കുന്നതിന് അന്നത്തെ സവര്‍ണ്ണഹിന്ദുക്കളും കുറെയെല്ലാം കാരണക്കാരായിരുന്നു എന്നുള്ളതിന് ചില സൂചനകള്‍…. പൂര്‍വ്വപീഠികയില്‍ സ്വാമിതിരുവടികള്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്.

‘……….ക്രിസ്തുമതത്തെ ഖണ്ഡിക്കണമെന്നു മാത്രമല്ല ആ മതത്തിലെ തത്ത്വങ്ങള്‍ ഹിന്ദുക്കളും മനസ്സിലാക്കുകയും, അതും ഹിന്ദുമതവും തമ്മില്‍ താരതമ്യപഠനം ചെയ്യണമെന്നുംകൂടി പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ആ ഗ്രന്ഥപ്രസിദ്ധീകരണംകൊണ്ടുദ്ദേശിച്ചിരുന്നു. അതിനാല്‍ ആ ഗ്രന്ഥത്തിന്റെ ഒന്നാംഭാഗം ക്രിസ്തുമതസാരമായിട്ടും രണ്ടാം ഭാഗം ‘ക്രിസ്തുമതനിരൂപണ’മായിട്ടുമാണ് അദ്ദേഹമെഴുതിയത്. ബൈബിളില്‍ അടങ്ങിയിരിക്കുന്ന ക്രിസ്തുമതതത്ത്വങ്ങളുടെ ചുരുക്കം ഭംഗിയാംവണ്ണം ക്രിസ്തുമതസാരത്തില്‍ അദ്ദേഹം അടക്കിയിട്ടുണ്ട്.

ഭാരതീയ ദാര്‍ശനിക ദൃഷ്ടിയില്‍കൂടി ആ തത്ത്വങ്ങളെ നിരൂപണം ചെയ്കയാണ് രണ്ടാംഭാഗത്തില്‍ ചെയ്തിരിക്കുന്നത്. അന്നത്തെ ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷത്തിനും ക്രിസ്തുമതതത്ത്വങ്ങളെക്കുറിച്ച് ശരിയായ ബോധമില്ലായിരുന്നു. ബൈബിളിലെ കുറേ കഥകളും ഉപദേശങ്ങളും കാണാതെ പഠിക്കുക മാത്രമേ അക്കൂട്ടര്‍ അന്നു ചെയ്തിരുന്നുള്ളൂ. അതുകൊണ്ട് ക്രിസ്തുമതത്തിലെ സിദ്ധാന്തങ്ങളും ആചാരാനുഷ്ഠാനക്രമങ്ങളും അവര്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ക്രിസ്തുമതസാരം അവര്‍ക്കുകൂടി വളരെ പ്രയോജനപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. അതുപോലെ അന്നത്തെ കേരളത്തിലെ ഹിന്ദുക്കളില്‍ വളരെയധികം പേര്‍ക്കും ഹിന്ദുമതതത്ത്വങ്ങളും അറിയുവാന്‍ പാടില്ലായിരുന്നു…. മിഷനറിമാര്‍ ഹിന്ദുമതതത്ത്വങ്ങളെ നിരൂപണംചെയ്തു നിന്ദിക്കുമ്പോള്‍ അതിനു സമാധാനം പറയുവാന്‍ അന്നത്തെ ഹിന്ദുസമുദായത്തിന് അല്പംപോലും കഴിവില്ലായിരുന്നു…. അതിനാല്‍ ഹിന്ദുമതബോധമുണ്ടാക്കുവാനും, പാതിരിമാരുടെ വാദങ്ങള്‍ക്കു സമുചിതമായ മറുപടി പറഞ്ഞ് അവരുടെ മതം മാത്രമേ സത്യവും പരിശുദ്ധവുമായിട്ടുള്ളൂ എന്ന വാദത്തെ തകര്‍ക്കാനുമാണ് ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ശ്രമിച്ചത്.

‘അതിനുവേണ്ടി അവിടുന്നു തിരഞ്ഞെടുത്തത് കാളിയാങ്കല്‍ നീലകണ്ഠപ്പിള്ളയേയും കരുവാ കൃഷ്ണനാശാനേയുമാണ്….. തിരുവിതാംകൂറില്‍ കോട്ടയത്തുനിന്ന് വടക്കോട്ട് നീലകണ്ഠപ്പിള്ളയും കോട്ടയത്തുനിന്ന് തെക്കോട്ട് കൃഷ്ണനാശാനും മതപ്രസംഗത്തിനു നിയോഗിക്കപ്പെട്ടു. ഹിന്ദുമതത്തെക്കുറിച്ചു പ്രസംഗിക്കുകയും ആ തത്ത്വങ്ങളിലും ഹൈന്ദവപുരാണകഥകളിലും ക്രിസ്ത്യന്‍ പാതിരിമാര്‍ പുറപ്പെടുവിക്കാറുള്ള ആക്ഷേപങ്ങള്‍ക്കു സമുചിതമായ സമാധാനം പരഞ്ഞ് ഹിന്ദുമതവൈശിഷ്ട്യം സ്ഥാപിക്കുകയായിരുന്നു ആ പ്രസംഗങ്ങളിലെ പരിപാടി…..

[-‘ശ്രീമദ് തീര്‍ത്ഥപാദപരമഹംസസ്വാമികള്‍’ ഒന്നാം ഭാഗം ‘ക്രിസ്ത്യന്‍ പാതിരിമാരുടെ മതപരിവര്‍ത്തനസംരംഭം’ എന്ന അദ്ധ്യായം.]

മന്നത്തു പത്മനാഭന്‍

‘ഉപദേശിമാരുടെ ഹിന്ദുമതവിദ്വേഷപ്രസംഗം കേട്ട് ദുസ്സഹനായി, യുക്തിവാദികളില്‍ അഗ്രഗണ്യനായ ചട്ടമ്പിസ്വാമികള്‍ ‘ക്രിസ്തുമതച്ഛേദനം’ എന്നൊരു വിശിഷ്ട ഗ്രന്ഥമെഴുതി പ്രസിദ്ധീകരിക്കേണ്ടിവന്നിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി കരുവാ കൃഷ്ണനാശാന്‍ എന്നൊരു ഈഴവപ്രമാണിയും കാളിയാങ്കല്‍ നീലകണ്ഠപ്പിള്ള എന്നൊരു നായര്‍പ്രമാണിയും പല പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അവരുടെ പ്രസംഗങ്ങള്‍ ഉപദേശിമാരെ ഓടിക്കത്തക്കതായിരുന്നു.’

(എന്റെ ജീവിതസ്മരണകള്‍, 213, 214 പേജുകള്‍)

ബോധേശ്വരന്‍

‘ഈ രാജ്യത്തെ ക്രിസ്തുമതപ്രചാരണം സ്വാമിയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളെന്താണെന്ന് അറിയണമെന്നുള്ളവര്‍ ‘ക്രിസ്തുമതച്ഛേദനം’ ഒന്നു വായിച്ചിരിക്കേണ്ടതാണ്. ഭാരതത്തിന്റെ സംസ്‌കാരത്തേയും തദ്വാരാ ഭാരതത്തേയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്പിക്കുവാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞുപോകുവാന്‍ ഒക്കുന്നതല്ലല്ലോ. സ്വാമിയുടെ അറിയപ്പെട്ടിരുന്ന കാലത്ത് രചിക്കപ്പെട്ട ഈ കൃതി (‘ക്രിസ്തുമതച്ഛേദനം’) ഭാരതീയ ദാര്‍ശനികന്മാരുടെ വീക്ഷണകോടിയില്‍ക്കൂടി ഒരു മതപ്രമാണത്തെ സമീപിക്കുന്ന സമ്പ്രദായത്തില്‍പ്പെട്ടതാണ്. എന്നാല്‍ കരുവാ കൃഷ്ണനാശാന്‍ കാളിയാങ്കല്‍ തുടങ്ങിയ ശിഷ്യസത്തമന്മാര്‍ ആ വഴിക്കുള്ള മതഖണ്ഡനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഉഗ്രതരമാക്കിച്ചെയ്തിരുന്നു എന്ന് എനിക്ക് മനസ്സിലാക്കുവാന്‍ സംഗതിയായിട്ടുണ്ട്. വെളിയില്‍നിന്നുള്ള യാതൊരു ബോധനങ്ങളും ലഭിക്കാനില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ക്കുവേണ്ടത് എന്താണെന്നറിയുവാന്‍ സ്വാമിക്ക് (ചട്ടമ്പിസ്വാമികള്‍ക്ക്) ഉണ്ടായിരുന്ന കഴിവുകളെ വേണ്ടവര്‍ വേണ്ടതരത്തില്‍ കണ്ടറിഞ്ഞില്ലാ എന്നുള്ളത് വിശിഷ്യാ പ്രസ്താവിക്കണമെന്നില്ലല്ലോ.

(‘ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം’: വ്യാസനും ശങ്കരനും)

ശ്രീ. കെ. ഭാസ്‌കരപിള്ള

‘ഈ ഗ്രന്ഥനിര്‍മ്മിതിയില്‍ ദ്വേഷബുദ്ധി ദര്‍ശിച്ച ഒരു സംശയാലുവിന് അവിടുന്നു (ചട്ടമ്പിസ്വാമികള്‍) നല്‍കിയ മറുപടി ഇതാണ്:

‘ക്രിസ്തുമതദര്‍ശനം അനുസരിച്ചു മാത്രമാണ് ഞാന്‍ അതിനെ ഛേദിച്ചിട്ടുള്ളത്. എല്ലാത്തിനെയും പരിശോധിക്കണമെന്നും നല്ലതിനെ മുറുകെപ്പിടിക്കണമെന്നും ഉള്ളത് അവരുടെ പ്രമാണമാണ്. അതുപോലെ ഞാനും പരിശോധിച്ചു. ഒരു വസ്തുവിന്റെ അന്തര്‍ഭാഗത്ത് കിടക്കുന്നവയെ പരിശോധിക്കണമെങ്കില്‍ ഛേദിക്കാതെ എന്താ നിവൃത്തി? ബീജം കണ്ടെത്തണമെങ്കില്‍ ഫലം പൊട്ടിച്ച് തൊണ്ടുമാറ്റി നോക്കണം. അതുകൊണ്ട് ഞാന്‍ അങ്ങനെ ചെയ്തു. എന്റെ ഛേദനം അധികം ഉപകാരമായി ഭവിച്ചത് അവര്‍ക്കാണ്. തന്നത്താനെ അറിയാന്‍ അതു പലര്‍ക്കും ഉപകാരപ്പെട്ടു എന്ന് ചില ക്രിസ്ത്യന്‍ സ്‌നേഹിതന്മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്’.

…………………………..ക്രിസ്തുമതതത്ത്വങ്ങളെ പ്രാധാന്യമനുസരിച്ച് വരമ്പിട്ട് തിരിച്ച് കേവലം 21 പുറങ്ങളില്‍ ഒതുക്കി നിറുത്തിയിരിക്കുന്ന ക്രിസ്തുമതസാരം ആ മതത്തിന്റെ രത്‌നച്ചുരുക്കമാണ്. ആ ഭാഗത്തെ ക്രിസ്തീയ പുരോഹിതന്മാരും മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.’

(‘ചട്ടമ്പിസ്വാമികള്‍’ പേജ് 47, 48)