പവിത്രാത്മചരിത്രം

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയില്‍ നിന്ന്

അദ്ധ്യായം എട്ട്

പവിത്രാത്മാവ്, സൃഷ്ടി മുതലായ കൃത്യങ്ങള്‍ക്കു വേണ്ടുന്ന സഹായം ചെയ്യുന്നു എന്ന് നിങ്ങള്‍ പറയുന്നല്ലോ. യഹോവാ സര്‍വ്വശക്തന്‍ എന്നുവരികില്‍ താന്‍ ചെയ്യുന്ന കൃത്യങ്ങള്‍ക്ക് പവിത്രാത്മാവിന്റെ സഹായംകൂടി ഇച്ഛിക്കുമോ? യഹോവാ സ്വയം കൃത്യം ചെയ്യുന്നതിന് ത്രാണിയില്ലാത്തവനല്ല എങ്കിലും അദ്ദേഹം ചെയ്യുന്ന കൃത്യങ്ങള്‍ക്ക് താനുംകൂടി സമ്മതിച്ചുകൊണ്ടിരിക്കുന്നതിനെയാണ് പവിത്രാത്മാവ് ചെയ്യുന്ന സഹായം എന്നു പറയുന്നത് എങ്കില്‍ ഈ അഭിപ്രായത്തെ സമ്മതിക്കുന്നതിലേക്കു പ്രമാണം ഇല്ലാത്തതുകൊണ്ടും ഉണ്ടായിരുന്നാലും ഇദ്ദേഹത്തിന്റെ സമ്മതത്തെ ഇച്ഛിച്ചിട്ടേ യഹോവാ കൃത്യം ചെയ്യുകയുള്ളൂ എന്നും അതിനാല്‍ യഹോവാ അനന്തശക്തിയുള്ളവനല്ലെന്നും വന്നുപോകും. പവിത്രാത്മാവ് ബൈബിളിനെ താന്‍തന്നെ ഉണ്ടാക്കാതെ ഭക്തന്മാരെ ഉണര്‍ത്തി അവരെക്കൊണ്ടു ചെയ്യിച്ചത് എന്തിനായിട്ട്? ഈ പവിത്രാത്മാവ് ക്രിസ്തുവിനെ ദോഷരഹിതമനുഷ്യാകൃതിയായിട്ട് സൃഷ്ടിച്ചപ്പോഴേതന്നെ അദ്ദേഹത്തില്‍ ശുദ്ധിയും ജ്ഞാനവും കൂടി ഉണ്ടായിരിക്കുമായിരുന്നല്ലോ. ആ സ്ഥിതിക്ക് പ്രാവിന്റെ രൂപം ധരിച്ചു വന്നു പ്രവേശിച്ചതും (യോഹന്നാന്‍ 1-അ. 32-വാ.) അങ്ങനെ പ്രവേശിച്ചിരുന്നിട്ടും ഒടുക്കും ആ ക്രിസ്തു വേദനയോടുകൂടി നിലവിളിച്ചപ്പോള്‍ രക്ഷിക്കാതെ വിട്ടുകളഞ്ഞതും എന്തിനായിട്ട്? അങ്ങനെയല്ല രക്ഷിക്കതന്നെ ചെയ്തു എന്നുവരികില്‍ യേശു ‘എന്റെ പിതാവേ എന്റെ പിതാവേ’ എന്നു വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയായ മറിയത്തിനോട് രമിച്ച പിതാവായ താന്‍ മിണ്ടാതെയിരുന്നുകളഞ്ഞത് എന്തുകൊണ്ട്? അത് ഇരിക്കട്ടെ.

ആദിമനുഷ്യനെ വഞ്ചിപ്പാന്‍ വന്ന പിശാച് മറ്റുള്ള വേഷങ്ങളെയൊന്നും കൈക്കൊള്ളാതെ സര്‍പ്പത്തിന്റെ വേഷത്തെ കൈക്കൊണ്ടതിനാല്‍ ആയതു പാപത്തിനു കാരണമായി ഭവിച്ചു എന്നു ചൊല്ലി സര്‍പ്പങ്ങളെയൊക്കെ ശപിച്ച യഹോവാ പവിത്രാത്മാവ് മറ്റുള്ള വേഷങ്ങളെയൊന്നിനേയും എടുക്കാതെ പ്രാവിന്റെ വേഷത്തെത്തന്നെ സ്വീകരിച്ചത് പുണ്യത്തിനു കാരണമായല്ലോ എന്നു സന്തോഷിച്ച് പ്രാവുകളെയൊക്കെയും ‘നിങ്ങളെ ആരും വെടിവെക്കയും തിന്നുകയും ഇല്ല’ എന്നു പറഞ്ഞ് ഒന്ന് അനുഗ്രഹിച്ചുകളയാതെ ഇരുന്നത് എന്തുകൊണ്ട്? ഇങ്ങനെ പവിത്രാത്മാവിനെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു തെളിവായിരിക്കുന്നു.